
വായിച്ചാലും വളരും വായിച്ചില്ലേലും വളരും, എന്നു എഴുതി വെച്ച കുഞ്ഞുണ്ണി മാഷ് എത്ര വലിയൊരു സത്യമാണു പറഞ്ഞ് വെച്ച് കടന്ന് പോയത്.. രണ്ട് വളര്‍ച്ചയും തമ്മിലുള്ള അന്തരം.അത് വാക്കുകള്‍ക്കതീതമാണു. നമ്മളറിയാത്ത ലോകങ്ങള്‍, ആളുകള്‍, അവരുടെ ഭാഷ,സംസ്കാരം. അവിടത്തെ സാമൂഹിക രാഷ്ടീയ പ്രതിസന്ധികള്‍. കഷ്ടപ്പാടിലും ദുരിതങ്ങളിലും നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നിസ്സഹായരാണു എന്ന് തിരിച്ചറിവ്, മറക്കാനും അന്യോന്യം പൊറുക്കാനുമുള്ള മനുഷ്യസഹജമായ കഴിവ് എന്തുമാത്രമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ,എല്ലാറ്റിനുമൊടുവില്‍ സ്നേഹം ജയിക്കുന്നത് കാണുമ്പോള്‍ നമ്മില്‍ നിറയുന്ന പോസിറ്റീവ് എനര്‍ജി, ഇതൊക്കെ വായന നമുക്കായ് തുറന്നിടുന്ന വാതായനങ്ങളാണു പുറം ലോകത്തേക്കുള്ള കണ്ണിമവെട്ടല്‍..
ഖാലിദ് ഹൊസൈനിയെ നിങ്ങളറിയും, പട്ടം പറത്തുന്നവന്‍ എന്ന നോവലിന്റെ രചയിതാവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വിഖ്യാത രചനയാണു" തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ് ".( Thousand Splendid suns)
അഫ്ഗാനിസ്ഥാനിലെ രക്തരൂക്ഷിതമായ അധിനിവേശങ്ങളെയും രാഷ്ടീയ പ്രതിസന്ധികളേയും നോവലിലെ കഥാപാത്രമായ അമീറിന്റെ ; ഒരു പുരുഷന്റെ കണ്ണിലൂടെ കണ്ട കാഴ്ചയായിരുന്നു പട്ടം പറത്തുന്നവന്‍ എങ്കില്‍ ഇവിടെ ഈ നോവലില്‍ അത് അങ്ങനെയല്ല. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്നു പോകുന്ന സ്ത്രീകളുടെ കഥ, അവരുടെഒറ്റപ്പെടലിന്റെ ,സഹനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണു തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്‍.
മരിയത്തിന്റേയും ലൈലായുടേയും അനുഭവങ്ങളിലൂടെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. കഥയുടെതുടക്കത്തില്‍ കുഞ്ഞായിരുന്ന മരിയത്തിനോട് അമ്മ പറയുന്നുണ്ട് ഒരു സ്ത്രീക്ക് അവശ്യം വേണ്ടത് സഹിക്കാനുള്ള കഴിവാണെന്നാണു. അന്നത് മരിയം ചിരിച്ചു തള്ളിയെങ്കിലും പില്‍ക്കാലത്ത് അവരുടെവാക്കുകള്‍ അന്വര്‍ത്ഥമാകും വിധം മരിയത്തിന്റെ ജീവിതം ദുരിതപര്‍വ്വങ്ങളിലൂടെ കടന്ന്പോകുകയാണു.
അഫ്ഗാന്റെ പ്രാന്ത പ്രദേശമായ ഹെറാത്ത് എന്ന ഗ്രാമത്തിലായിരുന്നു മരിയത്തിന്റെ ബാല്യം. അവളും അമ്മയും തനിച്ച്, ഗ്രാമത്തിലെ പ്രമുഖനായ ജലീലിനു വേലക്കാരിയില്‍ പിറന്ന മകള്‍,ഹറാമി അതായത്ബാസ്റ്റാര്‍ഡ്, ആ ഒരു പദം മരണം വരെ മറിയത്തെ വേട്ടയാടുന്നുണ്ട്. തനിക്ക് വേണ്ടാത്ത മകളെ ഹെറാത്തില്‍ നിന്നും ദൂരെ കാബൂളിലേക്ക് ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായ് പറഞ്ഞുവിടുകയാണു മാന്യനായ ആ അഛന്‍ ചെയ്തത്. കാബൂളില്‍ അവരുടെ അയല്‍ വാസികളായിരുന്നു ലൈലയും താരീഖുമെല്ലാം.യുദ്ധം ലൈലയേയും താരീഖിനേയും വേര്‍പ്പെടുത്തുകയാണു, പിന്നീട് മരിയത്തിന്റെ സപത്നിയാവേണ്ടി വരികയാണു ലൈലക്ക്. നിസ്സഹായരായ രണ്ട് സ്തീകള്‍ തങ്ങളുടെ ദുരിതങ്ങളില്‍ പരസ്പരം ആശ്വാസമാവുകയാണു, അവര്‍ തമ്മിലുള്ള ഗാഢവും ഊഷ്മളവുമായ ബന്ധം വളരെ നന്നായിതന്നെ പറയുന്നുണ്ട് നോവലില്‍. പട്ടിണിയിലും ദുരിതങ്ങളിലും അവര്‍ പരസ്പരം താങ്ങാവുകയാണു. മാതൃ പുത്രീ നിര്‍വിശേഷമായ സ്നേഹമാണു അവര്‍ക്കിടയില്‍ ഉയിര്‍ക്കൊള്ളുന്നത്.
ഇതിനിടക്ക് റഷ്യ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയിരുന്നു,പകരം അഹമദ് ഷാ മസ്സൂദിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മുജാഹിദീനുകള്‍ വൈകാതെ പരസ്പരം പോരടിക്കുകയാണു. അവര്‍ക്ക് ഒരു പൊതു ശത്രു ഇല്ലാതെ ആയപ്പോള്‍ കാബൂളിന്റെ അധികാരത്തിനു വേണ്ടി അവര്‍ പരസ്പരം കൊന്നൊടുക്കി. അഫ്ഗാന്‍ യുദ്ധപ്രഭുക്കളുടെ നാടായി മാറി. റൊക്കറ്റുകളും മിസൈലുകളും വന്നു പതിച്ച് ഒരു ശവപറമ്പായ് മാറിയ അഫ്ഗാനില്‍ നിന്നു ഭൂരിഭാഗം പേരും പെഷവാറിലേക്കും ഇറാനിലേക്കും മറ്റും കുടിയേറി. പിന്നീട് വന്ന താലിബാനികള്‍ സ്ഥിതി കൂടുതല്‍ കഷ്ടതരമാക്കി. ആശുപത്രികള്‍, സ്കൂളുകള്‍ ,ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ബോംബിങ്ങില്‍ തകര്‍ന്ന് നാമാവശേഷമായിക്കഴിഞ്ഞിരുന്നു. അടി മുതല്‍ മുടി വരെ മൂടിപ്പുതച്ച് നീങ്ങുന്ന സ്ത്രീ രൂപങ്ങളെയും അവരെ പിന്തുടര്‍ന്ന് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന താലിബാനികളേയും നമ്മള്‍ കണ്ടിട്ടുണ്ട്, ബി ബിസിയിലും സ്റ്റാര്‍ ന്യൂസിലും മറ്റും , നമുക്കതൊരു പാസ്സിങ്ങ് ഷോട്ട് മാത്രമായിരുന്നു, ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് മാറുന്നതിനിടയില്‍ കണ്ട് അവഗണിച്ചൊരു ദൃശ്യം. ഒരു പക്ഷെ അന്ന് നമ്മള്‍ കണ്ടത് ലൈലയെ ആയിരുന്നിരിക്കാം, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ നിവൃത്തികേടു കൊണ്ട് അനാഥാലയത്തില്‍ കൊണ്ട് ചെന്നാക്കിയ തന്റെ മകള്‍ അസീസയെ കാണാന്‍ പോകുന്ന ലൈല, അവള്‍ക്ക് പുരുഷനോടപ്പമല്ലാതെ പുറത്തിറങ്ങിക്കൂട, അയാള്‍ക്കാകട്ടെ അവളെ കാണണമെന്ന് താല്പര്യവുമില്ല, അങ്ങനെയാണു ലൈല ഒറ്റക്ക് അസ്സീസയെ കാണാന്‍ പാത്തും പതുങ്ങിയും പോകേണ്ടി വരുന്നത്. തന്റെ മകളെ ഒരു നോക്ക് കാണാന്‍ ആ അടിയും ഭത്സനങ്ങളും മുഴുക്കെ അവള്‍ സഹിക്കുകയാണു.
ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള്‍ അല്‍ഭുതപ്പെട്ടുപോകും.
പ്രസവ മുറിയിലെ കട്ടിലില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് വേദനയാലും സംഭ്രമത്താലും ലജ്ജയാലും കോച്ചിവലിഞ്ഞ് കിടക്കവേ ഞാനോര്‍ത്തിട്ടുണ്ട് എന്തോരം വേദനയും കഷ്റ്റപ്പാടും ആണു ദൈവമേ ഇതെന്ന്, പക്ഷെ ഇവിടെ ലൈലയെ പറ്റി അവളുടെ ധൈര്യത്തെ പറ്റി,സഹനത്തെ പറ്റി വായിച്ചപ്പോള്‍ ഞാന്‍ ചുരുങ്ങി ചെറുതായിപ്പോയി..., നട്ടെല്ലില്‍ നിന്നും ഇടിവാള്‍ പോലെ കയറി വന്ന ഒരു വേദന എന്നെ പിടിച്ച് കുലുക്കി അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചു.. തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!
ഹെറാത്തില്‍ നിന്നും ദൂരെ മലകള്‍ക്കിടയില്‍ അമര്‍ന്നുകിടക്കുന്ന ഗോല്‍ദമാന്‍ എന്ന ഗ്രാമത്തില്‍ തന്റെ കൊച്ചു മണ്‍കുടിലില്‍ കുഞ്ഞ് മരിയത്തിനു വലിയ സ്വപ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴും തന്നെ കാണാന്‍ പുഴ മുറിച്ച് കടന്നു വരുന്ന അച്ഛന്‍, അയാളായിരുന്നു അവള്‍ക്കെല്ലാം, പക്ഷെ പിന്നീട് ഇഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് പൊടുന്നനെ വലിച്ചറിയപ്പെടുകയായിരുന്നു മരിയം, ജീവിതത്തോടുള്ള പൊരുതലുകളായിരുന്നു പിന്നീടങ്ങോട്ട്, അതവസാനിച്ചത് പ്രതിഷേധിക്കാന്‍ പോലും അവസരമില്ലാതെ താലിബാന്റെ തൂക്കുകയറിലും.....
..
ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന വാദം എനിക്ക് അംഗീകരിക്കാനാവുന്നില്ല, ഇതൊക്കെ വായിച്ച് പോകുമ്പോള്‍. നമ്മുടെ ഇട്ടാവട്ടത്തില്‍ നിന്നും നോക്കുമ്പോള്‍ നാം കാണാതെ പോകുന്ന എത്രയെത്ര യാഥാര്‍ത്ഥ്യങ്ങളാണു ഈ ഭുലോകത്ത്... വേദനകളും ദുരിതങ്ങളുടേയും തീരാമഴ. എന്നാലും പ്രത്യാശയുടേയും പ്രതീക്ഷകളുടേയും തുരുത്തുകള്‍ എമ്പാടും കാണാനാകുന്നുമുണ്ട്. അതു കൊണ്ടല്ലെ മരിച്ച് പോയെന്ന് കരുതിയിരുന്ന താരീഖ് നീണ്ട പത്തുകൊല്ലത്തിനു ശേഷം തിരിച്ചെത്തിയതും ലൈലയേയും മക്കളേയും സ്വീകരിച്ചതും, എല്ലാ ദുരിതങ്ങള്‍ക്കും മേലെയുള്ള സ്നേഹത്തിന്റെ,പ്രണയത്തിന്റെ ആത്മാര്‍ത്ഥതയുടെ വിജയം. ലൈലയും താരീഖും അസീസയും സല്‍മായിയുമെല്ലാം ഒരു നല്ല നാളെ സ്വപ്നം കാണുകയാണു അതിനായ് പരിശ്രമിക്കുകയാണിപ്പോള്‍..
ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ ഇനി.....
***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്..
Wednesday, February 22, 2012
തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്സ്.
Saturday, February 4, 2012
നയന...
“ അമ്പലത്തിലെ പ്രസാദാ അത്, കളയാന്‍ പാടില്ല..”
യമുനയിലേക്കിറങ്ങുന്ന കല്പടവിലിരുന്ന്,കുറച്ച് മുന്‍പ് തൊട്ടടുത്ത ഹനുമാന്‍
കോവിലിലെ പൂജാരി കൊണ്ട് വന്ന് തന്ന പായസം പാത്രത്തോടെ
പുഴയിലൊഴുക്കുകയായിരുന്നു ഞാന്‍.
ഇന്ന് പൌര്‍ണ്ണമിയാണു, നിലാവില്‍ കുളിച്ച് നില്‍ക്കുന്ന താജ് എനിക്കു മുന്നില്‍
യമുനയിലെ വെള്ളത്തില്‍ മെല്ലെയിളകുന്നു....
ശബ്ദം കേട്ട ഭാഗത്തേക്ക് തലതിരിച്ചപ്പോള്‍ താഴെ കല്‍പ്പടവിലൊരു ചെറുപ്പക്കാരന്‍,
അലസമായ വേഷം, ഷേവ് ചെയ്യാത്ത മുഖം. ഇയാളെപ്പോ ഇവിടെ വന്നു ,
കണ്ടേയില്ലല്ലൊ എന്ന് ഓര്‍ക്കവേ അയാളെണീറ്റ് ഞാനിരിക്കുന്നിടത്തേക്ക് വന്നു.
“ഞാന്‍ നിരഞ്ജന്‍, താനൊറ്റക്കാ....”
“ അല്ല, ഹസ്ബന്റും കുട്ടികളും ഉണ്ട്, ദേ അവിടെ പാനിപൂരി കഴിക്കുന്നു” .
നിരത്തിനപ്പുറത്തെ ഭണ്ടാരിയുടെ കടയിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടി.
“ ഇയാളു മലയാളിയാണോ.. “ പടവിലിരുന്ന് കൈനീട്ടി വെള്ളത്തിലെ ചന്ദ്രനെ
തൊടാനായുന്ന അയാള്‍ അത് കേട്ട് ചിരിച്ചു.
“ അല്ല എസ്പാനിയോള്‍....എടോ നമ്മളിത് വരെ പറഞ്ഞതൊക്കെ മലയാളല്ലേ...”
“ ഓ..“
.വിരല്‍ കുടഞ്ഞ് മുഖത്തെ ചമ്മല്‍ മറക്കാന്‍ കാലുകള്‍ നീട്ടി പതുക്കെ വെള്ളത്തില്‍
മുക്കി ഞാന്‍ ചുണ്ട് കടിച്ചു. ഹൌ ...എന്തൊരു തണുപ്പ്...
അന്നേരം... ഇയാളെ ഇതിനു മുന്പ് എവിടെ വെച്ചാണു കണ്ടെതെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു
ഞാന്‍, ഈ വിഷാദഭാവം, കണ്ണിലെ ആഴങ്ങളില്‍ ഒളിപ്പിച്ച് വെച്ച സ്നേഹത്തിന്റെ
ഇലയനക്കങ്ങള്‍....എവിടെ വെച്ച്....എപ്പോള്‍...
“പേടിയുണ്ടോ നിനക്ക് ,എന്റടുത്ത് ഇവിടെയിങ്ങനെ..ഒറ്റക്ക്...“ കല്‍പ്പടവില്‍ നിന്നും
തപ്പിയെടുത്ത കല്ല് വെള്ളത്തിലെ ചന്ദ്രബിംബത്തിനു നേരെ ഉയര്‍ത്തി അയാള്‍
എന്റെ നേര്‍ക്ക് മുഖം തിരിച്ചു.
‘ എന്തിനു... ഇപ്പോ ഒരു മുഴുവന്‍ താജും ദേ നിന്റെ കണ്ണില്‍...“ഞാന്‍ കുനിഞ്ഞ്
അയാളുടെ കണ്ണിലേക്ക് ഉറ്റ്നോക്കി.
“ മുകളിലേക്ക് നോക്കിയ നിരഞ്ജന്‍ ചാടിയെണീറ്റു, “നോക്ക്,അല്‍പ്പസമയത്തിനുള്ളില്‍
ചന്ദ്രന്‍ താജിന്റെ താഴികകുടത്തിന്റെ നേരെ മുകളിലെത്തും“
“ വാ,,,ഇന്ന് നിനക്ക് ഞാനൊരു വിസ്മയം കാണിച്ച് തരാം, താഴികകുടത്തിന്റെ
ഒത്ത മുകളില്‍ ഒരു ദ്വാരമുണ്ട്.അതിലൂടെയാ.. മഞ്ഞും
മഴേം അകത്ത് ഉറങ്ങിക്കിടക്കുന്ന മുംതാസിന്റെ മേല്‍ വീഴുക.
ഇന്ന് അതിലൂടെ നിലാവ് ഒഴുകിയിറങ്ങും, പാലു പോലുള്ള നിലാവ്...
ആ നിലാവില്‍ ഉറങ്ങിക്കിടക്കുന്ന മുംതസ് ഉണെര്‍ന്നെണീക്കും.“
അയാളെന്റെ കൈകള്‍ പിടിച്ച് വലിച്ചു കല്പടവില്‍ നിന്നും മുകളിലേക്ക് കയറി.
“ അയ്യോ ഞാനില്ല, അതിനിനി ഈ വഴിയെല്ലാം ചുറ്റി അപ്പറത്തുടെ വരണ്ടെ,
എന്നെ കണ്ടില്ലേ കുട്ടികള്‍ പേടിക്കും..”
“ ഇതിലൂടെ ഒരുളുപ്പ വഴിയുണ്ട് ...” താജിന്റെ പിന്നില്‍ അടച്ചിട്ടിരിക്കുന്ന ഗേറ്റിനു
സമീപം പൊളിഞ്ഞ് കിടക്കുന്ന മതിലിലേക്ക് നിരഞ്ജന്‍ വിരല്‍ ചൂണ്ടി. ഒരാള്‍ക്ക്
നൂണ്ട് കടക്കാവുന്ന വഴി. അയാള്‍ക്ക് പിന്നാലെ മതിലിനപ്പുറത്തേക്ക് നൂണ്ട്
കടക്കുമ്പോള്‍ തുന്നിപകുതിയാക്കിയ ചെരുപ്പ് ഒരുഭാഗത്തേക്കിട്ട് ചുന്നിലാല്‍ ഓടി വന്നു.
“അരേ ബേട്ടേ....രാസ്താ ഖരാബേ .മത് ജാനാ...“
അത് കേള്‍ക്കാതെ ഞങ്ങളോടി ...പൂന്തോട്ടത്തിന്റെ അരിക് വേലി ചാടിക്കടന്ന്,
പുല്‍ത്തകിടി വിലങ്ങനെ മുറിച്ച് കടന്ന്, കാവല്‍ക്കാരന്റെ
കണ്ണില്‍ പെടാതെ താജിന്റെ കവാടത്തില്‍ ചെന്ന് നിന്ന് കിതച്ചു.
ഇനി താഴേക്കിറങ്ങണം,അവിടെയാണു മുംതസും ഷാജഹാനും കിടക്കുന്നത്.
ഇരുട്ടില്‍ തപ്പി താഴേക്കിറങ്ങുന്ന നിരഞ്ജന്റെ പിന്നാലെ നടക്കുമ്പോള്‍ ഞാനോര്‍ത്തത്
ഭൂതകാലത്തിലെ ഏതോ ഒരേട്..ഒരു തീവണ്ടിയുടെ നീണ്ട ചൂളം വിളി.
അസമയത്ത് അതിഥികളെ കണ്ട് എഴുന്നേറ്റ് വന്ന ഖബര്‍ കാവല്‍ക്കാരന്‍
കാശ് കിട്ടിയപ്പോള്‍ തന്റെ വിരിപ്പിലേക്ക് തന്നെ തിരിച്ചു പോയി.
അകത്തെ ഇരുട്ടില്‍ മാര്‍ബില്‍ ജാലിയുടെ തണുപ്പില്‍ കവിളമര്‍ത്തി
നിന്ന് നിരഞ്ജന്‍ മന്ത്രിച്ചു.
“ കണ്ണടച്ച് ഏറ്റവും ഇഷ്ടമുള്ളൊരാളെ മനസ്സില്‍ കരുത്, അല്പസമയത്തിനകം
നിലാവ് ഈ മുറിയില്‍ പരക്കും..”
ഇരുട്ടില്‍ ജാലിക്കപ്പുറത്ത് മുംതസിന്റേയും ഷാജഹാന്റേയും ഖബറുകള്‍
മങ്ങിക്കാണാം, പെട്ടെന്ന് നിലാവിന്റെ ഒരു തുണ്ട് മുകളിലെ
ദ്വാരത്തിലൂടെ മുംതസിനു മേല്‍ വീണു, പിന്നാലെ വേറൊന്നു കൂടി....
പതിയെ പതിയെ നിലാവ് മുറി മുഴുവന്‍ ഒഴുകിപ്പരന്നു.
“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ..“.ഞാന്‍ പതുക്കെ നിരഞ്ജന്റെ
കൈയില്‍ നുള്ളി.
മിണ്ടാതിരിക്കാന്‍ ചൂണ്ട് വിരല്‍ എന്റെ ചുണ്ടില്‍ വെച്ച് കണ്ണുകൊണ്ട്
ആംഗ്യം കാണിച്ച് നിരഞ്ജന്‍ പുറത്തേക്കിറങ്ങി.
പൂന്തോട്ടം മുറിച്ച് കടക്കുന്നതിനിടെ ഞാനവനെ പിടിച്ച് നിര്‍ത്തി.
“ആരാണു നയന....എത്ര തവണയാ ഇരുട്ടില്‍ നീയാ പേരു മന്ത്രിച്ചത്..”
നമുക്ക് പോകാം ,നിനക്ക് നേരം വൈകില്ലേ...എന്റെ ചോദ്യം കേള്‍ക്കാത്ത
മട്ടില്‍ അവന്‍ മുന്നോട്ട് നടന്നു.
മതിലിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നൂണ്ട് കടന്ന് തലയുയര്‍ത്തിയപ്പോള്‍
എന്നെ കാണാതെ വിഷമിച്ച് നില്‍ക്കുന്ന ഇക്കേം കുട്ടികളും. ഉറങ്ങാന്‍
പോ യ ചുന്നിലാല്‍ എഴുന്നേറ്റ് വന്നിരിക്കുന്നു.
“നീയിതെവിടെ പോയി,ഒറ്റക്ക് ഇരുട്ടില്‍“.
“ഒറ്റക്കല്ലല്ലോ എന്റെ കൂടെ നിരഞ്ജന്‍ ഉണ്ടായിരുന്നല്ലോ .
ചുന്നിദാ ..ആപ് ദേഖാഥാ നാ...”
“അരേ...കിതേ ബാര്‍ മേനേ കഹാഥാ.....രാസ്താ ഖരാബേ
മത് ജാനാ അകേലീ..പാഗല്‍ ഹോഗയീ ക്യാ...
ഉറക്കം നഷ്ടപ്പെട്ടതില്‍ കെറുവിച്ച് ചുന്നിദാ തലവെട്ടിച്ച് നടന്ന് പോയി.
"ഞാന്‍ ചെറിയ കുട്ടിയൊന്ന്വല്ലല്ലൊ..തന്നേമല്ല എന്റെ കൂടെ നിരഞ്ജ......
എന്റെ കണ്ണുകള്‍ മോന്‍ പാനിപൂരി പൊതിഞ്ഞ് കൊണ്ട് വന്ന പേപ്പറില്‍ ഉടക്കി.
വിറക്കുന്ന കൈകളോടെ എണ്ണപുരണ്ട ആ പേപ്പര്‍കഷ്ണം ഞാന്‍ നിവര്‍ത്തി
നിരഞ്ജന്റെ ഫോട്ടോ..
YOUTH FOUND DEAD
An 29-year-old man was found dead under mysterious circumstances
in Thaj Ganj here on Sunday.
The body of the deceased, later identified as NIranjan kumar Mizra,
was found near Thaj in the morning. The police suspect that Niranjan
and his wife Nayana Guptha were shot dead by her relatives .
The police later explained that the couple were victims of honour* killing.
Earlier many such cases were reported form Delhi, UP Etc.
ആ പേപ്പര്‍ കഷ്ണം എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്ന് നിലത്ത് വീണു..
ദൈവമേ..കരയാതിരിക്കാന്‍ ചുണ്ടുകള്‍
കടിച്ച് പിടിച്ചു മുഖത്തേക്ക് മങ്കിക്യാപ് വലിച്ചിട്ട് ഞാന്‍ ബൈക്കിന്റെ
പുറകില്‍ കയറിയിരുന്നു.
യമുന അപ്പോഴും ഓളങ്ങളിളക്കി ശാന്തയായ് ഒഴുകിക്കൊണ്ടിരുന്നു. പിന്നില്‍
നിലാവില്‍ കുളിച്ച് ഒന്നുമറിയാത്ത പോലെ താജും.....
*honour* killing:- സ്വന്തം അഭീഷ്ഠപ്രകാരം വിവാഹിതരാവുന്ന ചെക്കനേം പെണ്ണിനേം ബന്ധുക്കള്‍ തന്നെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്നു കളയുന്ന ഏര്‍പ്പാട്. നോര്‍ത്തിന്ത്യയില്‍ സാധാരണം.
Wednesday, December 21, 2011
സീറോ ഡയല്‍ ;ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നൊരു കാള്‍...
“ കമാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”
ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത്
അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍
അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത
ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച്
രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ
കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ ,
ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ
അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.
മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം !
ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ).ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍,എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.
ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.
തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ..ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,( സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.
ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു.ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്.പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു; പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത ,അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.
“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers )പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാതക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണു. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.
ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...
ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ...
കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....
ജൈകോ ( JAICO) ബുക്ക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-
***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.
Tuesday, December 13, 2011
ഡാം 999

മലയാളിയായ സോഹന്‍ റോയ് നിര്‍മ്മിച്ച ഹോളിവുഡ് ചിത്രംഡാം 999
ഇദയക്കനി കണ്ടിട്ടില്ല ,അല്ലെങ്കില്‍ അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു,
ഈ ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പറ്റിയാണെന്നും അത് നമുക്ക്
പണിയുണ്ടാക്കുമെന്നും.
സംവിധായകന്‍ സോഹന്‍ റോയ് തന്നെ തന്റെ പടം
അണക്കെട്ടിനെ പറ്റിയല്ലാന്ന് ആണയിട്ട് പറഞ്ഞിട്ടും അമ്മ കുലുങ്ങുന്നില്ല.
ആ പടം ഇവിടെ ഓടണ്ടാന്നും നിങ്ങളങ്ങനെ പുതിയ അണക്കെട്ട് കെട്ടി
ഞെളിയണ്ടാന്നുമാണു പുള്ളിക്കാരത്തിയുടെ വാശി.
91 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം
അണക്കെട്ട് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശനങ്ങളിലേക്ക് ശ്രദ്ധ
തെളിയിക്കുക എന്ന ഉദ്ദേശത്തോടേയാണെന്ന്
പറയുന്നുണ്ടെങ്കിലും പ്രണയവും വിരഹവുമാണു സിനിമയുടെ പ്രധാന തീം.
താന്‍ 9 ആങ്കിളില്‍ നിന്ന് പ്രശ്നത്തെ സമീപിച്ചിട്ടുണ്ടെന്നാണു
സംവിധായകന്റെ അവകാശവാദം.എത്ര ചാഞ്ഞും ചരിഞ്ഞും
നോക്കീട്ടും അതൊന്നും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ലാന്നാണു
വാസ്തവം. ചിത്രത്തിലെ പ്രധാന കഥ ...
മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ പോയി വായിക്കണം
വായിച്ച് അഭിപ്രായം പറയുമല്ലോ..
ഓ.ടോ****
ജെയിംസ് കാമറൂണ്‍ സവിധാനം ചെയ്ത ടൈറ്റാനിക്, പ്രണയത്തെ
മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളെ അതിമനോഹരമായ്
അഭ്രപാളികളിലേക്ക് പകര്‍ത്തിയ ചിത്രം. അതെങ്ങാനും
ഒരു മലയാളി സംവിധായകനാണു ചെയ്തേനെയെങ്കില്‍,
റോസ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോകും, ജാക്ക്
എങ്ങനെയെങ്കിലും കരപറ്റി കല്യാണമൊക്കെ കഴിച്ച്
സുഖായ് കഴിയുണുണ്ടാകും.
Thursday, December 1, 2011
ചരിത്രത്തിലേക്കൊരു മറുപിറവി!

മലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ
വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ
വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി . നമ്മളത്
കണ്ടില്ലെങ്കില്‍ ; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക്
മൂങ്ങാം കുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും.
ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്.
ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ
എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാ തന്ത്രം.
"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ:
പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം ; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍,
എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ്
പരുവപ്പെടുത്തിയെടുക്കുന്നത്.
പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ
അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി ,മലയാള
സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണു.
1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.
അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ
ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്.
കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,\ആത്മ ബന്ധങ്ങള്‍,
ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം
"കിളിമൊഴികള്‍ക്കപ്പുറത്ത് " എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ
കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം.
ഇത്രെം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും.
പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.
സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു
മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍
അത് മുഴുവനാകില്ലല്ലോ...
സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി. കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍
സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും
അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു
മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍,അവരുടെ
ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....
അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും
ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച്
മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....
കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ..,
കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ
കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍,അക്കൂട്ടത്തില്‍ യവനരുണ്ട്,
റോമാക്കാരുണ്ട്,അറബികളുണ്ട്....കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍....ഒരു
കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും...
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും
അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു
കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന്
വരുന്ന പോലെ...!!!!
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍
തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം. ( മുസിരിസ്)
പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ
പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും
ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത്
നക്ഷ്ത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ
ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ
വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍
മിടുക്കന്മാര്‍..സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന്
ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല
അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്,
അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ്
എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച്
അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്.
ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.
പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും
വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍
ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ
അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി
വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ
മുത്ത്, കുരുമുളക്!!!
ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന
കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ
സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും ,ആ കൊടുക്കല്‍
വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം
എത്രയെന്നും സേതു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ നോവലിലൂടെ.
വലിയൊരു കാന്‍ വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്.
നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം
നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം
നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ ,
അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു
നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ
മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു
തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണു.
എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍
നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന
ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ,
മുചിരിക്കാരനാണയാള്‍,അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ
എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല,
അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു... എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും
ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും
ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍
പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....
അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി ,ജൂലിയസ് സീസറില്‍
തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍
നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ് രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍
പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ
കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ
ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ
ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള
ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും
കച്ചവടചരക്കുകളെപറ്റിയും ,ജനങ്ങളെപറ്റിയും
അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ
വിശദമായി അവരെഴുതിയ കുറിപ്പുകളാണു
പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ
എവിടെയോ ഉണ്ട് ഇപ്പോഴും...
അത് പോലെ ,നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി
വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം
ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം.
അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.
ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ
ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക്
മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍
ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍
ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും ,
കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍
രാജാവിനു ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ
കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ.
കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന്
കൊണ്ട് പോയ ചന്ദനമരത്തില്‍
പണിതതാണെത്രെ..!!!!
പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു
രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല,
തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി
കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948
മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍
കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും
പറവൂരുമൊക്കെ ഒരുപാട് ആളുകള്‍ ,ജൂതന്മാര്‍ ഉണ്ടായിരുന്നു
എന്നത് കൌതുകകരമല്ലേ..
ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.
അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും,
ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും
ജീവിച്ചിരിപ്പുണ്ട്.ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും
കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല
അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ
മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍
സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം,
അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട്
തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും...
വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍
താമസിക്കാന്‍....
ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ
സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ
തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും
നമ്മുടെതും കൂടിയാവുകയാണു ...
അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...
ഡി സി ബുക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. വില Rs 200/
നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്***



