Showing posts with label Autograph. Show all posts
Showing posts with label Autograph. Show all posts

Tuesday, March 6, 2012

ഓര്‍മ്മ മാത്രം...

ഇത് പരീക്ഷാക്കാലം, ഒപ്പം വിരഹത്തിന്റേയും വേര്‍പ്പാടിന്റേയും കാലം. ഒന്നിച്ച്
പഠിച്ച് കളിച്ച് വളര്‍ന്നവര്‍ തമ്മില്‍ പിരിയാനുള്ള സമയമായിക്കഴിഞ്ഞു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഇനി തമ്മില്‍ കാണാനാകുമോ
എന്നൊരുറപ്പുമില്ല. സങ്കടങ്ങള്‍ വാക്കുകളായ് ഓട്ടോഗ്രാഫിന്റെ
പേജുകള്‍ മുഴുവന്‍ നിറഞ്ഞ് പുറത്തേക്കൊഴുകും...


ഓര്‍ക്കുക വല്ലപ്പോഴും എന്നു തുടങ്ങി കണ്ണീരും കുസൃതിയും പ്രണയവും എല്ലാം
ചാലിച്ച് കുനുകുനാ എഴുതിയിട്ടിരുന്ന വരികള്‍...,ഒരു അധ്യയന കാലം മുഴുക്കെ
ഒളിപ്പിച്ച് വെച്ചിരുന്ന പ്രണയം വരികളായ് എഴുതിയിട്ടിരിക്കുന്നത് കാണുമ്പോള്‍
തോന്നുന്ന വികാരം ; ഒന്നുകില്‍ അമ്പരപ്പ് അല്ലെങ്കില്‍ എനിക്കിത് നേരത്തെ
അറിയാമായിരുന്നു എന്ന നിസ്സംഗത...
അന്നത്തെ ആ ഏഴ് വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓട്ടോഗ്രാഫുകളൊന്നും ഇന്ന്
കാമ്പസുകളില്‍ ഇല്ലായെന്ന് തോന്നുന്നു. പകരം സ്ക്രാപ് ബുക്കുകളാണു.
അല്ലെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം, ഇവനെ അല്ലെങ്കില്‍ ഇവളെ ഞാന്‍
കാണാതിരിക്കില്ല, ഒന്നുകില്‍ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ട്വിറ്ററില്‍, എവിടെലും
നിത്യ സാന്നിധ്യം ഉണ്ടാകും എന്നതുറപ്പ്. പിന്നെന്തിനു ഓട്ടോഗ്രാഫെഴുതി
സമയം കളയണം അല്ലെ....എഴുതാനുള്ളത് നേരെ വാളില്‍ പതിക്കാം, ലൈക്ക്
ചെയ്യാം ,എന്തെല്ലാം സൌകര്യങ്ങളാണു.

പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍
നിറയുന്നുണ്ട്. എന്റെ ആ പഴയ ഓട്ടോഗ്രാഫ് എവിടാണെന്നറിയില്ല,
അതില്‍ എഴുതിയിരുന്ന പലരേയും പിന്നെ ഞാന്‍ കണ്ടിട്ടേയില്ല.
കണ്ടാല്‍ തന്നെ പഴയ ആ സ്നേഹമൊന്നും ഇപ്പൊ ആര്‍ക്കും
ഉണ്ടാകില്ല എന്നറിയാം. എന്നാലും വെറുതെ മോഹിക്കുകയാണു,പഴയ
ആ കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന്...കഥകളേയും കഥാപാത്രങ്ങളേയും
പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..
രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍
ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...

ഒന്നും നടക്കില്ലാന്നറിയാം, കാലത്തെ തിരിച്ച് വെക്കാന്‍ ആര്‍ക്ക് കഴിയും.
ജീവിതം ഇനി പഴയപോലെയാകില്ല എന്ന് എനിക്ക് നന്നായറിയാം.
അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും..എവിടെയൊക്കെയോ തട്ടി ,മുറിഞ്ഞ്,
തെല്ലിട പിന്‍ വാങ്ങി പിന്നേയും മുന്നോട്ട് തന്നെ ....
എങ്കിലും വെറുതെ മോഹിക്കാലോ...

ഇതോടൊപ്പം വായിക്കാന്‍ ഒരു കഥ തരട്ടെ ഞാന്‍,പഴയൊരു
പോസ്റ്റാണു, അതിനെ കഥ എന്നുതന്നെ വിളിക്കാനാണു എനിക്കിഷ്ടം,
കാരണം അനുഭവങ്ങള്‍ പിന്നീട് എഴുതുമ്പോഴാണല്ലോ
കഥയാകുന്നത്,
ഓട്ടോഗ്രാഫ്

മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിട്ട് തിരിച്ച് വരുമ്പോഴാണ്
അകത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ധം കേട്ടത്.
“ആരാണാവോ ഇന്നേരത്ത്” ജെസി വേഗം വാതില്‍ തുറന്നു.
“ഹലോ”
“ഹലോ... ഞാനാ സിമി .“
“ഉം പറയ് ”
“ഡാ..നമ്മുടെ അമീര്‍ ഇവിടെ ഹോസ്പിറ്റലിലുണ്ട്.അറ്റാക്ക്,
ദുബായില്‍ന്ന് നേരെ ഇങ്ങോട്ടാ വന്നത്,ഇന്നലെയായിരുന്നു
ആന്‍ ജിയോപ്ലാസ്റ്റി.നീ ഈ നഗരത്തില്‍ തന്നെയുണ്ടെന്ന്
കേട്ടപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.ഒന്നു പോയി
കണ്ടേക്ക്.ഞാന്‍ പിന്നീട് വിളിക്കാം”സിമി ഫോണ്‍ വെച്ചു.

ഇത്രയും കാലത്തിനിടക്ക് അവനെ താന്‍ ഓര്‍ത്തതേയില്ലല്ലോ.
എന്നായിരുന്നു അവസാനം തമ്മില്‍ കണ്ടത്?ഉവ്വ്,പത്തിലെ
ക്ലാസ്സൊക്കെ കഴിഞ്ഞ് സ്കൂള്‍ അടക്കുന്ന ദിവസം;

ഒരുപാട് പഠിക്കാനുണ്ട്,ഇത് വരെ പുസ്തകം തുറന്നുനോക്കീട്ടില്ല
പകരം ബഷീറും,എം.ടിയും മുകുന്ദനുമൊക്കെയായിരുന്നു തലയില്‍,
“പടച്ചോനേ ...തോറ്റാല്‍ മാനം പോയി”ഓരൊന്ന് ആലോചിച്ച്
നടക്കുന്നതിനിടെ അമീര്‍ മുന്നില്‍ വന്നതറിഞ്ഞില്ല.”ഇയാള് സ്വപ്നം
കാണാ..”തലയുയര്‍ത്തിയപ്പൊ അവനൊരു ഓട്ടോഗ്രാഫ് നീട്ടി.

“നീ ഇതിലെന്തെങ്കിലും എഴുത്,മറക്കാതിരിക്കാന്‍ എന്തേലും”

ഓട്ടോഗ്രാഫ് വാങ്ങി പുസ്തകത്തിനിടയില്‍ തിരുകുമ്പോഴാണ്
അത് കണ്ടത്.ഒരു കത്ത്,“എന്തായിത്“

“അത് പിന്നെ...അത്.. എനിക്കു നിന്നോട് പറയാനുള്ളതാണ്
നീയൊരിക്കലും അതിന് അവസരം തന്നിട്ടില്ലല്ലോ,
ഇനിയെങ്കിലും നീ...നീയതറിയണം”.കത്ത് ഓട്ടോഗ്രാഫടക്കം
തിരിച്ചേല്‍പ്പിക്കവേ അവള്‍ പറഞ്ഞു.”വേണ്ട ഇതൊന്നും
ശരിയാവില്ല,അല്ലെങ്കിലും നിസാര്‍ അഹമ്മെദും മജീദും
സേതുവുമൊന്നും ഇങ്ങനെയാര്‍ക്കും കത്ത് കൊടുത്തിട്ടില്ല”.
“ആരാ അവരൊക്കെ?”

അമ്പരുന്നു നില്‍ക്കുന്ന അമീറിനെ തനിച്ചാക്കി ജെസി വേഗം
നടന്നു.കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍
നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫുമായി അവനതേ നില്പ് നില്‍ക്കുന്നു.

അതായിരുന്നു അവസാനകാഴ്ച!

കാര്‍ഡിയോളജി വാര്‍ഡ് കണ്ടെത്താന്‍ അധികം
പ്രയാസപ്പെടേണ്ടി വന്നില്ല.ജെസിയെ കണ്ടതും അമീറെഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.“വേണ്ട..കിടന്നോ“ അവളവനെ തടഞ്ഞു.
”നിസാര്‍ അഹമ്മദും
മജീദും സേതുവുമൊക്കെ ഇങ്ങനെ അറ്റാക് വന്ന് ആശുപത്രീല്‍ കിടന്നിരുന്നോ..”
ഒരു കള്ളച്ചിരിയോടെ അമീര്‍ ചോദിച്ചപ്പോള്‍
ചിരിക്കാന്‍ ശ്രമിച്ചെങ്കിലുംജെസിക്കതിന് കഴിഞ്ഞില്ല.
“അന്ന് നീ പോയതിന് ശേഷം ഞാന്‍ കുറെ ആലോചിച്ചു,ആരാണിവര്‍
ഒരെത്തും പിടിയുമില്ല,അവസാനം സിമിയാ പറഞ്ഞു
തന്നത് നിന്റെ ഭ്രാന്തുകള്‍..“.
“ ആമീ..നിനക്ക് മനസ്സിലായോ
ഇതാരാന്ന്”?

“പിന്നേ..എനിക്കാദ്യം കണ്ടപ്പോത്തന്നെ അറിഞ്ഞു,ഇങ്ങളെ
പറ്റിപ്പറയുമ്പൊ ഇവര്‍ക്ക് നൂറ് നാവാ...”
ഉമ്മാന്റെ സാരിയില്‍ തൂങ്ങിയ സുന്ദരിക്കുട്ടിയെ ജെസി താല്പര്യപൂര്‍വം
നോക്കി.” വാ....മോളൂന്റെ പേരെന്താ‍..? ”
നാണത്തോടെ അവള്‍ പറഞ്ഞ പേര്‍ കേട്ട് ജെസി
അമ്പരപ്പോടെ അമീറിനെ നോക്കി.അവന്റെ കണ്ണില്‍ അന്നത്തെ
അതേ കുസൃതിച്ചിരി.