മച്ചിലെ അരണ്ട വെളിച്ചത്തില്‍ , നിറം മങ്ങി അരികുകള്‍ പൊടിഞ്ഞ്
തുടങ്ങിയ ആ കടലാസിലൂടെ കണ്ണുകള്‍ നീങ്ങവേ എന്റെ
വിരലുകള്‍ വിറയാര്‍ന്നു വന്നു...
കൊല്ലം 1112 തുലാം 27 നുക്ക് 1936 November 12 നു .
ആയിരത്തിതൊള്ളായിരത്തി മുപ്പത്താറു നവംബര്‍
പന്ത്രണ്ടാം തിയ്യതി. ഒറ്റപ്പാലം താലൂക്ക് പാലപ്പുറം
അംശം പാലപ്പുറം ദേശത്ത് കിഴക്കിനിയകത്ത് വീട്ടില്‍
താമസിക്കും പരേതനായ മുഹമ്മദ് എന്നിവരുടെ മകന് 32 വയസ്സ് ,
കച്ചവടം സെയ്തുണ്ണി. ഒറ്റപ്പാലം താലൂക്ക് മനിശ്ശേരി വില്ലേജ് ,
മനിശ്ശേരി ദേശത്ത് കുന്നുമ്പുറം പുലാപറ്റ എന്ന ഭവനത്തില്‍
താമസിക്കും കാര്‍ത്യായനി എന്നിവരുടെ മകള്‍ സ്വസ്ഥം
28 വയസ്സ് മാധവി എന്നിവര്‍ക്ക് എഴുതിക്കൊടുത്ത ദാനം
തീരാധാരം.
തൊള്ളായിരത്തിമുപ്പതുകളില്‍ ഒരു മുസ്ലിം യുവാവ് അന്യമതസ്ഥയായ
ഒരു യുവതിക്ക് എന്തിനിങ്ങനെയൊരു ഇഷ്ടദാനം കൊടുത്തു
എന്ന കൌതുകത്തേക്കാള്‍ എന്റെ കണ്ണുകള്‍ തറഞ്ഞു നിന്നത്
കുന്നുമ്പുറം പുലാപറ്റ, മനിശ്ശെരി,ഒറ്റപ്പാലം എന്ന ആ വിലാസമായിരുന്നു.
വായിച്ചു മതിയാവാതെ പിന്നെയും പിന്നെയും വായിച്ച്
അക്ഷരങ്ങളില്‍ മഷി പടര്‍ന്ന കത്തുകള്‍...., ഉണര്‍വിലും
ഉറക്കത്തിലും എനിക്ക് മന:പാഠമായിരുന്ന വിലാസം.
ഇടത്തോട്ടല്പ്പം ചരിഞ്ഞ് കടലാസില്‍ കുനു കുനാന്നുള്ള
എഴുത്ത് . -ഉണ്ണി വിനോദ്..
മറന്നെന്ന് ഞാന്‍ വിചാരിച്ചിരുന്ന ഓര്‍മ്മകള്‍;
അല്ലെങ്കില്‍ അങ്ങനെ കരുതി സമാധാനിച്ചിരുന്നവ ,
ഒന്നടങ്കം ആര്‍ത്തലച്ച് പൊട്ടിവീണപ്പോള്‍ പൊള്ളിയടര്‍ന്ന്
പോയ ഞാന്‍ മച്ചിലെ തണുത്ത തറയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു....
കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും മെല്ലെ മെല്ലെ
വിടര്‍ന്നു വന്നഒരു സൌഹൃദം എവിടെവെച്ചാണു
അറിയാത്തൊരിഷ്ടത്തിനു വഴിമാറിയതെന്ന്
ഓര്‍ത്തെടുക്കാനാകുന്നില്ല. ഒരു മുറിച്ച് മാറ്റല്‍ അനിവാര്യമാണെന്ന്
ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസ്സിലാക്കിയ ദിവസം ,
കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് കുളിച്ച് അവനെന്റെ
അരികിലെത്തി.
നനഞ്ഞ വിരലുകള്‍ കുടഞ്ഞ് അവനെന്റെ അരികില്‍ നിന്നപ്പോള്‍
മഞ്ഞിന്റെ തണുപ്പായിരുന്നു അവന്റെ ശരീരത്തിനു; കണ്ണുകളില്‍
ഇരമ്പുന്ന ഒരു മുഴുവന്‍ കടലും.., ആ കടലിലേക്ക് നോക്കാനാവാതെ
തല താഴ്ത്തി നിന്ന എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയില്‍
ചുണ്ട് ചേര്‍ത്ത് അവന് ചിരിച്ചു.“ .ഉപ്പ് മഴ.”
അന്നാ കാമ്പസില്‍ പെയ്ത മഴയത്രയും ഞങ്ങളൊരുമിച്ച് കൊണ്ടു.
വേദനകളും സങ്കടങ്ങളും കഴുകി തോര്‍ത്തി മഴ ഞങ്ങളെ ശുദ്ധരാക്കി.
ചാരുകസേരയുടെ പടിയില്‍ കാലുകള്‍ നീട്ടി വെച്ച് മലര്‍ന്നു
കിടന്ന് , ആ കടലാസ് കെട്ടിലൂടെ കണ്ണോടിച്ച അദ്ദുമാമ പൊട്ടിച്ചിരിച്ചു.
” ഇദിപ്പൊവിടന്നാ നിനക്ക് കിട്ടിയെ..ഇദൊരു വല്യ കഥയാ..മ്മടെയൊക്കെ ചരിത്രങ്ങള്‍...
കോലായയുടെ അറ്റത്ത് കഴുകിക്കമഴ്ത്തിയ കോളാമ്പി
ഞാനരികിലേക്ക് നീക്കിവെച്ച് കൊടുത്തു. വായിലെ മുറുക്കാന്‍
ചണ്ടി തുപ്പിക്കളഞ്ഞ് കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് വായ
കുലുക്കുഴിഞ്ഞ് തുപ്പി മാമ എന്റെ മുടിയില്‍ തഴുകി.
“ ചരിത്രങ്ങളിലേക്ക് അധികം മുങ്ങാം കുഴിയിടേണ്ട ന്റെ കുട്ടി,
മുങ്ങി പുറത്തേക്കെടുക്കണത് മുത്തും പവിഴൊം മാത്രാവൂല്ല,
അറ്റം കൂര്‍ത്ത കല്ലുകളും കാണും കൂട്ടത്തില്‍ ...കൈമുറിയും,
ചോരേം നീരും പുറത്തേക്കല്ല ഉള്ളില്‍ക്കാ ഒലിച്ചിറങ്ങാ...അതവിടെ
കിടന്ന് വിങ്ങിപ്പെരുകും..”
മാമ എണീറ്റ് അകത്ത് പോയി അലമാരയില്‍ നിന്നും ഒരു
പഴയ ഫോട്ടോ എടുത്ത് കൊണ്ട് വന്നു എന്റെ മുന്നില്‍ വെച്ചു.
“ ദാരാന്നറിയ്യോ നിണക്ക്..”
കോട്ടും പാന്റും തൊപ്പിയുമൊക്കെ വെച്ച് സുന്ദരനായ
ഒരു യുവാവ്. ഇടത്തെ കവിളിനു താഴെ താടിയില്‍ തെറിച്ച്
നില്ക്കുന്ന ഒരു കാക്കപ്പുള്ളി.
“ നിന്റെ ഉപ്പാപ്പയാ..മുതുമുത്തഛന്‍....... മാമ തോളില്‍ കിടന്ന
തോര്‍ത്ത് കൊണ്ട് ഫോട്ടോയിലെ പൊടി തട്ടിക്കളഞ്ഞു.
“ സെയ്തുണ്ണി സായ്വ് ,ഒറ്റപ്പലത്തെ വലിയ ജന്മിയായിരുന്നു.
സിലോണില്‍ നിന്നായിരുന്നു മൂപ്പരക്കാലത്ത് സില്‍ക്കിന്റെ
തുണീം മറ്റും കൊണ്ട് വന്നിരുന്നത് കച്ചോടത്തിനു..,
അറബിക്കുതിരേനെ പൂട്ടിയ ജഡ്ക വണ്ടീല് കുതിച്ച്
പായുന്നസായ്വ് ഒരു കാഴ്ചയായിരുന്നു അന്ന്...
അകത്തേക്കൊന്ന് പാളി നോക്കി ആരും കേള്‍ക്കുന്നില്ലാന്ന്
ഉറപ്പ് വരുത്തി മാമ തുടര്‍ന്നു.
“ ചില രാത്രികളില്‍ ഉപ്പുപ്പാനെം കൊണ്ട് അറബിക്കുതിര
പറന്നിറങ്ങിയത് കുന്നുമ്പുറത്തെ മാധവിയുടെ വീട്ടുമുറ്റത്തായിരുന്നു.
ജഡ്ക വണ്ടിയുടെ മണിയടിയൊച്ചകള്‍ പലപ്പോഴും ആ
വീട്ടുപടിക്കല്‍ അവസാനിക്കണത് ആരും ശ്രദ്ധിച്ചില്ല.
അല്ലെങ്കിലും ആചാരങ്ങളും അവകാശങ്ങളുമൊക്കെ
പണക്കാര്‍ക്കുള്ളതല്ലെ...അന്നും ഇന്നും..“
ആധാരക്കെട്ട് മടിയില്‍ വെച്ച് അതിന്റെ മടക്കുകളിലൂടെ
വിരലൊടിച്ച് മാമ നെടുവീര്‍പ്പിട്ടു.
“ഞാനിതിന്റെ പുറകെ കുറെ നടന്നതാണു, തീരെ
സുഖല്ലാത്ത ഒരു അലച്ചില്‍....., ഇതൊന്നും ഓര്‍ക്കണത് കൂടി
ഇബടള്ളോര്‍ക്ക് ഇഷ്ടല്ല.., അവിടുന്നും ഇവ്ടുന്നും
പെറുക്കിക്കൂട്ടിയ കുറെ നുറുങ്ങുകള്‍.... അത്രന്നെ. “
കോഴിക്കോട്ടേക്ക് ചരക്കെടുക്കാന്‍ പോയ സെയ്തുണ്ണി സായ്വ്
കൊടുംകാറ്റ് പോലെ അകത്തേക്ക് പാഞ്ഞുകയറുന്നത്
കാര്യ്സ്ഥന്‍ രാവുണ്ണ്യായര് ഭയപ്പാടാടെ കണ്ട് നിന്നു.
തലേന്ന് മാധവിക്കും കുഞ്ഞിനും വേണ്ടുന്ന സാധനങ്ങള്‍
കൊണ്ട് പോയ കണാരനെ അങ്ങാടീല് വെച്ച് സായ്വിന്റെ
അളിയന്മാര് തല്ലിച്ചതച്ഛിരുന്നു.
അകത്തേക്ക് പോയ സായ്വ് ചാടിത്തുള്ളി പുറത്തേക്ക് വന്നു
പടാപ്പുറത്ത് കഴുകിക്കമഴ്ത്തിയിരുന്ന കോളാമ്പി കാലുകൊണ്ട്
തട്ടിത്തെറിപ്പിച്ചു.
“നായരേ..”
“എന്തോ “
“ ആ വക്കീല്‍ ഗോവിന്ദമേനോന് എവിടെ..” ഇന്നല്ലേ ആ ആധാരം
നടത്തേണ്ട ദിവസം..”
“ അദ്ദ്യം നേരെ കച്ചേരീല്‍ക്ക് വരാന്ന് പറഞ്ഞ്ട്ട്ണ്ട് “.
രാമന് നായര്‍ തോര്‍ത്ത് കൊണ്ട് വാ പൊത്തിപ്പിടിച്ചു.
അകത്തേക്ക് നോക്കി ഒന്നമര്‍ത്തി മൂളി സായ്വ് പടിപ്പുര
ഇറങ്ങി ജഡ്ക വണ്ടിയിലേക്ക് വലത്കാലെടുത്ത് വെച്ചു.
അമ്പരപ്പോടെ തന്റെ വലത് കാല് ചലനമറ്റിരിക്കുന്നു
എന്നറിഞ്ഞ അദ്ദേഹം വലത് കൈയെടുത്ത് വണ്ട്പ്പടിയില്‍
വെക്കാനാഞ്ഞു. കൈ അനങ്ങുന്നില്ല. ഒരന്ധാളിപ്പോടെ വായ
ഒരു ഭാഗത്തേക്ക് അല്പം തുറന്ന് സായ്വ് കുതിരയുടെ
കാലുകള്‍ക്കരികെ ഇടിഞ്ഞു വീണു കിടന്നു.
നിലത്ത് തലയും കുമ്പിട്ടിരിക്കുകയായിരുന്ന എന്റെ താടി
പിടിച്ചുയര്‍ത്തി അദ്ദുമാമ ചിരിച്ചു..” ദിന് നീയെന്തിനാടീ
സങ്കടപ്പെടണെ...ഞാനാദ്യേ പറഞ്ഞില്ലേ...ചരിത്രത്തിന്റെ
സ്വഭാവം.., തോണ്ടി പുറത്തേക്കെടുക്കുമ്പോള്‍ അയ്നു നല്ല
മൂര്‍ച്ച്യാവുംന്ന്.. ഇനി ഈ കഥോള്‍ടെയൊക്കെ അവകാശി
നീയാണു. എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.”
വിയര്‍പ്പില്‍ മുങ്ങിപ്പോയിരുന്ന എന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി
ചുംബിച്ച് മാമ എണീറ്റ് അകത്തെക്ക് പോയി.
ആധാരവും ഫോട്ടോയും തിരികെ അലമാരയില്‍ വെക്കുന്നതിനിടയില്‍
നെറ്റിയിലെ വിയര്‍പ്പ് പുറംകൈ കൊണ്ട് അമര്‍ത്തി ത്തുടച്ച്
ഉപ്പുപ്പാന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ ഞാന്‍ പതുക്കെ
ചൂണ്ട് വിരലമര്‍ത്തി..
അന്നേരം...
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് തന്റെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന
ഉണ്ണി, കിടക്കയില്‍ എഴുന്നേറ്റിരുന്നു തന്റെ ഇടത്തെ കവിളിലെ
കാക്കപ്പുള്ളിയില്‍ വിരലമര്‍ത്തി . അവന്റെ നെറ്റിയില്‍ അന്നേരം
വിയര്‍പ്പ് പൊടിഞ്ഞിരുന്നു.....
Tuesday, September 18, 2012
താമരനൂലിന്റെ അറ്റത്ത്...
Tuesday, September 4, 2012
ഗുരുദക്ഷിണ ( റിമേക്ക്)
ഈ കഥ നടന്നത് ഒരു അദ്ധ്യാപക ദിനത്തിലാണെന്നത് വെറും
യാദൃശ്ചികമാവാം!!!
നാളത്തേക്കുള്ള പ്രൊജക്റ്റിന്റെ അവസാന മിനുക്കു
പണിയിലായിരുന്നു അവള്. കൂട്ടുകാരൊക്കെ എപ്പോഴോ പോയിരുന്നു.
അതിനിടയില്‍ ക്ലാസ്സിലേക്കു കടന്നു വന്ന ഗുരുവിനെ കണ്ട് അവള്
എണീറ്റ് നിന്നു.
“സര്...”
“ഇന്ന് അദ്ധ്യാപക ദിനമല്ലെ,നിന്നോട് ഗുരുദക്ഷിണ വാങ്ങാന്‍
വന്നതാണു ഞാന്‍”
ഒരാന്തലൊടേ ,തന്റെ നീണ്ടു മെലിഞ്ഞ മനോഹരമായ വിരലുകള്‍
ശിഷ്യ ചുരിദാറിന്റെ മടക്കുകളില്‍ ഒളിപ്പിച്ചു. ഡിസക്ഷന്‍
ടേബിളില്‍ കിടക്കുന്ന തവളയുടെ നാഡിഞരമ്പുകളിലൂടേ
വിദഗ്ധമായി ചലിക്കുന്ന തന്റെ വിരലുകളെ ആരാധനയോടെ
ശ്രദ്ധിക്കുന്ന ഗുരുവിനെ അവള് പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ടല്ലോ.
വിരലുകളില്ലാത്ത തന്റെ കൈപ്പത്തിയെ കുറിച്ചോര്‍ത്തപ്പോ ശിഷ്യക്ക്
കരച്ചില് വന്നു.
“താനെന്താടൊ വല്ലാതെ”
" ഒന്നുല്ല്യ സര് ”
“ഇയാള്‍ വല്ല്യ ബ്ലോഗറല്ലെ,താനെനിക്കൊരു ബ്ലോഗുണ്ടാക്കിത്താ”
“ഓ..ഇത്രേയൊള്ളൊ.ഒന്നല്ല നൂറെണ്ണം ഉണ്ടാക്കാം” .
ശിഷ്യ വിനീതയായി.
“ബ്ലോഗിന്റെ പേരെന്താ വേണ്ടെ,യു ആര്.എല്‍?”
“അതൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്,എനിക്കു തീരെ
സമയമില്ല അതോണ്ടാ...”
“ശരി സര്..”
വൈകിട്ട്, ഉഗ്രനൊരു ബ്ലോഗ് കൈയൊടെ ഏല്‍പ്പിച്ചപ്പോ ഗുരുവിന്റെ
മുഖത്ത് നിലാവ് പരക്കുന്നത് ശിഷ്യ കണ്ടു.
“പകരം നിനക്കെന്താ വേണ്ടത്?”ഗുരു ചോദിച്ചു.
“ഒരു വരം ചോദിക്കട്ടെ”
“You mean "varam",the samethings that old Gurus gave?
ഗുരു സംശയാലുവായി
“ഉവ്വ്.”
“ഓകെ.എന്നാ ചോദിച്ചൊ.ഗുരു കണ്ണടച്ച് റെഡിയായി.
“ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്”അതു പറയുമ്പോള്‍
ശിഷ്യയുടെ കണ്‍കോണീല്‍ നനവുപടര്‍ന്നത് ഗുരു കണ്ടില്ല.