Monday, September 9, 2013

പിന്നെയും പിന്നെയും അന്ന !!

മണികരണിലെ  സ്നാന ഘട്ടീൽ നിന്നും മുകളിലേക്കുള്ള പടികളിലൊന്നിൽ അന്ന തളർന്നിരുന്നു.  കാൽ മുട്ട് വേദന ഈയിടെ അധികരിച്ചിരിക്കുന്നു. സ്നാന ഘട്ടിൽ കുളിക്കുന്നവരുടെ തിരക്കാണു, സീസൺ തുടങ്ങിയിരിക്കുന്നു മണാലിയിൽ, ഇനി സഞ്ചാരികളുടെ ഒഴുക്കാവും. 


പടിയിൽ നിന്നും എഴുന്നേൽക്കാനായവേ, ഒച്ച വെച്ച് താഴേക്ക് ഓടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ തള്ളലിൽ പെട്ട് അന്ന പടിയിലേക്ക് തന്നെ ചാഞ്ഞിരുന്നു. പൊടുന്നനെ, ആ കൂട്ടത്തിന്റെ ഏറ്റവും പിറകിൽ  നടന്നിരുന്ന യുവാവിന്റെ ചലനങ്ങളിൽ ശ്രദ്ധിച്ചിരുന്ന അന്ന ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു, അതേ നടത്ത, കൈവീശലുകൾ, ഓടുമ്പോൾ കൈവിരലുകൾ മടക്കി ശരീരത്തോട് ചേർത്ത് വെച്ച് ശരീരത്തിന്റെ മുകൾ ഭാഗം അധികം അനങ്ങാതുള്ള ഓട്ടം. ഈ പ്രായത്തിൽ അയാൾ എങ്ങനെയിരുന്നുവോ അത് മുറിച്ചു വെച്ചത് പോലെ..

ഓർമ്മകളുടെ മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ച അന്ന ആ പടവിൽ കുഴഞ്ഞു കിടന്നു. ഈശ്വരാ ഇനിയും ഇവളെയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. എല്ലാം ഉപേക്ഷിച്ച് ഈ മലമുകളിൽ എത്തിയിട്ട് എത്ര വർഷങ്ങൾ, നാടും വീടും സൌഹ്രദങ്ങളുമെല്ലാം ഓർമ്മകൾ മാത്രമായിട്ട് എത്ര കാലം. കൊഴിഞ്ഞ് പോയ യൌവ്വനം. പടി കടന്നെത്തിയ വാർദ്ധക്യം. ആ അവശതകൾക്കിടയിലും ഒരു വാശി പോലെ അന്ന.

ബോർഡിങ്ങ് സ്കൂളിന്റെ കയറ്റം താണ്ടി, ക്വോർട്ടേഴ്സിലേക്കുള്ള പടികൾ കയറി മുകളിലെത്തിയപ്പോഴേക്കും കിതച്ച് പോയിരുന്നു അന്ന. ഈയിടെ വലിവിന്റെ അസുഖം ഇത്തിരി കൂടുതലാണു. കഴിഞ്ഞ മാസം സ്കൂളിലെ പതിവ് ചെക്കപ്പിനിടയിലും ഡോക്ടർ സൂചിപ്പിച്ചതാണു. ചണ്ഡീഗറിലെ വലിയ ആശുപത്രിയിൽ പോകാൻ. മരണത്തെ താനെത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഡോക്ടർക്കറിയില്ലല്ലൊ എന്ന് അന്ന തമാശയോടെ ഓർത്തു.

ഗേറ്റ് തുറക്കുന്ന ശ്ബ്ദം കേട്ട് അപ്പുറത്ത് തോട്ടത്തിൽ നിന്നും രത്തൻ കാക്ക ഓടി വന്നു. സ്കൂളടച്ചാൽ  ഈ വലിയ കോമ്പൌണ്ടിൽ അവശേഷിക്കുന്നത് താനും രത്തൻ കാക്കായും മാത്രമാണു. പോകാൻ ഇടമില്ലാത്തവർ. 

“മേം സാബ്, ആപ് കോ മിൽനെകേലിയെ ഏക് ആദ്മി ആയാഥാ ആജ്”

ആരായിരുന്നു രത്തൻ കാക്കാ..?

" പതാ നഹിം, ഫിർ ആയേഗാ വൊ ജരൂർ”

ഇത്രയും കാലമായിട്ടും ആരും അന്വേഷിച്ച് വരാതിരുന്ന മേം സാബിനെ അന്വേഷിച്ച് ഒരാൾ വന്ന അമ്പരപ്പായിരുന്നു രത്തൻ കാക്കയുടെ മുഖം  നിറയെ. 

അന്നയുടെ ഉള്ളിലുമുണ്ടായിരുന്നു വേവലാതി. തന്നെ അന്വേഷിച്ച് വന്നത് രാവിലെ കണ്ട ചെറുപ്പക്കാരൻ തന്നെയായിരിക്കാനാണു സാധ്യത. എങ്ങനെ അറിഞ്ഞു താനിവിടെ ഉണ്ടെന്ന്, ഇത്രെം കാലങ്ങൾക്ക് ശേഷം ഇനിയെന്താണിപ്പൊൾ? ഒരു പക്ഷെ അയാൾക്കെന്തേലും ആപത്ത്...

അന്ന എഴുന്നേറ്റ് അലമാരിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്ത് പതുക്കെ പേജുകൾ മറിച്ചൂ. 

ജീവിതം യൌവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരുന്ന ഒരു കാലഘട്ടത്തിലെ പിറന്നാളിന്റെ ഓർമ്മക്ക്-

ആദ്യത്തെ പേജിൽ കുനു കുനെ കോറിയിട്ട അക്ഷരങ്ങളിലൂടെ വിരലോടിക്കവെ അന്നക്ക് കുളിർന്ന് വിറച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ വ്യക്തത. 

വായനയോടും അക്ഷരങ്ങളൊടുമുള്ള സ്നേഹം തന്നെയാണു അയാളെ തന്നിലേക്ക് അടുപ്പിച്ചത്. വായിച്ച പുസ്തകങ്ങളെ പറ്റി, എഴുത്തുകാരെ പറ്റി താൻ പറയുന്നത് താല്പര്യത്തോടെ കേട്ടിരിക്കുന്നയാൾ, ഞാനിതൊന്നും കണ്ടില്ലല്ലൊ ,വായിച്ചില്ലല്ലോ എന്ന പരിഭവത്തിനിടയിലും നീയിതൊക്കെ ഒന്നെഴുതി വെക്ക് എവിടേലും എന്നു നിർബദ്ധിക്കുന്ന കരുതൽ, നിന്നെയെനിക്ക് കിട്ടിയില്ലല്ലോ എന്ന കുശുംബ് പറച്ചിനിടയിലും തങ്ങൾ രണ്ട് പേരും അവരവരുടെ കുടുംബത്തിന്റെ തണലിലും സ്വസ്ഥതയിലും തന്നെയായിരുന്നു . പക്ഷെ ആ ശാന്തത മുകൾപരപ്പിൽ മാത്രമായിരുന്നുവെന്നും അടിയിൽ രണ്ട് നദികൾ, ഒരേ ദിശയിലേക്ക്, ഒരേ വേഗത്തിൽ ,കുതിച്ചൊഴുകുന്നുവെന്നും രണ്ട് പേർക്കും അറിയാമായിരുന്നു. 

പുസ്തകമടച്ച് അലമാരയിൽ വെച്ച് , പതിവുള്ള ഗുളികകൾ വിഴുങ്ങി അന്ന കട്ടിലിൽ ഉറങ്ങാതെ കിടന്നു.

രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ക്വോർട്ടേഴ്സിന്റെ വരാന്തയിൽ തലേന്ന് കണ്ട ചെറുപ്പക്കാരൻ. 
ആന്റിക്കെന്നെ ഓർമ്മയുണ്ടോ..? അടുത്തേക്ക് വന്നയാൾ കൈ നീട്ടിയപ്പോൾ അന്ന ചിരിച്ചു.

രത്തൻ കാക്ക .., ചായ്  ലീജിയെ.
“ഈ സ്ഥലം കണ്ട് പിടിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണു ഞാനീ സ്ഥലം ഊഹിച്ചത്. ഒരുപാട് എഴുതീട്ടുണ്ട് അഛൻ , ഒരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്തെ പറ്റി,“

 നിങ്ങളെ പറ്റിയും... ചെറുപ്പക്കാരൻ ഇരുന്നിടത്ത് നിന്നും എഴുന്നെറ്റ് അന്നയുടെ അടുത്തേക്ക് വന്ന് അരികിൽ മുട്ട് കുത്തി മടിയിൽ തല വെച്ചപ്പോൾ അന്നക്ക് മാറിടം വിങ്ങി. 

നിന്റെ അഛൻ സുഖമായി ഇരിക്കുന്നോ? അത് ചോദിക്കുമ്പോൾ തൊണ്ട ഇടറാതിരിക്കാൻ അന്ന ചുമച്ചു, ഒപ്പം താനിപ്പോഴും, ഇത്ര കാലത്തിനു ശേഷവും  അയാളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോർത്ത് അന്ന  ക ണ്ണുകൾ ഇറുക്കിയടച്ചു.
രത്തൻ കാക്ക കൊണ്ട് വന്ന ചായ വാങ്ങി ഊതിക്കൂടിച്ച് ചെറുപ്പക്കാരൻ  എണീറ്റു
“ ഇത്തവണ ഇവിടെ തണുപ്പ് കൂടുതലാണല്ലെ..”
ചായ കപ്പ് രത്തൻ കാക്കയെ ഏൽ‌പ്പിച്ച് അന്നയുടെ അരികിലേക്ക് കസേര വലിച്ചിട്ട് അയാൾ തുടർന്നു.
അമ്മക്ക് അസുഖം കൂടുതലാണു, അഛനെ കാണണമെന്നും മാപ്പ് പറയണമെന്നും ഒരേ വാശിയാണു ഈയിടെ.

അന്ന ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അഛൻ...
ആന്റി പോയതിൽ പിന്നെ ഒന്നിലും താല്പര്യമില്ലായിരുന്നു അഛനു, ജോലിക്ക് പോകാതായി, എപ്പൊഴും വരാന്തയിലെ ചാരുകസേരയിൽ ഒരിരുപ്പായിരുന്നു. പരാതിയായിരുന്നു അമ്മക്കെന്നും, പുസ്തകങ്ങളും കൂട്ടുകാരുമാണു അഛനെ ചീത്തയാക്കിയെന്നും പറഞ്ഞ്, ഒരു ദിവസം അലമാരയിലെ പുസ്തകങ്ങളെടുത്ത് അമ്മ തീയിട്ടു, അഛൻ എതിർത്തില്ല. നോക്കി കിടന്നു, അവസാനത്തെ പുസ്തകവും എരിഞ്ഞ് തീർന്നപ്പോൾ എണീറ്റ് നടന്നു. പിന്നെ തിരിച്ച് വന്നിട്ടില്ല.

ഞാൻ കരുതി ആന്റിക്കറിയാമായിരിക്കുമെന്ന്.. ചെറുപ്പക്കാരൻ എണീറ്റ് അന്നയെ അണച്ച് പിടിച്ചു. 
അഛന്റെ സ്നേഹമുണ്ടായിരുന്നു ആ ഡയറിക്കുറിപ്പുകളിൽ നിറയേ....

ഡൽഹിയിൽ നിന്നും വരാണസിയിലേക്കുള്ള ട്രെയിനിൽ കയറിയപ്പോഴേക്കും അന്ന തളർന്നിരുന്നു. ഈയിടെയായി ഇത്തരം ദീർഘയാത്രകൾ വയ്യ. ദത്താത്രേയനെ വിളിച്ചു പറഞ്ഞിട്ടുണ്ട് വരുന്ന വിവരത്തിനു, സ്കൂളിന്റെ ട്രസ്റ്റികളിൽ പ്രമുഖനാണയാൾ. 

ഗുളികകൾ കഴിച്ച് ബർത്തിൽ കയറിക്കിടന്ന് അന്ന കണ്ണുകൾ അടച്ചു. 
വരാണസി, എന്നും അയാളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്, തങ്ങളൊന്നിച്ച് വരാണസിയിൽ തങ്ങിയ നാളുകൾ, ഗംഗയെ സാക്ഷിയാക്കി, ഗായത്രീ മന്ത്രങ്ങളുടെ ഈരടികൾ കേട്ട്, പരസ്പരം അറിഞ്ഞ നാളുകൾ. ഭാംഗും ചരസ്സും മണക്കുന്ന കുടുസ്സു മുറിയിൽ ഇനി മുതൽ നമ്മുടെ വിയർപ്പിന്റെ മണവും ഉണ്ടാകുമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്നു അയാൾ. അന്നക്കുറപ്പുണ്ടായിരുന്നു ഓർമ്മകളിൽ കുടുങ്ങി മറിഞ്ഞ്  അയാളവിടെ ഏതേലും മുറിയിൽ ഉണ്ടാകുമെന്ന്...

അന്നയെ അസ്സീ ഘാട്ടിലെ  താമസ സ്ഥലത്താക്കി തിരിച്ചു പോകവേ ദത്താത്രേയൻ പറഞ്ഞു,“ അയാളിവിടെ തന്നെ കാണും മാം, വരാണസി ആരേയും മടക്കിയയക്കില്ല”

അത് ശരിയായിരുന്നു. പിറ്റേന്ന് ദശാശ്വമേധ ഘാട്ടിലെ ആരതി കാണാൻ നിൽക്കുന്നവരുടെ ഇടയിൽ വെളിച്ചത്തിന്റേയും ധൂപങ്ങളുടെയും നടുക്ക് ഒറ്റപ്പെട്ട് നിൽക്കുന്ന  അയാളെ ആശ്ലേഷിക്കുമ്പോൾ അന്നയുടെ കണ്ണിലൂടെ ഒരായിരം ആരതികൾ ഒന്നിച്ചൊഴുകി .

പരാതികളും പരിഭവങ്ങളും നിശബ്ദത കൊണ്ട് പരസ്പരം പറഞ്ഞ് ഗംഗയുടെ തീരത്തിരിക്കുമ്പോൾ അയാളെഴുന്നേറ്റ് അരയിൽ നിന്നും ചെറിയൊരു പൊതിയെടുത്ത് അന്നക്ക് നീട്ടി.” എന്നേലും കാണുകയാണെങ്കിൽ തരാൻ കരുതി വെച്ചതാണു“ 
രാത്രി, മുൻഷി ഘാട്ടിലെ ഇടുങ്ങിയ മുറിയിലെ ഒറ്റക്കട്ടിലിൽ അയാളോട് ചേർന്ന് കിടക്കുമ്പോൾ അന്ന അയാളുടെ മുടിയിൽ തഴുകി.’ നാളെ രാവിലെ സച്ചു വരും, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.” അയാളുടെ കൺനിലെ നിരാസത്തെ അന്ന ഉമ്മകൾ കൊണ്ട് മൂടിക്കളഞ്ഞു.

പിറ്റേന്ന് അവരെ യാത്രയാക്കി മടങ്ങവേ അന്ന മണികരണിലെ സ്നാനഘാട്ടിൽ ഇറങ്ങി. അരയോളം വെള്ളത്തിൽ നിന്ന് അന്ന പതുക്കെ ചുരുട്ടിയ മുഷ്ടികൾ തുറന്നു. വെള്ളത്തിന്റെ തള്ളലിൽ കൈവെള്ളയിൽ നിന്ന് താഴെ വീണ താലി ;താഴെ കല്ലിൽ തടഞ്ഞ് ഒരു മാത്ര നിന്നു. പിന്നെ ഒഴുക്കിൽ അപ്രത്യക്ഷമായി.
ക്വോർട്ടേഴ്സിന്റെ ഗേറ്റ് തുറക്കവേ ശബ്ദം കേട്ട് രത്തൻ കാക്ക പൂന്തോട്ടത്തിൽ നിന്നും ഓടി വന്നു.
" മേം സാബ്, ബാബുജി ആജായേഗാ ..., ഹേന..?

ഗേറ്റടച്ച് തഴുതിടവേ അന്ന ചിരിച്ചു     ”  വരുമായിരിക്കും ... “

*** ചിത്രീകരണം: ഇസ് ഹാഖ് നിലമ്പൂർ

Monday, September 2, 2013

ഒരു നിറപുഞ്ചിരി !



ട്രെയിൻ പതുക്കെ പ്ലാറ്റ്ഫോമിലേക്ക് എത്തവേ ഞാൻ എണീറ്റ് വാതിൽക്കൽ പോയി നിന്നു. മഴപ്പെയ്ത്ത് കഴിഞ്ഞ് വെയിൽ പരന്നതോടെ പച്ചപ്പിനിടയിലൂടെ നിറയെ പൂക്കൾ തലനീട്ടാൻ തുടങ്ങിയിരിക്കുന്നു. മുക്കുറ്റിയും തുമ്പയും ഓണവരവ് അറിയിച്ച് മുന്നിലുണ്ട്. ഓവർബ്രിഡ്ജിനടിയിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തും നിറയെ പൂക്കളെ കണ്ടപ്പോൾ വെറുതെ ഒരു സന്തോഷം. പണ്ടിവിടെ ഈ മുകൾപ്പാലം ഉണ്ടായിരുന്നില്ല, റെയിൽ മുറിച്ച് കടന്നാണു പോക്കും വരവും, ഗേറ്റിനടുത്തെത്തിയാൽ ഒരു മാത്ര നിന്നു തിക്കും പൊക്കും നോക്കി ഒറ്റയോട്ടം. സ്കൂളിലേക്കും സ്റ്റേഷനിൽ ഉപ്പാന്റെയടുത്തേക്കും പോകുന്നതും  ഈ തരത്തിൽ തന്നെ. വളവ് തിരിഞ്ഞ് കുതിച്ച് വരുന്ന ഒറ്റക്കണ്ണൻ തീവണ്ടിയേക്കാൾ ഭയമായിരുന്നു ഗേറ്റിനടുത്തെ കല്ലിൽ പതറിയ നോട്ടവുമായി ഇരിക്കുന്ന ഭ്രാന്തൻ കൃഷ്ണനെ. എന്തെല്ലാം കുസൃതികളായിരുന്നു അന്ന് കാട്ടിക്കൂട്ടിയിരുന്നത്. തിരിഞ്ഞ് നോക്കുമ്പോൾ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഓർക്കുക വയ്യ.
ബാല്യവും കൌമാരവുമൊക്കെ തിമര്‍ത്താടിയ കാലം.തിരിഞ്ഞു നോക്കുമ്പൊ പലപ്പോഴും തോന്നും വലുതാവേണ്ടിയിരുന്നില്ലായെന്ന് !!
തറവാട്ടിലെ ഒറ്റപ്പെൺകുട്ടിയായിരുന്നു ഞാൻ, എന്റെ രണ്ട് സഹോദരങ്ങൾക്കും പിന്നെ ഒരുപ്പാട് കസിൻ സഹോദരന്മാർക്കും ഇടയിലെ പെൺ തരി. അതു കൊണ്ട് തന്നെ ആൺകുട്ടികൾ കളിക്കുന്ന കളികളായിരുന്നു ഞാനും കളിച്ചിരുന്നത്. ഓലപന്ത്, ചട്ടിപ്പന്ത്, ഫുട്ട്ബാൾ ,മരം കയറ്റം, ഇത്യാദി.  അവധിക്കാലത്താണു അമ്മായീം കുട്ടികളും തലശ്ശേരിയില്‍ നിന്നും വിരുന്നു വരിക. ഒരുപാട് സ്നേഹം കാണിക്കും അമ്മായി അതേപോലെ ദേഷ്യവും .ഹലുവ,സമൂസ,മണ്ട,ഒറോട്ടി എന്നീ വിഭവങ്ങളുമൊക്കെയായ് ആഘോഷപൂര്‍വമായാണു വരിക. അമ്മായിടെ ഭാഷ ഞങ്ങളില്‍ വല്ല്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു.ആട,ഈട,അനക്ക്,ഇന്റെ,എന്തോളീ.. എന്നീ വാക്കുകളും ഞങ്ങളും അങ്ങനെ കുഴഞ്ഞുമറിയും.

 ഈ തിമര്‍പ്പിനിടയിലേക്കാണു  ഉസ്താദ് വരിക.മദ്രസ്സ വിഷയങ്ങള്‍ പഠിപ്പിക്കാന്‍,അപ്രാവശ്യം വന്നത് പുതിയൊരുസ്താദായിരുന്നു. ഒരു ചെറുപ്പക്കാരന്‍,തെക്കന്‍ സംസാരവുമൊക്കെയായ് ഒരു പരിഷ്കാരി.എനിക്കയാളെ തീരെ ഇഷ്ടമായില്ല. .പഠിപ്പിക്കുന്നതിനിടയില്‍ അയാള്‍ എന്റെ കാലില്‍ ചവിട്ടും,കാലിന്റെ പെരുവിരല്‍ കൊണ്ട് അമര്‍ത്തും, ഞാനിങ്ങനെ നാണവും അപമാനവും കൊണ്ട് ചൂളി...

ഒരുദിവസം ഉമ്മയും കുഞ്ഞിപ്പെണ്ണും  ഒരു കല്യാണത്തിണു പോയി.അടുക്കളയും ഞങ്ങളും അമ്മായിയുടെ കീഴിലാണു.പാത്രം കഴുകാനുള്ള മടിക്ക് ഞാന്‍ അമ്മായിയോട് പറഞ്ഞു ഇന്നു നമുക്ക് ഇലയില്‍ ചോറു കഴിക്കാംഅമ്മായി സമ്മതിച്ചു.ഞാനും അനിയനും ഊണു കഴിക്കാന്‍ തുടങ്ങി.പഴയ തരം വീടായിരുന്നു അന്നു,ജനവാതിലുകളൊക്കെ മരത്തിന്റെ അഴിയും പൊളിയുമൊക്കെയായ്.ജനലിന്റെ രണ്ടു മൂന്ന് അഴി ഇളകിപ്പോയിരുന്നു.അതിലൂടെയായിരുന്നു ഞങ്ങളുടെ ഉച്ച സഞ്ചാരങ്ങള്‍!!.

ഊണു കഴിക്കുന്നതിനിടെ ഉസ്താദ് വന്നു.അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു”ഓറോട് ചോറ് ബെയ്ച്ചോളാന്‍ പറീ”
ഞാന്‍ ഉസ്താദിനു ചോറു വിളമ്പി, ഞാനും അനിയനും വേഗം കഴിച്ചെഴുന്നേറ്റു. ഇല എടുത്ത് അടുക്കളയുടെ പിന്‍ഭാഗത്ത് കൊണ്ടിട്ടു. ഉസ്താദിന്റെ ചോറുതീറ്റ കഴിഞ്ഞ് മൂപ്പര്‍ ഇല എടുത്ത് എന്നോടു ചോദിച്ചു”എവിടാ കളയുന്നെ”
അത് കേട്ട അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു ”ജനലീക്കൂടി അപ്പൊരം ചാടിക്കോളീ ...”. ജനലിനടുത്തേക്ക് നടന്ന ഉസ്താദ് എന്നെ നോക്കി,ഒരാള്‍  താഴ്ചയുണ്ടാ ഭാഗത്ത്.മൂപ്പര്‍ ദയനീയമായ് എന്നെ നോക്കി, എന്തോ പറയാന്‍ വാ തുറന്ന അനിയനെ ഞാന്‍ കണ്ണുകാണിച്ചു,പറയാന്‍ വന്നത് വിഴുങ്ങി അവന്‍ പറഞ്ഞതിങ്ങനെ
“അമ്മായിക്ക് ദേഷ്യം പുടിച്ചും”
“എന്താടാ ആടെ”അമ്മായി ഒച്ചയിട്ടു.ഉസ്താദ്..ഇല...ഞാന്‍ വിക്കി.
“അയിനൊകൊണ്ട് അപ്പൊരം ചാടിക്കോളീ മൊയ് ല്യാരേ”അമ്മായി ഗര്‍ജിച്ചു. അതൊടെ ജനാലക്കല്‍ നിന്ന ഉസ്താദ് അപ്രത്യക്ഷ്നായി. ഞാന്‍ ഓടിചെന്നു താഴേക്ക് നോക്കി.ദാ..കിടക്കുന്നു തെങ്ങിന്‍ ചുവട്ടില്‍,ഇലയും എച്ചിലും മേലേയും പുള്ളി താഴേയുമായി ലാന്റ് ചെയ്തിരിക്കുന്നു. അവിടെ കിടന്ന് അയാള്‍ തല പൊക്കി നോക്കിയത് എന്റെ മുഖത്ത്.ചുണ്ടും ചിറിയും കോട്ടി ഞാനൊരു കൊലച്ചിരി ചിരിച്ചു.

വൈകുന്നേരം ഉമ്മ വന്നപ്പൊ അനിയന്‍  കഥ മുഴുവന്‍ വിസ്തരിച്ചു.ദുഷ്ടന്‍..ആരോടും ഒന്നും പറയില്ലാന്നുള്ള ഉറപ്പില്‍ എന്റെ ഓഹരി ചക്കര അട കൂടി അകത്താക്കിയതാണു .നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ.. ഉണ്ടക്കണ്ണാ...  ഞാന്‍ മനസ്സില്‍ പറഞ്ഞു. ഉമ്മാന്റടുത്ത് നിന്നും എനിക്ക് പൊതിരെ തല്ലു കിട്ടി.പക്ഷേ ആ അടിയുടെ വേദന ഞാന്‍ അറിഞ്ഞതേയില്ല. അയാള്‍  ഞൊണ്ടി ഞൊണ്ടി പോകുമ്പൊ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എന്നെ തോണ്ടാനും ചവിട്ടാനും ഉപയോഗിച്ച അതേ കാല്‍ !!! ആ ഓര്‍മയുടെ സുഖത്തില്‍ അടിയുടെ വേദന ഞാനറിഞ്ഞേയില്ല!!!