Wednesday, February 13, 2013

എഴുത്തുകാരിയുടെ മുറി.



ഒരു എഴുത്തുകാരിയുടെ മുറി എങ്ങനെയാവണം. അല്ലെങ്കില്‍ അത് എങ്ങനെയിരുന്നാല്‍ എന്താണല്ലെ.
സ്വന്തമായി എഴുത്തുമുറിയുള്ള എത്ര എഴുത്തുകാരികള്‍ ഉണ്ടാകും നമുക്ക്..മീന്‍ വെട്ടിക്കഴുകുമ്പോള്‍,
അല്ലെങ്കില്‍ ദോശ നന്നായി മൊരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ ഉള്ളിലുയര്‍ന്ന് വരുന്ന അക്ഷരങ്ങളെ
ദോശക്കൊപ്പം മറിച്ചിടുമ്പോള്‍ ചിലത് നന്നായി മൊരിഞ്ഞ് പാകമായ് വരും. മറ്റ് ചില വാക്യങ്ങള്‍
അപ്പാടെ കരിഞ്ഞ് പോയിട്ടുണ്ടാകും. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും പിടിതരാതെ വഴുതിക്കളിച്ച്...



പണികളെല്ലാം  കഴിഞ്ഞ് ബെഡ് റൂമിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നോട്ട് ബുക്
 മടിയിലെടുത്ത് വെച്ചാല്‍ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തും. 
-- ഒന്നുമുണ്ടാവില്ല  മനസ്സിലപ്പോൾ. . . ശുദ്ധശൂന്യത. ആ ഒച്ചയില്ലായ്മകളിലേക്കാണു പതിയെ ഒന്നിനു
പിറകെ ഒന്നായ് ആ കാലൊച്ചകള്‍ കടന്നു വരിക. എന്റെ എഴുത്ത്മുറിയില്‍ കനച്ച് കിടക്കുന്ന
നിശബ്ദതയിലേക്ക് വന്നു വീഴുന്ന ഈ ശബ്ദങ്ങളെ  ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണു..., അത്രമേല്‍ ഞാനവയോട് ഇഴുകി ചേര്‍ന്നതിനാല്‍ ഇപ്പോഴെനിക്ക് ഓരോ കാലൊച്ചകളേയും  വേര്‍തിരിച്ചറിയാനാകും.

ആ ശബ്ദങ്ങളുടേഉടമകള്‍ ആരെന്നറിയാന്‍ ഒന്ന് തല പൊന്തിച്ച് നോക്കുക പോലും വേണ്ടനിക്ക്..,കാലടികളുടെ അമർന്ന ശബ്ദം, ഒരു മുരടനക്കൽ, അല്ലെങ്കിൽ മൊബൈലിന്റെ പരിചിതമായ കുണുങ്ങലുകൾ, അതിൽ നിന്നറിയാം ഇരുട്ടിലൂടെ കടന്നു പോകുന്നത് ആരാണെന്ന്. 

ഒരു ഫോട്ടൊക്ക് അടിക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യുന്നതിനിടയിലാവും ഒരു ചുംബനത്തിന്റെ സീൽക്കാരം ജനൽ ചില്ലയിൽ തട്ടി ,ചുമരിലെ കണ്ണാടിയിൽ തടഞ്ഞ് എന്റെ നേർക്ക് ചരിഞ്ഞ് വീഴുക. ഇവിടിരുന്നാൽ അയാളെ എനിക്ക് കാണാനാകുന്നുണ്ട്, അജ്ഞാതയായ അയാളുടെ കാമുകിയേയും. ചെറുപ്പമാണയാൾ, പ്രണയം അയാളുടെ മുഖത്തെ ജ്വലിപ്പിക്കുന്നുണ്ട്.  ഉറച്ച ആത്മ വിശ്വാസം ദ്വോതിപ്പിക്കുന്ന കാൽ വെപ്പുകൾ. അതെന്തായാലും ഈ നിമിഷം അയാളുടെ കാമുകി ഭാഗ്യവതിയാണു, ഭാവിയിൽ എന്താകുമെന്ന് ഒരുറപ്പുമില്ല. 

ഇനി വരാനുള്ളത് കുട്ടനാണു. അൽ‌പ്പം  സ്വാധീന ക്കുറവുള്ള ഇടത് കാലിലെ വള്ളിച്ചെരിപ്പ് റോഡിലുരയുന്ന ശബ്ദം കേട്ടാൽ  അപ്പുറത്തും ഇപ്പുറത്തുമുള്ള പൂച്ചകളൊന്നാകെ വഴിയിലിറങ്ങും. അവക്കറിയാം കുട്ടന്റെ കൈയിൽ അമ്പലത്തിലെ പ്രസാദം ഉണ്ടെന്നു. അമ്മിണി, ബാലു, പാറുക്കുട്ടി എന്നൊക്കെ ഈ നഗരത്തിലും പൂച്ചകൾക്ക് പേരുണ്ടെന്നു ഞാൻ അറിഞ്ഞത് അതിശയത്തോടെയാണു. ചോദിച്ചാൽ  പുഴു തിന്ന് അടർന്ന് വീഴാറായ പല്ലുകൾ കാട്ടി കുട്ടൻ  ചിരിക്കും. “ ഇവറ്റോളെ അല്ലാതെ ഞാനാരെയാ പേരെടുത്ത് വിളിക്ക്യാ...”

അജ്ഞാതനായ ആ കാമുകനേയും കുട്ടനേയും വിട്ട് എന്തേലുമെഴുതാനായുമ്പോളാവും രാമേട്ടന്റെ വരവ്. രണ്ട് വശത്തേക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആഞ്ഞു വീശി രാമേട്ടൻ നടക്കുമ്പോൾ കടുക് മണികൾ പൊട്ടിച്ചിതറുന്നത് പോലെ നാലുപാടും കൊതുകുകൾ ചത്തു വീഴും. അപ്പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലെ വാച്ച്മാനാണു രാമേട്ടൻ. ഗേറ്റടക്കുന്നതിനിടയിൽ മതിലിനു മുകളിലൂടെ ഗുഡ്നൈറ്റ് രാമേട്ടാന്ന് വിളിച്ച് പറയുന്ന എന്റെ നേരെ ബാറ്റ് വീശി അയാൾ ചിരിക്കും.” ഞ്ഞി ഒറങ്ങിക്കൊ, ഞാനീടെ ഉണ്ട്.” പാവം രാമേട്ടൻ. ജീവിതത്തിലെ സായം കാലത്ത് വീട്ടിൽ കിടന്നു വിശ്രമിക്കുന്നതിനു പകരം ഈ കൊതുക് കടിയും കൊണ്ട് രാവ് മുഴുവൻ ഉറക്കൊഴിയണം.   ഗ്രാറ്റുവിറ്റിയൊ പങ്കാളിത്ത പെൻഷനോ പോയിട്ട് അസുഖം വന്നാൽ ചികിത്സിക്കാൻ കൂടി ഗതിയില്ലാത്ത ഒരു വലിയ  വിഭാഗത്തിന്റെ പ്രതിനിധിയാണു രാമേട്ടൻ. 

ഇനി കട അടച്ച് മുഹമ്മദിക്ക് കൂടി പോയാൽ എനിക്കുറങ്ങാം. വീടിനു മുന്നിലെ നിരത്ത് മുറിച്ച് കടന്നാൽ കാണുന്നതാണു ആയിഷ സ്റ്റോർ. നേരമിരുട്ടി കടയിൽ ചെന്നാൽ മുഹമ്മദിക്ക കണ്ണുരുട്ടും . “ നീയെന്തിനേപ്പൊ വന്നെ, ഇരുട്ടത്ത്, “ , മോനില്ലെ അവിടെ..?’“
“ അവനു പരീക്ഷയാണു പഠിക്ക്യാണെന്ന് പറഞ്ഞാൽ എനിക്ക് വേണ്ടുന്ന സാധനങ്ങൾ വേഗത്തിൽ എടുത്ത് തന്ന് എന്നെ പറഞ്ഞയക്കുന്ന കരുതൽ. എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത്



ലൈറ്റോഫാക്കി ജനലടക്കാൻ നോക്കിയാൽ എത്ര ശ്രമിച്ചാലും ഒരു ജനലടയില്ല, വാടക വീടുകളുടെ മനശാസ്ത്രം അങ്ങനെയാണു, എത്ര നല്ല വീടാണേലും ഒരു കുറ്റിയോ കൊളുത്തോ ഉണ്ടാകും പിടി തരാതെ..., എന്നാലും ഈ വീടുകളെയെല്ലാം ഞാൻ സ്നേഹിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്റൊപ്പം ചിരിച്ചും കരഞ്ഞും ഈ വീടുകളുമുണ്ടായിരുന്നു എന്നും.

“ ബാമുണ്ടോ, ഇപ്പളും നല്ല വേദനയാ..” അയ്യപ്പനാണത്, ഇരുട്ടത്തും ആ ശബ്ദം കേട്ടാൽ എനിക്കറിയാം. കഴുത്തും തിരുമ്മി അയ്യപ്പൻ വന്നു നിൽക്കുമ്പോൾ ഇത്രകാലം കഴിഞ്ഞിട്ടും എനിക്ക് സങ്കടം വരും. തൂങ്ങിമരിച്ചതാണു അയ്യപ്പൻ. എന്തിനാണു എന്റടുത്ത് എപ്പളും ഇങ്ങനെ വരണേന്നു ചോദിച്ചാൽ അയ്യപ്പൻ കണ്ണു നിറക്കും, “ എന്നെ ഓർക്കണൊരടുത്തല്ലെ ഞാൻ പോവ്വാ..”

സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പൻ. ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. ക്ലാസ്സ് മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ആ രൂപം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. മാഞ്ഞു പോണില്ല ഒന്നും.

ഇനി വരിക പാത്തേബിയാണു. മുലകൾ വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ കരയുമ്പോൾ കൈകൾ നെഞ്ചത്തമർതത്തി ഞാൻ കമിഴ്ന്നു കിടക്കും. എനിക്ക് കാണാൻ വയ്യ അത്. പാത്തേബി എന്നു എല്ലാവരും വിളിച്ചിരുന്ന ഫാത്തിമകുട്ടി. പെറ്റ് നാല്പത് നാൾ തികയും മുൻപ് കെട്ടിയവൻ ചവിട്ടിക്കൊന്നവൾ. സംശയമായിരുന്നു ആ കാലമാടന്റെ മനസ്സു നിറയെ. സ്കൂളിലേക്കുള്ള എളുപ്പ വഴിയായിരുന്നു ഞങ്ങൾക്ക് പാത്തേബിയുടെ പുരയിടം. ഇടവഴി കയറി പുരക്ക് മുന്നിലൂടെ ചുറ്റി വന്നാൽ റെയിൽ പാളമായി, പാളം മുറിച്ച് കടന്നാൽ ഒറ്റയോട്ടത്തിനു സ്കൂളിലെത്താം. നീല ഞരമ്പോടിയ കൈതണ്ടയിൽ നിറയെ കറുത്ത കുപ്പിവളകളും മൈലാഞ്ചി ചോപ്പുമായി പാത്തേബിയുണ്ടാകും മുറ്റത്ത്. ആ മൊഞ്ചത്തിയാണു ഇങ്ങനെ  പാലൊലിക്കുന്ന നെഞ്ചുമായി മുന്നിൽ വന്ന് നിൽക്കുന്നതെന്ന് വിശ്വസിക്കാനാകില്ല.   മരിച്ചവർക്കും വയസ്സാകുമെന്നു  ആരെങ്കിലും പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തി ഇല്ല  !


മരിച്ചവരെന്തിനാണു എനിക്ക് ചുറ്റും ഇങ്ങനെ  അലയുന്നത്..? കേൾക്കാനാകുന്നില്ല ആ ഞരക്കങ്ങൾ. 


Friday, December 7, 2012

മൂന്നാമതൊരാൾ....


അഞ്ചോ ആറോ വർഷം മുൻപ് വരെയെങ്കിലും മലയാളിയുടെ ജീവിതത്തിൽ ഒരു നിത്യസന്ദർശകനായ് അയാളുണ്ടായിരുന്നു; കക്ഷത്തിലിറുക്കിയ കറുത്ത ഡയറിയും കാലൻ കുടയുമായി അയാൾ കയറിയിറങ്ങാത്ത വീടുകൾ ചുരുക്കം ; ആ ഡയറിയിൽ മലയാളി യുവതീ യുവാക്കളുടെ സ്വപ്നങ്ങൾ ചേർത്ത് വച്ചിരുന്നു അയാൾ, ഇന്നാർക്ക് ഇന്നാരെന്നു ഒരു ചെറു ചിരിയോടെ അയാൾ ചൂണ്ടിക്കാണിച്ച് തരുമ്പോൾ മറുത്തൊന്നും പറയാൻ മലയാളി ശീലിച്ചിട്ടുണ്ടായിരുന്നില്ല അന്ന്...


പക്ഷേ ഇന്ന്; കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പോലും അയാൾ അപ്രത്യക്ഷനായിരിക്കുന്നു. ആരും അയാളെ പ്രതീക്ഷിക്കുന്നേയില്ല ഇപ്പോൾ. പകരം വിരൽ തുമ്പിലെ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ തൂക്കി നോക്കാം, വിലയിടാം. എന്തെളുപ്പം.എന്തൊരാശ്വാസം. ഏത് മതത്തിൽ പെട്ടതാകട്ടെ, ജാതിയിൽ പെട്ടതാകട്ടെ, കറുപ്പൊ വെളുപ്പൊ തടിച്ചതൊ, മെലിഞ്ഞ് നീണ്ടതൊ ആകട്ടെ, എല്ലാം ഒരൊറ്റ ക്ലിക്കിലൂടെ മുന്നിലെത്തുമ്പോൾ ഒന്നും ചെയ്യാനില്ലാതെയായിപ്പോയ അയാൾ എവിടെയോ മറഞ്ഞുപോയി. ഒറ്റക്കല്ല അയാൾ പോയത്, കൂടെ കൊണ്ട് പോയത് ഒരു സംസ്ക്കാരത്തെ ആയിരുന്നു; മലയാളിയുടെ സാമൂഹിക ബോധത്തെ ആയിരുന്നു.

പണ്ടൊക്കെ ഒരു വിവാഹം എന്നു വെച്ചാൽ, രണ്ട് വീട്ടുകാരുടെ, രണ്ട് കുടുബങ്ങളുടെ , രണ്ട് ദേശക്കാരുടെ ആഘോഷമായിരുന്നു.ആദ്യവട്ട പെൻണുകാണലും ചെക്കൻ കാണലും മിക്കവാറും സംഭവിക്കുക ഏതെങ്കിലും കല്യാണ വീട്ടിലൊ മരണാടിയന്തര വീട്ടിലൊ വെച്ചായിരിക്കും. ആ അന്വേഷണത്തിന്റെ ചുക്കാൻ പിടിക്കാനും ദൂത് പോകാനും അയാളുണ്ടാകും; മൂന്നമതൊരാൾ. മലയാളി ഒറ്റക്കൊന്നും നിശ്ചയിച്ചുറപ്പിച്ചിരുന്നില്ല അന്ന്. കുടുംബ ബന്ധങ്ങൾക്കും കൊടുക്കൽ വാങ്ങലുകൽക്കും വില കൽ‌പ്പിച്ചിരുന്ന മലയാളി ഇന്ന് തന്റെ മാത്രം ലോകത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

ഈ അവസരം മുതലെടുത്ത് തന്നെയാണു മുൻപ് പത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിവാഹ പരസ്യങ്ങൾ ഇന്ന് ഓൺലൈനായി മലയാളിയുടെ മുന്നിലെക്കെത്താൻ മത്സരിക്കുന്നത്. വിവിധ മാട്രിമോണിയൽ പോർട്ടലുകൾ, പല രൂപത്തിലും ഭാവത്തിലും അവന്റെ മുന്നിലേക്കെത്തുകയും തിരഞ്ഞെടുക്കാൻ യഥേഷ്ടം ഓപ്ഷനുകൾ ലഭ്യമായിരിക്കുകയും ചെയ്യുമ്പോൾ പിന്നെന്തിനു മൂന്നാമതൊരാളുടെ സാന്നിദ്ധ്യം.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും , കൂട്ടുകുടുംബത്തിൽ നിന്നും ഫ്ലാറ്റുകളുടെ ഒറ്റപ്പെടലുകളിലേക്കും മാറിയ ഒരു സമൂഹത്തിനു തീർച്ചയായും ഈയൊരു സംവിധാനത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനുണ്ടാകും. ജാതകം നോക്കലും പെണ്ണു കാണലും തീയതി നിശ്ചയിക്കലും വരെ ഇവ്വിധം നടന്നു കിട്ടുമ്പോൾ ആശ്വസിക്കുന്നവരുണ്ടാകും; നാടൊടുമ്പോൾ നടുവെ ഓടണമെന്ന ചൊല്ല്. പക്ഷെ അക്കൂട്ടത്തിൽ ഇല്ലാണ്ടായിപ്പോകുന്നത് ബന്ധങ്ങളുടെ ഊഷ്മളതയും കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നിരുന്ന സ്നേഹത്തിന്റേയും കെട്ടുപാടുകളുടേയും വലിയൊരു ലോകമാണു.


അടുത്ത കാലത്തായി മാട്രിമോണിയൽ സൈറ്റുകളുടെ പ്രവാഹമാണു സൈബർ ലോകത്ത് . മലയാളത്തിലെ മുൻ നിര പത്രങ്ങളെല്ലാം തന്നെ സ്വന്തം മാട്രിമോണിയൽ സൈറ്റുകൾ തുറന്നു കഴിഞ്ഞു. ആദ്യ റജിസ്ട്രേഷം തികച്ചും സൌജന്യമാണു. തുടരന്വേഷണങ്ങൾക്ക് ഫീസുണ്ട്. പണ്ട് ബ്രോക്കർ നാണ്വേട്ടന്റെയും മൂസാക്കാന്റെം പോക്കറ്റിൽ നമ്മൾ തിരികി കൊടുത്തിരുന്ന പത്തിന്റെയും അൻപതിന്റേയും മുഷിഞ്ഞ നോട്ടുകൾക്ക് പകരം ആയിരവും അതിന്റെ മുകളിലോട്ടുമാണു ചാർജ്.

ജാതി ചോദിക്കരുത് പറയരുത് എന്ന് ഉൽഘോഷിച്ച ശ്രീ നാരായണ ഗുരുവിന്റെ ആത്മാവെങ്ങാനും അറിയാതെ ഈ സൈറ്റുകളുടെ ഇടയിൽ ചെന്നു പെട്ടാൽ അന്തം വിടും. മുസ്ലിംകൾക്ക് ലോകത്തെവിടെ നിന്നും പെണ്ണുന്വേഷിക്കാൻ നിക്കാഹ്.കോം. ഹിന്ദുക്കൾക്ക്; നായർ സൈറ്റ്, അതിൽ തന്നെ വിളക്കിത്തല നായരാണൊ..പേടിക്കേണ്ട, വിളക്കിത്തല പെൺകുട്ടികളും ആൺകുട്ടികളും റെഡി. ഇനി ഈഴവ, തിയ്യ, നമ്പൂരി, നംബീശൻ , അതും റെഡിയാണു. കൃസ്റ്റ്യാനിയാണേൽ, റോമനാണൊ ,കത്തോലിക്കനാണൊ..(RC,LC), മനസ്സമ്മതത്തിനു സ്യൂട്ട് തയ്പ്പിക്കാൻ നേരമായി. ഇനിയിപ്പൊ ഒന്നു കെട്ടിയതാണെലും കുഴപ്പമില്ല, അവർക്കും ഇരു ചെവി അറിയാതെ തങ്ങൾക്ക് ഇഷ്റ്റപ്പെട്ട ആളെ തപ്പാം.


പെണ്ണുകാണലും മോതിരം മാറലുമെല്ലാം ഒറ്റക്കാവാമെങ്കിൽ കല്യാണവും അങ്ങനെ തന്നെ മതിയെന്നാണു ഇപ്പൊ മലയാളിയുടെ ഫാഷൻ. കല്യാണം കൂടാൻ ആർക്കും ക്ഷണമില്ല, പകരം റിസെപ്ഷനു വരാനാനു ക്ഷണം. വൈകിട്ട് ആറു മണി മുതൽ ഒൻപതോ പത്തോ മണി വരെ നീളുന്ന വിവാഹ സൽക്കാരങ്ങൾ. ആ സൽക്കാര പന്തലിലേക്ക് ഇടക്ക് വന്ന് മുഖം കാണിച്ച് ഭക്ഷണം കഴിച്ച് പിരിയുന്നവർ. അവർ പരസ്പരം കാണുന്നില്ല; പങ്ക് വെക്കുന്നില്ല ഒന്നും.

ലോകം വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഗ്ലൊബൽ വില്ലേജ്. ഒപ്പം അവന്റെ മനസ്സും. വിവിധ സോഷ്യൽ സൈറ്റുകളിലാണു മലയാളിയുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞാടുന്നത്. എന്തിനും ഏതിനും ഉപായങ്ങളും പരിഹാരങ്ങളും നിർദ്ദെശിക്കുന്നവൻ പക്ഷെ തന്റെ തൊട്ട അയൽക്കാരന്റെ പ്രശ്നം അറിയാനൊ പരിഹാരം നിർദ്ദേശിക്കാനൊ മുതിരുന്നില്ല. തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും ഒരു നാൾ ദുർഗന്ധം പുറത്തേക്ക് വമിക്കുകയും ആളും പോലീസും കൂടുകയും ചെയ്യുമ്പോളെ അവനറിയുന്നുള്ളു ആ വീട്ടിലെ അനക്കങ്ങളെല്ലാം എന്നന്നേക്കുമായി നിലച്ചിരിക്കുന്നു എന്ന്...

ഇതാണു ഇന്നു ഓരോ മലയാളിയുടേയും സ്ഥിതി. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതൊരാൾ സാന്ത്വനവുമായി പടി കടന്നെത്താൻ ഉണ്ടെന്ന ഉൾതുടിപ്പ് പോലും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വീണ്ടെടുപ്പ് സാധ്യമാകുമോ ഇനി...?

****നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്...


Saturday, November 3, 2012

ഖജുരാഹോ....

ആഗ്രയിലെ മൂന്നു കൊല്ലക്കാലത്തെ വാസത്തിനിടക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പറ്റിയിട്ടുണ്ട്. അവിടെ ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ക്ലബുണ്ടായിരുന്നു. റോസസ് ക്ലബ്. യാത്രകളായിരുന്നു മുഖ്യ അജണ്ട. അങ്ങനെയാണു അക്കൊല്ലം ഖജുരാഹോയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ജാന്‍സി വഴി ഖജുരാഹോയിലേക്ക്,അവിടുന്ന് ഇന്ത്യയുടെ ഡയമണ്ട് സിറ്റിയായ പന്നയിലേക്ക്... ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ. ആഗ്രയില്‍ നിന്നും പുറപ്പെട്ട് ബിന,മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചമ്പലായി. ഇനി യാത്ര ചമ്പല്‍ കാടുകള്‍ക്കരികിലൂടെ...കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് , അവക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴികള്‍, അവിടെങ്ങും മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടികളാണു നിറയെ. കുതിരപ്പുറത്തേ സഞ്ചരിക്കാന്‍ പറ്റൂ...ഒരു കാലത്ത് ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ് സര്‍ക്കാറുകളെ വെള്ളം കുടിപ്പിച്ചിരുന്ന ഇന്ത്യയുടെ ബാന്‍ഡിക്റ്റ് ക്യൂ‍ന്‍ ഫൂലന്‍ ദേവിയും കൂട്ടാളികളായ വിക്രമും മാന്‍സിംഹുമെല്ലാം വിഹരിച്ചിരുന്ന ഇടം. ഫൂലനും കൂട്ടരുമേ ഇല്ലാതായിട്ടുള്ളു, പക്ഷേ ഇപ്പഴും ഈ പ്രദേശത്ത് പിടിച്ച് പറി സംഘങ്ങള്‍ വളരെ സജീവമാണത്രെ.

ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു. ഫൂലന്‍ കൂട്ടരേയും ചമ്പലില്‍ തന്നെ വിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു, ജാന്‍സിയിലേക്ക്, ഫൂലനില്‍ നിന്നും ലക്ഷ്മീ ഭായിയിലേക്ക് അധികം ദൂരമില്ല.സാഹചര്യങ്ങളാണു അവരെ രണ്ട് ധ്രുവങ്ങളിലാക്കിയത്. ലക്ഷ്മീഭായി ജനിച്ചത് വരാണസിയില്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണന്റെ മകളായിട്ട്. അവര്‍ ജാന്‍സിയിലെത്തിയത് മഹാരാജാ ഗംഗാദര്‍ റാവുവിന്റെ പട്ടമഹിഷിയായി.ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത പേരാണു റാണീ ലക്ഷ്മീഭായിയുടേത്. ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സ്വാതന്ത്ര്യ സമരത്തിലെ വീരനായിക. 1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര്‍ റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല. കോട്ടക്കകത്ത് ഒരു അമ്പലമുണ്ട് ,ശിവ പ്രതിഷ്ഠ ,ജാന്‍സി ഗാര്‍ഡനൊക്കെ പുല്ലുമൂടിക്കിടക്കുന്നു. ഒരുകാലത്ത് കുതിരക്കുളമ്പടികളും പോര്‍വിളികളാലും പ്രകമ്പനം കൊണ്ടിരുന്ന രണ ഭൂമിയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിലപ്പെട്ട ഒരേട് നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവും.. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കാന്‍ എന്തിനും തയ്യാറാകുന്ന ബ്രിട്ടീഷ്കാരുടെ ദുരയാണു ലക്ഷ്മീഭായിയെയും ജാന്‍സിയിലെ ജനങ്ങളെയും പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിധവയാകുമ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദത്തെടുത്ത മകന്‍ അനന്തരാവകാശിയാവാന്‍ നിയമമില്ലായെന്ന വരട്ടുവാദം പറഞ്ഞാണ് ലോര്‍ഡ് ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി. പിന്നീട് കല്‍പ്പിയില്‍ വെച്ച് നടന്ന രണ്ടാമത്തെ യുദ്ധത്തിലാണു ജാന്‍സി റാണി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍. പണ്ട് സോഷ്യല്‍ സയന്‍സ് ക്ലാസില്‍ ജാന്‍സി റാണിയെ പറ്റി കാണാതെ പഠിക്കുമ്പോള്‍ സ്വപ്നേപി കരുതിയതല്ല അവരുടെ ചോര പുരണ്ട മണ്ണില്‍ കാലുകുത്താന്‍ പറ്റുമെന്ന്!
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം. ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും. കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.
ചന്ദ്രവര്‍മ്മനാണു ഈ ക്ഷേത്ര നഗരി പണിതത്, 200 വര്‍ഷം കൊണ്ടാണു ഈ ക്ഷേത്ര സമുച്ചയം പണിതുയര്‍ത്തിയത്. മധ്യ കാല ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്ദ്യവും ശില്പ ചാരുതയും വിളിച്ചോതുന്നതാണു ഓരോ ക്ഷേത്രങ്ങളും. മൊത്തം 88 ക്ഷേത്രങ്ങളാണു, മൂന്നു വിങ്ങുകളിലായി,അതങ്ങനെ പരന്നു കിടക്കുന്നു. ഇപ്പോള്‍ 22 എണ്ണമേ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു.എട്ട് ഗേറ്റുകളാണു ഈ സമുച്ചയത്തിനു.ഓരോ കവാടത്തിനും കാവലെന്ന പോലെ രണ്ട് ഈന്തപ്പനകള്‍. അതില്‍ നിന്നാണു ഖജുരാഹോ എന്ന പേര്‍ വന്നത്, ഖജൂര്‍ എന്നാല്‍ ഈന്തപ്പന.റെഡ് സ്റ്റോണിലാണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, സിമെന്റ് ഉപയൊഗിച്ചിട്ടേയില്ല. ഓരോ കല്ലും ഒന്നിനോട് യോജിപ്പിച്ച് വച്ചിരിക്കുന്നു. ഇന്റെര്‍ ലോക്കിങ്.
ഖജുരാഹോയിലെ ശില്പങ്ങള്‍ ലോകപ്രശസ്തമാണു, അന്നത്തെ ശില്‍പ്പികളുടെ കഴിവ് അപാരം.അത്രയും ചാരുതയോടെയാണു ഓരോ ഭാവങ്ങളും അവര്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തീലെ എല്ലാ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷിയും കാലി വളര്‍ത്തലുമായിരുന്നു അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നു ആ ശില്‍പ്പങ്ങള്‍ പറയുന്നു. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്. പക്ഷേ ഇന്നോ ,എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ലൈംഗികത എന്നാല്‍ എന്തോ ഭീകര കാര്യമാണെന്ന തോന്നലാണു ഉളവാക്കിയിരിക്കുന്നത്. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!!
ക്ഷേത്രത്തിന്റെ പുറം ചുവരില്‍ മാത്രമേ രതിശില്‍പ്പങ്ങള്‍ ഉള്ളു.അതിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ രസകരമാണു മനുഷ്യന്‍ തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ്‍ ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്. കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സൂര്യനും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തിരക്കു കൂട്ടുന്നു. ഞങ്ങള്‍ക്കും പോയേ പറ്റൂ.പന്നയിലെത്തണം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി. ഇവിടെ നിന്നു 40 കി.മി ആണു പന്നയിലേക്ക്. ഇന്ത്യയുടെ ഡയമണ്ട് ഉല്പാദനത്തിന്റെ ഏറിയ പങ്കും പന്നയിലെ മജഗാവന്‍ മൈനില്‍ നിന്നുമാണു.നാഷണല്‍ മിനെറല്‍ ഡെവെലപ്മെന്റ് കൊര്‍പ്പറേഷന്റെ (NMDC) കീഴിലാണു മൈന്‍.പന്നയുടെ പണ്ടത്തെ പേര്‍ പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള്‍ പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!! രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്

Tuesday, September 18, 2012

താമരനൂലിന്റെ അറ്റത്ത്...




മച്ചിലെ അരണ്ട വെളിച്ചത്തില്‍ , നിറം മങ്ങി അരികുകള്‍ പൊടിഞ്ഞ്
തുടങ്ങിയ ആ കടലാസിലൂടെ കണ്ണുകള്‍ നീങ്ങവേ എന്റെ
വിരലുകള്‍ വിറയാര്‍ന്നു വന്നു...


കൊല്ലം 1112 തുലാം 27 നുക്ക് 1936 November 12 നു .
ആയിരത്തിതൊള്ളായിരത്തി മുപ്പത്താറു നവംബര്‍
പന്ത്രണ്ടാം തിയ്യതി. ഒറ്റപ്പാലം താലൂക്ക് പാലപ്പുറം
അംശം പാലപ്പുറം ദേശത്ത് കിഴക്കിനിയകത്ത് വീട്ടില്‍
താമസിക്കും പരേതനായ മുഹമ്മദ് എന്നിവരുടെ മകന്‍ 32 വയസ്സ് ,
കച്ചവടം സെയ്തുണ്ണി. ഒറ്റപ്പാലം താലൂക്ക് മനിശ്ശേരി വില്ലേജ് ,
മനിശ്ശേരി ദേശത്ത് കുന്നുമ്പുറം പുലാപറ്റ എന്ന ഭവനത്തില്‍
താമസിക്കും കാര്‍ത്യായനി എന്നിവരുടെ മകള്‍ സ്വസ്ഥം
28 വയസ്സ് മാധവി എന്നിവര്‍ക്ക് എഴുതിക്കൊടുത്ത ദാനം
തീരാധാരം.

തൊള്ളായിരത്തിമുപ്പതുകളില്‍ ഒരു മുസ്ലിം യുവാവ് അന്യമതസ്ഥയായ
ഒരു യുവതിക്ക് എന്തിനിങ്ങനെയൊരു ഇഷ്ടദാനം കൊടുത്തു
എന്ന കൌതുകത്തേക്കാള്‍ എന്റെ കണ്ണുകള്‍ തറഞ്ഞു നിന്നത്
കുന്നുമ്പുറം പുലാപറ്റ, മനിശ്ശെരി,ഒറ്റപ്പാലം എന്ന ആ വിലാസമായിരുന്നു.
വായിച്ചു മതിയാവാതെ പിന്നെയും പിന്നെയും വായിച്ച്
അക്ഷരങ്ങളില്‍ മഷി പടര്‍ന്ന കത്തുകള്‍...., ഉണര്‍വിലും
ഉറക്കത്തിലും എനിക്ക് മന:പാഠമായിരുന്ന വിലാസം.
ഇടത്തോട്ടല്‍പ്പം ചരിഞ്ഞ് കടലാസില്‍ കുനു കുനാന്നുള്ള
എഴുത്ത് . -ഉണ്ണി വിനോദ്..
മറന്നെന്ന് ഞാന്‍ വിചാരിച്ചിരുന്ന ഓര്‍മ്മകള്‍;
അല്ലെങ്കില്‍ അങ്ങനെ കരുതി സമാധാനിച്ചിരുന്നവ ,
ഒന്നടങ്കം ആര്‍ത്തലച്ച് പൊട്ടിവീണപ്പോള്‍ പൊള്ളിയടര്‍ന്ന്
പോയ ഞാന്‍ മച്ചിലെ തണുത്ത തറയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു....

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും മെല്ലെ മെല്ലെ
വിടര്‍ന്നു വന്നഒരു സൌഹൃദം എവിടെവെച്ചാണു
അറിയാത്തൊരിഷ്ടത്തിനു വഴിമാറിയതെന്ന്
ഓര്‍ത്തെടുക്കാനാകുന്നില്ല. ഒരു മുറിച്ച് മാറ്റല്‍ അനിവാര്യമാണെന്ന്
ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസ്സിലാക്കിയ ദിവസം ,
കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് കുളിച്ച് അവനെന്റെ
അരികിലെത്തി.



നനഞ്ഞ വിരലുകള്‍ കുടഞ്ഞ് അവനെന്റെ അരികില്‍ നിന്നപ്പോള്‍
മഞ്ഞിന്റെ തണുപ്പായിരുന്നു അവന്റെ ശരീരത്തിനു; കണ്ണുകളില്‍
ഇരമ്പുന്ന ഒരു മുഴുവന്‍ കടലും.., ആ കടലിലേക്ക് നോക്കാനാവാതെ
തല താഴ്ത്തി നിന്ന എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയില്‍
ചുണ്ട് ചേര്‍ത്ത് അവന്‍ ചിരിച്ചു.“ .ഉപ്പ് മഴ.”


അന്നാ കാമ്പസില്‍ പെയ്ത മഴയത്രയും ഞങ്ങളൊരുമിച്ച് കൊണ്ടു.
വേദനകളും സങ്കടങ്ങളും കഴുകി തോര്‍ത്തി മഴ ഞങ്ങളെ ശുദ്ധരാക്കി.



ചാരുകസേരയുടെ പടിയില്‍ കാലുകള്‍ നീട്ടി വെച്ച് മലര്‍ന്നു
കിടന്ന് , ആ കടലാസ് കെട്ടിലൂടെ കണ്ണോടിച്ച അദ്ദുമാമ പൊട്ടിച്ചിരിച്ചു.

” ഇദിപ്പൊവിടന്നാ നിനക്ക് കിട്ടിയെ..ഇദൊരു വല്യ കഥയാ..മ്മടെയൊക്കെ ചരിത്രങ്ങള്...

കോലായയുടെ അറ്റത്ത് കഴുകിക്കമഴ്ത്തിയ കോളാമ്പി
ഞാനരികിലേക്ക് നീക്കിവെച്ച് കൊടുത്തു. വായിലെ മുറുക്കാന്‍
ചണ്ടി തുപ്പിക്കളഞ്ഞ് കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് വായ
കുലുക്കുഴിഞ്ഞ് തുപ്പി മാമ എന്റെ മുടിയില്‍ തഴുകി.

“ ചരിത്രങ്ങളിലേക്ക് അധികം മുങ്ങാം കുഴിയിടേണ്ട ന്റെ കുട്ടി,
മുങ്ങി പുറത്തേക്കെടുക്കണത് മുത്തും പവിഴൊം മാത്രാവൂല്ല,
അറ്റം കൂര്‍ത്ത കല്ലുകളും കാണും കൂട്ടത്തില്‍ ...കൈമുറിയും,
ചോരേം നീരും പുറത്തേക്കല്ല ഉള്ളില്‍ക്കാ ഒലിച്ചിറങ്ങാ...അതവിടെ
കിടന്ന് വിങ്ങിപ്പെരുകും..”


മാമ എണീറ്റ് അകത്ത് പോയി അലമാരയില്‍ നിന്നും ഒരു
പഴയ ഫോട്ടോ എടുത്ത് കൊണ്ട് വന്നു എന്റെ മുന്നില്‍ വെച്ചു.

“ ദാരാന്നറിയ്യോ നിണക്ക്..”

കോട്ടും പാന്റും തൊപ്പിയുമൊക്കെ വെച്ച് സുന്ദരനായ
ഒരു യുവാവ്. ഇടത്തെ കവിളിനു താഴെ താടിയില്‍ തെറിച്ച്
നില്‍ക്കുന്ന ഒരു കാക്കപ്പുള്ളി.

“ നിന്റെ ഉപ്പാപ്പയാ..മുതുമുത്തഛന്‍....... മാമ തോളില്‍ കിടന്ന
തോര്‍ത്ത് കൊണ്ട് ഫോട്ടോയിലെ പൊടി തട്ടിക്കളഞ്ഞു.
“ സെയ്തുണ്ണി സായ്‌വ് ,ഒറ്റപ്പലത്തെ വലിയ ജന്മിയായിരുന്നു.
സിലോണില്‍ നിന്നായിരുന്നു മൂപ്പരക്കാലത്ത് സില്‍ക്കിന്റെ
തുണീം മറ്റും കൊണ്ട് വന്നിരുന്നത് കച്ചോടത്തിനു..,
അറബിക്കുതിരേനെ പൂട്ടിയ ജഡ്ക വണ്ടീല്‍ കുതിച്ച്
പായുന്നസായ്‌വ് ഒരു കാഴ്ചയായിരുന്നു അന്ന്...

അകത്തേക്കൊന്ന് പാളി നോക്കി ആരും കേള്‍ക്കുന്നില്ലാന്ന്
ഉറപ്പ് വരുത്തി മാമ തുടര്‍ന്നു.

“ ചില രാത്രികളില്‍ ഉപ്പുപ്പാനെം കൊണ്ട് അറബിക്കുതിര
പറന്നിറങ്ങിയത് കുന്നുമ്പുറത്തെ മാധവിയുടെ വീട്ടുമുറ്റത്തായിരുന്നു.



ജഡ്ക വണ്ടിയുടെ മണിയടിയൊച്ചകള്‍ പലപ്പോഴും ആ
വീട്ടുപടിക്കല്‍ അവസാനിക്കണത് ആരും ശ്രദ്ധിച്ചില്ല.
അല്ലെങ്കിലും ആചാരങ്ങളും അവകാശങ്ങളുമൊക്കെ
പണക്കാര്‍ക്കുള്ളതല്ലെ...അന്നും ഇന്നും..“

ആധാരക്കെട്ട് മടിയില്‍ വെച്ച് അതിന്റെ മടക്കുകളിലൂടെ
വിരലൊടിച്ച് മാമ നെടുവീര്‍പ്പിട്ടു.

“ഞാനിതിന്റെ പുറകെ കുറെ നടന്നതാണു, തീരെ
സുഖല്ലാത്ത ഒരു അലച്ചില്‍....., ഇതൊന്നും ഓര്‍ക്കണത് കൂടി
ഇബടള്ളോര്‍ക്ക് ഇഷ്ടല്ല.., അവിടുന്നും ഇവ്ടുന്നും
പെറുക്കിക്കൂട്ടിയ കുറെ നുറുങ്ങുകള്‍.... അത്രന്നെ. “

കോഴിക്കോട്ടേക്ക് ചരക്കെടുക്കാന്‍ പോയ സെയ്തുണ്ണി സായ്‌വ്
കൊടുംകാറ്റ് പോലെ അകത്തേക്ക് പാഞ്ഞുകയറുന്നത്
കാര്യ്സ്ഥന്‍ രാവുണ്ണ്യായര് ഭയപ്പാടാടെ കണ്ട് നിന്നു.
തലേന്ന് മാധവിക്കും കുഞ്ഞിനും വേണ്ടുന്ന സാധനങ്ങള്‍
കൊണ്ട് പോയ കണാരനെ അങ്ങാടീല്‍ വെച്ച് സായ്‌വിന്റെ
അളിയന്മാര്‍ തല്ലിച്ചതച്ഛിരുന്നു.

അകത്തേക്ക് പോയ സായ്‌വ് ചാടിത്തുള്ളി പുറത്തേക്ക് വന്നു
പടാപ്പുറത്ത് കഴുകിക്കമഴ്ത്തിയിരുന്ന കോളാമ്പി കാലുകൊണ്ട്
തട്ടിത്തെറിപ്പിച്ചു.
“നായരേ..”
“എന്തോ “
“ ആ വക്കീല്‍ ഗോവിന്ദമേനോന്‍ എവിടെ..” ഇന്നല്ലേ ആ ആധാരം
നടത്തേണ്ട ദിവസം..”
“ അദ്ദ്യം നേരെ കച്ചേരീല്‍ക്ക് വരാന്ന് പറഞ്ഞ്ട്ട്ണ്ട് “.
രാമന്‍ നായര്‍ തോര്‍ത്ത് കൊണ്ട് വാ പൊത്തിപ്പിടിച്ചു.

അകത്തേക്ക് നോക്കി ഒന്നമര്‍ത്തി മൂളി സായ്‌വ് പടിപ്പുര
ഇറങ്ങി ജഡ്ക വണ്ടിയിലേക്ക് വലത്കാലെടുത്ത് വെച്ചു.
അമ്പരപ്പോടെ തന്റെ വലത് കാല്‍ ചലനമറ്റിരിക്കുന്നു
എന്നറിഞ്ഞ അദ്ദേഹം വലത് കൈയെടുത്ത് വണ്ട്പ്പടിയില്‍
വെക്കാനാഞ്ഞു. കൈ അനങ്ങുന്നില്ല. ഒരന്ധാളിപ്പോടെ വായ
ഒരു ഭാഗത്തേക്ക് അല്പം തുറന്ന് സായ്‌വ് കുതിരയുടെ
കാലുകള്‍ക്കരികെ ഇടിഞ്ഞു വീണു കിടന്നു.

നിലത്ത് തലയും കുമ്പിട്ടിരിക്കുകയായിരുന്ന എന്റെ താടി
പിടിച്ചുയര്‍ത്തി അദ്ദുമാമ ചിരിച്ചു..” ദിന് നീയെന്തിനാടീ
സങ്കടപ്പെടണെ...ഞാനാദ്യേ പറഞ്ഞില്ലേ...ചരിത്രത്തിന്റെ
സ്വഭാവം.., തോണ്ടി പുറത്തേക്കെടുക്കുമ്പോള്‍ അയ്നു നല്ല
മൂര്‍ച്ച്യാവുംന്ന്.. ഇനി ഈ കഥോള്‍ടെയൊക്കെ അവകാശി
നീയാണു. എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.”
വിയര്‍പ്പില്‍ മുങ്ങിപ്പോയിരുന്ന എന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി
ചുംബിച്ച് മാമ എണീറ്റ് അകത്തെക്ക് പോയി.

ആധാരവും ഫോട്ടോയും തിരികെ അലമാരയില്‍ വെക്കുന്നതിനിടയില്‍
നെറ്റിയിലെ വിയര്‍പ്പ് പുറംകൈ കൊണ്ട് അമര്‍ത്തി ത്തുടച്ച്
ഉപ്പുപ്പാന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ ഞാന്‍ പതുക്കെ
ചൂണ്ട് വിരലമര്‍ത്തി..

അന്നേരം...

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് തന്റെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന
ഉണ്ണി, കിടക്കയില്‍ എഴുന്നേറ്റിരുന്നു തന്റെ ഇടത്തെ കവിളിലെ
കാക്കപ്പുള്ളിയില്‍ വിരലമര്‍ത്തി . അവന്റെ നെറ്റിയില്‍ അന്നേരം
വിയര്‍പ്പ് പൊടിഞ്ഞിരുന്നു.....


Tuesday, September 4, 2012

ഗുരുദക്ഷിണ ( റിമേക്ക്)


ഈ കഥ നടന്നത് ഒരു അദ്ധ്യാപക ദിനത്തിലാണെന്നത് വെറും
യാദൃശ്ചികമാവാം!!!


നാളത്തേക്കുള്ള പ്രൊജക്റ്റിന്റെ അവസാന മിനുക്കു
പണിയിലായിരുന്നു അവള്‍. കൂട്ടുകാരൊക്കെ എപ്പോഴോ പോയിരുന്നു.
അതിനിടയില്‍ ക്ലാസ്സിലേക്കു കടന്നു വന്ന ഗുരുവിനെ കണ്ട് അവള്‍
എണീറ്റ് നിന്നു.

“സര്‍...”


“ഇന്ന് അദ്ധ്യാപക ദിനമല്ലെ,നിന്നോട് ഗുരുദക്ഷിണ വാങ്ങാന്‍
വന്നതാണു ഞാന്‍”

ഒരാന്തലൊടേ ,തന്റെ നീണ്ടു മെലിഞ്ഞ മനോഹരമായ വിരലുകള്‍
ശിഷ്യ ചുരിദാറിന്റെ മടക്കുകളില്‍ ഒളിപ്പിച്ചു. ഡിസക്ഷന്‍
ടേബിളില്‍ കിടക്കുന്ന തവളയുടെ നാഡിഞരമ്പുകളിലൂടേ
വിദഗ്ധമായി ചലിക്കുന്ന തന്റെ വിരലുകളെ ആരാധനയോടെ
ശ്രദ്ധിക്കുന്ന ഗുരുവിനെ അവള്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ടല്ലോ.

വിരലുകളില്ലാത്ത തന്റെ കൈപ്പത്തിയെ കുറിച്ചോര്‍ത്തപ്പോ ശിഷ്യക്ക്

കരച്ചില്‍ വന്നു.

“താനെന്താടൊ വല്ലാതെ”

" ഒന്നുല്ല്യ സര്‍ ”


“ഇയാള് വല്ല്യ ബ്ലോഗറല്ലെ,താനെനിക്കൊരു ബ്ലോഗുണ്ടാക്കിത്താ”

“ഓ..ഇത്രേയൊള്ളൊ.ഒന്നല്ല നൂറെണ്ണം ഉണ്ടാക്കാം” .
ശിഷ്യ വിനീതയായി.

“ബ്ലോഗിന്റെ പേരെന്താ വേണ്ടെ,യു ആര്‍.എല്‍?”

“അതൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്,എനിക്കു തീരെ
സമയമില്ല അതോണ്ടാ...”

“ശരി സര്‍..”

വൈകിട്ട്, ഉഗ്രനൊരു ബ്ലോഗ് കൈയൊടെ ഏല്‍പ്പിച്ചപ്പോ ഗുരുവിന്റെ
മുഖത്ത് നിലാവ് പരക്കുന്നത് ശിഷ്യ കണ്ടു.

“പകരം നിനക്കെന്താ വേണ്ടത്?”ഗുരു ചോദിച്ചു.

“ഒരു വരം ചോദിക്കട്ടെ”

“You mean "varam",the samethings that old Gurus gave?

ഗുരു സംശയാലുവായി

“ഉവ്വ്.”

“ഓകെ.എന്നാ ചോദിച്ചൊ.ഗുരു കണ്ണടച്ച് റെഡിയായി.

“ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്”അതു പറയുമ്പോള്‍

ശിഷ്യയുടെ കണ്‍കോണീല്‍ നനവുപടര്‍ന്നത് ഗുരു കണ്ടില്ല.