Saturday, November 22, 2008

വീണ്ടും ബൂലോകത്തേക്ക്

നീണ്ടൊരു ഇടവേളക്ക് ശേഷം വീണ്ടും ബൂലോകമുറ്റത്തേക്ക് വന്നപ്പോൾ

പഴയ തറവാട്ടിലേക്ക് വന്ന പ്രതീതി!!!
ജെ.എം കൂറ്റ്സിയുടെ മൈക്കൽ കെ.എനിക്കെന്നും ഒരു അത്ഭുതമായിരുന്നു.
കൂട്ടുകാരില്ലാതെ,ഒറ്റപ്പെട്ട് ,സ്വയം തീർത്ത പോടിനുള്ളിൽ അങ്ങനെ....

ബൂലോകത്തെ എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ
ആശംസകൾ!!!!!!!!!!!!!!

Tuesday, September 30, 2008

ഈദ് മുബാറക്


"ബൂലോകത്തെ എന്റെ എല്ലാ
കൂട്ടുകാര്‍ക്കും ഈദാശംസകള്‍”

Monday, September 29, 2008

പെരുന്നാള്‍ ആശംസകള്‍

“ബൂലോകത്തെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും

സ്നേഹം നിറഞ്ഞ ഈദാശംസകള്‍”

Saturday, August 2, 2008

പ്രതിഷേധിക്കു‌ പ്രതിഷേധിക്കു‌ ......

ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ഹോമിച്ച് ഒരു

തൊഴിലാളി,അവന്റെ രക്തം വിയര്‍പ്പാക്കി

സ്വരുക്കൂട്ടിവെക്കുന്നതാണു പ്രോവിഡന്റ് ഫണ്ട്.

അതെടുത്താണിപ്പോള്‍ നമ്മുടെ നാണം കെട്ട

സര്‍ക്കാര്‍,അനില്‍ അംബാനിക്കും,ഐസിഐസിക്കും

എച്.എസ്.ബി.സിക്കുമൊക്കെ അമ്മാനമാടാന്‍

കൊടുക്കുന്നത്!!ഇതനുവദിക്കാമോയെന്ന് നിങ്ങള്‍ക്ക്

തോന്നുന്നുണ്ടോ കൂട്ടരേ?

ഒരു സാധാരണ തൊഴിലാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറം

പകരുന്നതാണു തന്റെ പി എഫിലെ സമ്പാദ്യം.

മകളെ കെട്ടിച്ചയക്കാന്‍,അല്ലെങ്കില്‍ ഒരു കിടപ്പാടം

പണിയാന്‍ അങ്ങനെയങ്ങനെ...

ആ സ്വപ്നങ്ങള്‍ക്കു മീതെ നിന്നാവും അനിലും

കൂട്ടരും ഈ കാശെടുത്ത് ഓഹരിക്കച്ചവടത്തില്‍

കളിക്കാനിറങ്ങുക!!

നഷ്റ്റം വന്നാല്‍ ആര്‍ സമാധാനം പറയും?

നിങ്ങളൊര്‍ക്കുന്നുണ്ടാവും,സര്‍ക്കാര്‍ വീഴുമെന്ന

ഘട്ടത്തില്‍ നടന്ന എം.പി മാരുടെ കുതിരക്കച്ചവടം!!

അന്ന് പണം വാരിയെറിഞ്ഞത് അംബാനിമാരാണെന്നത്

വസ്തുത.ആ പണവും പക്ഷെ അവര്‍ അമ്മാത്ത് നിന്ന്

കൊണ്ടുവന്നതല്ല.പല വിധത്തിലുമുള്ള നികുതിയിളവുകളിലൂടെ

സര്‍ക്കാരിനെ വെട്ടിച്ച കാശ്!!അങ്ങനെ ആരാന്റെ

കാശെടുത്ത് അമ്മാനമാടിക്കളിച്ച ആളുകളെ ഈ

വിയര്‍പ്പും രക്തവും മണക്കുന്ന കാശ് കയ്യാളാന്‍

അനുവദിക്കേണമോ?പിന്നെന്തിനാണു കൂട്ടരേ

നമുക്കൊരു സര്‍ക്കാര്‍!!

ഈ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഞാനെന്റെ

ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

Friday, August 1, 2008

വരൂ കഴിക്കൂ ,മുസ്‌ലി പവര്‍ എക്സ്ട്രാ



ഷാജികൈലാസ്‌‌‌ ‌-സുരേഷ് ഗോപി പടത്തിലെ പോലെ

അശ്ലീലമായൊരു ആംഗ്യവും കാണിച്ചുനിക്കുന്നത് നമ്മുടെ

ബഹുമാനപ്പേട്ട പ്രധാനമന്ത്രിയാണ്.ഞാന്‍ ലജ്ജിക്കുന്നു

ബൂലോകരേ...

ഇയാള്‍ കാണിക്കുന്നത് എന്താണെന്നു ഇയാള്‍ അറിയുന്നുണ്ടോ

ആവോ?

ഗ്രീക്ക് പുരാണങ്ങളില്‍ പുരുഷ ഉര്‍വരതയുടേ പ്രതീകമായ

ഒരു ദേവനുണ്ട്,ആമോണ്‍.മുട്ടനാടിന്റെ തലയും

മനുഷ്യ്ന്റെ ഉടലുമുള്ള ഒരു ദേവന്‍!!

ആമോണിന് വളഞ്ഞ ഇരട്ടകൊമ്പുകളാണ്.

ആമോണിനെ സൂചിപ്പിക്കാന്‍ അതായത്

പുരുഷ ലൈംഗിക ശക്തിയെ കാണിക്കാനുപയോഗിക്കുന്ന

ചിന്ഹമാണത്.മുസ്ലിപവര്‍ എക്സ്ട്രായുടെ

പരസ്യത്തിന് പറ്റും!!

എന്താണിയാള്‍ ഇതിലൂടെ നമ്മോട്

പറയാന്‍ ശ്രമിക്കുന്നത്?എനിക്കിപ്പോഴും

ഒരങ്കത്തിന് ബാല്യമുണ്ടെന്നോ?

അതാണെങ്കില്‍ വീട്ടിക്കെള്‍ക്കാന്‍ മാത്രം

പറഞ്ഞാല്‍പ്പോരെ?ഇങ്ങനെ ഒരു രാഷ്ട്രത്തെ

മുഴുവന്‍ ഇളിച്ചുകാട്ടണോ?

അല്ലെങ്കിലും ഒരു മദാമ്മ അടുത്തിരിപ്പുണ്ട്

എന്ന വിചാരമെങ്കിലും വേണ്ടേ?

ഛായ്!!ലജ്ജാവഹം!!!!!!!!!!!!!

Wednesday, July 30, 2008

വേര്‍പാടിന്റെ വിരല്‍ പാടുകള്‍







എനിക്ക് മെയിലില്‍ കിട്ടിയ പടങ്ങളാണിത്.

ലെബനൊണില്‍ നിന്നുമുള്ള ചിത്രങ്ങള്‍.

ഒരമ്മയുടെയും മകന്റെയും വിടവാങ്ങല്‍.

മനുഷ്യത്തം മരവിച്ചു പോയോ?

Tuesday, July 29, 2008

നിശാഗന്ധി -രാത്രികളുടെ രാജ്ഞി




അതെ,ഇന്നലെ ശരിക്കും രാത്രികളുടെ രാത്രിയായിരുന്നു.

നിശാഗന്ധി വിടരുന്നതും കാത്തിരുന്ന രാത്രി!!

അവസാനം പത്ത് മണിയോടടുപ്പിച്ച് പൂ വിരിഞ്ഞപ്പോ

എന്തൊരു ആഹ്ലാദം,എന്തൊരു സൌരഭ്യം!!

Friday, July 11, 2008

ഹ ..ഹ ..ഹ.. ഇതു കണ്ടോ ബൂലോകരെ



“അത്രപ്പോരം ഓകെഅതിനപ്പുറത്തെ

കളിക്ക് ഞമ്മള് സമ്മതിക്കൂല”

മാധ്യമം-കാര്‍ട്ടൂണ്‍(വേണു)11.7.08

തഴുകിയിട്ടും തഴുകാതെ പോയ സ്നേഹം

ആറാം ക്ലാസ്സിലായിരുന്നു ഞങ്ങളന്ന്,ഞാനും അലിയും.

ക്ലാസ്സില്‍ ഒന്നാമതാവാന്‍ മത്സരമായിരുന്നു ഞങ്ങള്‍

തമ്മില്‍.എല്ലായ്പ്പോഴും ജയിച്ചിരുന്നത് ഞാന്‍!

പിന്നീട് പലപ്പോഴും തോന്നീട്ടുണ്ട്,തോറ്റ്

തരികയായിരുന്നില്ലേ അവനെനിക്ക്.

വൈകാതെ എനിക്ക് ഇരട്ടപ്പേര്‍ വീണു,അലി.

കരികൊണ്ടും കമ്യുണിസ്റ്റ്പച്ചയുടെ ഇലകൊണ്ടും

എഴുതിയ ചുവരെഴുത്തുകള്‍ സ്കൂളിലാകെ നിറഞ്ഞു.

ഇക്കാര്യത്തില്‍ അവന്‍ നിരപരാധിയാണെന്ന്

എനിക്കറിയാമായിരുന്നു.

എന്നും രാവിലെ ക്ലാസ്സിലെത്തുമ്പോള്‍,

ബോര്‍ഡിലെഴുതിയിട്ട തോന്ന്യാക്ഷരങ്ങള്‍ ഞാന്‍

കാണാതിരിക്കാന്‍ വേണ്ടി ധ്ര്തിയില്‍ മായ്ച്ചു

കളയുന്ന അലിയെയാണു കാണാറ്!.

വലിയൊരു ദുരന്തം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്

ആരറിഞ്ഞു;

എന്റെ ഉമ്മാന്റെ കൈയില്‍ നല്ല ഭംഗിയുള്ള ,

മുത്തിന്റെ ഒരു മാലയുണ്ടായിരുന്നു.ഒരുപാടു

കരഞ്ഞു വിളിച്ചിട്ടാണ് ഉമ്മയെനിക്കതിടാന്‍

തന്നത്.ആ മാലയുമിട്ട് ഒരു രാജകുമാരിയെ

പോലെയാണന്ന് ഞാന്‍ സ്കൂളില്‍ പോയത്.

കടന്നുപോകുന്ന വഴികളിലൊക്കെ

ശീല്‍ക്കരങ്ങളും മുറുമുറുപ്പുകളും ഞാന്‍

ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.വൈകാതെ

മുറുമുറുപ്പുകള്‍ ഉച്ചത്തിലായി,മാല അലിയെനിക്ക്

സമ്മാനിച്ചതാണെന്നും വലുതായാല്‍ അവനെന്നെ

കല്യാണം കഴിക്കുമെന്നും!!ദൈവമേ...രാജകുമാരി

പൊട്ടിക്കരഞ്ഞു.ഭാരതിടീച്ചര്‍ അലിയെ വിളിച്ചു പറഞ്ഞു

നാളെ പിതാവിനെ കൂട്ടിവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍

മതി.പിറ്റേന്ന്,

സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ ക്ലാസ്സിനു മുന്നില്‍,

റ്റീച്ചര്‍ പറഞ്ഞുതീര്‍ന്നിട്ടും ആ മനുഷ്യന്‍ ഒന്നും

മിണ്ടിയില്ല!പിന്നെ അവിചാരിതമായി,അലിയുടെ

കരണത്ത് ആഞ്ഞടിച്ചു,ഇതിനാടാ ഞാന്‍ നിന്നെ

സ്കൂളിലയച്ചത് എന്നും ചോദിച്ച് അവനേം വലിച്ചിഴച്ച്

നടന്നു!റ്റീച്ചറെത്ര പിന്‍ വിളി വിളിച്ചിട്ടും അയാള്‍

നിന്നില്ല.ഒരുമാത്ര ...അലി തിരിഞ്ഞ് എന്നെ

നോക്കി,അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു,

ഞാനറിയാതെ എന്റെ കൈ എന്റെ കവിളിലേക്ക്

നീണ്ടു.എന്തായിരുന്നു അവനെന്നോട് പറയാന്‍

ശ്രമിച്ചത്....ഒരുകാറ്റ് എന്നെ തഴുകി

കടന്നുപോയി....

അതില്‍ പിന്നെ ഞാനവനെ കണ്ടിട്ടില്ല,പഠനം

തുടര്‍ന്നോന്നറിയില്ല,ഇപ്പോ എവിടാണെന്നറിയില്ല,

മനസ്സുകൊണ്ട് ഇപ്പൊഴും ഞാന്‍ മാപ്പ് ചോദിച്ച്

കൊണ്ടിരിക്കുന്നു.

Thursday, July 10, 2008

അയ്യേ ......ഈ മോഹന്‍ ലാലിന് എന്ത് പറ്റി

രണ്ടോ മൂന്നോ മണിക്കൂര്‍ കുത്തിപ്പിടിച്ചിരിക്കാന്‍ ക്ഷമയില്ലാത്തത്

കൊണ്ട് സിനിമ കാണല്‍ തുലോം കുറവ്.

പക്ഷെ ഈയിടെ,ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കെ

അതാ..മോഹന്‍ലാല്‍ കൂമ്പ കുലുക്കി,കവിള്‍

വീര്‍പ്പിച്ച്,സ്വതസിദ്ധമായ ആ ഇടത് ചരിവോടെ

നായികക്കു പിന്നാലെ പായുന്നു,കരണം

മറിയുന്നു!അതെ കിലുക്കത്തിലും ചിത്രത്തിലും

ഒക്കെ നമ്മള്‍ കണ്ട മറിച്ചില്‍ തന്നെ.

പക്ഷെ ഇപ്രായത്തില്‍ പ്രണയത്തിന്

വേണ്ടി അദ്ദേഹമങ്ങനെ മറിയുന്നത്

കാണുമ്പോള്‍ കഷ്റ്റം തോന്നുന്നു.

പ്രണയത്തിനു കാലവും സമയവും ഒന്നുമില്ല.

അവസാനം വരെ മനസ്സില്‍ പ്രണയം കൊണ്ടു

നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

പക്ഷെ ഇതാണോ അതിന്റെ രീതി.

സംവിധായകന് തലക്ക് വെളിവില്ലെങ്കില്‍ ,

ലാലിനെങ്കിലും വേണ്ടേ?

Friday, June 27, 2008

ഓടിവന്നു തല്ലിക്കൊല്ലൂ......ബൂലോകരെ .....





ബലാത്സംഘം ചെയ്ത് കുഞ്ഞിനെ കൊന്ന കുറ്റത്തിന്

ഇറാനില്‍ ഒരാളെ ശിക്ഷിക്കുന്ന രംഗമാണിത്.പിഞ്ചു ഷഹാനെയെ
ഇതു പോലെ കൊന്നതിനെ ആ ^><=*****മോനെ

ഇതുപോലെ തൂക്കണ്ടേ?
നിങ്ങളാരും കാണാത്തോണ്ട് ഞാന്‍ ഒന്നൂടെ പോസ്റ്റുന്നു.
ഇസാദ് പറഞ്ഞത്
“കിടിലന്‍.ആദ്യമായിട്ടാണ് ഒരാളെ കൊല്ലുന്ന
പടം കണ്ട് സന്തോഷിക്കുന്നത്.അവനേം ഇങ്ങനെതന്നെ
കൊല്ലണം”.

Thursday, June 26, 2008

ഇതുമൊരു ഹോട്ടലാണേ.........



ഇതുമൊരു ഹോട്ടലാണേ....

ഒന്നുല്ലെങ്കില്‍ പൂട്ടും അല്ലെങ്കില്‍ നടത്തും

Wednesday, June 25, 2008

മതേതരത്വം പുതിയ മോഡല്‍

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കായി

കാഴ്ച വെച്ച കേസില്‍ അഞ്ച് പേര്‍ പോലീസ്

കസ്റ്റഡിയില്‍,


കോതമംഗലം സ്വദേശിനിയായ പതിനേഴുകാരിയെ

പെണ്‍ വാണിഭത്തിന് ഉപയോഗിച്ച സംഭവത്തില്‍

കടപ്പുറം ശാലിനി,സതീശന്‍,മജീദ്,റോബിന്‍

അനിഴം വാസു .
(മാധ്യമം 25.6.08)

മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ വിത്യാസമില്ലാതെ

ഒരേ പാത്രത്തില്‍ നിന്നും കൈയിട്ട് വാരി

ഭുജിച്ചിരിക്കുന്നു!ജാതിയുടേയും

മതത്തിന്റേയും പേരില്‍ പരസ്പരം

വെട്ടിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത ആളുകള്‍ തന്നെയാണിതും!

വൈരുദ്ധ്യാത്മിക .....അല്ലെങ്കില്‍ വേണ്ട

അത് നമ്മുടെ ബുദ്ധിജീവികള്‍ ആവശ്യത്തിനും

അനാവശ്യത്തിനും എടുത്തു പെരുമാറി

വക്ക് പൊടിഞ്ഞുപോയി.

Tuesday, June 24, 2008

വാടകക്കൊരു ഗര്‍ഭപാത്രം !

ലോകത്ത് ഏറ്റവും കൂടുതല്‍ വാടക അമ്മമാര്‍ ഇന്ത്യയില്‍!

കള്ള് കുടിക്കാത്ത,പുകവലിക്കാത്ത ഗര്‍ഭപാത്രങ്ങള്‍

വെറും അഞ്ച് ലക്ഷം രൂപക്ക്!

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണല്ലേ?

എവിടെപ്പോയി നമ്മുടെ സംസ്ക്കാര സമ്പന്നത,സദാചാര

സംഹിതകള്‍?

സാദാരണഗതിയില്‍ അഛനമ്മമാരുടെ ജീനുകളാണല്ലോ

അടുത്ത തലമുറയിലേക്ക് പകരുന്നത്.

അങ്ങനെയാവുമ്പോള്‍ വാടക അമ്മക്ക് ജനിച്ച

കുഞ്ഞ് ബേസിക്കലി ഇന്ത്യക്കാരന്‍ ആയിരിക്കും.

അവനെ ഇവിടെനിന്ന് പറിച്ച് വിദേശത്തേക്ക്

കൊണ്ട്പോയാലും അവനിലെവിടെയോ

ഒരു ഇന്ത്യത്വം അവശേഷിക്കില്ലേ?

ഒരു ജന്മം മുഴുവന്‍ അവന്റെ കോശങ്ങളില്‍,മനസ്സില്‍

ഈ ദേശി-വിദേശി സംഘട്ടനം അങനെ തുടര്‍ന്നുകൊണ്ടേയിരിക്കില്ലേ?

പിന്നെ മാത്രുത്വം,അതുമൊരു വില്പനച്ചരക്ക്!

Thursday, June 19, 2008

ഹേ ചോരശാസ്ത്ര അധിദേവതയേ

“ഹേ ചോരശാസ്ത്ര അധിദേവതയെ,
മോഷണ പാതയില്‍ കുടിയിരുന്ന്
വസ്തുസ്ഥിതി വിവരജഞാനമേകുവോനേ
ഇരുളിന്‍ ഒളിയായ് വഴിനടത്തുവോനെ
നിന്‍പാദയുഗ്മം സ്മരിച്ച്
നാമമുച്ചരിച്ച്
ഇതാ കള്ളനിവന്‍
കളവിന് പുറപ്പെടുന്നു”

വായിച്ചാല്‍,ചിരിച്ച് ചിരിച്ച് കുന്തിരി മറിയുന്ന,ചിന്തിച്ച് ചിന്തിച്ച്
തത്വജഞാനിയാവുന്ന ഒരു പുസ്തകതിലെ വരികളാണിത്.
പുസ്തകം”ചോരശാസ്ത്രം”,എഴുതിയത് തുമ്പ വിക്രം സാരാഭായ്
സ്പേസ് സെന്റെറിലെ എഞ്ചിനീയര്‍ വി.ജെ.ജെയിംസ്.

ഇപ്പൊ ഇത് ഓര്‍ക്കാന്‍ കാരണം മിനിയാന്ന് രാത്രി ഇവിടെയൊരു
കള്ളന്‍ വന്നു.ചൊരശാസ്ത്രം മുഴുവന്‍ അഭ്യസിക്കാത്ത
കള്ളനായതിനാല്‍,നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ
കള്ളനറിയില്ലായിരുന്നു,അതിനാല്‍ പുറത്തിരുന്ന മോന്റെ
സൈക്കിള്‍ കൊണ്ട് കള്ളന്‍ ത്രിപ്തിപ്പെട്ടു.

രാവിലെതന്നെ മക്കള്‍ രണ്ടാളുംകൂടെ പോലീസ് സ്റ്റേഷനില്‍ ചെന്നു.
പരാതികൊടുക്കാന്‍ ചെന്ന കുട്ടികള്‍ പോലീസ്കാര്‍ക്ക് പുതിയ അനുഭവം.
ഗേറ്റിനടുത്ത് ഇരമ്പിപാഞ്ഞുവന്ന ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ
പോലീസ്കാരേയും മക്കളേയും കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു.
ഇവരിത്രവേഗം ആക്ഷനെടുത്തൊ?വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ്
സൈക്കിളെന്തായാലും നമ്മള്‍ കണ്ടുപിടിക്കും എന്ന് മോന്
ഉറപ്പ് കൊടുത്തിട്ടാണവര്‍ പോയത്.

കളവിനുമുണ്ടൊരു നീതിശാസ്ത്രം.ആ ശാസ്ത്രത്തോടുള്ള
സത്യസന്ധതയാണ് മോഷ്ടാവിന്റെ ബലവും,അതനുസരിച്ച്
കുട്ടികളുടേതായ ഒന്നും മോഷ്ടിക്കാന്‍ പാടില്ലാത്രേ!ഇളം
മനസ്സിന്റെ നൊമ്പരം അവന് കുരുക്ക് തീര്‍ക്കും.
ഇതറിയാവുന്ന കള്ളന്‍ കുറച്ച് ദൂരെ സൈക്കിള്‍
ഉപേക്ഷിച്ച് കടന്നിരുന്നു!കള്ളന് സ്തുതി.

വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം വായിക്കാത്തവരുണ്ടെങ്കില്‍
വാങ്ങിവായിക്കുക ബൂലോകരേ,ഞാന്‍ ഗാരണ്ടി:

Monday, June 16, 2008

ഇന്‍സ്റ്റന്റ് മഴ

ഇന്‍സ്റ്റന്റ് അട,ഇന്‍സ്റ്റന്റ് മസാല എന്നുപറയുമ്പോലെയാണ് ഇപ്പോഴത്തെ
മഴ.പെട്ടെന്ന് എവിടെന്നോ വന്ന് എവിടെക്കോ പോവുന്ന മഴ!

പണൊക്കെ മഴ പെയ്യുന്നതിന് മുമ്പ്,കാറ്റ് പറയും,ദാ...മഴ
വരുന്നൂ,മേഘമൊരു കരിമ്പടം വലിച്ചിട്ടിട്ട് പറയും,വേഗം
വീട്ടീ പോയ്ക്കോ,ഇപ്പൊ പെയ്യും മഴ.
അങ്ങനെ നടക്കുമ്പോ,ദേ...ആദ്യത്തെ തുള്ളി കണ്ണില്‍,പിന്നെ
നെറ്റിയില്‍,കവിളില്‍,പിന്നെയൊന്ന് കഴുത്തില്‍
അവിടന്നങ്ങോട്ട് പിന്നെയൊരു പെയ്ത്താണ്.ചാഞ്ഞ്,ചെരിഞ്ഞ്
വട്ടം ചുറ്റി ,നമ്മെയാകെ നനച്ച് അങ്ങനെ പെയ്യും.പെയ്തൊഴിഞ്ഞാല്‍
പിന്നെ ശാന്തതയാണ്.നേര്‍ത്ത് കുതിര്‍ന്നൊരു കാറ്റ് പറയും ഞാന്‍
നാളെ വരാട്ടോ....

പക്ഷെ ഇപ്പോ മഴക്കൊരു ബലാത്സംഗക്കാരന്റെ മട്ടാണ്.
എന്തൊരു ധ്ര്തി!എല്ലാംകൂടെ വാരിപ്പിടിച്ചൊരു പെയ്ത്ത്,
പെട്ടെന്ന് തീരും ഒക്കെ,നമ്മള്‍ അവനിലേക്ക് കണ്ണ്തുറക്കും മുന്നേ!
പിന്നെ വെയിലാണ്,പൊള്ളുന്ന വെയില്‍!

Sunday, June 15, 2008

മനുഷ്യ പറ്റുള്ളവര്‍ വായിച്ചറിയാന്‍

തിഹാര്‍ ജയിലില്‍ കഴിയുന്ന പര്‍വേശ് അഹമദ് എന്ന കാശ്മീരി യുവാവ് മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്കയച്ച കത്ത് വായിച്ചോ ബൂലോകരേ?

വാരാദ്യ മാധ്യമം ജൂണ്‍ 15.

മാന്യനായി ജീവിച്ചു വരുന്ന ഒരാളെ എത്ര എളുപ്പത്തിലാണ് നമ്മുടെ
പോലീസ് ഭീകരനാക്കുന്നത്.

Saturday, June 7, 2008

മലയാളിക്ക് പ്രണയം അന്യമോ

മനസ്സില്‍ പ്രണയമില്ലാത്തവരാണ് മലയാളികള്‍,കവികള്‍ക്ക് പൊതുവേ പ്രണയമില്ല

“കലാകൌമുദി ,ലക്കം1709,ജൂണ്‍ 8,അക്ഷര ജാലകം“

Thursday, June 5, 2008

പൊന്നും കുടത്തിനെന്തിനാ പൊട്ട്‌

വൈകുന്നേരങ്ങളില്‍ പലപ്പോഴും ബീച്ചില്‍ പോയിരിക്കാറുണ്ട്.തിരകളെണ്ണാന്‍,ഓരോ തിരകള്‍ക്കും ഓരോ ഭാവമാണ്.
നോക്കിനോക്കിയങ്ങനെ ഇരിക്കുമ്പോള്‍ എന്റെ നോട്ടത്തിന്റെ ഫ്രെയ്മിനകത്തേക്ക് ഒരു ചെറുപ്പക്കാരനും
ചെറുപ്പക്കാരിയും കേറിവന്നു.കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല,അതിന്റെയൊരു
വൈക്ലബ്യം അവരുടെ ശരീരത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്.ആ പെണ്‍കുട്ടി സുന്ദരിയാണ്,പക്ഷെ
അവളണിഞ്ഞിരുന്ന ആഭരണങ്ങള്‍ അവളെ സുന്ദരിയാക്കുന്നേയില്ല!പരിഹാസമാണെനിക്കു തോന്നിയത്.
ആ പയ്യന് പറയായിരുന്നു,ഒരു ആഭരണകടയുടെ പരസ്യം പോലെ എന്റെയൊപ്പം
വരേണ്ടയെന്ന്.അല്ലെങ്കില്‍ വീട്ടീന്നിറങ്ങുമ്പൊള്‍ ഇത്തിരി കോമണ്‍സെന്‍സുള്ള ആര്‍ക്കെങ്കിലും
പറഞ്ഞുകൊടുക്കായിരുന്നു!

എല്ലാവരും പറയുന്നു;മലയാളികള്‍ ഒരുപാട് മാറിപ്പോയി,ആധുനിക കാഴചപ്പാടുകള്‍ കോരിക്കുടിച്ചവന്‍
മലയാളീന്ന്.എവ്ടെ...നമ്മുടെയൊക്കെ മനസ്സിലിപ്പോഴും ആ പഴയ ആകാശങ്ങള്‍ തന്നെ,കുറെ നരച്ച
മേഘങ്ങള്‍ പാറിനടക്കുന്ന അതേ പഴയ ആകാശങ്ങള്‍!

Wednesday, June 4, 2008

സ്നേഹം ,സ്നേഹമാണ് അഖിലസാരമൂഴിയില്‍ !

കുറ്റിപ്പുറത്ത് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുഞ്ഞിപ്പെണ്ണും മാക്കുവും.കുഞ്ഞിപ്പെണ്ണ് ഉമ്മായെ സഹായിക്കാന്‍ വീട്ടില്‍ വരും.
ഞാനന്ന് ഏഴിലോ എട്ടിലോ ആണ്.എന്നും വൈകുന്നേരാമായാല്‍ അവരുടെ വീട്ടില്‍ നിന്നും കരച്ചിലും ബഹളവും കേള്‍ക്കാം,
മാക്കു
കുടിച്ചുവന്ന് കുഞ്ഞിപ്പെണ്ണിനെയിട്ട് പെരുമാറുന്നതാണ്.രാവിലെ വീട്ടില്‍ വന്നാല്‍ ഉമ്മ ചോദിക്കും
”ഇന്നലേം കിട്ടില്ലേ നിനക്ക്”,
കരച്ചിലിനിടയില്‍ അവള്‍ പറയും എനിക്കു മടുത്തു,ഒരു ദിവസം മോളേയും കൊന്ന് ഞാന്‍
തൂങ്ങിച്ചാവും
ഈ ചൊദ്യവും ഉത്തരവും
കുറേ കേട്ടപ്പൊ എനിക്കും മടുത്തു.ഒരൂസം ഞാന്‍ ചോദിച്ചു”ഇത്രേം കാലം നീ അടി കൊണ്ടില്ലേ,ഇനി കുടിച്ചിട്ട് വരുമ്പോ ഒറ്റ തവണയെങ്കിലും മാക്കൂനിട്ട് നിനക്കൊന്ന് പൊട്ടിച്ചൂടെ?പിന്നെയൊരിക്കലും അവന്‍ നിന്നെയടിക്കില്ല”
കുഞ്ഞിപ്പെണ്ണ് കരച്ചില്‍ നിര്‍ത്തി പൊട്ടിച്ചിരിച്ചു,എന്റെ കവിളില്‍ നുള്ളി“അതൊന്നും പറഞ്ഞാല്‍
നിനക്കിപ്പോ മനസ്സിലാവില്ല”
.എങ്കി അനുഭവിച്ചോ
ദേഷ്യപ്പെട്ട് ഞാനെണീറ്റു പോന്നു.എനിക്കു പിന്നില്‍ അവരുടെ ചിരി മുഴങ്ങി.

പിന്നെ കാലം കുറെ കഴിഞ്ഞു.ഞാന്‍ കൊളേജ് ഹോസ്റ്റലില്‍,ഒരവധിക്ക് നാട്ടില്‍ വന്നപ്പൊ കുഞ്ഞിപ്പെണ്ണിനെ
വഴിയില്‍ വെച്ച് കണ്ടു.
‘എന്താ കുഞ്ഞിപ്പെണ്ണെ സുഖല്ലേ”,തിക്കും പൊക്കും നോക്കി ആരുമില്ലാന്ന് ഉറപ്പുവരുത്തി അവള്‍
“അന്ന് ഇന്റാള് പറഞ്ഞത് ഞാനങ്ങ് ചെയ്തു”. എന്ത്?ഞാനത് എന്നേ മറന്നിരുന്നു.”ഒരിക്കലൊന്നു പൊട്ടിച്ചാല്‍ മാക്കു നന്നാവുംന്ന് പറഞ്ഞില്ലേ,അതന്നെ,ഇപ്പോ മാക്കു എന്നെ തല്ലാറെയില്ല,കുടീം കൊറവാ”.കുഞ്ഞിപ്പെണ്ണ് പോയ വഴിയിലേക്കും നോക്കി ഞാനന്തം വിട്ട് നിന്നു.

Monday, June 2, 2008

മെയിഡ് ഫോര്‍ ഈച് അദര്‍

വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു,എറണാംകുളത്തിനും കോഴിക്കോട്ിനും ഇടക്ക് ഏതോ ആണെന്നാണു
ഓര്‍മ്മ.നല്ല തിരക്കുണ്ട് ഫ്ലാറ്റ്ഫോമില്‍,അതിനിടയിലാണു ഞാനത് കണ്ടത്.ഒരു സ്ത്രീയും
പുരുഷനും,ഒരു സിമന്റ് ബെഞ്ചില്‍ ചേര്‍ന്നിരിക്കുന്നു.ശരീര ഭാഷ കണ്ടാലറിയാം,ഭാര്യയും
ഭര്‍ത്താവും തന്നെ.രണ്ടുപേരും നല്ല കറുപ്പ്,സാമാന്യം നല്ല തടിയും. ബെഞ്ചിലിരിക്കുന്ന
രണ്ട്പേരുടേയും കാല്‍ നിലത്തുതട്ടുന്നില്ല ,അതില്‍നിന്നും രണ്ടാളും ഉയരം കുറവാണെന്നൂഹിക്കാം.
സ്ത്രീ സാരി തലയിലൂടെ ഇട്ട് പിന്‍ കുത്തി വെച്ചിരിക്കുന്നു.
പുരുഷന്‍ തന്റെ ഇടത് കൈ ഭാര്യയുടെ തോളിലൂടെ ഇട്ട് അവരെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു.
അയളെന്തൊക്കെയോ പറയുന്നുണ്ട്,സ്ത്രീ അതീവ താല്പര്യത്തോടെ കേട്ട് തല കുലുക്കി സമ്മതിക്കുന്നുണ്ട്.
അവരുടെതായ ഒരു ലോകത്തായിരുന്നു അവര്‍.ആരേയും കാണുന്നുമില്ല,കേള്‍ക്കുന്നുമില്ല.
ഒരുപാട് കാലത്തിനു ശേഷവും അതൊരു നല്ല ഫ്രെയ്മായി എന്റെ മനസ്സിലുണ്ട്.

Friday, May 30, 2008

എത്രയും പ്രിയപ്പെട്ട ........വായിച്ചറിയാന്‍



if you really want to touch one,send them a letter.


പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യമാണേ...........എപ്പടി?

Wednesday, May 28, 2008

ദൈവമേ എന്തൊരു അനുസരണ

കോഴിക്കോട്ട് വന്ന ആദ്യ നാളുകള്‍,ഇടക്ക് ടൌണില്‍ പോകുമ്പോള്‍ കാണാം ചില കടകള്‍ക്ക് മുമ്പില്‍
ഒരു നീണ്ട ക്യു:എന്താ അവിടെ പരിപാടീന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..ഇവിടെ ചക്കോരത്കുളതുമുണ്ടായിരുന്നു
ഒരെണ്ണം.
എന്ത് അനുസരണയോടെയാണെന്നോ ആളുകള്‍ വരിയില്‍ നില്‍ക്കുന്നത്,ഉന്തും തള്ളുമില്ല,വാക്കേറ്റങ്ങളില്ല,
അനാവശ്യ സംസാരങ്ങളില്ല!പിന്നെയല്ലേ കാര്യം തിരിഞ്ഞത്,കള്ള് വാങ്ങാനാ ആളോള് ക്യു നില്‍ക്കണത്!
അമ്പമ്പൊ..

ആത്മീയ കച്ചവടവും മുസ്ലിമും

ഒരു മുസ്ലിമിനും തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഒരു ഇടനിലക്കാരന്റ്റെ ആവശ്യമില്ലന്നിരിക്കെ
എന്തിനീ ആത്മീയ നേതാക്കള്‍.പ്രവാചകന്‍ തന്റെ അനുയായികളെ നയിച്ചിരുന്ന പോലെയാണൊ
ഇന്നത്തെ ആത്മീയ നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ ചെയ്യുന്നത്.റസൂലിനു ആകെ ഒരു ജോഡി ഉടുപ്പാണു
ഉണ്ടായിരുന്നത്!വയര്‍ നിറച്ച് ഭക്ഷണം കഴിച്ചിരുന്ന ദിവസങ്ങള്‍ ചുരുക്കം.കിടന്നുറങ്ങിയിരുന്നത് ഈന്തപ്പനയുടെ
ഓലയില്‍!ലാളിത്ത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഇന്നത്തെ നേതാക്കന്മാരോ?കൊട്ടാരം പോലുള്ള വീട്,സഞ്ചരിക്കാന്‍ ബെന്‍സ് കാര്‍,നാലു നേരം മ്രിഷ്ട്ടാന്ന ഭോജനം!
അസുഖം വന്നാല്‍ ചികിത്സ അങ്ങ് അമേരിക്കയില്‍!അന്നേരം ഈ മന്ത്രവും ഉറുക്കും യുനാനിയൊന്നും പോര!
തീര്‍ച്ചയായും പണ്ഡിതന്മാര്‍ വേണം നമുക്ക്,ബന്ധപ്പെട്ട മേഖലകളിലെ സംശയനിവാരണത്തിനു.
അല്ലാതെ ഒരു ഇടനിലക്കരനായി നിന്നു ഉടലോടെ സ്വര്‍ഗത്തിലേക്ക് കയറ്റിവിടാനല്ല.

Friday, May 23, 2008

ആള്‍ ദൈവങ്ങളും സ്ത്രീകളും

കാര്യം പക്കാ രാഷ്ട്രീയക്കാരനാണെങ്കിലും സുധാകരന്‍ ഇപ്പൊ പറഞ്ഞത് കാര്യം.
ഇവിടത്തെ കുണ്ഠലിനി ഉണര്‍ത്താന്‍ ഞാന്‍ മാത്രം മതി എന്നു പറയുന്ന,കയ്യിനെല്ലുള്ള ,
ആണുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഈ പെണ്ണുങ്ങള്‍,ആള്‍ദൈവങ്ങളെ തേടി പോകുമോ?
അതിനു ആനിരാജ ദേഷ്യപ്പെട്ടിട്ടെന്ത് കാര്യം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് അവനവനില്‍ നിന്നു തന്നെയാണു,ഇത് പോലുള്ള
അന്ധവിശ്വാസങ്ങള്‍,അബദ്ധധാരണകള്‍ പിന്നെ കുശുമ്പ്,കുന്നായ്മ ഇത്യാദികളീല്‍ നിന്നും.
അതിനു മനസ്സ് വിശാലമാക്കുക,മനസ്സിന്റെ വാതിലുകളൊക്കെ തുറന്നിട്ടേക്കുക
കാറ്റും വെളിച്ചവും കടക്കട്ടെ.
ഭര്‍ത്താവിനു തന്നോട് സ്നെഹം തോന്നാന്‍ സന്തൊഷ് മധവന്റെയടുത്ത് പോയി
നഗ്നപൂജ നടത്തിയിട്ടെന്ത് കാര്യം?അന്നെരം അക്കാര്യമങ്ങ് സ്വന്തം ബെഡ് റൂമില്‍ നടത്താനുള്ള
ആര്‍ജവം പെണ്ണുങ്ങള്‍ കാണിക്കുക.ഒരു വെറും പക്കാ യാഥാസ്തിക ഫെമിനിസ്റ്റാവാതെ
സ്വന്തം ഊര്‍ജത്തെ പെണ്ണുങ്ങള്‍ തിരിച്ചറിയണം.

തുപ്പലുപ്പാപ്പ

മാധ്യമങ്ങളിലിപ്പോ സന്തോഷ് മാധവനും,ഷൂട്ടിങ്ങ് സ്വാമിയുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണു.
ഇതിനിടെ മാധ്യമങ്ങള്‍ കാണതെ പോയ ഒരു കൂട്ടരുണ്ട്.തുപ്പലും വെളിച്ചെണ്ണയുമൊക്കെ
വിതരണം ചെയ്ത് കാശ് പിഴിയുന്ന ഒരു കൂട്ടര്‍,കള്ള മുസ്ലിയാക്കന്മാരും,ഉസ്താദ്മാരും.
ജനങ്ങളുടെ അജ്ഞ്ത മുതലാക്കുന്ന കള്ള ബട്ക്കൂസുകള്‍.
മുക്കത്തിനടുത്ത് കുറച്ച് കാലമായ് വിലസുന്ന ഒരു പഹയനാണു തുപ്പലുപ്പാപ്പ.
ദര്‍ശനത്തിന് വരുന്നവര്‍ക് മൂപ്പര്‍ കൊടുക്കുന്നത് സ്വന്തം തുപ്പല്‍ വീഴ്ത്തിയ വെള്ളം!
എന്തൊരു തിരക്കാണത്രെ അത് വാങ്ങികുടിക്കാന്‍.കഷ്ടം എന്നല്ലാതെ എന്താ പറയുക.
ഇനിയെന്നാണ് നമ്മുടെ ജനങ്ങള്‍ക്ക് ബോധം വരിക?

ഇവര്‍ക്കൊക്കെ പിറകില്‍ ഒരു കൂട്ട്ം ആളുകളുണ്ട്.ജനങ്ങളൊരിക്കലും
സത്യമറിയരുതെന്നു ശാഠ്യമുള്ളവര്‍,അവരെയാണു മാധ്യമങ്ങള്‍ പുറത്ത്
കൊണ്ട് വരേണ്ട്ത്.അല്ലതെ സന്തോഷ് മധവന്റെ കൂടെ ആരൊക്കെ കിടന്നു എന്നല്ല.

Thursday, May 22, 2008

പ്രണയം

അവനിന്നലെയും വിളിച്ചിരുന്നു
ഒരു പാട് കുറ്റപ്പെടുത്തിയെന്നെ
അവന്റെ പ്രണയം തട്ടിയുണര്‍ത്തി
ഒന്നുമറിയാത്ത് പോലെ ഞാന്‍
കടന്നുപോകുന്നുവെന്നു;
അവനറിയില്ല ഒന്നും
എന്റെയുള്ളിലെ വിങ്ങല്‍,
വെളിപ്പെടുത്താന്‍ പറ്റാത്ത എന്റെ സ്നേഹം;

Tuesday, May 20, 2008

ചിക്കന്‍ ദില്‍ക്കുഷ്

ആവശ്യമുള്ളവ

1. ചിക്കന്‍ 250gm
2. സവാള 3.ചെറുതായ് അരിഞ്ഞത്
3.റ്റൊമാറ്റൊ 3.മിക്സിയില്‍ അടിക്കുക
4.മുളക് പൊടി 4 സ്പൂണ്‍
5.ഹല്‍ദി 1/2 “
6.ദനിയ 2 “
7. അണ്ടിപരിപ്പ് അരച്ചത് 1/4 കപ്പ്
8.ജിഞെര്‍ ഗാര്‍ലിക് പേസ്റ്റ് 1/2സ്പൂന്‍

ഇനി തുടങ്ങാം
സവാള നന്നായി വഴറ്റുക. അല്‍പ്പം ബട്ടറില് സവാള വഴറ്റിയാല്‍ രുചി കൂടും,പക്ഷെ തടി കൂടി കുപ്പായം വേറെ തുന്നേണ്ടി വരും എന്നുള്ളവര്‍ നമ്മടേ നാടന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക.നൊ പ്രോബ്ലം.‍അതിലേക്ക് 4.5,6,8 ചേരുവകള്‍ ചേര്‍ക്കുക,ഇളക്കാന്‍ മറക്കേണ്ട്,എന്നിട്ട് അരചു വെച്ചിരിക്കുന്ന റ്റൊമാറ്റൊ ചെര്‍ക്കുക.അതിലേക്ക് തന്നെ നോക്കി നില്‍ക്കുക,until oil bubbles on top,വന്നൊ?ഇനി അരച്ചു വെച്ച അണ്ടിപരിപ്പും, ചിക്കനും ചെര്‍ക്കുക.അടച്ചു വെച്ചെക്കണെ.....ഒരു 8 മിനുറ്റ് ഒരു ജഗജില്ലി ഡിഷ് തയ്യാര്‍.മല്ലിയില,അല്പം ക്രീം എന്നീ മേമ്പൊടിയൊക്കെ ചേര്‍ത്ത് ചൂടോടെ പ്രിയപ്പെട്ടവന്,അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ക്ക് വിളമ്പിക്കൊട്,നേരെ ദില്ലിലേക്ക് കയറിക്കൂടാം.

പൂവാലന്‍ പിടിച്ച പുലിവാല്‍

പതിവിലും തിരക്കുണ്ടായിരുന്നു അന്ന് കണ്ണൂര്‍-കൊയമ്പത്തൂര്‍
പാസഞ്ചറില്‍,വെസ്റ്റ് ഹില്ലില്‍ നിന്നും കയറിയതിനാല്‍ എനിക്ക് സൈഡ് സീറ്റ് തന്നെ കിട്ടി.
വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ഒരു താമിഴന്‍ ,ആറടി പൊക്കവും,കപ്പടാ മീശയും,
ആകപ്പാടെ ഒരു കൊട്ടേഷന്‍ ലുക്,രണ്ട് മൂന്ന് പെട്ടിയും ബാഗും ഞാനിരുന്നതിനു സമീപം
കൊണ്ടു വെച്ചു.വണ്ടി വെള്ളയില്‍ എത്തിയപ്പോ ഒരു ചെറുപ്പക്കാരന്‍ എന്റെ
എതിരെ വന്നിരുന്നു എന്നെ നോക്കി ചിരിച്ചു.ഇങ്ങനൊരാള്‍,ഇല്ല ,ഞാന്‍ മുങ്ങാംകുഴിയിട്ട്
തപ്പിയിട്ടും,നൊ രക്ഷ.ഞാന്‍ അറിയുന്ന ആളല്ല.അറിയാത്ത ആളുകളോട് ചിരിച്ചാലുള്ള
പൊല്ലാപ്പ് അറിയുന്നതോണ്ട് ഞാന്‍ ഒരു ബുക്കിലേക്ക് മുഖം പൂഴ്തി.
കൊഴിക്കോടെത്തിയപ്പോ നല്ല തിരക്കായി.തമിഴനെ കാണാനുമില്ല.ഈ പെട്ടിയൊക്കെ
എന്റേതന്ന മാതിരി ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു.ചെറുപ്പക്കാരന്‍ എഴുന്നേറ്റിട്ട്
ഞാന്‍ സഹായിക്കാം എന്നും പറഞ്ഞ് പെട്ടിയൊക്കെ മേലെ കേറ്റി വെചു.എനിക്ക് മിണ്ടാന്‍
സമയം കിട്ടീല്ല,അതിനു മുമ്പെ മൂപ്പര്‍ പണി പറ്റിച്ചു,എന്നെ നോക്കിയൊന്നു ചിരിച്ചു.
ഗുഡ് അങ്ങനെ വേണം ചെറുപ്പക്കാര്‍ എന്ന മട്ടില്‍ ഞാനെണ്ടെ ചുണ്ടൊന്നു കൊട്ടി കണ്ണിലൊരു
മന്ദസ്മിതം വരുത്തി.പയ്യനു ചെറിയൊരു കുളിര് ഫീല്‍ ചെയ്തോന്നൊരു സംശയം.
ഞാനൊന്നു മയങ്ങിയിട്ടുണ്ടാവണം,ഒരട്ടഹാസം കേട്ടാണു ഞ്ഞെട്ടിയത്,നമ്മുടെ കൊട്ടേഷന്‍ നിന്നു
വിറക്കുന്നു,തമിഴില്‍ പൂരതെറി,.പയ്യന്‍സ് നിന്നു വിയര്‍ക്കുന്നുണ്ട്.അവനെന്നെ ദയനീയമായി
നോക്കി.ഇനി കുറച്ച് കാലത്തേക്കെങ്കിലും അവനാരെയും പഞ്ചാരയടിക്കില്ല.അതൊറപ്പ്

Sunday, May 18, 2008

പ്രണയം

ഞാനൊരിക്കലും
അതിനെ തേടിയിട്ടില്ല
എപ്പോഴും അതെന്നെ
തേടി വരും
കാറ്റായ്
മഴയായ്
മഞ്ഞായ്

മുല്ലവള്ളി

പ്രഭാതതിലെ മഞിന്റെ ഒരു തുള്ളി വിള്ളലിനുള്ളിലേക്ക് കടന്നു ചെന്നപ്പോ സ്നെഹമസ്ര്ണമായ ഈ ഈര്‍പ്പത്തെ വിത്ത് സ്വീകരിച്ച് വലിച്ചെടുത്തു.എന്നിട്ട് വിത്ത് വിളീച്ചു പറഞ്ഞു “എനിക്കു വേരുകള്‍ മുളപ്പിച്ച് വളരണം”

പിന്നെ അതിനു വേരുകളുണ്ടായി
അസാധാരണമായ ഈ ചുറ്റ്പാടുകളില്‍ വേരുകള്‍ കടന്നു ചെല്ലാനുള്ള ഇടങള്‍ തേടി കണ്ടെത്തി.
ദ്രഡനിശ്ചയം ചെയ്ത വിത്ത് പൊട്ടിമുളച്ച്
പുതിയൊരു ജീവനായിത്തീര്‍ന്നു.
ഒരു സുപ്രഭാതത്തില്‍ അതൊരു പുല്‍കൊടിയായ്
പുറത്തേക്ക് തലനീട്ടി,സൂര്യനു നേരെ പുഞിരിച്ച്,
മഴക്കു നേരെ പൊട്ടിച്ചിരിച്ച്
കാറ്റില്‍ ഇലകള്‍ വീശി അഭിമാനത്തോടെ വിളംബരം ചെയ്തു,
ബൂലോകമേ ഞാനിവിടെയുണ്ട്.

Saturday, May 17, 2008

ഉള്ളടക്കം

എല്ലാവരുടേയും ഉള്ളിലുമുണ്ടൊരു കടല്‍
ചെവിയോര്‍ത്താല്‍ കേള്‍ക്കാം
നമുക്കതിന്റെ ഇരമ്പല്‍
അല്ലെങ്കില്‍ അറ്റം കാണാത്ത
ഒരു മരുഭൂമി
മണല്‍കാറ്റ് വീശുന്ന ഒച്ച കേള്‍ക്കാം നമുക്കവിടെ

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”. അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്. കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം. ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന് പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. ഈ രക്തപ്പണം കൊണ്ടാണു ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം. കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം, പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന ചോരയുടെ മണവും!!!

ബ്രെസ്ഫോര്‍ത്ത് എന്ന ഗ്രാമത്തിലെ ജോര്‍ജ് ബെറിഷ എന്ന യുവാവ്,തനെ അനിയനെ കൊന്നതിനു പകരമായ് ക്രീക്വെക്ക് കുടുംബത്തിലെ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്നതോടെയാണു കഥയാരംഭിക്കുന്നത്. ഇനി ജോര്‍ജിന്റെ ഊഴം,രക്തപ്പണം അടക്കാനായ് ഒറോഷിലേക്ക് പോകുകയാണയാള്‍. അതേ സമയം അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ നിന്നും മധുവിധു ആഘോഷിക്കാനായ് ഗ്രാമത്തിലെത്തുകയാണു എഴുത്തുകാരനായ ബൈസണും വധു ഡയാനയും. വഴിക്കു വെച്ച് അവര്‍ ഒറോഷിലേക്ക് പോകുന്ന ജോര്‍ജിനെ കണ്ടുമുട്ടുന്നു.ആ ആദിവാസി യുവാവിന്റെ കണ്ണുകളിലെ നിസ്സംഗതക്കുമപ്പുറം ഒളിപ്പിച്ച് വച്ചിരുന്ന സ്നേഹത്തിന്റെ കടല്‍, ഡയാന കാണുകയാണു, അവളിന്നുവരെ ദര്‍ശിക്കാത്തത്ര ആഴവും പരപ്പും അവളവിടെ കണ്ടു,അവളുടെയുള്ളില്‍ ജീവന്റെ ഒരു തിരി ദീപ്തമായ്..., അന്നുവരെ കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളേയും നിഷ്പ്രഭമാക്കിക്കോണ്ട് അതങ്ങനെ .....

പക്ഷെ അവള്‍ക്കറിയാം, തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്തതാണതെന്ന്, അവന്‍ മരണത്തിനു വിധിക്കപ്പെട്ടവന്‍... താനോ..മറ്റൊരാളുടെ സ്വന്തം .അതോടെ എന്നെന്നേക്കുമായ് ഡയാന മ്ലാനവതിയാകുകയാണു. മറിച്ച് ജോര്‍ജിലും ജീവിതത്തോടുള്ള അഭിനിവേശം നിറയുന്നു,.പക്ഷേ ..വ്യവസ്ഥികളെ മറികടക്കാനാവാതെ അവന്‍ മരണത്തിനു കീഴടങ്ങുകയാണു. ബൈസണും ഡയാനയും തിരിച്ച് ടിരാനയിലേക്ക് മടങ്ങുന്നു.., ഇനിയൊരിക്കലും ജീവിതം പഴയ പോലെയാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ...

പ്രഥമ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച അല്‍ബേനിയന്‍ എഴുത്തുകാരനാണു ഇസ്മായെല്‍ കാദെറെ. പ്രധാന കൃതികള്‍,ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി,പാലസ് ഓഫ് ഡ്രീംസ്,ത്രീ ആര്‍ച്ഡ് ബ്രിഡ്ജ്,ദ കണ്‍സെര്‍ട്.

ബ്രോക്കണ്‍ ഏപ്രില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എം.കെ.നസീര്‍ ഹുസൈന്‍.
പ്രസാധനം: റെയിന്‍ബോ പബ്ലിഷേഴ്സ്.

ഒരേയൊരു“ നോക്ക്”ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിച്ചു കളയും.അതറിയണെമെങ്കില്‍ ഇസ്മായെല്‍ കാദെരെയുടെ“ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ “വായിക്കുക.

Thursday, May 15, 2008

ബി പോസിറ്റീവ്

സ്വാഗതാര്‍ഹമായ ഒരു മാറ്റം സംഭവിക്കാനിരിക്കെ എന്തിനാണു
ഇട്ടെറിഞ്ഞു പോകുന്നതു?

അതെ,
അഗ്രിഗേറ്റര്‍ പിടിച്ചില്ലേങ്കിലും
ഞാനിനിയും ബ്ലോഗും

റോബര്‍ട്ട് എച്ച് ഷുള്ളര്‍

റോബര്‍ട്ട് എച്ച് ഷുള്ളറുടെ “വിജയത്തിനു അതിരുകളില്ല പരാജയം അന്തിമവുമല്ല”എന്ന പുസ്തകം വായിച്ചപ്പൊ തോന്നിയത്


എന്റെ സ്വപ്നം എന്റേതായിട്ട് മാത്രമാവണോ,അതോ;ഞാനത് ലോകത്തോട് വിളിച്ച് പറയണോ?തീരുമാനിക്കാന്‍ പറ്റുന്നില്ലെനിക്ക്!

ഒരു പക്ഷെ: സമയമായിട്ടുണ്ടാവില്ല,ഞാനും കാത്തിരിക്കുകയാണു ദൈവത്തൊടൊപ്പം.

ചെ

ഇനിയും എനിക്ക് വയ്യ എഴുതാന്‍.മടുത്തു.അരേയും കാണാതെ,ആരാലും കാണപ്പെടാതെ വയ്യ.പറയാന്‍ എനിക്കു ഒരു പാട് കാര്യങ്ങളുണ്ട്.പക്ഷെ ഈ അഗ്രിഗേറ്റര്‍ സമ്മതിക്കേണ്ടെ?എനിക്കു തോന്നുന്നതിനെ വെളിപ്പെടുത്താന്‍ അഗ്ഗ്രിഗേറ്റരിനാവില്ലായെങ്കില്‍ എന്തിനാണു വെരുതെ ബ്ലോഗുന്നത്?

Wednesday, May 14, 2008

പിരിവുകാര്‍

കൊഴിക്കോട്ടെ ആദ്യനാളുകള്‍.മിക്കവാറും ദിവസം വീട്ടില്‍ പിരിവുകാര്‍ കാണും.ഇത്ര മാത്രം സംഘടനകളുണ്ടോ ഈ നാട്ടില്‍?

ഒരു ദിവസം കോളിങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറന്നു,രണ്ടു മൂന്നു പേരുണ്ട്,സംശയമില്ല,പിരിവ് തന്നെ.
എന്നെയൊന്നു നോക്കി ഒരുത്തന്‍ പറഞ്ഞു,അമ്മയെ വിളിക്ക്.....ആദ്യം എനിക്ക് കത്തിയില്ല,പിന്നെ കത്തി.(ഞാനൊരു സ്ലിംബ്യുട്ടിയാണേ,പ്രായം കണ്ടാല്‍ ചര്‍മം തോന്നുകേയില്ല)ഞാന്‍ മെല്ലെ മൊഴിഞ്ഞു,അമ്മ ഇവിടെയില്ല,ജോലിക്കു പോയി.
അവര്‍ വന്ന പോലെ തിരിച്ചു പോയി.ഇപ്പൊ ഇതെണ്ടെ സ്ഥിരം പരിപാടിയാണു.എപ്പടി?

നിളാ നദി കരയുകയാണ്



വേനല്‍ മഴക്കു മുമ്പ് നാട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത് .ഓരോ തവണയും ഈ പുഴ കാണുമ്പോള്‍ നെഞ്ഞ് കലങ്ങും
എത്ര നാള്‍ കൂടി ഈ പുഴ ഉണാവും എന്നോര്‍ത്തിട്ട്.ഇന്നെങ്കിലും പുഴയില്‍ കൊണ്ടു പോണമെന്നു കുട്ടികള്‍ വാശി പിടിക്കുമ്പോള്‍
നാളെ,നാളെ എന്നും പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്.സത്യത്തില്‍ അവരെയും കൊണ്ട്പുഴയില്‍ പോകാന്‍ എനിക്ക് പേടിയാണ്.
കാലെടുത്തു വെക്കുന്നത് മണലെടുത്തുണ്ടായ അഗാധമായ കുഴിയിലെക്കല്ല എന്നതിനു എന്തുറപ്പ്.അവരുടെ ഈ പ്രായത്ത് ,സ്ക്കൂള്‍ പൂട്ടി തുറക്കുന്നത് വരെ ഞ്ഞങ്ങള്‍ കുട്ടികള്‍ പുഴയില്‍ തന്നെയായിരുന്നു.കൂട്ടുകാരണ്ടെ തോളില്‍ ചവിട്ടി പുറകോട്ട് കരണം മറിഞ്ഞിരുന്നത്,മുങ്ങാംകുഴിയിട്ട് ചെന്നു കാലില്‍ പിടിച്ച് വലിക്കുന്നത്,ഒക്കെ ഇന്നലെ കഴിഞ്ഞപോലെ

Tuesday, May 13, 2008

ദുബായ് സത്യവും മിഥ്യയും









ദുബായ് -ആഡംബരങ്ങളുടെ പറുദീസ.അങ്ങനെയാണല്ലൊ നമ്മുടെ പത്രങ്ങളും മീഡിയകളും വച്ചു കാച്ചാറുള്ളത്.
പക്ഷെ അതിനുമപ്പുറം ആരും കാണാതെ പോയ ഒരു സത്യമുണ്ടു.ഭൂരിപക്ഷം വരുന്ന ഇന്‍ഡ്യ ക്കാരണ്ടേ,പാകിസ്താനിയുടേ,
ബംഗ്ലാദെശിയുടെ ദുബായ്,ഒരു സുഹ്രുത്ത് അയച്ച ഇമെയില്‍ ആണിത്.ഇനി ഇവര്‍ നാട്ടില്‍ വന്നിട്ട് മണിമാളികകള്‍ കെട്ടട്ടെ,നമ്മള്‍
മുഖം ചുളിക്കേണ,അവര്‍ ഉറങ്ങട്ടെ സ്വപ്നം കണ്ട്;

പുതിയ ബ്ലോഗ്

ഇതൊരു ശ്രമമാണു.പഴയ ബ്ലൊഗിനെ അഗ്രിഗേറ്റര്‍ വിഴുങ്ങി.ഇതിന്റെ ഹാല്‍ എന്താണെന്നറിയണം.ഇതും വിഴുങ്ങാനാണൊ ഭാവം.പടച്ചോനറിയാം.