Tuesday, August 20, 2013

കാദംബരി


വാതിൽക്കൽ നിന്നിരുന്ന അവളുടെ   കൈയിൽ നിന്നും ആ കടലാസ് കഷ്ണം വാങ്ങി അരിശത്തോടെ തുണ്ടം തുണ്ടമാക്കി അവൻ പുറത്തേക്ക് പറത്തി. അന്നേരം തീവണ്ടി പൂരപ്പുഴയുടെ കുറുകെ കുതിച്ച് പായുകയായിരുന്നു. ഒരൊറ്റയക്ഷരങ്ങളും ബാക്കി വെക്കാതെ പുഴയത് അപ്പാടെ വിഴുങ്ങുന്നത് തെല്ലൊരു ഖേദത്തോടെ അവൾ നോക്കി നിന്നു.

“ എന്നാലും  എന്റെ ആദ്യത്തെ പ്രണയലേഖനമായിരുന്നു അത്..“ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ആഞ്ഞു നിന്ന പെൺകുട്ടിയെ  വലിച്ച് അകത്തേക്കാക്കി ,അവളുടെ കാലിന്റെ പെരും വിരലിൽ കാലമർത്തി അവൻ മുരണ്ടു.” എന്നോടുള്ള ദേഷ്യത്തിനു വല്ലവനോടും മിണ്ടിപ്പറയുമ്പോൾ ഓർക്കണമായിരുന്നു”.

അത് ശരിയായിരുന്നു. അവനൊടുള്ള വാശിക്ക് തന്നെയാണ് റെയിൽ വേ സ്റ്റേഷനിൽ വണ്ടി കാത്തിരുന്ന പേരും നാളും അറിയാത്ത ആ ചെറുപ്പക്കാരനോട് അവൾ മിണ്ടിപ്പറഞ്ഞത്, ചിരിച്ചത്, അതിങ്ങനെ പ്രണയ ലേഖനമായി വരുമെന്ന് ആരോർത്തു.
“ എന്നാലും ഞാനതൊന്ന് വായിച്ചു പോലുമില്ല..” അയാൾടെ പേരു പോലും നോക്കിയില്ല “ അവളുടെ സങ്കടം വണ്ടിയുടെ കുലുക്കത്തിൽ ആരും കേട്ടില്ല.

പിറ്റേന്ന്, കാന്റീനിൽ അയമതുട്ടിക്കയുടെ ചായക്കും പരിപ്പ് വടക്കുമൊപ്പം അവന്റെ കൂട്ടുകാരൻ ,തലേന്നത്തെ ക്വൊട്ടേഷന്റെ കാര്യം പറഞ്ഞ് ചിരിച്ചു. ആദ്യത്തെ അടിക്ക് നിന്റെ കാമുകന്റെ പല്ലൊരെണ്ണം താഴെ പോയി, രണ്ടാമത്തെ അടിക്ക് കൈയിന്റെ നട്ടും ബോൾട്ടും തെറിച്ചു പോണത് അവൻ അഭിനയിച്ച് കാണിച്ചത് വിശ്വസിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല,     ..
കാരണം അവനായിരുന്നു അക്കൊല്ലവും ബോഡി ബിൽഡിങ്ങ് മത്സരത്തിലെ ചാമ്പ്യൻ.

മൂന്ന് വർഷം അവരൊന്നിച്ചായിരുന്നു. , അവളുടെ  സുഹൃത്ത്, ഒരേയൊരു കൂട്ടുകാരൻ, ഫസ്റ്റ് ക്ലാസ് കൂപ്പേയുടെ ആളൊഴിഞ്ഞ ഇടനാഴികകളിൽ തീവണ്ടിയുടെ ചുക് ചുക് ശബ്ദത്തോടൊപ്പം അവർ ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. അവനവളോട് പ്രണയമായിരുന്നു..., അതവൾക്കും അറിയാമായിരുന്നു, എന്നിട്ടും പലപ്പോഴും അവളത് അറിഞ്ഞില്ലാന്ന് നടിച്ചു.  അവനെ പ്രണയിക്കാൻ അവൾക്കാവുമായിരുന്നില്ല, അവനെയെന്നല്ല ആരേയും...,

 കാരണം അവളുടെയുള്ളിൽ  സദാ സമയവും ഒരാളുണ്ടായിരുന്നു.. അവൾക്ക്  മാത്രം ഗോചരമാകുന്ന  സ്വപ്നം . അവന്റെ ഗന്ധം അവൾക്ക് പരിചിതം, അവന്റെ സ്പർശം  അവൾക്ക് അനുഭവ ഭേദ്യം. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും അവൾ എ ല്ലാവരേയും നിരസിച്ചു കൊണ്ടേയിരുന്നു.     സ്വപ്നം   ആവർത്തിക്കുമ്പോൾ കൂട്ടുകാർ തീർപ്പ് കൽ‌പ്പിക്കും നിനക്ക് ഭ്രാന്താണു,മുഴുത്ത ഭ്രാന്ത്. 


തീവണ്ടിയിലെ അവരുടെ കലപില  കേട്ട്  ടി ടി ഇ അവനോട് പറയും, നിനക്കിത്ര ഇഷ്ടമാണെൽ ഇവളെയങ്ങ് കെട്ടിക്കൂടെയെന്നു, അവൾ എതിർക്കും. “ അതിനെനിക്ക് ഇവനോട് പ്രണയമൊന്നുമില്ല കല്യാണം കഴിക്കാൻ.”
അയാൾ ചിരിക്കും  “ കല്യാണം കഴിക്കാൻ പ്രണയം വേണമെന്നൊന്നും ഇല്ല പെണ്ണേ ”

പിന്നെയും കാലം കുറേ കഴിഞ്ഞ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനേം കെട്ടി പുതു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച 

പെൺകുട്ടി  പുതുമോടി മാറും മുമ്പേ നവ വരനോട് ആവശ്യപ്പെട്ടത് ഒരു പ്രണയലേഖനം ആയിരുന്നു..!!! വധുവിന്റെ വിചിത്രമായ ആവശ്യം കേട്ട് വിളറിപ്പോയ വരൻ സംയമനം വീണ്ടേടുത്ത് പൊട്ടിച്ചിരിച്ചു. തേനും മധുരവും ഒരുപാട് കിട്ടി.  പക്ഷെ ആ  പ്രേമലേഖനം മാത്രം കിട്ടിയില്ല , അത് കൊണ്ട് തന്നെ അവളുടെ   പ്രണയം ഇപ്പോഴും അവളുടെ ഉള്ളിലുണ്ട്. 

അതാണവളെ  ജീവിപ്പിക്കുന്നത്; അത് തന്നെയാണു അവളെ മരിപ്പിക്കുന്നതും.