Thursday, November 28, 2013

ഉരുകുന്ന മനസ്സുകളും കൊഴുക്കുന്ന വ്യാപാരവും!!

അറിവില്ലായ്മയും അന്ധവിശ്വാസവും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെ തീരാ ദുരിതത്തിലേക്കും അറ്റമില്ലാത്ത നിസ്സഹായതയിലേക്കും തള്ളിയിടുന്നുണ്ട് എന്നും എവിടേയും. എല്ലായ്പ്പോഴുമെന്ന പോലെ ദുരിതങ്ങളും രോഗങ്ങളും ഏറ്റം മാരകമായി പ്രഹരമേൽ‌പ്പിക്കുക പട്ടിണിക്കോലങ്ങളെ തന്നെയാണു. തനിക്ക് നേരെ വരുന്ന പ്രഹരങ്ങളെ ഒരളവ് വരെ തടുത്ത് നിർത്താനും പോംവഴി ആരായാനും കൈയിൽ കാശുള്ളവനു കഴിയും. ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് തരം ജാതിയെ ഉള്ളു എന്നു പലപ്പോഴും പലതും കാണുമ്പോൾ അമർഷത്തോടെ കരുതാറുണ്ട്. 

പാവപ്പെട്ടവനെ കൂടുതൽ പാവത്തത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടുകയാണു നമ്മുടെ നാട്ടിലെ ജാറം ദർഗ,ദേവാലയ വ്യവസായങ്ങൾ. ഇതൊക്കെ വെറും തട്ടിപ്പാണെന്നും , ഈ പോരിശയാക്കപ്പെട്ട മഹാന്മാർക്ക് ജീവിച്ചിരിക്കുന്നവനു വേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലാന്നും പുരോഹിതവർഗത്തിനു അറിയാഞ്ഞിട്ടല്ല. പക്ഷെ സത്യം പുറത്തായാൽ നേർച്ച പ്പെട്ടിയിൽ കൈയിട്ട് വാരാനാകില്ലല്ലൊ.


തിരുനെൽ വേലി- രാമേശ്വരം ഹൈവേയിൽ രാമനാഥപുരം എത്തുന്നതിനു മുൻപ് ഏർവാടി ദർഗ എന്ന ബോർഡ് കണ്ടതും ;ഒന്ന് കയറി നോക്കിയാലോ എന്ന ചോദ്യത്തിനൊപ്പം വണ്ടി തിരിക്കലും കഴിഞ്ഞിരുന്നു. 

ഒന്നരകിലോമീറ്റർ ഉൾലിലേക്ക് ചെന്നാൽ വൃത്തിഹീനമായ തെരുവുകൾക്കും തുറന്ന് നിറഞ്ഞ് കിടക്കുന്ന ഓടകൾക്കും ഇടയിലൂടെ വലിയൊരു ഇരുമ്പ് ഗേറ്റ് കടന്ന് ചെന്നാൽ കാണാവുന്ന കാഴ്ച കണ്ണു നിറക്കുന്നതായിരുന്നു. മണൽ വിരിച്ച മുറ്റത്ത് കെട്ടിയ പന്തലുകളിലും  വശത്തെ തിണ്ണകളിലുമായി നിരന്നു കിടക്കുന്ന മനുഷ്യ ജീവികൾ.


 ചിലരെ സമീപത്തെ തൂണുകളിലും മരങ്ങളിലുമായ് കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നു.


 അന്തം വിട്ട് കിടക്കുന്നവരുടെ സമീപത്തായ് നിസ്സഹായതയിൽ കോടിയ മുഖവുമായ് കാവലിരിക്കുന്ന ബന്ധുക്കൾ. ചിലർ ഒറ്റക്കാണു , അവരുടെ കണ്ണുകളിൽ അറ്റമില്ലാത്ത ശൂന്യത മാത്രം. പോരിശയക്കപ്പെട്ട ഈ മണ്ണിൽ കൊണ്ട് വിട്ട് ബന്ധുക്കൾ രക്ഷപ്പെട്ടതാകാം. നട തള്ളാൻ എന്തെളുപ്പം.


പതിവ് പോലെ മലയാളികളും ഉണ്ട് അവിടെ. വെറുതെ കുറച്ച് പുണ്യം ചാക്കിലാക്കി കിട്ടിയാൽ അവിടെ ഉന്തും തള്ളും ഉണ്ടാക്കാൻ നമ്മളുണ്ടാവുമല്ലൊ മുന്നിൽ. വയനാട്ടുകാരി നസീമയും ഉമ്മയും ഏർവാടിയിൽ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ അസ്വാസ്ഥ്യം ഉണ്ട്.അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഒരു ചെറിയ താളപ്പിഴ. മരുന്നൊന്നും ഇല്ലത്രെ അസുഖത്തിനു ഇവിടെ രോഗികൾക്ക് , മരുന്ന് വെള്ളം മാത്രം,കോഴിക്കോട്ട് എത്ര നല്ല ഡോക്ടർമാരുണ്ട് ഇതിനു ചികിത്സിക്കാൻ ,എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലർത്തി.
മനസ്സ് എന്നത് വല്ലാത്തൊരു അൽഭുതമാണു, അതിന്റെ സഞ്ചാര വേഗവും ഗതിയും നിർണയിക്കുക പ്രയാസം. കടിഞ്ഞാൺ തെല്ലിട കൈയിന്നു പോയാൽ നിയന്ത്രണം അസാധ്യം.  സ്വന്തം ഗതിയും വേഗവും നിയന്ത്രിക്കാനാകാത്ത മനുഷ്യനോളം നിസ്സഹായത വേറെ എന്തിനുണ്ട്. അളവറ്റ സ്നേഹവും കനിവോടെയുള്ള പരിചരണവും ഒപ്പം മരുന്നും കൊണ്ടും മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാനാകു. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദർഗാ പൂജ കൊണ്ട് കഴിയു.


നൂറ്റാണ്ടുകൾക്ക് മുൻപ് മുഹമ്മദ് നബിയുടെ നിർദ്ദേശാനുസരണം മദീനയിൽ നിന്നും ഇസ്ലാം മത പ്രചരണത്തിനു വേണ്ടി ഇന്ത്യയിലേക്ക് വന്ന സഹാബിവര്യനാണു  സുൽത്താൻ ഇബ്രാഹിം ബാദുഷ . ഏറെ നാളത്തെ ദുരിതപൂർണ്ണമായ യാത്രക്ക് ശേഷം അദ്ദേഹം ആദ്യം വന്നിറങ്ങിയത് കണ്ണൂരാണു. അവിടുന്നാണു മധുര വഴി ഏർവാടിയിൽ എത്തുന്നത്.അന്നത് ബൌധിരമാണിക്യ പട്ടണമായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ട് കൊല്ലത്തോളം തമിഴ് പ്രവിശ്യയുടെ ഭരണം കൈയാളിയത് ഇബ്രാഹിം ബാദുഷയായിരുന്നു. 
ഇന്ത്യയിലെ ആദ്യത്തെ അറബി ഭരണാധികാരി. അദ്ദേഹത്തിന്റേയും പിൻ ഗാമികളുടേയും ശവകുടീരങ്ങളാണു ദർഗാ കോമ്പൌണ്ടിനകത്ത്. ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും ! 
കുറച്ച് വർഷങ്ങൾക്ക് മുൻപാണു തീപിടിത്തത്തിൽ പെട്ട് ചങ്ങലക്കിട്ടിരുന്ന ഇരുപതോളം അന്തേവാസികൾ വെന്ത് വെണ്ണീറായത്. അതുണ്ടാക്കിയ പുകിൽ കുറച്ച് കാലത്തേക്കെ ഉണ്ടായുള്ളു. കാരണം രാമനാഥപുരം താലൂക്കിലേക്ക് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഏർവാടി ദർഗയിൽ നിന്നാണു!!


കുട്ടികളുണ്ടാത്തവർ, ഖബറിനരികിലെ തൊട്ടിൽ കെട്ടാനുള്ള സ്ഥലത്ത് തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വാദത്തിനു എന്തടിസ്ഥാനമാണുള്ളത്. അതിത്ര എളുപ്പമായിരുന്നേൽ ഇക്സി, ഐവി എഫ് ടെസ്റ്റ് ട്യൂബ് ബേബി തുടങ്ങി അത്യന്താധുനിക സൌകര്യങ്ങളുമായി രോഗികളെ കാത്തിരിക്കുന്ന കൊടുങ്ങല്ലൂരെയും എടപ്പാളിലേയുമൊക്കെ ഡോക്ടർമാർ വെള്ളം കുടിച്ചേനേം. എന്ത് ആധുനിക ചികിത്സക്കും ഡോക്ടേർസ് 20% വിജയ സാധ്യതയേ പറയുന്നുള്ളുവെന്നും ഞങ്ങളും അത്രയൊക്കെയേ അവകാശപ്പെടുന്നുള്ളുവെന്നുമാണു ഈ അന്ധവിശ്വാസത്തിന്റെ അടിത്തറ. 

ഈ രോഗികളെയും അഗതികളേയും ഏതേലും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് അവശ്യമായ അടിസ്ഥാന ചികിത്സയും ഭക്ഷണവും പരിചരണവും ഏർപ്പാടാക്കി മാന്യമായ ഒരു ജീവിതവും സമാധാനപൂർണ്ണമായ ഒരു മരണവും അവർക്ക് ഉറപ്പാക്കാൻ ഏത് ഭരണകൂടത്തിനാണാവുക. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് തങ്ങളുടെ നിലനിൽ‌പ്പ് ഭദ്രമാക്കാൻ യത്നിക്കുന്ന ഒരു ഭരണകൂടവും ആ നിലക്ക് ചിന്തിക്കില്ല. മാറേണ്ടത് നമ്മളാണു. 

Monday, September 9, 2013

പിന്നെയും പിന്നെയും അന്ന !!

മണികരണിലെ  സ്നാന ഘട്ടീൽ നിന്നും മുകളിലേക്കുള്ള പടികളിലൊന്നിൽ അന്ന തളർന്നിരുന്നു.  കാൽ മുട്ട് വേദന ഈയിടെ അധികരിച്ചിരിക്കുന്നു. സ്നാന ഘട്ടിൽ കുളിക്കുന്നവരുടെ തിരക്കാണു, സീസൺ തുടങ്ങിയിരിക്കുന്നു മണാലിയിൽ, ഇനി സഞ്ചാരികളുടെ ഒഴുക്കാവും. 


പടിയിൽ നിന്നും എഴുന്നേൽക്കാനായവേ, ഒച്ച വെച്ച് താഴേക്ക് ഓടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ തള്ളലിൽ പെട്ട് അന്ന പടിയിലേക്ക് തന്നെ ചാഞ്ഞിരുന്നു. പൊടുന്നനെ, ആ കൂട്ടത്തിന്റെ ഏറ്റവും പിറകിൽ  നടന്നിരുന്ന യുവാവിന്റെ ചലനങ്ങളിൽ ശ്രദ്ധിച്ചിരുന്ന അന്ന ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു, അതേ നടത്ത, കൈവീശലുകൾ, ഓടുമ്പോൾ കൈവിരലുകൾ മടക്കി ശരീരത്തോട് ചേർത്ത് വെച്ച് ശരീരത്തിന്റെ മുകൾ ഭാഗം അധികം അനങ്ങാതുള്ള ഓട്ടം. ഈ പ്രായത്തിൽ അയാൾ എങ്ങനെയിരുന്നുവോ അത് മുറിച്ചു വെച്ചത് പോലെ..

ഓർമ്മകളുടെ മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ച അന്ന ആ പടവിൽ കുഴഞ്ഞു കിടന്നു. ഈശ്വരാ ഇനിയും ഇവളെയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. എല്ലാം ഉപേക്ഷിച്ച് ഈ മലമുകളിൽ എത്തിയിട്ട് എത്ര വർഷങ്ങൾ, നാടും വീടും സൌഹ്രദങ്ങളുമെല്ലാം ഓർമ്മകൾ മാത്രമായിട്ട് എത്ര കാലം. കൊഴിഞ്ഞ് പോയ യൌവ്വനം. പടി കടന്നെത്തിയ വാർദ്ധക്യം. ആ അവശതകൾക്കിടയിലും ഒരു വാശി പോലെ അന്ന.

ബോർഡിങ്ങ് സ്കൂളിന്റെ കയറ്റം താണ്ടി, ക്വോർട്ടേഴ്സിലേക്കുള്ള പടികൾ കയറി മുകളിലെത്തിയപ്പോഴേക്കും കിതച്ച് പോയിരുന്നു അന്ന. ഈയിടെ വലിവിന്റെ അസുഖം ഇത്തിരി കൂടുതലാണു. കഴിഞ്ഞ മാസം സ്കൂളിലെ പതിവ് ചെക്കപ്പിനിടയിലും ഡോക്ടർ സൂചിപ്പിച്ചതാണു. ചണ്ഡീഗറിലെ വലിയ ആശുപത്രിയിൽ പോകാൻ. മരണത്തെ താനെത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഡോക്ടർക്കറിയില്ലല്ലൊ എന്ന് അന്ന തമാശയോടെ ഓർത്തു.

ഗേറ്റ് തുറക്കുന്ന ശ്ബ്ദം കേട്ട് അപ്പുറത്ത് തോട്ടത്തിൽ നിന്നും രത്തൻ കാക്ക ഓടി വന്നു. സ്കൂളടച്ചാൽ  ഈ വലിയ കോമ്പൌണ്ടിൽ അവശേഷിക്കുന്നത് താനും രത്തൻ കാക്കായും മാത്രമാണു. പോകാൻ ഇടമില്ലാത്തവർ. 

“മേം സാബ്, ആപ് കോ മിൽനെകേലിയെ ഏക് ആദ്മി ആയാഥാ ആജ്”

ആരായിരുന്നു രത്തൻ കാക്കാ..?

" പതാ നഹിം, ഫിർ ആയേഗാ വൊ ജരൂർ”

ഇത്രയും കാലമായിട്ടും ആരും അന്വേഷിച്ച് വരാതിരുന്ന മേം സാബിനെ അന്വേഷിച്ച് ഒരാൾ വന്ന അമ്പരപ്പായിരുന്നു രത്തൻ കാക്കയുടെ മുഖം  നിറയെ. 

അന്നയുടെ ഉള്ളിലുമുണ്ടായിരുന്നു വേവലാതി. തന്നെ അന്വേഷിച്ച് വന്നത് രാവിലെ കണ്ട ചെറുപ്പക്കാരൻ തന്നെയായിരിക്കാനാണു സാധ്യത. എങ്ങനെ അറിഞ്ഞു താനിവിടെ ഉണ്ടെന്ന്, ഇത്രെം കാലങ്ങൾക്ക് ശേഷം ഇനിയെന്താണിപ്പൊൾ? ഒരു പക്ഷെ അയാൾക്കെന്തേലും ആപത്ത്...

അന്ന എഴുന്നേറ്റ് അലമാരിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്ത് പതുക്കെ പേജുകൾ മറിച്ചൂ. 

ജീവിതം യൌവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരുന്ന ഒരു കാലഘട്ടത്തിലെ പിറന്നാളിന്റെ ഓർമ്മക്ക്-

ആദ്യത്തെ പേജിൽ കുനു കുനെ കോറിയിട്ട അക്ഷരങ്ങളിലൂടെ വിരലോടിക്കവെ അന്നക്ക് കുളിർന്ന് വിറച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ വ്യക്തത. 

വായനയോടും അക്ഷരങ്ങളൊടുമുള്ള സ്നേഹം തന്നെയാണു അയാളെ തന്നിലേക്ക് അടുപ്പിച്ചത്. വായിച്ച പുസ്തകങ്ങളെ പറ്റി, എഴുത്തുകാരെ പറ്റി താൻ പറയുന്നത് താല്പര്യത്തോടെ കേട്ടിരിക്കുന്നയാൾ, ഞാനിതൊന്നും കണ്ടില്ലല്ലൊ ,വായിച്ചില്ലല്ലോ എന്ന പരിഭവത്തിനിടയിലും നീയിതൊക്കെ ഒന്നെഴുതി വെക്ക് എവിടേലും എന്നു നിർബദ്ധിക്കുന്ന കരുതൽ, നിന്നെയെനിക്ക് കിട്ടിയില്ലല്ലോ എന്ന കുശുംബ് പറച്ചിനിടയിലും തങ്ങൾ രണ്ട് പേരും അവരവരുടെ കുടുംബത്തിന്റെ തണലിലും സ്വസ്ഥതയിലും തന്നെയായിരുന്നു . പക്ഷെ ആ ശാന്തത മുകൾപരപ്പിൽ മാത്രമായിരുന്നുവെന്നും അടിയിൽ രണ്ട് നദികൾ, ഒരേ ദിശയിലേക്ക്, ഒരേ വേഗത്തിൽ ,കുതിച്ചൊഴുകുന്നുവെന്നും രണ്ട് പേർക്കും അറിയാമായിരുന്നു. 

പുസ്തകമടച്ച് അലമാരയിൽ വെച്ച് , പതിവുള്ള ഗുളികകൾ വിഴുങ്ങി അന്ന കട്ടിലിൽ ഉറങ്ങാതെ കിടന്നു.

രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ക്വോർട്ടേഴ്സിന്റെ വരാന്തയിൽ തലേന്ന് കണ്ട ചെറുപ്പക്കാരൻ. 
ആന്റിക്കെന്നെ ഓർമ്മയുണ്ടോ..? അടുത്തേക്ക് വന്നയാൾ കൈ നീട്ടിയപ്പോൾ അന്ന ചിരിച്ചു.

രത്തൻ കാക്ക .., ചായ്  ലീജിയെ.
“ഈ സ്ഥലം കണ്ട് പിടിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണു ഞാനീ സ്ഥലം ഊഹിച്ചത്. ഒരുപാട് എഴുതീട്ടുണ്ട് അഛൻ , ഒരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്തെ പറ്റി,“

 നിങ്ങളെ പറ്റിയും... ചെറുപ്പക്കാരൻ ഇരുന്നിടത്ത് നിന്നും എഴുന്നെറ്റ് അന്നയുടെ അടുത്തേക്ക് വന്ന് അരികിൽ മുട്ട് കുത്തി മടിയിൽ തല വെച്ചപ്പോൾ അന്നക്ക് മാറിടം വിങ്ങി. 

നിന്റെ അഛൻ സുഖമായി ഇരിക്കുന്നോ? അത് ചോദിക്കുമ്പോൾ തൊണ്ട ഇടറാതിരിക്കാൻ അന്ന ചുമച്ചു, ഒപ്പം താനിപ്പോഴും, ഇത്ര കാലത്തിനു ശേഷവും  അയാളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോർത്ത് അന്ന  ക ണ്ണുകൾ ഇറുക്കിയടച്ചു.
രത്തൻ കാക്ക കൊണ്ട് വന്ന ചായ വാങ്ങി ഊതിക്കൂടിച്ച് ചെറുപ്പക്കാരൻ  എണീറ്റു
“ ഇത്തവണ ഇവിടെ തണുപ്പ് കൂടുതലാണല്ലെ..”
ചായ കപ്പ് രത്തൻ കാക്കയെ ഏൽ‌പ്പിച്ച് അന്നയുടെ അരികിലേക്ക് കസേര വലിച്ചിട്ട് അയാൾ തുടർന്നു.
അമ്മക്ക് അസുഖം കൂടുതലാണു, അഛനെ കാണണമെന്നും മാപ്പ് പറയണമെന്നും ഒരേ വാശിയാണു ഈയിടെ.

അന്ന ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അഛൻ...
ആന്റി പോയതിൽ പിന്നെ ഒന്നിലും താല്പര്യമില്ലായിരുന്നു അഛനു, ജോലിക്ക് പോകാതായി, എപ്പൊഴും വരാന്തയിലെ ചാരുകസേരയിൽ ഒരിരുപ്പായിരുന്നു. പരാതിയായിരുന്നു അമ്മക്കെന്നും, പുസ്തകങ്ങളും കൂട്ടുകാരുമാണു അഛനെ ചീത്തയാക്കിയെന്നും പറഞ്ഞ്, ഒരു ദിവസം അലമാരയിലെ പുസ്തകങ്ങളെടുത്ത് അമ്മ തീയിട്ടു, അഛൻ എതിർത്തില്ല. നോക്കി കിടന്നു, അവസാനത്തെ പുസ്തകവും എരിഞ്ഞ് തീർന്നപ്പോൾ എണീറ്റ് നടന്നു. പിന്നെ തിരിച്ച് വന്നിട്ടില്ല.

ഞാൻ കരുതി ആന്റിക്കറിയാമായിരിക്കുമെന്ന്.. ചെറുപ്പക്കാരൻ എണീറ്റ് അന്നയെ അണച്ച് പിടിച്ചു. 
അഛന്റെ സ്നേഹമുണ്ടായിരുന്നു ആ ഡയറിക്കുറിപ്പുകളിൽ നിറയേ....

ഡൽഹിയിൽ നിന്നും വരാണസിയിലേക്കുള്ള ട്രെയിനിൽ കയറിയപ്പോഴേക്കും അന്ന തളർന്നിരുന്നു. ഈയിടെയായി ഇത്തരം ദീർഘയാത്രകൾ വയ്യ. ദത്താത്രേയനെ വിളിച്ചു പറഞ്ഞിട്ടുണ്ട് വരുന്ന വിവരത്തിനു, സ്കൂളിന്റെ ട്രസ്റ്റികളിൽ പ്രമുഖനാണയാൾ. 

ഗുളികകൾ കഴിച്ച് ബർത്തിൽ കയറിക്കിടന്ന് അന്ന കണ്ണുകൾ അടച്ചു. 
വരാണസി, എന്നും അയാളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്, തങ്ങളൊന്നിച്ച് വരാണസിയിൽ തങ്ങിയ നാളുകൾ, ഗംഗയെ സാക്ഷിയാക്കി, ഗായത്രീ മന്ത്രങ്ങളുടെ ഈരടികൾ കേട്ട്, പരസ്പരം അറിഞ്ഞ നാളുകൾ. ഭാംഗും ചരസ്സും മണക്കുന്ന കുടുസ്സു മുറിയിൽ ഇനി മുതൽ നമ്മുടെ വിയർപ്പിന്റെ മണവും ഉണ്ടാകുമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്നു അയാൾ. അന്നക്കുറപ്പുണ്ടായിരുന്നു ഓർമ്മകളിൽ കുടുങ്ങി മറിഞ്ഞ്  അയാളവിടെ ഏതേലും മുറിയിൽ ഉണ്ടാകുമെന്ന്...

അന്നയെ അസ്സീ ഘാട്ടിലെ  താമസ സ്ഥലത്താക്കി തിരിച്ചു പോകവേ ദത്താത്രേയൻ പറഞ്ഞു,“ അയാളിവിടെ തന്നെ കാണും മാം, വരാണസി ആരേയും മടക്കിയയക്കില്ല”

അത് ശരിയായിരുന്നു. പിറ്റേന്ന് ദശാശ്വമേധ ഘാട്ടിലെ ആരതി കാണാൻ നിൽക്കുന്നവരുടെ ഇടയിൽ വെളിച്ചത്തിന്റേയും ധൂപങ്ങളുടെയും നടുക്ക് ഒറ്റപ്പെട്ട് നിൽക്കുന്ന  അയാളെ ആശ്ലേഷിക്കുമ്പോൾ അന്നയുടെ കണ്ണിലൂടെ ഒരായിരം ആരതികൾ ഒന്നിച്ചൊഴുകി .

പരാതികളും പരിഭവങ്ങളും നിശബ്ദത കൊണ്ട് പരസ്പരം പറഞ്ഞ് ഗംഗയുടെ തീരത്തിരിക്കുമ്പോൾ അയാളെഴുന്നേറ്റ് അരയിൽ നിന്നും ചെറിയൊരു പൊതിയെടുത്ത് അന്നക്ക് നീട്ടി.” എന്നേലും കാണുകയാണെങ്കിൽ തരാൻ കരുതി വെച്ചതാണു“ 
രാത്രി, മുൻഷി ഘാട്ടിലെ ഇടുങ്ങിയ മുറിയിലെ ഒറ്റക്കട്ടിലിൽ അയാളോട് ചേർന്ന് കിടക്കുമ്പോൾ അന്ന അയാളുടെ മുടിയിൽ തഴുകി.’ നാളെ രാവിലെ സച്ചു വരും, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.” അയാളുടെ കൺനിലെ നിരാസത്തെ അന്ന ഉമ്മകൾ കൊണ്ട് മൂടിക്കളഞ്ഞു.

പിറ്റേന്ന് അവരെ യാത്രയാക്കി മടങ്ങവേ അന്ന മണികരണിലെ സ്നാനഘാട്ടിൽ ഇറങ്ങി. അരയോളം വെള്ളത്തിൽ നിന്ന് അന്ന പതുക്കെ ചുരുട്ടിയ മുഷ്ടികൾ തുറന്നു. വെള്ളത്തിന്റെ തള്ളലിൽ കൈവെള്ളയിൽ നിന്ന് താഴെ വീണ താലി ;താഴെ കല്ലിൽ തടഞ്ഞ് ഒരു മാത്ര നിന്നു. പിന്നെ ഒഴുക്കിൽ അപ്രത്യക്ഷമായി.
ക്വോർട്ടേഴ്സിന്റെ ഗേറ്റ് തുറക്കവേ ശബ്ദം കേട്ട് രത്തൻ കാക്ക പൂന്തോട്ടത്തിൽ നിന്നും ഓടി വന്നു.
" മേം സാബ്, ബാബുജി ആജായേഗാ ..., ഹേന..?

ഗേറ്റടച്ച് തഴുതിടവേ അന്ന ചിരിച്ചു     ”  വരുമായിരിക്കും ... “

*** ചിത്രീകരണം: ഇസ് ഹാഖ് നിലമ്പൂർ

Monday, September 2, 2013

ഒരു നിറപുഞ്ചിരി !



ട്രെയിൻ പതുക്കെ പ്ലാറ്റ്ഫോമിലേക്ക് എത്തവേ ഞാൻ എണീറ്റ് വാതിൽക്കൽ പോയി നിന്നു. മഴപ്പെയ്ത്ത് കഴിഞ്ഞ് വെയിൽ പരന്നതോടെ പച്ചപ്പിനിടയിലൂടെ നിറയെ പൂക്കൾ തലനീട്ടാൻ തുടങ്ങിയിരിക്കുന്നു. മുക്കുറ്റിയും തുമ്പയും ഓണവരവ് അറിയിച്ച് മുന്നിലുണ്ട്. ഓവർബ്രിഡ്ജിനടിയിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തും നിറയെ പൂക്കളെ കണ്ടപ്പോൾ വെറുതെ ഒരു സന്തോഷം. പണ്ടിവിടെ ഈ മുകൾപ്പാലം ഉണ്ടായിരുന്നില്ല, റെയിൽ മുറിച്ച് കടന്നാണു പോക്കും വരവും, ഗേറ്റിനടുത്തെത്തിയാൽ ഒരു മാത്ര നിന്നു തിക്കും പൊക്കും നോക്കി ഒറ്റയോട്ടം. സ്കൂളിലേക്കും സ്റ്റേഷനിൽ ഉപ്പാന്റെയടുത്തേക്കും പോകുന്നതും  ഈ തരത്തിൽ തന്നെ. വളവ് തിരിഞ്ഞ് കുതിച്ച് വരുന്ന ഒറ്റക്കണ്ണൻ തീവണ്ടിയേക്കാൾ ഭയമായിരുന്നു ഗേറ്റിനടുത്തെ കല്ലിൽ പതറിയ നോട്ടവുമായി ഇരിക്കുന്ന ഭ്രാന്തൻ കൃഷ്ണനെ. എന്തെല്ലാം കുസൃതികളായിരുന്നു അന്ന് കാട്ടിക്കൂട്ടിയിരുന്നത്. തിരിഞ്ഞ് നോക്കുമ്പോൾ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഓർക്കുക വയ്യ.
ബാല്യവും കൌമാരവുമൊക്കെ തിമര്‍ത്താടിയ കാലം.തിരിഞ്ഞു നോക്കുമ്പൊ പലപ്പോഴും തോന്നും വലുതാവേണ്ടിയിരുന്നില്ലായെന്ന് !!
തറവാട്ടിലെ ഒറ്റപ്പെൺകുട്ടിയായിരുന്നു ഞാൻ, എന്റെ രണ്ട് സഹോദരങ്ങൾക്കും പിന്നെ ഒരുപ്പാട് കസിൻ സഹോദരന്മാർക്കും ഇടയിലെ പെൺ തരി. അതു കൊണ്ട് തന്നെ ആൺകുട്ടികൾ കളിക്കുന്ന കളികളായിരുന്നു ഞാനും കളിച്ചിരുന്നത്. ഓലപന്ത്, ചട്ടിപ്പന്ത്, ഫുട്ട്ബാൾ ,മരം കയറ്റം, ഇത്യാദി.  അവധിക്കാലത്താണു അമ്മായീം കുട്ടികളും തലശ്ശേരിയില്‍ നിന്നും വിരുന്നു വരിക. ഒരുപാട് സ്നേഹം കാണിക്കും അമ്മായി അതേപോലെ ദേഷ്യവും .ഹലുവ,സമൂസ,മണ്ട,ഒറോട്ടി എന്നീ വിഭവങ്ങളുമൊക്കെയായ് ആഘോഷപൂര്‍വമായാണു വരിക. അമ്മായിടെ ഭാഷ ഞങ്ങളില്‍ വല്ല്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു.ആട,ഈട,അനക്ക്,ഇന്റെ,എന്തോളീ.. എന്നീ വാക്കുകളും ഞങ്ങളും അങ്ങനെ കുഴഞ്ഞുമറിയും.

 ഈ തിമര്‍പ്പിനിടയിലേക്കാണു  ഉസ്താദ് വരിക.മദ്രസ്സ വിഷയങ്ങള്‍ പഠിപ്പിക്കാന്‍,അപ്രാവശ്യം വന്നത് പുതിയൊരുസ്താദായിരുന്നു. ഒരു ചെറുപ്പക്കാരന്‍,തെക്കന്‍ സംസാരവുമൊക്കെയായ് ഒരു പരിഷ്കാരി.എനിക്കയാളെ തീരെ ഇഷ്ടമായില്ല. .പഠിപ്പിക്കുന്നതിനിടയില്‍ അയാള്‍ എന്റെ കാലില്‍ ചവിട്ടും,കാലിന്റെ പെരുവിരല്‍ കൊണ്ട് അമര്‍ത്തും, ഞാനിങ്ങനെ നാണവും അപമാനവും കൊണ്ട് ചൂളി...

ഒരുദിവസം ഉമ്മയും കുഞ്ഞിപ്പെണ്ണും  ഒരു കല്യാണത്തിണു പോയി.അടുക്കളയും ഞങ്ങളും അമ്മായിയുടെ കീഴിലാണു.പാത്രം കഴുകാനുള്ള മടിക്ക് ഞാന്‍ അമ്മായിയോട് പറഞ്ഞു ഇന്നു നമുക്ക് ഇലയില്‍ ചോറു കഴിക്കാംഅമ്മായി സമ്മതിച്ചു.ഞാനും അനിയനും ഊണു കഴിക്കാന്‍ തുടങ്ങി.പഴയ തരം വീടായിരുന്നു അന്നു,ജനവാതിലുകളൊക്കെ മരത്തിന്റെ അഴിയും പൊളിയുമൊക്കെയായ്.ജനലിന്റെ രണ്ടു മൂന്ന് അഴി ഇളകിപ്പോയിരുന്നു.അതിലൂടെയായിരുന്നു ഞങ്ങളുടെ ഉച്ച സഞ്ചാരങ്ങള്‍!!.

ഊണു കഴിക്കുന്നതിനിടെ ഉസ്താദ് വന്നു.അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു”ഓറോട് ചോറ് ബെയ്ച്ചോളാന്‍ പറീ”
ഞാന്‍ ഉസ്താദിനു ചോറു വിളമ്പി, ഞാനും അനിയനും വേഗം കഴിച്ചെഴുന്നേറ്റു. ഇല എടുത്ത് അടുക്കളയുടെ പിന്‍ഭാഗത്ത് കൊണ്ടിട്ടു. ഉസ്താദിന്റെ ചോറുതീറ്റ കഴിഞ്ഞ് മൂപ്പര്‍ ഇല എടുത്ത് എന്നോടു ചോദിച്ചു”എവിടാ കളയുന്നെ”
അത് കേട്ട അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു ”ജനലീക്കൂടി അപ്പൊരം ചാടിക്കോളീ ...”. ജനലിനടുത്തേക്ക് നടന്ന ഉസ്താദ് എന്നെ നോക്കി,ഒരാള്‍  താഴ്ചയുണ്ടാ ഭാഗത്ത്.മൂപ്പര്‍ ദയനീയമായ് എന്നെ നോക്കി, എന്തോ പറയാന്‍ വാ തുറന്ന അനിയനെ ഞാന്‍ കണ്ണുകാണിച്ചു,പറയാന്‍ വന്നത് വിഴുങ്ങി അവന്‍ പറഞ്ഞതിങ്ങനെ
“അമ്മായിക്ക് ദേഷ്യം പുടിച്ചും”
“എന്താടാ ആടെ”അമ്മായി ഒച്ചയിട്ടു.ഉസ്താദ്..ഇല...ഞാന്‍ വിക്കി.
“അയിനൊകൊണ്ട് അപ്പൊരം ചാടിക്കോളീ മൊയ് ല്യാരേ”അമ്മായി ഗര്‍ജിച്ചു. അതൊടെ ജനാലക്കല്‍ നിന്ന ഉസ്താദ് അപ്രത്യക്ഷ്നായി. ഞാന്‍ ഓടിചെന്നു താഴേക്ക് നോക്കി.ദാ..കിടക്കുന്നു തെങ്ങിന്‍ ചുവട്ടില്‍,ഇലയും എച്ചിലും മേലേയും പുള്ളി താഴേയുമായി ലാന്റ് ചെയ്തിരിക്കുന്നു. അവിടെ കിടന്ന് അയാള്‍ തല പൊക്കി നോക്കിയത് എന്റെ മുഖത്ത്.ചുണ്ടും ചിറിയും കോട്ടി ഞാനൊരു കൊലച്ചിരി ചിരിച്ചു.

വൈകുന്നേരം ഉമ്മ വന്നപ്പൊ അനിയന്‍  കഥ മുഴുവന്‍ വിസ്തരിച്ചു.ദുഷ്ടന്‍..ആരോടും ഒന്നും പറയില്ലാന്നുള്ള ഉറപ്പില്‍ എന്റെ ഓഹരി ചക്കര അട കൂടി അകത്താക്കിയതാണു .നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ.. ഉണ്ടക്കണ്ണാ...  ഞാന്‍ മനസ്സില്‍ പറഞ്ഞു. ഉമ്മാന്റടുത്ത് നിന്നും എനിക്ക് പൊതിരെ തല്ലു കിട്ടി.പക്ഷേ ആ അടിയുടെ വേദന ഞാന്‍ അറിഞ്ഞതേയില്ല. അയാള്‍  ഞൊണ്ടി ഞൊണ്ടി പോകുമ്പൊ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എന്നെ തോണ്ടാനും ചവിട്ടാനും ഉപയോഗിച്ച അതേ കാല്‍ !!! ആ ഓര്‍മയുടെ സുഖത്തില്‍ അടിയുടെ വേദന ഞാനറിഞ്ഞേയില്ല!!!

Tuesday, August 20, 2013

കാദംബരി


വാതിൽക്കൽ നിന്നിരുന്ന അവളുടെ   കൈയിൽ നിന്നും ആ കടലാസ് കഷ്ണം വാങ്ങി അരിശത്തോടെ തുണ്ടം തുണ്ടമാക്കി അവൻ പുറത്തേക്ക് പറത്തി. അന്നേരം തീവണ്ടി പൂരപ്പുഴയുടെ കുറുകെ കുതിച്ച് പായുകയായിരുന്നു. ഒരൊറ്റയക്ഷരങ്ങളും ബാക്കി വെക്കാതെ പുഴയത് അപ്പാടെ വിഴുങ്ങുന്നത് തെല്ലൊരു ഖേദത്തോടെ അവൾ നോക്കി നിന്നു.

“ എന്നാലും  എന്റെ ആദ്യത്തെ പ്രണയലേഖനമായിരുന്നു അത്..“ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ആഞ്ഞു നിന്ന പെൺകുട്ടിയെ  വലിച്ച് അകത്തേക്കാക്കി ,അവളുടെ കാലിന്റെ പെരും വിരലിൽ കാലമർത്തി അവൻ മുരണ്ടു.” എന്നോടുള്ള ദേഷ്യത്തിനു വല്ലവനോടും മിണ്ടിപ്പറയുമ്പോൾ ഓർക്കണമായിരുന്നു”.

അത് ശരിയായിരുന്നു. അവനൊടുള്ള വാശിക്ക് തന്നെയാണ് റെയിൽ വേ സ്റ്റേഷനിൽ വണ്ടി കാത്തിരുന്ന പേരും നാളും അറിയാത്ത ആ ചെറുപ്പക്കാരനോട് അവൾ മിണ്ടിപ്പറഞ്ഞത്, ചിരിച്ചത്, അതിങ്ങനെ പ്രണയ ലേഖനമായി വരുമെന്ന് ആരോർത്തു.
“ എന്നാലും ഞാനതൊന്ന് വായിച്ചു പോലുമില്ല..” അയാൾടെ പേരു പോലും നോക്കിയില്ല “ അവളുടെ സങ്കടം വണ്ടിയുടെ കുലുക്കത്തിൽ ആരും കേട്ടില്ല.

പിറ്റേന്ന്, കാന്റീനിൽ അയമതുട്ടിക്കയുടെ ചായക്കും പരിപ്പ് വടക്കുമൊപ്പം അവന്റെ കൂട്ടുകാരൻ ,തലേന്നത്തെ ക്വൊട്ടേഷന്റെ കാര്യം പറഞ്ഞ് ചിരിച്ചു. ആദ്യത്തെ അടിക്ക് നിന്റെ കാമുകന്റെ പല്ലൊരെണ്ണം താഴെ പോയി, രണ്ടാമത്തെ അടിക്ക് കൈയിന്റെ നട്ടും ബോൾട്ടും തെറിച്ചു പോണത് അവൻ അഭിനയിച്ച് കാണിച്ചത് വിശ്വസിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല,     ..
കാരണം അവനായിരുന്നു അക്കൊല്ലവും ബോഡി ബിൽഡിങ്ങ് മത്സരത്തിലെ ചാമ്പ്യൻ.

മൂന്ന് വർഷം അവരൊന്നിച്ചായിരുന്നു. , അവളുടെ  സുഹൃത്ത്, ഒരേയൊരു കൂട്ടുകാരൻ, ഫസ്റ്റ് ക്ലാസ് കൂപ്പേയുടെ ആളൊഴിഞ്ഞ ഇടനാഴികകളിൽ തീവണ്ടിയുടെ ചുക് ചുക് ശബ്ദത്തോടൊപ്പം അവർ ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. അവനവളോട് പ്രണയമായിരുന്നു..., അതവൾക്കും അറിയാമായിരുന്നു, എന്നിട്ടും പലപ്പോഴും അവളത് അറിഞ്ഞില്ലാന്ന് നടിച്ചു.  അവനെ പ്രണയിക്കാൻ അവൾക്കാവുമായിരുന്നില്ല, അവനെയെന്നല്ല ആരേയും...,

 കാരണം അവളുടെയുള്ളിൽ  സദാ സമയവും ഒരാളുണ്ടായിരുന്നു.. അവൾക്ക്  മാത്രം ഗോചരമാകുന്ന  സ്വപ്നം . അവന്റെ ഗന്ധം അവൾക്ക് പരിചിതം, അവന്റെ സ്പർശം  അവൾക്ക് അനുഭവ ഭേദ്യം. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും അവൾ എ ല്ലാവരേയും നിരസിച്ചു കൊണ്ടേയിരുന്നു.     സ്വപ്നം   ആവർത്തിക്കുമ്പോൾ കൂട്ടുകാർ തീർപ്പ് കൽ‌പ്പിക്കും നിനക്ക് ഭ്രാന്താണു,മുഴുത്ത ഭ്രാന്ത്. 


തീവണ്ടിയിലെ അവരുടെ കലപില  കേട്ട്  ടി ടി ഇ അവനോട് പറയും, നിനക്കിത്ര ഇഷ്ടമാണെൽ ഇവളെയങ്ങ് കെട്ടിക്കൂടെയെന്നു, അവൾ എതിർക്കും. “ അതിനെനിക്ക് ഇവനോട് പ്രണയമൊന്നുമില്ല കല്യാണം കഴിക്കാൻ.”
അയാൾ ചിരിക്കും  “ കല്യാണം കഴിക്കാൻ പ്രണയം വേണമെന്നൊന്നും ഇല്ല പെണ്ണേ ”

പിന്നെയും കാലം കുറേ കഴിഞ്ഞ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനേം കെട്ടി പുതു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച 

പെൺകുട്ടി  പുതുമോടി മാറും മുമ്പേ നവ വരനോട് ആവശ്യപ്പെട്ടത് ഒരു പ്രണയലേഖനം ആയിരുന്നു..!!! വധുവിന്റെ വിചിത്രമായ ആവശ്യം കേട്ട് വിളറിപ്പോയ വരൻ സംയമനം വീണ്ടേടുത്ത് പൊട്ടിച്ചിരിച്ചു. തേനും മധുരവും ഒരുപാട് കിട്ടി.  പക്ഷെ ആ  പ്രേമലേഖനം മാത്രം കിട്ടിയില്ല , അത് കൊണ്ട് തന്നെ അവളുടെ   പ്രണയം ഇപ്പോഴും അവളുടെ ഉള്ളിലുണ്ട്. 

അതാണവളെ  ജീവിപ്പിക്കുന്നത്; അത് തന്നെയാണു അവളെ മരിപ്പിക്കുന്നതും.




Monday, March 18, 2013

തീ പാറ്റകൾ..

പഴയ ഫോണിൽ നിന്നും കോണ്ടാക്റ്റ് ലിസ്റ്റെടുത്ത് പുതിയ ഫോണിൽ സേവ് ചെയ്യുന്നതിനിടയിലാണു ഞാനാ പേരു വീണ്ടും കാണുന്നത്. ഫയർ ഫ്ലൈ.  കാൾ ലോഗെടുത്ത് നോക്കിയപ്പോൾ വിളിച്ചിട്ട് മൂന്നു മാസത്തോളമായിരിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ആ കാൾ വരാറുള്ളതാണു. എന്ത് പറ്റി അയാൾക്ക്..? ഇനി വല്ല അസുഖവും..?

രണ്ട് വർഷം മുൻപാണു അയാളെന്നെ ആദ്യായിട്ട് വിളിക്കുന്നത്. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന കോൾ എടുക്കുമ്പോൾ ആരാവുമെന്ന ആകാംക്ഷ ആയിരുന്നു ഉള്ളിൽ. അപ്പുറത്തെ നിശബ്ദത കേട്ടപ്പോൾ റോംഗ് നമ്പറാവുമെന്നു കരുതി ഫോൺ കട്ടാക്കി ബാഗിൽ തിരുകി. ബസിറങ്ങി പാ‍ളയത്തെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിൽ വീണ്ടും ഫോൺ ശബ്ദിച്ചു. അതേ നമ്പർ തന്നെ. അനക്കമില്ല . ‘ ആരാണെന്ന് പറയു.. മനുഷ്യനെ മിനക്കെടുത്താതെ ‘. എന്ന എന്റെ അരിശം കേട്ടാവണം അയാൾ പതുക്കെ പറഞ്ഞു തുടങ്ങി.

 “ ക്ഷമിക്കണം. നമ്പർ തെറ്റി വിളിച്ചതാണു. പക്ഷെ ... ഈ ഡയലർ ടോൺ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രല്ല എന്റെ കുട്ടികൾക്കും ഭാര്യക്കും ഇഷ്ടാണു ഈ പാട്ട്. നിങ്ങൾക്ക് വിരോധമില്ലെങ്കി ഇടക്ക് ഞാനൊന്ന് വിളിച്ചോട്ടെ. ? “

സൌമ്യതയോടെയും ആദരവോടെയുമുള്ള അയാളുടെ സ്വരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. തന്നെയുമല്ല ഒരു പെണ്ണിനോട് കൊഞ്ചാനും അടുപ്പം സ്ഥാപിക്കാനുമുള്ള യാതൊരു വ്യഗ്രതയും അയൾക്കുണ്ടായിരുന്നില്ല. 


“ ഓകെ. ..ഞാനീ നമ്പർ സേവ് ചെയ്തേക്കാം. വിളിച്ചാൽ ഞാൻ അറ്റെന്റ് ചെയ്യുന്നില്ല. നിങ്ങൾ പാട്ട് കേട്ടോളു.”

പിന്നെ ഇടക്ക്; രണ്ടാഴ്ച്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ, ഫയർ ഫ്ലൈ എന്ന പേർ എന്റ്റെ ഫോണിൽ തെളിയാറുണ്ട്. ഇതിപ്പൊ ലാസ്റ്റ് കാൾ വന്നിരിക്കുന്നത് കഴിഞ്ഞ നവംബർ 28 നാണു. പുലർച്ചെ മൂന്നെ ഇരുപതിനു. അതിനു ശേഷം വിളിച്ചിട്ടേയില്ല അയാൾ. 

എന്റെ വേവലാതി കണ്ട് മോൻ ചിരിച്ചു. “ ഉമ്മാക്കെന്താ ..അയാൾക്ക് ആ പാട്ട് വേറെ എവിടുന്നേലും കിട്ടീട്ടുണ്ടാകും. അല്ലെങ്കി തന്നെ നെറ്റീന്ന് ഡൌൺ ലോഡ് ചെയ്യാൻ അഞ്ച് മിനുട്ട് വേണ്ട.”

“ അതല്ലടാ.. എന്നാലും നമ്മളൊന്ന് അന്വേഷിക്കണ്ടെ? എന്താ പറ്റീതെന്നറിയാനുള്ള കടമ നമുക്കില്ലേടാ..”  അസ്സാസിൻ ക്രീഡിൽ പുതിയ ദൌത്യവുമായ് ശത്രുവിന്റെ പിന്നാലെ പായുന്ന അവനത് കേട്ട ഭാവമേയില്ല.

ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ലല്ലൊ എന്ന നെഞ്ചിടിപ്പിനിടയിൽ അപ്പുറത്തെ ഘനഗംഭീരമായ ശബ്ദം കേട്ട് എന്റെ ഉള്ള് കാളി.

" യെസ്, തോമസ് തരകൻ ഹിയർ.”
" സർ, ഞാൻ കോഴിക്കോട്ട് നിന്നാണു. ഈ നമ്പറിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായ് ഒരാൾ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് മാസായിട്ട് കാളൊന്നും ഇല്ല. എന്ത് പറ്റീന്നറിയാനായിരുന്നു.” 

" ശിവൻ കുട്ടിയല്ലെ..? എനിക്കറിയാം. എന്റെ ഫോണിൽ നിന്നാണു ശിവൻ കുട്ടി വിളിക്കാറ്. “

“ ശിവൻ കുട്ടി... അതേ സർ.. , എന്തു പറ്റി അയാക്ക്...? ഇയ്യിടെ വിളിക്കാറെയില്ലാലോ..”

" ഉം.. ഇനി അവൻ വിളിക്കില്ല. കഴിഞ്ഞ നവമ്പർ 28 നു അവന്റെ ശിക്ഷ നടപ്പാക്കി. മരിക്കും വരെ തൂക്കികൊല്ലൽ. “

കൈയിൽ നിന്നും ഫോൺ വീണു പോകാതിരിക്കാൻ രണ്ട് കൈയ് കൊണ്ടും ഫോൺ  മുറുകെ പിടിച്ച് ഞാനിരുന്ന് വിറച്ചു.

“ താങ്കളാരാണു....  ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”



മായന്നൂർ അങ്ങാടിയിൽ ബസിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. ചെറിയൊരങ്ങാടി, നാലഞ്ച് പെട്ടിക്കടകൾ, ഒരു ചെറിയ ചായക്കട. പെട്ടിക്കടയിൽ നിന്നും നന്നാറി സർബത്ത് വാങ്ങിക്കുടിക്കവെ ശിവൻ കുട്ടിയുടെ വീടന്വേഷിച്ച എന്നെ അയാൾ തറപ്പിച്ച് നോക്കി. 

“എന്തായിറ്റാ... ഞി പത്രത്തീന്നാ.. ന്നാ ആ വഴി കീയണ്ട... എന്തെല്ലാ ഓരെപറ്റി എഴുതിപിടിപ്പിച്ചീന്... ഞാളെ ശിവൻ കുട്ടി അമ്മാതിരിയൊന്നും ചെയ്യിക്കില്ല.” കുട്ട്യ്യോളെ ജീവനേർന്നു  ഓന്...”

.
ഞാൻ പത്രത്തീന്നല്ലാന്നും ശിവൻ കുട്ടി ജോലി ചെയ്തിരുന്ന കമ്പനീന്നാണെന്നും  നുണ പറഞ്ഞപ്പോഴാണു അയാൾ വഴി പറയാൻ തയ്യാറായത്.
“ വിലങ്ങനെ പോയിറ്റ് എടത്തോട്ട് കീഞ്ഞാ രണ്ടാമത്തെ പൊര..” ആട അടുത്തന്നാ ഓന്റെ അനിയൻ ഹരിദാസന്റ്റെ പൊരേം..”

തുരുമ്പ് പിടിച്ച് തുടങ്ങിയ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ വീശിയടിച്ച കാറ്റിൽ മുറ്റത്ത് കൂട്ടം കൂടി കിടന്നിരുന്ന കരിയിലകൾ വട്ടം ചുറ്റി പറന്നു. അടച്ചിട്ട ഉമ്മറത്ത് ആരെ വിളിക്കണമെന്നറിയാതെ നിന്ന എന്റെ മുൻപിലേക്ക് തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

" വരൂ..   കോഴിക്കോട്ട്ന്നല്ലെ. തരകൻ സാർ വിളിച്ചിരുന്നു .  എടക്ക് കാണാൻ ചെല്ലുമ്പോ ഏട്ടൻ പറയാറുണ്ടായിരുന്നു  “

ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്നു പിന്നയാൾ പറഞ്ഞ കഥ ; സമൂഹത്തിൽ നടമാടുന്ന ക്രൂരതകളും ദുഷ്ചെയ്തികളും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയായിരുന്നു. അതെങ്ങനെ ഒരാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയെന്നതിനെ പറ്റിയായിരുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും അവരെ മഴയത്ത് നിർത്തുന്ന ഇന്നാട്ടിലെ സാമൂഹിക നീതിയെ പറ്റിയും പത്ര ധർമ്മത്തെ പറ്റിയുമായിരുന്നു.

“ പാവാരുന്നു  ഏട്ടൻ, നാട്ടില് പെൺകുട്ട്യ്യോളെ നേർക്ക് അക്രമണ്ടാകുമ്പോ വല്ലാത്തെ ബേജാറായിരുന്നു  ഏട്ടനു. പിന്നെ മിന്നൂനെം പൊന്നൂനേം കുറച്ചൂ ദിവസത്തേക്ക് സ്കൂളിൽ പോലും വിടില്ല. ഏട്ടത്തീനും കുട്ട്യ്യേളേം കൊണ്ട് അകത്ത് വാതിലടച്ചിരിക്കും. “

കുറച്ച് വർഷം മുൻപ് കേരളത്തെയാകമാനം അപമാനത്തിന്റെ ചൂളയിൽ നീറ്റിയ മൂന്നു വയസ്സുകാരി പെൺകുട്ടിയുടെ മാനഭംഗവും തുടർന്നുള്ള മരണവും നമ്മളൊക്കെ വായിച്ച് സങ്കടപ്പെട്ട് എഫ് ബിയിലും ബ്ലോഗിലുമൊക്കെ പോസ്റ്റിട്ട് ഉൾ നീറ്റൽ മായ്ച്ച് കളഞ്ഞ ഒരു സാധാരണ സംഭവം മാത്രായിരുന്നു.. പക്ഷെ അന്നു രാത്രി, മക്കളുടെ ഭാവിയെ പ്രതി തപിച്ച് വെന്ത ശിവൻ കുട്ടി തന്റെ രണ്ട് മക്കളേയും ഭാര്യയേയും എന്നെന്നേക്കുമായി രക്ഷപ്പെടുത്തിക്കളഞ്ഞു. സ്വയം രക്ഷപ്പെടാൻ ശ്രമിച്ച ശിവൻ കുട്ടിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല. 

" പക്ഷെ പത്രക്കാരൊക്കെ എഴുതീത്  പൊന്നൂനെ ന്റെ ഏട്ടൻ ചീത്തയാക്കീന്നാ... അതോണ്ടാ ഏട്ടനത് ചെയ്തേന്ന്... പാവങ്ങളെ പറ്റി ആർക്കും എന്തും എഴുതാലോ...”

അയളുടെ വാക്കുകളിൽ രോഷത്തേക്കാളേറെ സങ്കടം തന്നെയായിരുന്നു നിറയെ.

അവധി ദിവസമായത് കൊണ്ടാണൊ എന്തോ ബസിൽ തിരക്ക് കുറവാണു. ആ പേരും ഡയലർ ടോണും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ആ പാട്ടൊന്നു കൂടി കേൾക്കണം. ഇയർ ഫോൺ ചെവിയിൽ തിരുകി പതിയെ സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ കണ്ണുകളടച്ചു.

‘ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..
നീ തനിച്ചല്ലേ...പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടേ..

മഴയത്തും വെയിലത്തും പോകരുതേ നീ...’

പൊടുന്നനെ  ഒരു മഴ വന്നു എന്നെയാകെ നനച്ച് കളഞ്ഞു. വേനൽ മഴ...പെയ്യട്ടെ. മുഖം തുടക്കാൻ പോലും മെനക്കെടാതെ ഞാനാ സീറ്റിൽ കണ്ണടച്ചിരുന്നു. 

..