“ അമ്പലത്തിലെ പ്രസാദാ അത്, കളയാന്‍ പാടില്ല..”
യമുനയിലേക്കിറങ്ങുന്ന കല്പടവിലിരുന്ന്,കുറച്ച് മുന്‍പ് തൊട്ടടുത്ത ഹനുമാന്‍
കോവിലിലെ പൂജാരി കൊണ്ട് വന്ന് തന്ന പായസം പാത്രത്തോടെ
പുഴയിലൊഴുക്കുകയായിരുന്നു ഞാന്‍.
ഇന്ന് പൌര്‍ണ്ണമിയാണു, നിലാവില്‍ കുളിച്ച് നില്‍ക്കുന്ന താജ് എനിക്കു മുന്നില്‍
യമുനയിലെ വെള്ളത്തില്‍ മെല്ലെയിളകുന്നു....
ശബ്ദം കേട്ട ഭാഗത്തേക്ക് തലതിരിച്ചപ്പോള്‍ താഴെ കല്‍പ്പടവിലൊരു ചെറുപ്പക്കാരന്‍,
അലസമായ വേഷം, ഷേവ് ചെയ്യാത്ത മുഖം. ഇയാളെപ്പോ ഇവിടെ വന്നു ,
കണ്ടേയില്ലല്ലൊ എന്ന് ഓര്‍ക്കവേ അയാളെണീറ്റ് ഞാനിരിക്കുന്നിടത്തേക്ക് വന്നു.
“ഞാന്‍ നിരഞ്ജന്‍, താനൊറ്റക്കാ....”
“ അല്ല, ഹസ്ബന്റും കുട്ടികളും ഉണ്ട്, ദേ അവിടെ പാനിപൂരി കഴിക്കുന്നു” .
നിരത്തിനപ്പുറത്തെ ഭണ്ടാരിയുടെ കടയിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടി.
“ ഇയാളു മലയാളിയാണോ.. “ പടവിലിരുന്ന് കൈനീട്ടി വെള്ളത്തിലെ ചന്ദ്രനെ
തൊടാനായുന്ന അയാള്‍ അത് കേട്ട് ചിരിച്ചു.
“ അല്ല എസ്പാനിയോള്‍....എടോ നമ്മളിത് വരെ പറഞ്ഞതൊക്കെ മലയാളല്ലേ...”
“ ഓ..“
.വിരല്‍ കുടഞ്ഞ് മുഖത്തെ ചമ്മല്‍ മറക്കാന്‍ കാലുകള്‍ നീട്ടി പതുക്കെ വെള്ളത്തില്‍
മുക്കി ഞാന്‍ ചുണ്ട് കടിച്ചു. ഹൌ ...എന്തൊരു തണുപ്പ്...
അന്നേരം... ഇയാളെ ഇതിനു മുന്പ് എവിടെ വെച്ചാണു കണ്ടെതെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു
ഞാന്‍, ഈ വിഷാദഭാവം, കണ്ണിലെ ആഴങ്ങളില്‍ ഒളിപ്പിച്ച് വെച്ച സ്നേഹത്തിന്റെ
ഇലയനക്കങ്ങള്‍....എവിടെ വെച്ച്....എപ്പോള്‍...
“പേടിയുണ്ടോ നിനക്ക് ,എന്റടുത്ത് ഇവിടെയിങ്ങനെ..ഒറ്റക്ക്...“ കല്‍പ്പടവില്‍ നിന്നും
തപ്പിയെടുത്ത കല്ല് വെള്ളത്തിലെ ചന്ദ്രബിംബത്തിനു നേരെ ഉയര്‍ത്തി അയാള്‍
എന്റെ നേര്‍ക്ക് മുഖം തിരിച്ചു.
‘ എന്തിനു... ഇപ്പോ ഒരു മുഴുവന്‍ താജും ദേ നിന്റെ കണ്ണില്‍...“ഞാന്‍ കുനിഞ്ഞ്
അയാളുടെ കണ്ണിലേക്ക് ഉറ്റ്നോക്കി.
“ മുകളിലേക്ക് നോക്കിയ നിരഞ്ജന്‍ ചാടിയെണീറ്റു, “നോക്ക്,അല്‍പ്പസമയത്തിനുള്ളില്‍
ചന്ദ്രന്‍ താജിന്റെ താഴികകുടത്തിന്റെ നേരെ മുകളിലെത്തും“
“ വാ,,,ഇന്ന് നിനക്ക് ഞാനൊരു വിസ്മയം കാണിച്ച് തരാം, താഴികകുടത്തിന്റെ
ഒത്ത മുകളില്‍ ഒരു ദ്വാരമുണ്ട്.അതിലൂടെയാ.. മഞ്ഞും
മഴേം അകത്ത് ഉറങ്ങിക്കിടക്കുന്ന മുംതാസിന്റെ മേല്‍ വീഴുക.
ഇന്ന് അതിലൂടെ നിലാവ് ഒഴുകിയിറങ്ങും, പാലു പോലുള്ള നിലാവ്...
ആ നിലാവില്‍ ഉറങ്ങിക്കിടക്കുന്ന മുംതസ് ഉണെര്‍ന്നെണീക്കും.“
അയാളെന്റെ കൈകള്‍ പിടിച്ച് വലിച്ചു കല്പടവില്‍ നിന്നും മുകളിലേക്ക് കയറി.
“ അയ്യോ ഞാനില്ല, അതിനിനി ഈ വഴിയെല്ലാം ചുറ്റി അപ്പറത്തുടെ വരണ്ടെ,
എന്നെ കണ്ടില്ലേ കുട്ടികള്‍ പേടിക്കും..”
“ ഇതിലൂടെ ഒരുളുപ്പ വഴിയുണ്ട് ...” താജിന്റെ പിന്നില്‍ അടച്ചിട്ടിരിക്കുന്ന ഗേറ്റിനു
സമീപം പൊളിഞ്ഞ് കിടക്കുന്ന മതിലിലേക്ക് നിരഞ്ജന്‍ വിരല്‍ ചൂണ്ടി. ഒരാള്‍ക്ക്
നൂണ്ട് കടക്കാവുന്ന വഴി. അയാള്‍ക്ക് പിന്നാലെ മതിലിനപ്പുറത്തേക്ക് നൂണ്ട്
കടക്കുമ്പോള്‍ തുന്നിപകുതിയാക്കിയ ചെരുപ്പ് ഒരുഭാഗത്തേക്കിട്ട് ചുന്നിലാല്‍ ഓടി വന്നു.
“അരേ ബേട്ടേ....രാസ്താ ഖരാബേ .മത് ജാനാ...“
അത് കേള്‍ക്കാതെ ഞങ്ങളോടി ...പൂന്തോട്ടത്തിന്റെ അരിക് വേലി ചാടിക്കടന്ന്,
പുല്‍ത്തകിടി വിലങ്ങനെ മുറിച്ച് കടന്ന്, കാവല്‍ക്കാരന്റെ
കണ്ണില്‍ പെടാതെ താജിന്റെ കവാടത്തില്‍ ചെന്ന് നിന്ന് കിതച്ചു.
ഇനി താഴേക്കിറങ്ങണം,അവിടെയാണു മുംതസും ഷാജഹാനും കിടക്കുന്നത്.
ഇരുട്ടില്‍ തപ്പി താഴേക്കിറങ്ങുന്ന നിരഞ്ജന്റെ പിന്നാലെ നടക്കുമ്പോള്‍ ഞാനോര്‍ത്തത്
ഭൂതകാലത്തിലെ ഏതോ ഒരേട്..ഒരു തീവണ്ടിയുടെ നീണ്ട ചൂളം വിളി.
അസമയത്ത് അതിഥികളെ കണ്ട് എഴുന്നേറ്റ് വന്ന ഖബര്‍ കാവല്‍ക്കാരന്‍
കാശ് കിട്ടിയപ്പോള്‍ തന്റെ വിരിപ്പിലേക്ക് തന്നെ തിരിച്ചു പോയി.
അകത്തെ ഇരുട്ടില്‍ മാര്‍ബില്‍ ജാലിയുടെ തണുപ്പില്‍ കവിളമര്‍ത്തി
നിന്ന് നിരഞ്ജന്‍ മന്ത്രിച്ചു.
“ കണ്ണടച്ച് ഏറ്റവും ഇഷ്ടമുള്ളൊരാളെ മനസ്സില്‍ കരുത്, അല്പസമയത്തിനകം
നിലാവ് ഈ മുറിയില്‍ പരക്കും..”
ഇരുട്ടില്‍ ജാലിക്കപ്പുറത്ത് മുംതസിന്റേയും ഷാജഹാന്റേയും ഖബറുകള്‍
മങ്ങിക്കാണാം, പെട്ടെന്ന് നിലാവിന്റെ ഒരു തുണ്ട് മുകളിലെ
ദ്വാരത്തിലൂടെ മുംതസിനു മേല്‍ വീണു, പിന്നാലെ വേറൊന്നു കൂടി....
പതിയെ പതിയെ നിലാവ് മുറി മുഴുവന്‍ ഒഴുകിപ്പരന്നു.
“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ..“.ഞാന്‍ പതുക്കെ നിരഞ്ജന്റെ
കൈയില്‍ നുള്ളി.
മിണ്ടാതിരിക്കാന്‍ ചൂണ്ട് വിരല്‍ എന്റെ ചുണ്ടില്‍ വെച്ച് കണ്ണുകൊണ്ട്
ആംഗ്യം കാണിച്ച് നിരഞ്ജന്‍ പുറത്തേക്കിറങ്ങി.
പൂന്തോട്ടം മുറിച്ച് കടക്കുന്നതിനിടെ ഞാനവനെ പിടിച്ച് നിര്‍ത്തി.
“ആരാണു നയന....എത്ര തവണയാ ഇരുട്ടില്‍ നീയാ പേരു മന്ത്രിച്ചത്..”
നമുക്ക് പോകാം ,നിനക്ക് നേരം വൈകില്ലേ...എന്റെ ചോദ്യം കേള്‍ക്കാത്ത
മട്ടില്‍ അവന്‍ മുന്നോട്ട് നടന്നു.
മതിലിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നൂണ്ട് കടന്ന് തലയുയര്‍ത്തിയപ്പോള്‍
എന്നെ കാണാതെ വിഷമിച്ച് നില്‍ക്കുന്ന ഇക്കേം കുട്ടികളും. ഉറങ്ങാന്‍
പോ യ ചുന്നിലാല്‍ എഴുന്നേറ്റ് വന്നിരിക്കുന്നു.
“നീയിതെവിടെ പോയി,ഒറ്റക്ക് ഇരുട്ടില്‍“.
“ഒറ്റക്കല്ലല്ലോ എന്റെ കൂടെ നിരഞ്ജന്‍ ഉണ്ടായിരുന്നല്ലോ .
ചുന്നിദാ ..ആപ് ദേഖാഥാ നാ...”
“അരേ...കിതേ ബാര്‍ മേനേ കഹാഥാ.....രാസ്താ ഖരാബേ
മത് ജാനാ അകേലീ..പാഗല്‍ ഹോഗയീ ക്യാ...
ഉറക്കം നഷ്ടപ്പെട്ടതില്‍ കെറുവിച്ച് ചുന്നിദാ തലവെട്ടിച്ച് നടന്ന് പോയി.
"ഞാന്‍ ചെറിയ കുട്ടിയൊന്ന്വല്ലല്ലൊ..തന്നേമല്ല എന്റെ കൂടെ നിരഞ്ജ......
എന്റെ കണ്ണുകള്‍ മോന്‍ പാനിപൂരി പൊതിഞ്ഞ് കൊണ്ട് വന്ന പേപ്പറില്‍ ഉടക്കി.
വിറക്കുന്ന കൈകളോടെ എണ്ണപുരണ്ട ആ പേപ്പര്‍കഷ്ണം ഞാന്‍ നിവര്‍ത്തി
നിരഞ്ജന്റെ ഫോട്ടോ..
YOUTH FOUND DEAD
An 29-year-old man was found dead under mysterious circumstances
in Thaj Ganj here on Sunday.
The body of the deceased, later identified as NIranjan kumar Mizra,
was found near Thaj in the morning. The police suspect that Niranjan
and his wife Nayana Guptha were shot dead by her relatives .
The police later explained that the couple were victims of honour* killing.
Earlier many such cases were reported form Delhi, UP Etc.
ആ പേപ്പര്‍ കഷ്ണം എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്ന് നിലത്ത് വീണു..
ദൈവമേ..കരയാതിരിക്കാന്‍ ചുണ്ടുകള്‍
കടിച്ച് പിടിച്ചു മുഖത്തേക്ക് മങ്കിക്യാപ് വലിച്ചിട്ട് ഞാന്‍ ബൈക്കിന്റെ
പുറകില്‍ കയറിയിരുന്നു.
യമുന അപ്പോഴും ഓളങ്ങളിളക്കി ശാന്തയായ് ഒഴുകിക്കൊണ്ടിരുന്നു. പിന്നില്‍
നിലാവില്‍ കുളിച്ച് ഒന്നുമറിയാത്ത പോലെ താജും.....
*honour* killing:- സ്വന്തം അഭീഷ്ഠപ്രകാരം വിവാഹിതരാവുന്ന ചെക്കനേം പെണ്ണിനേം ബന്ധുക്കള്‍ തന്നെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്നു കളയുന്ന ഏര്‍പ്പാട്. നോര്‍ത്തിന്ത്യയില്‍ സാധാരണം.
Saturday, February 4, 2012
നയന...
Labels:
ഓര്‍മ്മ...
Subscribe to:
Post Comments (Atom)




107 comments:
നന്നായിരിക്കുന്നു ആവിഷ്ക്കാരം . അഭിനന്ദ്നങ്ങള്‍ . പ്രണയമിങ്ങനെയാണു.... നേര്ത്ത നിലാവുപോലെ...... ഒഴുകിയെത്തുമത് ചിലയിടങ്ങളില്‍ ......
മനസ് മുഴുവന്‍ നിറയുന്ന തണുപ്പുള്ള നിലാവ് ഈ കഥ കൊണ്ട് തന്നു.
കുറച്ചു നേരത്തേക്ക് ഞാനും ഒരു സ്ഥല ജല വിഭ്രാന്തിയില്‍ ആയിപ്പോയി..നല്ല ഓര്‍മ്മകള്‍..നല്ല അവതരണം..ആശംസകളോടെ..
വാക്കുകളുടെ ആര്‍ദ്രമനോഹര നിലാവില്‍ മനസ്സും കുളിച്ചു.ഓര്‍മ്മകളില്‍ പണ്ട് കണ്ട താജിന്റെ ശവക്കല്ലറകളിലെ കടവാതിലുകള്‍ ചിറകടിച്ചു.
ശരിക്കും മനസ്സില്‍ തട്ടിയ കുറിപ്പ്.
“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ."
എന്തൊരു ഭംഗിയാ ഈ വരികള്‍ക്ക്.
എനിക്ക് വേറൊന്നും പറയാന്‍ പറ്റുന്നില്ല.
വായിച്ചു തുടങ്ങിയപ്പോള്‍ സാധാരണ പോലെ പോയി അവസാനം ഒരു വിഭ്രാന്തിയില്‍ എത്തിച്ചു.
നന്നായിരിക്കുന്നു.
honor killing പറ്റി അദ്യമായ കേള്‍ക്കുന്നത് ..
ഇഷ്ടായി ...ആശംസകള്‍ ...
ഹൃദയ തന്ത്രികളെ ആര്ദ്രമാക്കുന്ന കൊച്ചു കൊച്ചു സുന്ദര വരികളിലൂടെ നല്ലൊരു കഥ ,നിലാവ് പൂത്തുനിന്ന കുറെ രാത്രികളുടെ ഓര്‍മ്മകള്‍ ..
എന്തു പറ്റിയെന്ന ചോദ്യചിഹ്നങ്ങള്‍ വായന തീരും വരെ കൂടെയുണ്ടായിരുന്നു.ഈ സര്‍ഗമിടുക്കിനു ആദ്യം അഭിനന്ദനങ്ങള്‍ !താജ് മഹലിന്റെ താഴ്വാരത്തില്‍ വിരിഞ്ഞ ഈ അക്ഷരപ്പൂവുകള്‍ക്ക്
പൂനിലാനിന്റെ ആര്‍ദ്രത കൂടി വരവേ അവിടെ ഒരു മരണത്തിന്റെ സംഭീതി വിടര്‍ത്തിയ കടലാസ് തുണ്ടില്‍ നിരഞ്ജന്റെ ചിത്രം...ഒന്ന് തെങ്ങിയോ മനസ്സ് ..?
നന്നായിരിക്കുന്നു ,അഭിനന്ദ്നങ്ങള്‍ .
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ.....ആവിഷ്കാരത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന വരികള്‍... എന്തൊരു സൌന്ദര്യം
പ്രണയവും നിലവും പരസ്പരം ഇഴചേര്‍ന്ന പോലെ ... അഭിനന്ദനങള്‍
മുല്ല...വളരെ വളരെ മനോഹരം...നിലാവ് പൂക്കുന്ന താജ്മഹൽ രാത്രികളെക്കുറിച്ച് അല്പം ബോറായിട്ടാണെങ്കിലും ഒരു യാത്രാവിവരണം അടുത്തയിടെ ഞാനും എഴുതിയിരുന്നു.അതുകൊണ്ടുതന്നെ ഈ കഥയുടെ ഉള്ളടക്കവും, പശ്ചാത്തലവും മനസ്സിൽനിന്നും മായാതെ നിറഞ്ഞുനിൽക്കുന്നു. ചില വർണനകൾ അതി മനോഹരമെന്നേ പറയാൻ കഴിയൂ... ആശംസകളോടെ..
മഞ്ഞുകാലത്തെ പൗര്‍ണമി നിലാവില്‍ കുളിച്ച താജ്മഹല്‍ കാഴ്ച വാക്കുകള്‍ക്കതീതമായ വശ്യമനോഹാരിതയാണെന്ന് കേട്ടിട്ടുണ്ട്. ഹൃദയതന്ത്രികളെ തരളിതമാക്കി പ്രണയാനുഭവങ്ങളുടെ ഉന്മാദത്തിലേക്ക് നയിക്കുമത്രെ ആ ദൃശ്യവിസ്മയം...
ഫിക്ഷനും ഫാന്റസിയും ചേര്‍ത്തെഴുതിയ ഈ രചന ആ അവസ്ഥ എന്താണെന്ന് ശരിക്കും അനുഭവിപ്പിക്കുന്നുണ്ട്...
പ്രണാമം....
“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ."
ഈ ഒരു വാചകം മതിയല്ലോ... ഈ പോസ്റ്റ് മനസ്സില്‍ നിലനില്‍ക്കാന്‍...
നന്നായിട്ടുണ്ട്...
വരികളിലെ കുളിർ നന്നായി.മോഹങ്ങൾ മോഹഭംഗങ്ങളാവുമ്പോഴാണു വേദനയുണ്ടാവുന്നത് .ആശംസകൾ.
നിലാവിന്റെ പരിശുദ്ധിയോടെ താജില്‍ ഒഴുകിയെത്തുന്ന പ്രണയം, പ്രണയ സാഫല്യത്തിന് വേറെ എവിടെ പോവണം, പക്ഷെ അവിടെയും സ്വന്തം അഭീഷ്ഠപ്രകാരം വിവാഹിതരാവുന്ന ചെക്കനേം പെണ്ണിനേം ബന്ധുക്കള്‍ തന്നെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്നു കളയുന്ന ഏര്‍പ്പാട്.
ആനാചാരങ്ങളുടെ പറുദീസയില്‍ നിന്നും നമ്മുടെ നാടിനൊരു മോചനം...എന്നെങ്കിലും ഉണ്ടാവും എന്നാശിക്കുന്നു....
മികച്ച വരികളിലൂടെ, എല്ലാം പറഞ്ഞു....
ആശംസകളോടെ..
അനശ്വര പ്രേമകുടീരത്തിനെ ചുറ്റി ഒരു കഥ..
നന്നായിരിക്കുന്നു..
ആശംസകൾ...
ഫാന്റസിയുടെ അകമ്പടിയോടെ ,നടന്നുകഴിഞ്ഞിരുന്ന സംഭത്തെ ആസ്പദമാക്കി നല്ലൊരു കഥയാണല്ലോ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്...!
അഭിനന്ദനങ്ങൾ കേട്ടൊ മുല്ലേ
പ്രണയം നല്ല വിഷയം. താജ്മഹലിന്റെ പരിസരം പ്രണയ കഥകള്‍ക്ക് വളക്കൂറുള്ള മണ്ണാണ്. താജമഹല്‍ എന്ന വാക്ക് പോലും പ്രണയത്തിന്റെ പര്യായമായി തീര്‍ന്നിരിക്കുന്നുവല്ലോ.
തുല്യ നിര്‍മിതി തടയാന്‍ ശില്പിയുടെ കൈപത്തി അറുത്തു മാറ്റി അതുല്യമാക്കിയ ശവകുടീരത്തില്‍ നിന്നും നാം വായിച്ചെടുക്കുന്നത് രാജ നീതിയുടെ പ്രണയ ഭാവം മാത്രം. അതാണ് പ്രണയത്തിന്റെ മാസ്മരികത
എന്നാല്‍ ഈ പോസ്റ്റ് ഒരു വായനക്കാരന്റെ വീക്ഷണത്തില്‍ അനുഭവമായി വായിക്കുമ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നാം.
"അയാളെന്റെ (നിമിഷ നേരം കൊണ്ട് പരിചയപ്പെട്ട നിരഞ്ജന്) കൈകള്‍ പിടിച്ച് വലിച്ചു കല്പടവില്‍ നിന്നും മുകളിലേക്ക് കയറി" എന്ന് തുടങ്ങുന്നിടത്ത് നിന്നും ഇരുളില്‍ വിജനമായ അപകടം നിറഞ്ഞ വഴിയിലൂടെ താജ് മഹലിന്റെ താഴ്ഭാഗത്തു എത്തുന്നതും തിരിച്ചു വരുന്നതും എല്ലാം മുല്ലയുടെ തോന്നലുകള്‍ മാത്രമാണല്ലോ.
അപ്പോള്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ഏതു കാലപനിക കഥയും നമുക്ക് ഓര്‍മ്മകള്‍ എന്നോ അനുഭവം എന്നോ ലേബല്‍ കൊടുക്കാം എന്നാണോ ബ്ലോഗിലെ നിയമം എന്നൊരു സംശയം.
"സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും" എന്ന പോസ്റ്റില്‍ കാണിച്ച തന്ത്രം തന്നെ ഇവിടെയും പ്രയോഗിച്ചാല്‍ മതിയായിരുന്നു എന്നാണു എന്റെ വിനീതമായ അഭിപ്രായം.
അഭിപ്രായം ഇരുമ്പുലക്കയല്ല. വേണമെങ്കില്‍ മാറ്റാം. :)
മലബാറി, നന്ദി ആദ്യകമന്റിനും അഭിപ്രായത്തിനും.
ഷെരീഫ്ക്കാ,സന്തോഷം.
ഷാനവാസ് ജീ, നന്ദി അഭിപ്രായത്തിനും വായനക്കും.
കുട്ടിക്കാ, സന്തോഷം.
മന്‍സൂര്‍ ഭായ്, ഇഷ്ടപ്പെട്ടു എന്നരിഞ്ഞതില്‍ സന്തോഷം.
റാംജി ജീ ,നന്ദിയുണ്ട് വിലപ്പെട്ട അഭിപ്രായത്തിനു.
സതീശന്‍, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.
സിദ്ദീക്ക, താങ്കളുടെ ആ കഥ ഞാന്‍ വായിച്ചു,അതാണു കഥ. എത്ര നന്നായാണു എഴുതീരിക്കുന്നത്.
മുഹമ്മദ്കുട്ടി സര്‍, നന്ദി നല്ല വരികള്‍ക്ക്.
ആഫ്രിക്കന്‍ മല്ലു, കുറേനാളായ് കണ്ടിട്ട്,സന്തോഷം.
ഇ എ.സജീം തട്ടത്ത്മല, ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിനും സന്തോഷം.
കലി, നന്ദി.
ഷിബു തോവാള,താങ്കളുടെ യാത്രാവിവരണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. ബോറല്ല അതൊന്നും എന്ന് പറയട്ടെ.
പ്രദീപ് ജി, ശരിക്കും ഒരു വിസ്മയമാണത്, പലനേരത്ത് പല ഭാവങ്ങളാണതിനു,മറക്കാന്‍ പറ്റില്ല ആ കാഴ്ച.
കഡു, നന്ദി.
സങ്കല്പങ്ങള്‍, മനുഷ്യനല്ലേ,മോഹങ്ങളും മൊഹഭംഗങ്ങളും സാധാരണം,അല്ലെങ്കില്‍ നമ്മളൊക്കെ യന്തിരനാവൂലേ..
എളയോടന്‍, ജാതി മാറികെട്ടിയതിന്റെ പേരില്‍ ,അല്ലെങ്കില്‍ വേറെ എന്തെങ്കിലും കാരണത്താല്‍ ബന്ധുക്കള്‍ തന്നെ അഭിമാനത്തിന്റെ പേരും പറഞ്ഞ് കൊല നടത്തുന്നത് സാധാരണമാവുകയാണു ലോകത്തിന്റെ പലഭാഗത്തും, എന്നാണാവോ ഇവിടെ അങ്ങനെ വരിക.
വീകെ സര്‍, നന്ദി ഈ നല്ല വാക്കുകള്‍ക്ക്.
മുകുന്ദന്‍ ജീ, സന്തോഷായി .
അക്ബര്‍ ഭായ്, ഓര്‍മ്മ എന്ന ലേബല്‍ ഞാന്‍ മനപൂര്‍വ്വം കൊടുത്തതാണു. കഥ എന്നിട്ടാല്‍ ഇങ്ങളെപോലുള്ള നല്ല കഥയെഴുത്തുകാര്‍ എന്നെ തല്ലികൊല്ലൂലേ...
പിന്നെ താജും ആ വഴികളും പൌര്‍ണ്ണമിയും പ്രസാദവും ഭണ്ടാരിയുടെ കടയിലെ പാനിപൂരിയും ചുന്നിദായും കാവല്‍ക്കാരന്റെ കണ്‍നുവെട്ടിച്ചിട്ടുള്ള ഒളിച്ച് കടക്കലുമൊക്കെ സത്യം, അന്നത് വളരെ സ്വാഭാവികതയോടെ ചെയ്തിരുന്ന കാര്യങ്ങള്‍, ഇപ്പൊ തിരിഞ്ഞ് നോക്കുമ്പോ ഒരു തരം ഫാന്റസി ടച്ച്. അല്ലെങ്കിലും ജീവിതത്തില്‍ പലതും ഫാന്റസിയുടെ അതേ തിളക്കത്തോടെ അനുഭവിക്കാറില്ലെ നമ്മള്‍. പിന്നെ നിരഞ്ജന്‍, അതൊരു പ്രതീകം , സ്നേഹത്തിന്റെ പ്രണയത്തിന്റെ നഷ്ടപ്പെടലിന്റെ ,കണ്ണടച്ച് ഒന്നു കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍.
(അപ്പൊ ഇരുമ്പുലക്ക മാറ്റാം ല്ലെ...അല്ലെങ്കിലും ഞാനിപ്പൊ ഉലക്ക ഉപയോഗിക്കാറെയില്ല, മിക്സിയാ മിക്സി..)
ഞാനോടീ..
നല്ലൊരു കഥ
ആശംസകൾ.
നന്നായിട്ടുണ്ട് !
ഹ ഹ ഹ. വിമര്‍ശനത്തെ എങ്ങിനെ എടുക്കും എന്ന ആശങ്ക എനിക്ക് മുല്ലയുടെ കാര്യത്തില്‍ ഒട്ടും ഇല്ല. അതു കൊണ്ട് തന്നെയാ അഭിപ്രായം തുറന്നു പറഞ്ഞത്. കഴിവും ആത്മ വിശ്വാസവും മുല്ലയുടെ എഴുത്തില്‍ നിന്നും എനിക്ക് വായിച്ചെടുക്കാനാവും. :)
അപ്പൊ ഇരുമ്പുലക്ക മാറ്റാം. മിക്സി തന്നെ മതി. :) നന്ദി മുല്ലേ. ധാരാളം എഴുതുക. നാളത്തെ വലിയ എഴുത്തുകാരിക്ക് എന്‍റെ മനസ്സ് നിറഞ്ഞ ആശംസകള്‍.
വളരെ നല്ല പ്രമേയം ..
വളരെ നല്ല കഥ ....
താജ് മഹലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ
ഈ കഥക്ക്
അഭിനന്ദനങള്‍
വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ ..മുല്ല ചേച്ചി ..കുടുതല്‍ ചിന്തിച്ചു നോക്കിക്കേ ..നിരഞ്ജന്‍ വീണ്ടും വരും ..ഇതൊരു മിസ്റ്റ് പോലെ ..അല്ലെ
വളരെ നല്ല അവതരണം. കുറിപ്പിന് അവസാനം ആ പേപ്പര്‍ കട്ടിംഗ് കൊടുത്തത് നന്നായി. അല്ലെങ്കില്‍ ചിന്തിച്ചു കാടുകയറി വഴി തെറ്റി പോയേനെ !!
താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇളയോടന്റെ ഡല്‍ഹി യാത്ര ദാ ഇപ്പൊ വായിച്ചതേയുള്ളൂ !!
നേര്‍ത്ത നിലാവു പോലെ ഒഴുകിയിറങ്ങിയ വരികള്‍. അനശ്വര പ്രണയത്തിന്റെ സ്മാരക സൌധത്തിനുമുന്നില്‍ നിന്ന് മറ്റൊരനശ്വര പ്രണയ കഥ മനോഹരാമായി അവതരിപ്പിച്ചു...
അഭിനന്ദനങ്ങള്‍......
94 മുതൽ നോർത് ഇന്ത്യയിൽ.
ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു കാര്യം കേൾപ്പിച്ചതിനു നന്ദി എവിടെയാണ് ഈ honour killing ഉള്ളത്?
നാല്ല ഒരു ഓര്‍മ മുല്ല നല്ല സ്റ്റൈലായി പറഞ്ഞു അവസാനം കുറച്ചു ഫീലിംഗ് ആക്കി ആശംസകള്‍
നല്ല കഥ കേട്ടൊ.. പൗറ്ണ്ണമിയിലെ താജിന്റെ സൗന്ദര്യം മുഴുവന്‍ ഈ കഥയില്‍ ഒപ്പിയെടുക്കുന്നിടത്ത് മുല്ല ശരിക്കും വിജയിച്ചു. അവസാനം വരെ ആകാംക്ഷ നിറഞ്ഞു നിന്നു..
[ഇതാ പറയുന്നത് ചില പോസ്റ്റിലെങ്കിലും ആദ്യം കമന്റ് വായിക്കണം എന്നിട്ടെ ലേബലും പോസ്റ്റും ഒക്കെ വായിക്കാവൂ എന്ന് ല്ലെ? ശ്ശൊ..ആദ്യം ഞാന്‍ നോക്കിയത് ലേബലാണ്. എന്നിട്ട് വായിച്ചു...മ്മേ..ശരിക്കും ഇതെന്തൊക്ക്യാന്ന് അന്തം വിട്ടു പോയി..താജിന്റവിടെ ബോധം കെട്ട് വീണപ്പൊ തോന്നിയ കാര്യാണോ എന്നൊക്കെ കുറെ ചിന്തിച്ച് കാട് കേറി..അവസാനം ഒരു പിടിയും കിട്ടീല്ലെങ്കിലും കമന്റിലൂടെ കടന്നു..അക്ബര്‍ക്കാടേ കമന്റും മറുപടിയും കേട്ടപ്പൊ ഒരു ധാരണയിലെത്തി..എന്റെ ഓരോ കാര്യങ്ങള്‍..! ഇനി ലേബല്‍ നോക്കുന്ന പരിപാടിയെ ഇല്ലെന്ന് തീരുമാനിച്ചു ട്ടൊ...]
നല്ല ഭാവനയുള്ള കഥക്ക് ആശംസകള്‍....
എത്ര മനോഹരമായിട്ടാണ് ഇത്ത ഒരു സാമൂഹിക പ്രശനവും കൂടെ ഇടനെഞ്ചില്‍ നിന്ന് ഒഴുകിവരുന്ന ആ സുന്ദര വികാരവും കൈകാര്യം ചെയ്തത് ...
കലാവല്ലഭന്‍, നന്ദി വന്നതിനും അഭിപ്രായത്തിനും.
നാഷു, നന്ദി.
വേണുഗോപാല്‍ ജീ, സന്തോഷം.
പൈമ, അതിനു നിരഞ്ജന്‍ എങ്ങും പോയിട്ടില്ലല്ലോ..
ഹാഷിക്ക്, നന്ദി.
ഇന്ത്യാഹെറിറ്റേജ്, ഹോണര്‍ കില്ലിങ്ങ് എന്ന് ഒരു സ്ഥലത്തും ബോര്‍ഡ് കാണില്ല. കണ്ണും കാതും തുറന്നു വെച്ചാല്‍ കാണാം. ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ നടന്ന ആരുഷി കൊല പോലും ഹോണര്‍ കില്ലിങ്ങാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. അഛനും അമ്മയുമാണു അതില്‍ പ്രതികള്‍..ഇഷ്ടമില്ലാത്ത കല്യാണം മാത്രമല്ല ഹോണര്‍ കില്ലിങ്ങിനു നിദാനം, തങ്ങളുടെ അഭിമാനം(ദുര) ത്തിനു കോട്ടം തട്ടുന്ന എന്തു ബന്ധവും ആവാം..
വന്നതിനും അഭിപ്രായത്തിനും സന്തോഷം.
മനോജ് കെ ഭാസ്കര്‍, നന്ദി.
മൂസ ഭായ്, സന്തോഷം.
അനശ്വര, ഇഷ്ടായതില്‍ സന്തോഷം. യാഥാര്‍ത്ഥ്യവും ഓര്‍മ്മകളും അല്പം ഭാവനയും. ഒരു തരം അവിയല്‍,അല്ലാതെ കഥ എന്നു വിളിക്കാനൊന്നും എനിക്ക് ധൈര്യമില്ല.
താജ് മഹലിന്റെ മുന്നില്‍ ചെന്നപ്പോള്‍ വിവേചിച്ചു അറിയാന്‍ അറിയാന്‍ ആവാത്ത വികാരം ആയിരുന്നു മനസ്സില്‍...പ്രണയം, ക്രൂരം ആയ രാജ നീതി, ക്രൂരതക്ക് സ്വയം ഏറ്റു വാങ്ങിയ ശിക്ഷ പോലെ മുംതാസിന്റെ ശവ കുടീരത്തിലേക്ക് നോട്ടം കിട്ടുന്ന (പിതാവിനു വേണ്ടി മകന്‍ ഒരുക്കിയ) തടവറ..ഒക്കെ ഓര്മ വന്നു...
സത്യവും സ്വപ്നവും തിരിച്ചു അറിയാത്ത ആ അവസ്ഥയില്‍ ഒരു ഭാവനയുള്ള എഴുത്കാരിയുടെ
തൂലികയില്‍ ഇങ്ങനെ ഒന്ന് പിറന്നില്ലേന്കിലെ അദ്ഭുതം ഉള്ളൂ....അഭിനന്ദനങ്ങള്‍ മുല്ല...
ഒരു അനശ്വര പ്രേമത്തിന്റെ ദു:ഖാന്ത്യം താജ്മഹലിന്റെ പശ്ചാത്തലത്തിൽ കരുണയുള്ള മനസ്സിന്റെ അകമ്പടിയോടെ പറഞ്ഞത് നന്നായിരിക്കുന്നു മുല്ലാ
കാല്പനികതയിലൂടെ..പ്രണയത്തിലൂടെ.. വിഭ്രമങ്ങളിലൂടെ.... കൊണ്ടുപോയി എത്തിച്ചതെവിടെ???
അതോ പ്രണയസാഫല്യം ഒരർത്ഥത്തിലൊരു മരണമെന്ന അതിവായനക്കും സ്കോപ്പുണ്ടോ??
(only കണ്ണുരുട്ടൽ enough)
നന്നായിട്ടുണ്ട് മുല്ല എല്ലാ വിധ ഭാവുകങ്ങളും
താജ് മഹലിന്റെ പാശ്ചാതലത്തില്‍ പ്രണയത്തിന്റെ ഉപഹാരം പനനീര്‍ പുഷ്പ്പം പോലെ ഒരു കഥ..
നന്നായി വളരെ ചുരുക്കി പറഞ്ഞിരിക്കുന്നു .....ഈ ചുരുക്കി എഴുത്തിനെ നമ്മിക്കുന്നു
മുല്ല, വളരെ മനോഹരമായ ഒരു വായനാനുഭവം.
ഓര്മ എന്നതിനെക്കാളും കഥ എന്നുതന്നെയാണ് ലേബല്‍ ചേരുക. അവസാനം വരെ നല്ല സസ്പെന്‍സ് നിലനിര്‍ത്തി . ആശംസകള്‍
താജിന്റെ പശ്ചാത്തലത്തില്‍ അതി മനോഹരമായ വരികള്‍. ശരിക്കും മയങ്ങിപ്പോയി. നന്ദി.
നല്ലൊരു കഥ
ആശംസകൾ.
പ്രിയ മുല്ല...
പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ വായിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് അഭിപ്രായം പറയാന്‍ സാധിച്ചത്....
ഏതോ ഒരു അപരിചിതന്റെ ഒപ്പം പൊടുന്നനെ നായിക കഥാപാത്രം, ഹസ്ബന്റിനോട് പോലും പറയാതെ ആ രാത്രിയില്‍ താജ് മഹാലിനുള്ളിലേക്ക് പോയത് ഒരു കല്ലുകടിയായി തോന്നാതിരുന്നില്ല...
"അന്നേരം... ഇയാളെ ഇതിനു മുന്പ് എവിടെ വെച്ചാണു കണ്ടെതെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു
ഞാന്‍, ഈ വിഷാദഭാവം, കണ്ണിലെ ആഴങ്ങളില്‍ ഒളിപ്പിച്ച് വെച്ച സ്നേഹത്തിന്റെ
ഇലയനക്കങ്ങള്‍....എവിടെ വെച്ച്....എപ്പോള്‍"
ഈ രീതിയില്‍ അയാളെ ഒരന്യന്‍ അല്ലാതാക്കാന്‍ മുല്ല ശ്രമിക്കുന്നുണ്ടെങ്കിലും, നിരഞ്ജന്റെ കൂടെ ചെല്ലാന്‍ എന്താണ് പ്രേരണ ആയി തീര്‍ന്നത് എന്ന് കുറച്ചു കൂടി വ്യക്തമായി പറയേണ്ടിയിരുന്നു...
നിരഞ്ജന്‍ ഒരു തോന്നല്‍ ആണെന് ഞാന്‍ പറയില്ല... തോന്നല്‍ ആണ് എങ്കില്‍ ദിവസങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ നിരന്ജനും നയനയും എന്ന രണ്ടു പേരുകള്‍ ആ സംഭവം അറിയാത്ത കഥയിലെ "എന്റെ" മനസിലേക്ക് എങ്ങനെയാണ് വരിക എന്നത് വീണ്ടും യുക്തിക്ക് നിരക്കാത്തതാവുന്നു...
മറ്റൊരു രീതിയില്‍ നിരന്ജനെ ശരിക്കും കണ്ടു എന്ന് ചിന്തിക്കുകയും അയാളോടൊപ്പം ടാജിനുള്ളിലേക്ക് പോയി എന്നും കരുതുകയാണെങ്കില്‍, ഒരു പ്രേതകഥ എന്ന ഒരു യുക്തിയിലേക്ക് പോസ്റ്റ് നമ്മെ നയിക്കുകയും ചെയ്യും...
അത് പോലെ തന്നെ താജ് മഹല്‍, യമുനാ, ഹനുമാന്‍ കോവില്‍, ഭണ്ടാരിയുടെ കട തുടങ്ങിയവയുടെ സ്ഥാനം മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു... പോസ്റ്റ് തരുന്ന എല്ലാ സൂചനകളും ചേര്‍ത്ത് വായിക്കുമ്പോള്‍ കഥയിലെ "ഞാനും" ഭണ്ടാരിയുടെ കടയും താജ് മഹലിന് എതിര്‍ വശത്താണ് എന്ന തോന്നല്‍ ഉളവാക്കുന്നു...
താജില്‍ നിന്നും യമുനയിലേക്ക് നേരിട്ട് ഇറങ്ങാന്‍ ആകുമോ? ഇല്ലാന്നാണ് തോന്നുന്നത്..അങ്ങനെ എങ്കില്‍ യമുനയുടെ കുറുകെ കടക്കുന്നതിനെ പറ്റി പോസ്റ്റില്‍ പറയുന്നില്ല.. പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ സംശയം പെരുപ്പിക്കുകയും ചെയ്തു. കാരണം അവ യമുനയുടെ മറു കരയില്‍ നിന്നാണ് എടുത്തിരിക്കുന്നത്.... പിന്നെ പ്രേത കഥ ആണേല്‍ എന്തും ആകാല്ലോ...കുഴപ്പമില്ല :-)
ഓര്‍മ്മ എന്ന ലേബല്‍ കണ്ടു...തട്ടിപ്പോയവരുടെ കൂടെ കറങ്ങുന്നതായി തോന്നുക, അവരോടു മിണ്ടിക്കൊണ്ടിരിക്കുക... സംഗതി വട്ടാണല്ലേ....? എന്നെപ്പോലെ തന്നെ....:-)
കാഴ്ചകള്‍ക്ക് ഭാഷ ചമയ്ക്കുകയും അതേ കാഴ്ച്ചയെ പുതുക്കി പണിയുകയും ചെയ്യുന്നിടത്ത് ഇത്തരമെഴുത്തുകള്‍ സ്വാഭാവികം. മുല്ലക്കഭിനന്ദനം.
valare manoharamaayi avatharippichu
valare ishttaayi
veendum varaam ketto
Valanjavattom p v ariel
നിത്യ ഹരിത നായകനായ പൂ നിലാവും ,പ്രണയത്തിന്‍റെ പരിയായ മായ ഷാജഹാനും മുംതാസും .അതിലെ കണികകളായ നിരഞ്ജനും ,നയനയും താജ്മഹലിന് തീരത്തുള്ള മുല്ല വള്ളിയില്‍ വീരിഞ്ഞു നിന്നപ്പോള്‍ .......കാണാന്‍ മനോഹരമായിരുന്നു ....എനിക്ക് ഒരു പാട് ഇഷ്ട്ടമായി ......നന്ദി ..ആശംസകള്‍
മിന്നുക്കുട്ടീ..സന്തോഷം.
ഇസ്മയില്‍ ചെമ്മാട്, വന്നതിലും വായിച്ചതിലും സന്തോഷം.
ഷബീജ്, നന്ദി.
നിക്കുവേ, ഉരുട്ടി...
എന്റെ ലോകം, ഒരുപാട് സന്തോഷം.
സീത, നന്ദി.
ഷുക്കൂര്‍, സന്തോഷം.
കൈതപ്പുഴ,ആദ്യത്തെ വരവിനും അഭിപ്രായത്തിനും സന്തോഷം.
മൈ ഡ്രീംസ്,സന്തോഷം,ഇനിയും വന്ന് വായിച്ച് അഭിപ്രായം പറയണേ..
മഹ് റൂഫ്,നന്ദി.
നാമൂസ്,നന്ദി നല്ല വാക്കുകള്‍ക്ക്.
പിവി ഏരിയല്‍ ,നന്ദി .
മഹേഷ്, ആദ്യം തന്നെ വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.
ഒരു കഥ അതുദ്ദേശിക്കുന്ന രീതിയില്‍ വായനക്കാരിലേക്ക് എത്തിയില്ലെങ്കില്‍ പരാജയപ്പെടുന്നത് എഴുത്തുകാരനാണു/കാരി.
ആ നിലക്ക് ഇതൊരു ഫ്ലോപ്പാണെന്ന് ഞാന്‍ സമ്മതിക്കുന്നു.
പിന്നെ ഒരു കഥക്ക് ഇന്നന്ന ചട്ടക്കൂടുകള്‍ വേണമെന്ന് നിര്‍ബന്ധം ഉണ്ടോ..ഒരു കഥാകാരനും ഒരു കഥയും ശുദ്ധശൂന്യതയില്‍ നിന്നും സൃഷ്ടിക്കുന്നില്ല. അയാളുടെ അനുഭവം, ഓര്‍മ്മ, വായിച്ചറിഞ്ഞത്, കേട്ടറിഞ്ഞത്, ഇങ്ങനെയുള്ള കാര്യങ്ങള്‍,പലപ്പോഴും അത് ഒരു സ്പാര്‍ക്ക് മാത്രമാവാം,ആ സ്പാര്‍ക്കിനെ അയാളുടെ തലത്തില്‍ നിന്നു കൊണ്ട് ഊതിപ്പെരുപ്പിക്കുന്നതല്ലെ കഥ. അത് അസാമാന്യ കൈയടക്കത്തോടെ അതീവ തന്മയത്വത്തോടെ ആസ്വാദകനിലേക്ക് എത്തിക്കുക. അതിനയാള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം, അത് ഓരോരുത്തര്‍ക്കും വ്യത്യസ്ഥം. മുഴുവന്‍ നമ്മുടെ മുന്നില്‍ തുറന്നിട്ട ഒരു കഥയിലും എനിക്ക് താല്പര്യമില്ല, പലതും വായനക്കാരനു അനുമാനിക്കാന്‍ വിട്ടുകൊണ്ട് ഒരു എന്‍ഡിങ്ങ്,അതെനിക്കിഷ്ടം.നല്ല കഥ ചിത്ത കഥ എന്നൊന്നും ഇല്ല ഇവിടെ,ഒരു കഥയെ ഓരോരുത്തരും എങ്ങനെ സമീപിക്കുന്നു എന്നനുസരിച്ചിരിക്കും ഇത്. അല്ലെ. ഇതൊരു ചര്‍ച്ചയായ് കാണാന്‍ എനിക്കാഗ്രഹമുണ്ട്,അതാ ഇത്രേം എഴുതീത്.
പിന്നെ, താജിന്റെ കാര്യം. യമുന താജിന്റെ പിന്നിലൂടെയാണു ഒഴുകുന്നത്. താജില്‍ നിന്നും നേരിട്ട് അങ്ങോട്ട് എത്താന്‍ ആവില്ല.അതിനു മെയിന്‍ ഗേറ്റില്‍ പോകാതെ താജ് ഗഞ്ചിലൂടെ കറങ്ങി വരണം. താജിന്റെ തൊട്ട് പിന്നില്‍ എത്താം, അവിടെ ഒരു അമ്പലവുമുണ്ട്. അവിടെ ഒരു ഗേറ്റുണ്ട്,അതിപ്പൊ അടച്ചിട്ടിരിക്കുന്നു,അതിലൂടെ പോയാല്‍ താജിന്റെ ഇടത്ത് വശത്ത് കാണുന്ന ബില്‍ഡിങ്ങിന്റെ സൈഡില്‍ ( ഗസ്റ്റ് ഹൌസ്)എത്താം, വിന്ററില്‍ ചുരുക്കം ചില രാത്രികളില്‍ മാത്രെ താജില്‍ വിസിറ്റേര്‍സ് അനുവദിക്കൂ,അപ്പൊ പൌര്‍ണ്ണമി രാത്രികളില്‍ താജ് അടുത്ത് നിന്ന് കാണാന്‍ ശരണം നേരത്തെ പറഞ്ഞ വഴിയാണു.താജ് ഗഞ്ചിലൂടെ.
ഇതൊക്കെ എന്റെ ഓര്‍മ്മയാണു, നടന്നത്.
പിന്നെ നിരഞ്ജന്‍,ഒരു പരിചയമില്ലാത്ത ഒരാളോടും നമുക്ക് അടുപ്പം തോന്നില്ലേ...അതിനല്ലെ ഈ മുന്‍ ജന്മ ബന്ധം എന്നൊക്കെ പറയണത്..എനിക്ക് വയ്യ..എന്റമ്മോ...
പ്രിയ മുല്ല ......വരികളിലൂടെ നടന്നാണ് വായന തീര്‍ത്തത് ....കഴിഞ്ഞ മാസമാണ് താജ് കണ്കുളിര്‍ക്കെ അനുഭവിച്ചത് .............ഒരിക്കല്‍ കൂടെ ആ അനുഭവം ഓര്‍മ്മയില്‍ വന്നു ....നന്ദി .ആശംസകള്‍............
ഈ കഥ വളരെ മനോഹരമായി. ചിലവരികള്‍- “ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ."... എത്ര മനോഹരം ! അഭിനന്ദനങ്ങള്‍.
അവസാനം അല്‍പ്പം മാറ്റിയെങ്കില്‍ വീണ്ടും ഭംഗിയായേനെ എന്ന് തോന്നി. പേപ്പര്‍ കട്ടിങ്ങില്‍ നിരഞ്ജന്റെ ഫോട്ടോ കണ്ടതൊന്നും പറയണ്ട. തന്റെ കൂടെ ശരിക്കും ആരും ഉണ്ടായിരുന്നില്ല എന്ന സത്യം മനസിലാക്കുന്നടുത്ത് നിര്‍ത്തിയാലും തരക്കേടില്ല. താജ്മഹലിന് കുറച്ചുകൂടി റോള്‍ കൊടുക്കാമായിരുന്നു എന്നും തോന്നി..
നടന്നു നീങ്ങിയ ഓർമ്മകുറിപ്പുകളിലൂടെ ഞാനും നടന്നു... ഇടക്കൊന്നു വീണുപോയി, പിടികിട്ടിയില്ല. കമന്റുകൾ സഹായവുമായി കൈനീട്ടിയില്ലായിരുന്നെങ്കിൽ...!
നല്ല എഴുത്ത്. അഭിനന്ദനം.
ഹ്രിദയത്തിൽ നിന്നും പുറപ്പെട്ട വാക്കുകൾ .മനുഷ്യരുടെ ഹ്രിദയം പ്രണയത്താൽ നിറഞ്ഞിരിക്കുന്നു.ഇതൊരു മഴവില്ലുപ്പോലെയാണ് വന്നും പോയും ഇരിക്കും.ജീവിതത്തിൽ പലതും സംഭവിക്കുന്നു.നമ്മളതിൽ സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നു,കുറച്ചു കഴിഞ്ഞ് മറക്കുകയും .ഈ മറവികൂടി ഇല്ലായിരുന്നെങ്കിൽ മനുഷ്യന്റെ അവസ്ഥയെന്തായിരുന്നു.കൂടുതൽ അടിത്തട്ടിലേക്കിറങ്ങി മുങ്ങിയിരുന്നെങ്കിൽ കൂടുതൽ മുത്തുക്കൾ ലഭിക്കുമായിരുന്നു.
ഇഷ്ടായി.. നലല്‍ അവതരണം.. അതു തന്നെയാണ്‍ കൂടുതലിഷ്ടായതും. ആശംസകള്‍
നന്ദി ഇസ്മയില്‍.
എന്റെ മാഷേ അതൊക്കെ പറഞ്ഞിട്ടും കണ്‍ഫ്യൂഷന്‍ ആയിട്ടുണ്ട് ചില കൂട്ടുകാര്‍ക്കെങ്കിലും. അതും കൂടെ ഇല്ലേല്‍ എല്ലാരും കൂടെ എന്നെ തല്ലിക്കൊല്ലും. നന്ദി മാഷെ നല്ല വരികള്‍ക്ക്.
എണീറ്റല്ലൊ അത് മതി.സന്തോഷം വന്നതിനും അഭിപ്രായത്തിനും. കുറെ നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മറുപടി ഇവിടെ എഴുതില്ല, നേരെ ബെഞ്ചാലിയുടെ തലച്ചോറിലേക്ക് അയക്കും. ജാഗ്രതൈ..
സന്തോഷം ആദ്യ വരവിനും അഭിപ്രായത്തിനും.
നന്ദി ഇലഞ്ഞിപ്പൂക്കള്‍.
താജ് മഹലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥ മനോഹരമായിരിക്കുന്നു മുല്ല ..honor killing ഇപ്പോളും ഉണ്ടെന്നു തോന്നുന്നു ..കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വായിച്ചിരുന്നു ..നന്നായിട്ടുണ്ട് എഴുത്ത് ..അഭിനന്ദനങ്ങള്‍
ചിലപ്പോള്‍ മനസ്സ് പറയുന്ന വഴിയെ നാം പോകും.ലോജിക് ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യും ഒടുവില്‍ എവിടെ നിന്നെന്കിലുമൊക്കെ വിശദീകരണങ്ങള്‍ കിട്ടും.പിന്നെയും വിശദീകരണങ്ങള്‍ ബാക്കിയാവും ...
എങ്കിലും എഴുതിയത് നന്നായിരിക്കുന്നു
Valare Nalla oru Anubhavam Thannu vaayanyil.
...സത്യത്തിൽ ആകാംക്ഷയോടെയാണ് വായിച്ചത്. ആ ‘നിരഞ്ജൻ എന്നെയല്ലേ അങ്ങോട്ടു വിളിച്ചുകൊണ്ടുപോയതെന്ന് ഞാൻ വിശ്വസിച്ചു. മാർബിൽക്കല്ല് ചന്ദ്രനഭിമുഖമായി കാണിക്കുന്നതും, നിലാവ് അരിച്ചിറങ്ങി ഖബറിലാകെ പടർന്നുപ്രകാശിച്ചതും...എത്ര മനോഹരമായ വരികൾ....അവസാനം ആ പത്രത്തിലെ വാർത്തകൂടിയായപ്പോൾ, ഒരു സഹാനുഭൂതിയിൽ ഞാനും ചേർന്നു. (സത്യത്തിൽ എന്റെ എഴുത്തുകളിലും പ്രഭതൂകുന്ന ഒരു ആത്മാവ് കൂട്ടിനുണ്ടാകും.) ഈ രംഗാവിഷ്കരണത്തിൽ ഞാനും ലയിച്ചു. അനുമോദനങ്ങൾ.....
..............കമെന്റുകൾ വായിച്ചതിനുശേഷമുള്ള കുറിപ്പ്....ലേബലിൽ ‘അനുഭവം’ എന്നല്ല, ‘ഓർമ്മ’യാണ്. ഓർമ്മകളിൽ ഭാവനയ്ക്ക് സ്ഥാനമുണ്ട്. മനസ്സിനേയുംവഹിച്ച് ഓർമ്മകൾ എവിടെയൊക്കെ സഞ്ചരിക്കുന്നുവോ, അവിടെയൊക്കെ സങ്കല്പങ്ങളും ലയിച്ചുചേരാം. കഥയിലും കവിതയിലും ഈ നിയമം ബാധകമാണ്. (ശ്രീ.മുല്ല, ഞാൻ മുമ്പെഴുതിയിട്ടുള്ള ‘വാരഫലം’ ഓൾഡർ പോസ്റ്റിൽ ശ്രദ്ധിക്കുക. മറുപടി പ്രകടിപ്പിക്കുന്നതിന് അത് സഹായകമാകും.) ആശംസകൾ.....
അങ്ങയെ പോലെ ഒരാളുടെ അഭിപ്രായം വളരെ സന്തോഷം തരുന്നു. തുടര്‍ന്നും ഇത് പോലുള്ള അഭിപ്രായങ്ങള്‍ നല്ലതും ചീത്തയും ചൂണ്ടിക്കാണിച്ചുള്ളവ ഉണ്ടാവണം, അതെന്റെ എഴുത്തിനു സഹായകമാവും. നന്ദി ഒരിക്കല്‍ കൂടി..
മരിച്ചവരുടെ ഈ പ്രത്യക്ഷമാകല്‍ കുറേ കഥകളില്‍ ഉണ്ട്. അത് ഈ കഥയില്‍ നല്ലൊരു ഓര്‍മപ്പെടുത്തല്‍ ആയി. കാവ്യാത്മകമായി കഥ പറയുന്നു. ഞാന്‍ ഇവിടെ ആദ്യമായാണ്. നല്ല എഴുത്തിനു എന്റെ അഭിവാദ്യങ്ങള്‍.
മുല്ലാ..
എത്ര മനോഹരമീ അവതരണം എന്ന് പറയാതിരിയ്ക്കാന്‍ വയ്യാ..
അഭിനന്ദനങ്ങള്‍ ട്ടൊ..!
നിരഞ്ജന്‍ കൊണ്ട് പോവുന്ന തുടക്കം മുതല്‍ വായനക്കാരന്‍ hooked ആവുന്നു.
പിന്നത്തെ കഥാപരിണാമം ശരിക്കും വിഭ്രമിപ്പിക്കുന്നു. ഒരു ഭാര്‍ഗവീ നിലയം ഇഫക്റ്റ്.
കൊചുമോള്‍, ഇപ്പോഴും എപ്പോഴും ഉണ്ട് .നന്ദി വായനക്ക്.
നന്ദി.
താങ്ക്സ്.
നന്ദി വീണ്ടും വരിക.
താങ്കു.
ഹോ..തിരിച്ചെത്തിയോ...സന്തോഷായി.
വളരെ വളരെ ഇഷ്ടപ്പെട്ടു... വിവാഹിതയായ ഒരു സ്ത്രീ പരിചയമില്ലാത്ത ഒരാള്‍ക്കൊപ്പം രാത്രി യാത്ര ചെയ്തു എന്ന് പറഞ്ഞത് പോലും കഥയുടെ ഭംഗിയില്‍ ഒരു തെറ്റായി തോന്നിയില്ല..........
നിലാവിൽ കുളിച്ചുനിൽക്കുന്ന താജിന്റെ ....
എനിക്കുവയ്യ ഇങ്ങനെ ബലം പിടിച്ചെഴുതാൻ..!
അതേ..യ്,
സംഗതി ഉസ്സാറായ്ട്ട്ണ്ട്..മിസ്റ്റ്റി ആണേലും,ഹിസ്റ്ററിയാണേലും,
ആസ്വദിച്ച് വായിച്ചു..!
ഇനി ഇതിനേക്കുറിച്ച് ഗവേഷണം നടത്താനൊന്നും നുമ്മളില്ലേ..യ്...!!
ഈ നല്ല എഴുത്തിന് ആശംസകൾ...പുലരി
കാല്പനികത തുളുമ്പുന്ന ശൈലിയില്‍ മനോഹരമായി എഴുതി.അതിലും കലാസൌന്ദര്യത്തില്‍ മാത്രം ഒതുങ്ങാതെ അഭിമാനം നിലനിര്‍ത്താന്‍ സ്വന്തക്കാരെ തന്നെ കൊല്ലുന്ന ഉത്തരേന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ദുഷ്പ്രവണതയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അഭിനന്ദനങ്ങള്‍
ഇതിലെ കമ്മെന്റുകള്‍ കൂടി വായിച്ചു, സത്യം പറയാലോ, ഇപ്പോഴാ ഇതൊന്നു പിടി കിട്ടിയത്..ഹി ഹി...
ആശംസകളോടെ..
നിരഞ്ചന്‌റേയും നയനയുടേയും കഥ മനസ്സില്‍ തട്ടുന്ന വിധം തന്നെ പറഞ്ഞു. പക്ഷെ ഒരപരിചിതന്‌റെ കൂടെ താജിലേക്ക് പോയ സ്ത്രീ കഥാപാത്രത്തിന്‌റെ ധൈര്യത്തെ കുറിച്ച് ചെറിയ ശങ്ക. ബാക്കിയുള്ളവയെല്ലാം ഉള്‍ക്കൊള്ളാം. മാനം കാക്കല്‍ കൊല എന്ന ഏര്‍പ്പാടിനെ കുറിച്ച് പത്രങ്ങളില്‍ ഇടക്കിടെ വായിക്കാറുണ്‌ട്, ആ പ്രമേയത്തെ കഥയാക്കിയ കഥകൃത്തിന് അഭിനന്ദനങ്ങള്‍... ആശംസകള്‍.
ഞാൻ മറ്റുള്ളവരുറടെ കമെന്ടുകൾ വായിക്കാതെയാണ് കമെന്ട് ചെയ്യാറുള്ളത്. ഒരു വായനക്കരന് മറ്റുള്ളവരുടെ കമെന്ട് കണ്ട് വിലയിരുത്തുന്നതിനേക്കാൾ നല്ലതാണ് അയാൾക്ക് തോന്നിയത് എഴുതുന്നത്. ഇവീടെ പരാജയപ്പെടുന്നത് എഴുത്തുകാരനല്ല, നേരാം വണ്ണം വായിക്കാത്ത വായനക്കാരനാണ്. ഞാൻ നൊന്ത് പോസ്റ്റിയ ഒരു പോസ്റ്റ് “സർപ്പ കോപം” വായനക്കാർക്ക് മനസ്സിലാവുന്നില്ല എന്ന കാരണത്താൽ ഡിലീറ്റ് ചെയ്തു എന്നതു കൂടെ പറഞ്ഞ് കൊള്ളട്ടെ.. ഞാനും അന്ന് കുമ്പസരിച്ചു, ആശയം വായനക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നില്ലേൽ അത് എന്ടെ പരാജയമാണെന്ന്. മുല്ലയുടെ ഈ കഥക്കുള്ള കമെന്ട് ഞാൻ താഴെയിട്ടിട്ടുണ്ട്. അതിനു ശേഷമാണ് ഈ കമെന്ടുകളിലേക്ക് ഞാൻ വന്നത്, അതാണെന്ടെ ശീലവും. ഒരുപക്ഷെ ഞാൻ വായിച്ച് മനസ്സിലാവുന്ന്നത് പോലെയാവില്ല കഥാകാരൻ ഉദ്ദേശിച്ചത് എങ്കിലും ഞാൻ എനിക്ക് മനസ്സിൽ അനുഭവപ്പെട്ടത് ആണ് ആ പോസ്റ്റിനെ കുറിച്ചുള്ള മറുപടി, അല്ലേൽ കമെന്ടായി എഴുതാറുള്ളത്.. പുതിയ പോസ്റ്റുകൾ എന്ടെ മെയിലിലേക്ക് അയക്കണമെന്ന് അഭ്യർത്ഥിക്കുംന്നു. ഫോളോ ചെയ്യാനുള്ള ഓപ്ഷനില്ലേ ? mohiyudhh@gmail.com
അതൊരു തെറ്റാണോ... ഒരു എഴുത്തുകാരിയുടെ രചനകളിൽ അവളെ തിരയുന്ന ഈ പ്രവണത ഇനിയെങ്കിലും നിർത്തൂ...
നന്ദി നല്ല വാക്കുകൾക്ക്...
ഒരു സ്ത്രീ ഒപ്പം നടന്നാൽ, ഇരുന്നാൽ,സംസാരിച്ചാൽ ഇളകിപ്പോകുന്നതാണോ നിങ്ങൾ ആണുങ്ങളുടെ സഹന ശക്തി. എനിക്കങ്ങനെ തോന്നുന്നില്ല.
അപരിചിതരോട് അകൽച്ച കാണിക്കുന്നവരല്ലേ സ്ത്രീകൾ !
വളരെ നല്ല കഥ, ആ സുഷിരത്തിലൂടെ വരുന്ന നിലാവ് ഷാജഹാനെയും മുംതാസിനെയും വരിയില്ലൂടെ മുല്ല പുറത്തു കൊണ്ടുവന്നില്ലങ്കിലും,വായനക്കാരുടെ മനസ്സില്‍ അവര്‍ വീണ്ടും പുനര്‍ജനിച്ചു, യമുനയും താജ് മഹലും പാശ്ചാത്തലമാകി വായനക്കാരെ കൊണ്ട് പോയി ....
"ആ പേപ്പര്‍ കഷ്ണം എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്ന് നിലത്ത് വീണു..
ദൈവമേ..കരയാതിരിക്കാന്‍ ചുണ്ടുകള്‍" ഇത് കഥയെ മറ്റൊരു തലത്തിലേക്ക് .......
ഓരോ കഥയ്ക്കും ഒരുക്കുന്ന പാശ്ചാതലങ്ങള്‍ മനോഹരമാകുന്നു, മുമ്പ് ഏതോ ഒരു ജാറം ..... വായിച്ചതായി ഓര്‍ക്കുന്നു.
യമുന അപ്പോഴും ഓളങ്ങളിളക്കി ശാന്തയായ് ഒഴുകിക്കൊണ്ടിരുന്നു. പിന്നില്‍
നിലാവില്‍ കുളിച്ച് ഒന്നുമറിയാത്ത പോലെ താജും.....
ആശംസകള്‍.....
ഇനിയും പ്രതീക്ഷിക്കുന്നു
ഓര്‍മ്മ?
ഞാനിത് കഥയായ് വായിച്ചു, ഈയടുത്ത് നടന്ന ഒരു ത്രെഡ് മനോഹരമായി വികസിപ്പിച്ചതില്‍ അഭിനന്ദങങ്ങള്‍!
അപരിചിതരോട് അകല്‍ച്ച കാണിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകള്‍, പക്ഷെ കഥാപാത്രത്തിന് നിരഞ്ജനെ തീര്‍ത്തും അപരിചിതമായിരുന്നില്ലെന്ന് കഥയില്‍ വായിച്ചെടുക്കാമെന്ന് തോന്നുന്നു-എനിക്ക് തെറ്റിയില്ലെങ്കില്‍ :)
അപരിചിതരോട് അകൽച്ച കാണിക്കുന്നത് പേടിച്ചിട്ടാണു. അതാണല്ലോ കാലം. പിന്നെ ആത്മാക്കൾ ആരേയും കയറി പീഡിപ്പിക്കുന്ന ചരിത്രം ഇന്നേവരെ കേട്ടിട്ടില്ല.
നിശാസുരഭി പറഞ്ഞത് ശരിയാണു. ജീവിച്ചിരിക്കുന്ന എന്റെ സുഹ്ർത്തുക്കളുടെ അംശം ചേർത്തു വെച്ചാണു ഞാൻ നിരഞ്ജനെ നിർമ്മിച്ചത്. അവരാരും ആക്രാന്തക്കാരല്ല.
കമന്റിടാതെ പോകാന്‍ അനുവദിക്കാത്ത കഥയെഴുത്തിനടിയില്‍ ഒരായിരം അഭിനന്ദനങ്ങള്‍. ലളിതമായ കഥാസാരം മുല്ലയുടെ അനുഗ്രഹീത ഭാഷയില്‍ മനോരഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. പലരും പറഞ്ഞ പോലെ ചില അതിശയോക്തികള്‍ തോന്നലാണല്ലോ എന്ന തിരിച്ചറിവില്‍ അലിഞ്ഞില്ലാതായി.
good etching !
keep storying.......
ഫാന്റസിയും യാഥാര്‍ഥ്യവും കൂടി ഒരുമിപ്പിക്കാനുള്ള ശ്രമം.. നന്നായി
മുല്ലേ..നിലാവിന്റെ ഈ തുണ്ടിന്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
ഓര്‍മകളില്‍ പൊഴിഞ്ഞ നിലാവോ
അതോ കിനാവിന്റെ വരികളൊ ?
ഇരുളില്‍ പതിഞ്ഞ ശബ്ദത്തില്‍
നയന എന്ന നാമം ഉരുവിട്ട
നിരഞ്ജന്‍..കഥയൊരുക്കം മനസ്സില്‍
പൂവിട്ടതെപ്പൊഴാണ് .അതോ നേരിന്റെ
കനല്പാടുകളില്‍ എഴുതി പൊയതൊ ..
അതുമല്ലെങ്കില്‍ മഞ്ഞു പൊഴിയുന്ന
രാവില്‍ കിനാവിന്റെ ഓരം ചേര്‍ന്നു
വന്ന പ്രണയാദ്രമാം നിമിഷങ്ങളൊ ..
എങ്കിലും അവസ്സാനം നേരിന്റെ നെരിപ്പൊട്
നോവായീ പടരുന്നുണ്ട്..നിലാവ് പൊലെ
സുന്ദരമീ രചന..തീര്‍ന്നു പൊകുന്നതോ
തുടങ്ങിയതൊ അറിഞ്ഞില്ല ..എഴുത്തിന്റെ
ഒതുക്കം കണ്ടത് ,ഖബറിന്റെ കാവല്‍ക്കാരന്‍
ഒരു നോട്ടിന്റെ മറവില്‍ വീണ്ടും മയങ്ങി എന്നെഴുതി
കണ്ടപ്പൊള്‍ ആണ് ..സത്യമാണോ എന്ന ചിന്ത ..
പിന്നെയും ഒരു മഞ്ഞിന്‍ മറയൊരുക്കീ വീണ്ടും,
അവസ്സാനം തിരിഞ്ഞു നോക്കുമ്പൊള്‍ യാഥ്യാര്‍ത്ഥ്യമെന്നോ
സ്വപ്നമെന്നൊ തിരിച്ചറിയാനാവാതെ ..
പ്രണയത്തിന്റെ സുഖമുള്ള നിലാവിന്റെ തലം
വരികളില്‍ നല്‍കിയ കൂട്ടുകാരീ ,ഇഷ്ടമായീ ഈ എഴുത്ത് ..
നല്ല കഥ, അവതരണ ഭംഗിയുമുണ്ട്. ഭാവുകങ്ങള്‍.
കവിത തുളുമ്പുന്ന ഈ വരികൾക്ക് നന്ദി റിനി. ഞാൻ തന്നെ മുൻപ് എഴുതീട്ടുണ്ട്. സ്വപ്നവും റിയാലിറ്റിയും ,നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തിൽ, ഒന്നിൽ നിന്ന് ഒന്നിനെ മാറ്റാനാകുന്നില്ല.
സന്തോഷം ശ്രദ്ദേയൻ, കരിനാക്കൊന്നും ഈയിടെ പ്രയോഗിക്കാറില്ലേ, കെട്ടിപ്പൂട്ടി വെച്ചാ...അതോ എന്തു പറഞ്ഞാലും നന്നാവൂല പണ്ടാറടങ്ങട്ടേന്ന് കരുതിയാ...
സന്തോഷം ബഷീർ.
താങ്ക്സ്
സന്തോഷം ഡോക്ടർ ആദ്യവരവിനും അഭിപ്രായത്തിനും.
പ്രിയപ്പെട്ട മുല്ല,
വളരെ ഹൃദയസ്പര്‍ശിയായ കഥ...!ഇപ്പോഴും പൌര്‍ണമിയാണ്!നിലാവ് ഹൃദയത്തിലേക്ക് ഒഴുകിവരുന്ന രാവുകള്‍ !
നിരന്ജനും നയനയും മനസ്സില്‍ വിങ്ങല്‍ ഉണര്‍ത്തി.
സസ്നേഹം,
അനു
മുല്ല :ഒരു നല്ല വായന സമ്മാനിച്ചതിനു ആദ്യം തന്നെ ഒരു ആത്മാര്‍ത്ഥ നന്ദി അറിയിക്കട്ടെ ...ബ്ലോഗുകളില്‍ വായിക്കുന്ന ഭൂരിഭാഗം കഥകളും രണ്ടു പാരഗ്രാഫ് വായിക്ക്മ്പോഴേക്കും ബോര്‍ തോന്നും ( എന്റെ തടക്കം ) എന്നാല്‍ ഇത് പോലെ അപൂര്‍വം ചിലതെ ഇത് പോലെ വായനക്കാരെ പിടിച്ചിരുത്തുന്നുള്ളൂ ...വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന ഒരു നല്ല കഥ !!
ആദ്യമായാണ് ഇങ്ങോട്ട് വരുന്നത്. കഥ വളരെ വളരെ നന്നായിട്ടുണ്ട്. ആകാംഷയോടെ വായിച്ചു.ആശംസകൾ
ഷബ്നയെ എനിക്കറിയാം, എഴുതുന്നതൊക്കെ വായിക്കാറും ഉണ്ട്. നല്ല അഭിപ്രായമാണു താനും. വന്നതിനും വായിച്ചതിനും നന്ദി,സ്നേഹം.
Very good, Congratulations, I think you realized your talents now. Wish you all the best
കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , അഭിനന്ദനങ്ങള്‍......
മികച്ച അവതരണം ... ആശംസകള്‍
valare nannayi avatharippichu..... bhavukangal............ blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ..... vayikkumallo...........
ഈ പോസ്റ്റ് മുൻപ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇന്നാണ് വായിക്കുന്നത്. ഇവിടെ വന്നിട്ട് മറ്റുപോസ്റ്റുകൾ വഴി പോയി.
മികച്ച അവതരണം തന്നെ. ഇനിയും ഇങ്ങനെ മനോഹരമായ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
ഞാൻ ഈ ഓർമ്മ വളരെ നേരത്തെ വായിച്ചു. എന്തൊക്കേയോ മനസ്സിൽ വന്നത് കമന്റായെഴുതുകയും ചെയ്തു. അതിവിടെ കാണാനില്ല. ഏതു വഴിയ്ക്ക് പോയോ ആവോ?
മുല്ലേടെ ഭാഷയ്ക്ക് മുല്ലപ്പൂവിന്റെ സൌരഭ്യമാണ്....
പിന്നെ ഈ സ്ഥലമൊക്കെ പരിചയമുള്ളതുകൊണ്ട് ഞാനും അവിടെ ഉണ്ടായിരുന്നു എന്നു തോന്നി.....അതി മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.
Post a Comment