
ശ്വാസം മുട്ടല്‍ കാരണം ബുദ്ധിമുട്ടുന്ന മൊനേയും കൊണ്ട് ഡോക്ടറുടെ
അടുത്തേക്ക് പോകുന്നതിനിടയില്‍ ഞാനയാളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
നിങ്ങളവിടെതന്നെ വെയിറ്റ് ചെയ്യണം, ഡൊക്ടറെ കണ്ട് ഞാന്‍ വേഗം
തിരിച്ച് വരാം. അല്ലെങ്കില്‍ പിന്നെ എനിക്ക് വേറെ വണ്ടി കിട്ടില്ല
ഇന്നേരത്ത്, ഇവരെ രണ്ടു പേരേംകൊണ്ട് നടക്കാനാകില്ല എന്നൊക്കെ.
റിക്ഷ ചവിട്ടി നീങ്ങുന്നതിനിടയില്‍ അയാള്‍ മിണ്ടുന്നേയില്ല.
നോമ്പ് തുറക്കാനാവുന്നതിനു മുന്‍പെ തിരിച്ചെത്താം എന്ന് കരുതി
ക്ലിനിക്കിലെത്തിയപ്പോള്‍ അവിടെ ഡോക്ടര്‍ എത്തിയിട്ടില്ല. തിരിച്ച്
പോയാല്‍ രാത്രിയെങ്ങാനും അസുഖം അധികായാല്‍ ഒറ്റക്കെന്ത്
ചെയ്യുമെന്ന ആധിയില്‍ മക്കളേയും പിടിച്ച് അവിടെയിരിക്കുന്നതിനിടയില്‍
ഉപ്പാക്ക് ഈ സമയം തന്നെ ഓഫീഷ്യല്‍ ടൂറ് വന്നല്ലൊയെന്ന്
ഞാനവരോട് തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു.
മരുന്നൊക്കെ വാങ്ങി മടങ്ങുമ്പോഴെക്കും ഇരുട്ട് വീണിരുന്നു.
ഡിസംബറില്‍ ആഗ്രയിലെ തണുപ്പ് സഹിക്കാനാകില്ല
കൂടെ നോമ്പും. “ഭയ്യാ ജല്‍ദി ജാ.. രോജ ഖൊല്‍നെകെലിയെ
ടൈം ഹോഗയി.“ എന്ന എന്റെ വിളിയൊന്നും അയാള്‍
കേട്ട മട്ടില്ല. ഒരു മിണ്ടാപ്പൂതം. എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
സദര്‍ ബസാറും കഴിഞ്ഞ് പാര്‍വതിപുര കഴിഞ്ഞ്
നേരെ പോകുന്നതിനു പകരം അയാള്‍ ഇടത്തോട്ട് തിരിഞ്ഞപ്പോള്‍
എന്റെ നെഞ്ച് കത്തി. റബ്ബേ ഇയ്യാളെങ്ങോട്ടാണീ പോണത്. എന്നെം
കുട്ടികളെം ഇയാള്‍ എന്താക്കും എന്നൊക്കെ ആലോചിച്ച് ഞാനിരുന്നു
വിയര്‍ത്തു ആ തണുപ്പിലും. കുട്ടികളെയും കൊണ്ട് വണ്ടിയില്‍ നിന്ന്
ചാടാനാകില്ല.
വരുന്നത് വരട്ടെ എന്ന് കരുതി ഇരിക്കുന്നതിനിടെ അയാള്‍
പൊളിഞ്ഞ് കിടക്കുന്ന ഒരു മതിലിനു മുന്നില്‍ റിക്ഷ നിര്‍ത്തി
മതിലനപ്പുറത്തേക്ക് കയറിപ്പോയി. ഇനിയിപ്പൊ എന്ത്
ചെയ്യുമെന്ന് വിചാരിക്കുന്നതിനിടയില്‍ കൈയിലൊരു ഗ്ലാസ്സും
ജഗ്ഗില്‍ വെള്ളവുമായ് അയാള്‍ ഇറങ്ങിവന്നു. ഗ്ലാസ്സെനിക്ക് നിട്ടി.
പീലോ ബഹന്‍ ജീ എന്നു പറഞ്ഞപ്പോള്‍ എന്റെ നാവിറങ്ങിപ്പോയി.
പിന്നാലെ അയാളുടെ ഭാര്യ എന്നു തോന്നിക്കുന്ന സ്ത്രീ ഒരു പാത്രത്തില്‍
അപ്പോള്‍ ചുട്ടെടുത്ത റൊട്ടിയുമായ് വന്നു. വേണ്ടായെന്ന് പറഞ്ഞിട്ടും അവര്‍
സമ്മതിച്ചില്ല. ബാജറയുടെ പരുപരുത്ത ആ റോട്ടിയുടെ രുചി എന്റെ
നാവില്‍ ഇപ്പോളുമുണ്ട്. മനസ്സില്‍ എല്ലാ ഇഫ്താറുകളേക്കാളും
ആ ഒരു ഇഫ്താറിന്റെ മധുരവും.
കൊടിയ ദാരിദ്ര്യത്തിലും അവരുടെ അന്നം പങ്കുവെക്കാന്‍
തയ്യാറാവുകയും അമുസ്ലിമായിട്ട് കൂടി ഞങ്ങളെ നോമ്പ് തുറപ്പിക്കാന്‍
അവര്‍ കാണിച്ച ആ നല്ല മനസ്സുമൊക്കെ കാരണമാണു ഇന്നും ഈ
ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Thursday, August 16, 2012
ബാജ്രയുടെ മധുരം.
Saturday, June 30, 2012
മഞ്ഞുറഞ്ഞ വഴികളിലൂടെ...
കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്റ് ; അങ്ങനെയാണു സിക്കിം അറിയപ്പെടുന്നത്.
തികച്ചും സാര്‍ത്ഥകമായ പേരു തന്നെയെന്ന്
സിക്കിമിലൂടെ ഒരു വട്ടം സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യമാകും.
മഞ്ഞും തണുപ്പും കൈകോര്‍ത്ത് പിടിച്ച്
താഴെ കുന്നിന്‍ ചെരുവില്‍ ഉറങ്ങിക്കിടക്കുന്ന
ഗ്രാമങ്ങളിലേക്ക് നമ്മെ വരവേല്‍ക്കും. കാറ്റ് , മെല്ലെ കവിളില്‍
തട്ടി ദേ ...ആ മഞ്ഞ് മലയില്‍ നിന്നാണു ഞാന്‍ വരുന്നതെന്ന്
കൈചൂണ്ടിയാല്‍ നമ്മള്‍ ഒന്നുകൂടെ ചൂളിപ്പിടിക്കും തണുത്തിട്ട്....
വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
അവരെ തൊട്ട് തീണ്ടിയിട്ടില്ല.
സുഖിം എന്നും സിക്കിമിനെ വിളിച്ച് കേള്‍ക്കാറുണ്ട്. ഗാംങ്ങ്ടോക്ക്
ആണു സിക്കിമിന്റെ തലസ്ഥാനം. സിലിഗുരിയില്‍ നിന്നും
അന്‍പത്താറ് കിലോമീറ്ററാണ് ഗാങ്ങ്ടോക്കിലേക്ക്, സിലിഗുരിയില്‍
ഒരു എയര്‍പോര്‍ട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാല്‍ ഗുഡിയാണു
ഏറ്റവും അടുത്തറെയില്‍ വേ സ്ടെഷന്‍. ന്യൂ ജയ്പാല്‍ ഗുഡിയില്‍
ഇറങ്ങിയാല്‍ ടാക്സി കിട്ടും ഗാംങ്ങ്ടൊക്കിലേക്ക്,സിലിഗുരി വഴി.
സിലിഗുരിയില്‍ നിന്നും വഴി രണ്ടായി പിരിഞ്ഞു പോകുന്നുണ്ട്,
ഡാര്‍ജിലിങ്ങിലേക്ക് നാല്പതോളം കില്പ്മീറ്റരെ ഉള്ളു.
സിലിഗുരിയില്‍ നിന്നും ഗാങ്ങ്ടോക്കിലേക്കുള്ള കയറ്റം കയറുമ്പോള്‍
ഒരു നദിയും നമുക്ക് പിന്നാലെ വരും.
ടീസ്റ്റാ നദി, സിക്കിമിന്റെ ജീവ നാഢി. കലങ്ങിമറിഞ്ഞ് രൌദ്രഭാവത്തോടെ
ഉരുളന്‍ കല്ലുകള്‍ക്ക് മേല്‍ തലതല്ലിപ്പൊട്ടിച്ച്
ഒരു നദി, വണ്ടിയുടെ ഇരമ്പത്തിനു മീതെ അവളുടെ ശബ്ദം കേള്‍ക്കാനാകും.
ഹിമാലയത്തിലെ സോ ലാമൊ കുന്നില്‍
( Tso- Lhamo) നിന്നുല്‍ഭവിച്ച് സിക്കിമിന്റെ മുഴുനീളം ഓടിക്കിതച്ച്
തളര്‍ന്ന് ബ്രഹ്മപുത്രയെ വാരിപ്പുണരുന്ന മിടുക്കി.
റാംഗ്പോ ടൌണിനേയും കാലിപ്പൊംഗ് പട്ടണത്തേയുമൊക്കെ
തൊട്ട് തൊട്ടില്ലാന്ന മട്ടില്‍ അവള്‍ നമ്മോടൊപ്പം യാത്ര
തുടരും. കാലിപ്പോംഗില്‍ വെച്ച് രംഗീത് നദിയും ചേരുന്നുണ്ട് ഇവളുടെ
കളിയാട്ടത്തില്‍. അതി ശക്തമായ ഒഴുക്കാണിവിടെ,
പുഴക്ക് ഭ്രാന്ത് പിടിക്കുക എന്ന് കെട്ടിട്ടില്ലേ അത് തന്നെ. റാഫ്റ്റിങ്ങിനു
പറ്റിയ ഒഴുക്കും വെള്ളത്തിരിച്ചിലുകളും. കാലിപ്പോങ്ങിലെ
ടീസ്റ്റബസാറില്‍ റാഫ്റ്റിങ്ങിനുള്ള സൌകര്യം ഉണ്ട്.
സിക്കിമിന്റെ തലസ്ഥാനമാണു ഗാങ്ങ്ടോക്ക്. ഒരു ചെറിയ
പട്ടണം, പക്ഷെ നല്ല വൃത്തിയും വെടിപ്പുമുള്ള നിരത്തുകള്‍.
എംജി മാര്‍ഗും ലാല്‍ മാര്‍ക്കറ്റുമാണു പ്രധാന ഷോപ്പിങ്ങ് ഏരിയകള്‍.
ഭൂമിയുടെ കയറ്റിറക്കങ്ങള്‍ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള
നിര്‍മ്മാണ രീതിയാണു സിക്കിമിലുടനീളം. കടകളിലേക്ക് ചിലപ്പോള്‍
നൂറുക്കണക്കിനു പടികള്‍ കയറിച്ചെല്ലണം. വൃദ്ധന്മാര്‍ അടക്കമുള്ള
പ്രദേശവാസികള്‍ അനായാസം കയറിപ്പോകുന്നത് പലപ്പോഴും നമുക്ക്
നോക്കിനില്‍ക്കേണ്ടി വരും.
ബൂട്ടിയാസ്, ലെപ് ചാസ്, നേപ്പാളീസ് എന്നീ മൂന്ന് വിഭാഗം ആളുകളാണ്
ഇവിടെയുള്ളത്. നേപ്പാളിയും ഹിന്ദിയും ഇംഗ്ലീഷും അറിയാം
അവര്‍ക്ക്. ടൂറിസമാണു പ്രധാന വരുമാന മാര്‍ഗ്ഗം. സ്തീകള്‍ക്കാണു
കുടുംബത്തില്‍ പ്രാധാന്യം എന്നു തോന്നുന്നു.
വെളുപ്പിനു ഫ്ലാസ്ക്കുകളില്‍ ചായ നിറച്ചു കൊണ്ട് വന്ന് വില്‍പ്പന
നടത്തുന്ന സ്ത്രീകള്‍ നിരവധി. പുലര്‍ച്ചെ എണീറ്റ് ചുടുചായയും കുടിച്ച്
അങ്ങകലെ വെള്ളിക്കൊലുസണിഞ്ഞു നില്‍ക്കുന്ന കാഞ്ചന്‍ ജംഗയുടെ
കാഴ്ച്ച അതിമനോഹരമാണു.
ഗാങ്ങ്ടൊക്കില്‍ നിന്നും അന്‍പത്തിയാറ് കിലോമീറ്ററാണു
നാഥുല പാസ്സിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍
റോഡുകളിൽ ഒന്നാണു നാഥുല പാസ്സ്. പണ്ട് ഹൈസ്ക്കൂളില്‍ സില്‍ക്ക് റൂട്ടിനെ
പറ്റി ബാലചന്ദ്രന്‍ മാഷ് ക്ലാസ്സെടുക്കുമ്പോള്‍ കോട്ടുവാ വിട്ട്
സമയത്രായെടീന്ന് ചോദിക്കുമായിരുന്നു ഞാന്‍ ജ്യോതിയോട്..,
ഇപ്പോള്‍ ഗാങ്ങ്ടൊക്ക് -നാഥുലാ ഹൈവേയില്‍ നില്‍ക്കുമ്പോള്‍
പൊടുന്നനെ എനിക്ക് മാഷിനെ ഓര്‍മ്മ വന്നു. ചൈനയില്‍ നിന്നും
ഇന്ത്യയിലേക്ക് വ്യാപാരസംബന്ധമായ് ആളുകള്‍ കടന്നു വന്നിരുന്ന റൂട്ടാണിത്.
ഒരുപാട് പേരുടെ ചവിട്ടറ്റിയേറ്റ പുരാതനമായ മണ്ണ്. ആര്‍ക്കറിയാം
ചിലപ്പോള്‍ ഹുവാന്‍സാങ്ങ് ഇന്ത്യയിലേക്ക് കടന്ന് വന്ന വഴിയും
ഇത് തന്നെയാവില്ലേ...
വളഞ്ഞു പുളഞ്ഞ് മേലോട്ട് കയറിപ്പോകുന്ന റോഡില്‍ താഴേക്ക്
നോക്കിയാല്‍ തല കറങ്ങും, റോഡിന്റെ പകുതിയേ ഉള്ളൂ,
ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു. എപ്പോള്‍ വേണെലും
ലാന്‍ഡ് സ്ലൈഡ് ഉണ്ടാകാം എന്ന മുന്നറിയിപ്പ്
ബോര്‍ഡുകള്‍ കണ്ടു പലയിടത്തും. ബോര്‍ഡര്‍ റോഡ്
ഓര്‍ഗനൈസേഷന്റെ ജവാന്മാര്‍ പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍
അപ്പപ്പോള്‍ നന്നാക്കുന്നുണ്ട്. അങ്ങകലെ മഞ്ഞു കുപ്പായമണിഞ്ഞ്
നില്‍ക്കുന്ന ഹിമവാന്റെ ഗാംഭീര്യം കാണുന്നുണ്ട്.
നാഥുലപാസ്സിലെക്ക് എത്തുന്നതിനു മുന്‍പാണു മഞ്ഞുറഞ്ഞ്
രൂപപ്പെട്ട ചങ്കു ലേക്ക്. ഹിമവാന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന സുന്ദരി.
തന്റെ നീണ്ടഫ്രോക്കിന്റെ അറ്റത്ത് നനുത്ത മഞ്ഞ് കട്ടകള്‍
കൊണ്ട് അലങ്കാരപ്പണികള്‍ തുന്നി പ്പിടിപ്പിച്ച് മിഴികള്‍
പൂട്ടി ലാസ്യ ഭാവത്തില്‍ ശയിക്കുന്ന മോഹിനി.
തണുപ്പിപ്പോള്‍ അതിന്റെ ഉച്ഛസ്ഥായിയിലാണു, തണുപ്പിനെ
തടയാന്‍ കമ്പിളിക്കോട്ടുകളും കാലുറകളും വില്‍ക്കുന്ന
കടകളുണ്ട് അവിടെ ധാരാളം. ജാക്കറ്റും കാലുറയുമൊക്കെ
ധരിച്ച് തണുപ്പിനെ തോല്‍പ്പിച്ച സന്തോഷത്തോടേ
വീണ്ടും മുകളിലേക്ക്...യാക്കിന്റെ പുറത്തൊരു സവാരി നടത്താം വേണമെങ്കില്‍..
സമുദ്ര നിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലാണുനാഥുലാ പാസ്സ്.
ചുറ്റും മഞ്ഞ് കമ്പളം വിരിച്ചിരിക്കുന്നു.
യഥേഷ്ടം ഇറങ്ങി മഞ്ഞ് വാരിക്കളിക്കാം നമുക്ക്.
മഞ്ഞ് കമ്പളത്തിലൂടെ താഴേക്ക് ഉരസിയിറങ്ങാന്‍ നല്ല സുഖം.
ഏറ്റവും മുകളില്‍ ഒരു ക്ഷേത്രമുണ്ട്. ബാബ ഹര്‍ഭജന്‍ സിങ്ങിന്റെ
ഫോട്ടോയൊക്കെ വെച്ച് ഒരു ചെറിയ അമ്പലം.
രജപുത്ത റെജിമെന്റിലെ ധീരനായ ജവാനായിരുന്ന ഹര്‍ബ ജന്‍ സിംഗ്
1965 ല്‍ സിക്കിമില്‍ വെച്ചാണു അന്തരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണു ഈ മന്ദിര്‍. ഈ കൊടും
മഞ്ഞത്ത് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍
സദാസമയവും ജാഗരൂകരായ് നില്‍ക്കുന്ന പട്ടാളക്കാരെ
എത്ര നമിച്ചാലും മതിയാകില്ല. സീറോ പോയിന്റിലേക്ക്
ഇനിയും മുകളിലേക്ക് പോകണം. അവിടെ ചൈനയുടേയും
ഇന്ത്യയുടേയും അതിര്‍ത്തി വേലിക്കെട്ടി തിരിച്ചിരിക്കുന്നു.
1961 ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടര്‍ന്ന് ഈ വഴി
അടച്ച് സീല്‍ വെച്ചിരുന്നു. പിന്നീട് 2006 ലാണു അതിര്‍ത്തി
വീണ്ടും തുറക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന
മഞ്ഞാണു ചുറ്റിനും, വീശിയടിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം
മാത്രെ കേള്‍ക്കാനുള്ളൂ. മഞ്ഞിനു മുകളില്‍ നിശബ്ദത വല
കെട്ടിയിരിക്കുന്നു. അല്ലെങ്കിലും എല്ലാ അതിര്‍ത്തികളും
ഇങ്ങനെ തന്നെയാണു. സൌഹൃദവും സ്നേഹവുമൊക്കെ
കനത്ത ഭാവ ചലങ്ങളില്‍ ഒളിപ്പിച്ച് വെച്ച് വല്ലാതെ മസിലു പിടിച്ചു കളയും.
മഞ്ഞില്‍ കാല്‍ പൂഴ്ത്തി നിന്ന് തണുത്ത് മരവിച്ച കൈവിരലുകള്‍
കൂട്ടിത്തിരുമ്മി അവിടയങ്ങനെ നില്‍ക്കുമ്പോള്‍ ഞാനാലോചിച്ചത്
അതിര്‍ത്തികളില്‍ മുട്ടിത്തിരിയാത്ത രാജ്യങ്ങളെ കുറിച്ചായിരുന്നു.
വേലി കെട്ടി തിരിക്കാതെ , തുറിച്ച നോട്ടങ്ങളില്ലാതെ യഥേഷ്ടം
ആര്‍ക്കും കടന്നു പോകാവുന്ന വഴികള്‍.
സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിത്താരകള്‍...
Friday, June 15, 2012
ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര...
“ ബാബീ ആപ് ചായ് നഹി പിയാ, ക്യോം..ഹം ലോഗ് ഗരീബേ,
ഖര്‍ തോ ചോട്ടാ ഹേ..ഇസ് ലിയെ......? .”
എനിക്ക് മുന്നിലിരുന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍
ചവര്‍പ്പ് കാരണം കുടിക്കാനാവാതെ വെച്ചിരുന്ന
വെള്ളം ഒറ്റവലിക്ക് ഞാനെടുത്ത് കുടിച്ചു. പിന്നാലെ ചായ കുടിച്ച്
ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ ചിരി വറ്റിപ്പോയിരുന്നു
എന്റെ ഉള്ളില്‍.
വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ
ഔറംഗാബാദ് എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങള്‍, വിഷന്‍ 2016 ന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവിലേക്കൊരു യാത്ര എന്ന
പരിപാടിയില്‍ അംഗമാകുമ്പോഴെ ഉറപ്പിച്ചിരുന്നു ഇതെന്റെ കാഴ്ച്ചപ്പാടുകളെ,
ചിന്തകളെയൊക്കെ മാറ്റിമറിക്കുമെന്ന്..., പക്ഷെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ
സ്ഥിതി, ജനങ്ങളുടെ ജീവിതം ,ഇത്രത്തോളം ദയനീയമാകുമെന്ന് ഞാന്‍
സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
ഇന്ത്യയുടെ ഒട്ടുമിക്ക പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞാന്‍ പോയിട്ടുണ്ട്,
അന്നൊക്കെ ഇന്ത്യയുടെ മറ്റൊരു
മുഖമാണു ഞാന്‍ കണ്ടത്, ആഘോഷങ്ങളുടെ, ധാരാളിത്തത്തിന്റെ ,
പ്രൊഢിയുടെ വര്‍ണാഭമായ മായക്കാഴ്ചകള്‍.
കോട്ടക്കൊത്തളങ്ങള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍,
തെരുവുകളിലൂടെ ആടിയും പാടിയും നീങ്ങിക്കൊണ്ടിരിക്കുന്ന
ജനങ്ങള്‍, ഒരിക്കലും ഉറങ്ങാത്ത നഗരവീഥികള്‍.....
പക്ഷെ ഇപ്പോള്‍ ബംഗാളിലേയും ബീഹാറിലേയും ഗ്രാമങ്ങളിലൂടെ
കടന്നു പൊയപ്പോള്‍, അവരുടെ വീടുകളുടെ
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇന്ത്യയുടെ
നവോത്ഥാനം തുടങ്ങേണ്ടത് നഗരങ്ങളില്‍ നിന്നല്ലാ എന്നും അതിവിടത്തെ
ഗ്രാമങ്ങളില്‍ നിന്നുമാണെന്ന് പറയുകയും അതിനു വേണ്ടി പരിശ്രമിക്കുകയും
ചെയ്ത ഒരു കുറിയ മനുഷ്യനേയാണു; ഗാന്ധിജിയെ..., അന്ന് വിഭജനത്തിനു
ശേഷം ബ്രിട്ടീഷുകാര്‍ കട്ടു കടത്തിക്കൊണ്ട് പോയതിന്റെ ബാക്കി സാധനസാമഗ്രികള്‍ ,
പെന്നുകളും മഷിക്കുപ്പിയുമടക്കമുള്ള വസ്തുവകകള്‍
പങ്കിട്ടെടുക്കുന്ന തിരക്കിലായിരുന്നു ജിന്നയും പട്ടേലും നെഹ്രുവുമൊക്കെ,
ഇതിലൊന്നും ഭാഗഭാക്കാവാതെ ഗാന്ധിജി ഗ്രാമങ്ങളിലെ ജനങ്ങളെ
കക്കൂസുണ്ടാക്കുന്നത് പഠിപ്പിക്കുകയായിരുന്നു....!! അവിടുന്ന് അവര്‍
മുന്നോട്ട് പോയിട്ടേയില്ല... ആ ഗ്രാമങ്ങളിലൊന്നും ഇപ്പൊഴും
ഒറ്റകക്കൂസു പോലുമില്ല...!!!!
നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....എന്ന്
നമ്മെ പാടിപ്പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ നീണ്ടകാലം
ഭരിച്ച ഒരു സ്ഥലമാണു ബംഗാളെന്ന് , ആ ഗ്രാമങ്ങളുടെയും ജനങ്ങളുടെയും
അവസ്ഥ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം. വയലും കൃഷിയുമൊക്കെ
എമ്പാടുമുണ്ട്. അതൊക്കെ ജമീന്ദാറുടെയും ഠാക്കൂറുമാരുടേതുമാണെന്ന് മാത്രം.
അവിടെ പണിയുണ്ടെങ്കില്‍ മെയ് മറന്ന് പണിയാം, തുഛമായ കൂലിക്ക്,
അല്ലെങ്കില്‍ പട്ടിണി. വെസ്റ്റ് ബംഗാളിലെ മാല്‍ഡ പ്രവിശ്യയില്‍ ഉള്‍പ്പെട്ട
ഗ്രാമങ്ങളാണു ഡാക് ബംഗ്ല, റാണി നഗര്‍, ശങ്കര്‍പൂര്‍ എന്നിവ.
ഒന്നിനൊന്ന് കഷ്ടമാണു ഓരോയിടത്തേയും അവസ്ഥ. ഒരു ജനതയെ ജീവിതകാലം
മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
നിഷേധിക്കുക എന്നതാണു. അത് കാലാകാലമായ് ഭരണകൂടം വളരെ
നന്നായിതന്നെ ചെയ്യുന്നുണ്ട്. എന്നാലല്ലെ വോട്ട് ബാങ്ക് നിലനില്‍ക്കൂ..
ഇനി സ്കൂളുകള്‍ ഉള്ളിടത്താകട്ടെ പഠിപ്പ് എന്നൊരു സംഗതി ഇല്ലാത്രെ.!!
റാണി നഗറില്‍ വെച്ച് ചുറ്റും കൂടിയ പയ്യന്മാരില്‍ ഒരുത്തന്‍ പറഞ്ഞത്
പഠിപ്പിക്കുന്ന ഒരു ടീച്ചറെ വേണം ഞങ്ങള്‍ക്ക് എന്നാണു, ഒരുപാട്
പേരോട് പറഞ്ഞു നോക്കിയിട്ടും നടക്കുന്നില്ലായെന്ന്.., അവനത് പറഞ്ഞപ്പൊ
ഞാനോര്‍ത്തത് എന്റെ മോനേയാണു, എന്തെല്ലാം സൌകര്യങ്ങളാണു
നമ്മുടെയൊക്കെ മക്കള്‍ക്ക്....
(ബംഗാളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട്പോകാന്‍ ഉപയോഗിക്കുന്ന വണ്ടി)
ശങ്കര്‍പൂരില്‍ വിഷന്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യന്‍ സ്കൂളുണ്ട്,
കുറെയധികം കുട്ടികളുണ്ട് അവിടെ,റാണിനഗറില്‍ മലയാളിയായ
ഒരു എഞ്ചിനീയര്‍ ഇരുപത്തഞ്ചോളം ഏക്കര്‍ സ്ഥലം വാങ്ങി വിഷനു
കൈമാറിയിട്ടുണ്ട്. അവിടെ വീടുകളും ആശുപത്രി തുടങ്ങിയവ സ്ഥാപിക്കുന്നതിന്റെ
പ്രാരംഭ പ്രവര്‍ത്തനത്തിലാണു വിഷന്‍ പ്രവര്‍ത്തകര്‍.ഡാക് ബംഗളായില്‍
കുറെയധികം വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
കടലില്‍ കായം കലക്കിയ പോലെയേ ആവുന്നുള്ളു ഇതൊക്കെ,
പാവപ്പെട്ടവരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുത്താണു വീടുകളും
തൊഴില്‍ സാമഗ്രികളുമൊക്കെ വിതരണം ചെയ്യുന്നത്, സത്യം പറഞ്ഞാല്‍
എല്ലാവരും സഹായത്തിനു അര്‍ഹരാണു, ഒരു എന്‍ ജി ഒ സംഘടന
വിചാരിച്ചാലും അതിനു കഴിയില്ല, അത്രക്കുണ്ട് കഷ്ടപ്പെടുന്നവര്‍.
സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ സഹായം എത്തേണ്ടിയിരിക്കുന്നു.
ഗ്രാമത്തിലൊരിടത്തും ആശുപത്രികളില്ല, ഉള്ളത് തന്നെ അന്‍പതും
അറുപതും കിലോമീറ്ററുകള്‍ അപ്പുറത്താണു, എത്തിപ്പെടുക അസാധ്യം,
മിക്ക പ്രസവങ്ങളും നടക്കുന്നത് വീട്ടില്‍ വെച്ച് തന്നെ. അമ്മക്കും കുഞ്ഞിനും
ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍ കിടക്കും. നസ് ബന്ധി എന്നൊരു ഏര്‍പ്പാട് അവരുടെ
ഇടയില്‍ ഇല്ല. എനിക്ക് മുന്നില്‍ നിന്ന കൌമാരം വിടാത്ത ഒരു
ഗര്‍ഭിണിയോട് ഞാന്‍ ചോദിച്ചു ഇതെത്രാമെത്തേതാണെന്ന്...
വിരല്‍ മടക്കി അവള്‍ പറഞ്ഞു നാലെന്ന്, എന്റെ നോട്ടം കണ്ടാവണം
അടുത്തിരുന്ന അവളുടെ ഭര്‍ത്താവ് കൈയുയര്‍ത്തി കാ കരേ..ഊപ്പര്‍ വാല
ദേത്തേ ഹേനാ..എന്നു പറഞ്ഞപ്പോള്‍ എനിക്കവന്റെ മൂഞ്ചിക്കിട്ടൊന്ന്
കൊടുക്കാന്‍ തോന്നി. പക്ഷെ ഞരമ്പെഴുന്നു നില്‍ക്കുന്ന കൈകള്‍ കൊണ്ട്
വീര്‍ത്തുനില്‍ക്കുന്ന വയറും താങ്ങി ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍
ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു പോയി.
സിന്തഗി പേ കോയി കുശി നഹി, രംഗി കപടാ, മകാന്‍ ,
ഖാനാ ഭി കമി. ഫിര്‍ കൈസേ മെനെ ഇസ് സെ
യെ ഭി മനാ കര്‍ സക്തി....? ഞാന്‍ മരിച്ചു പോകുമെങ്കില്‍
പോയ്ക്കോട്ടേന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ
നാവിറങ്ങിപ്പോയി.
മാല്‍ഡ റെയില്‍ വെ സ്റ്റേഷനില്‍ നിന്നും ബീഹാറിലെ അരാഡിയയിലേക്കുള്ള
യാത്രയില്‍ ചൂടും, ഉറക്കമില്ലായ്മയും നീണ്ട യാത്രയുമൊക്കെ കാരണം
എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ബീഹാറില്‍ രണ്ട് ദിവസം ഉണ്ടായിരുന്നു
ഞങ്ങള്‍. മേധാപുര, പുര്‍ണിയ, സുപോല്‍ എന്നീ ജില്ലകളിലെ
ഗ്രാമങ്ങളിലേക്കായിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്.
ഗ്രാമങ്ങളൊക്കെ ബംഗാളില്‍ കണ്ട പോലെ തന്നെ, ദാരിദ്ര്യവും
പട്ടിണിയും തൊഴിലില്ലായമയും കൊണ്ട് വരണ്ട് ഓജസ്സ്
വറ്റിയ ഗ്രാമങ്ങള്‍.
വൈദ്യുതി എന്നത് മിക്കസ്ഥലത്തും
ആര്‍ഭാടമാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറോ
ആണത്രെ കറന്റ് വരിക. കുട്ടികളൊക്കെ പോത്തിന്റെ പുറത്താണു,
ഒന്നുകില്‍ അവരുടെ അല്ലെങ്കില്‍ ജമീന്ദാരുടെ,
അതിനെ മേക്കലാണു പ്രധാന പരിപാടി. സ്കൂളില്‍ പോക്ക് വല്ലപ്പോഴും..
കക്കൂസോ കുളിമുറിയോ ആര്‍ക്കും ഇല്ല, ഒരു നാലു ചുവരിന്റെ മറ
ഉണ്ടായിരുന്നെങ്കില്‍ “ആ ദിവസങ്ങളിലെ “ കഷ്ടപ്പാട്
കുറച്ച് കുറഞ്ഞേനേം എന്നാണു യുവതിയായ ഒരു വീട്ടമ്മ പറഞ്ഞത്. .
ദിനേന പലവട്ടം സാനിറ്ററി നാപ്കിനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യം
കാണുന്ന എനിക്കോ നിങ്ങള്‍ക്കൊ അവരുടെ വിഷമം ഉള്‍ക്കൊള്ളാനാകുമോ...
“ ആ ദിവസങ്ങളില്‍ “ അവരാഗ്രഹിക്കുന്നത് സ്കൂട്ടറോടിക്കാനോ മതിലു
ചാടാനോ ഒന്നുമല്ല ! രക്തം പുരണ്ട തുണി മാറ്റാനും
കഴുകാനും അല്പം സ്വകാര്യത മാത്രമാണു !! പണ്ട് രാജസ്ഥാനിലെ
ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീ പറഞ്ഞത്
വെള്ളമില്ലാത്തത് കാരണം ആ ദിവസങ്ങളില്‍ അവരുപയോഗിക്കുക
മണല്‍ സഞ്ചികളാണെന്ന്...!!! , കിലോമീറ്ററുകള്‍
താണ്ടി വേണം വെള്ളം കൊണ്ട് വരാന്‍. ഇങ്ങനേയും ആളുകള്‍
ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്, അവരുടെ മുന്നിലേക്കാണു
ചാനലുകള്‍ ഈ മായക്കാഴ്ചകള്‍ തുറന്നുവിടുന്നത് !!!!
ബീഹാരിലെ സുപോല്‍ ജില്ലയിലാണു കോസി നദി,
ബീഹാറിന്റെ ശാപമാണു ഈ നദി, വെള്ളപ്പൊക്കം കാരണം തീരാദുരിതമാണു.
കഴിഞ്ഞ 2008 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ അയ്യായിരം
പേരാണു ഇവിടെ ഒലിച്ച് പോയത്. ആടുമാടുകള്‍
വേറേയും.നദിയുടെ കരയിലും നദിക്ക് നടുവിലെ കൊച്ചു തുരുത്തിലും
ഒക്കെയാണു ആളുകള്‍ കഴിയുന്നത്, വെള്ളം പൊങ്ങിയാല്‍
ഒലിച്ച് പോകും എന്നത് സുനിശ്ചയം. എന്നിട്ടും അവരവിടെ തന്നെ
നില്‍ക്കുന്നത് പോകാന്‍ വേറെ സ്ഥലമില്ല എന്നത് കൊണ്ട്
മാത്രമാണു. കുഞ്ഞു കുട്ടികളും വയസ്സാവരും അടക്കം നിരവധി ആളുകള്‍
തിങ്ങി താമസിക്കുന്നുണ്ട് അവിടെ, വല്ലാത്തൊരു
കാഴ്ചയായിരുന്നു അത്, പണമില്ലാത്തവന്‍ പിണം എന്നത് എത്ര സത്യം.
പൊതു ഖജനാവില്‍ നിന്നും കാശെടുത്ത്
കുടുംബ സമേതം തേരാപാര വിദേശയാത്ര നടത്താനും കട്ടുമുടിക്കാനും
മാത്രം മിടുക്ക് കാട്ടുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍
എന്തുണ്ട് പോംവഴി...?
ബീഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള യാത്രയില്‍ ഇടക്ക്
ഞങ്ങള്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലൂടെ കടന്നു
പോയിരുന്നു. കനുസന്യാലും ചാരുമംജുദാറുമൊക്കെ ജീവന്‍
കൊടുത്ത ഒരു പ്രസ്ഥാനം ഉയിര്‍കൊണ്ട ഇടം.
മാവോയിസ്റ്റുകളാണു ഇപ്പോള്‍ ബംഗാളിലും ബീഹാറിലും
ഭീതി പരത്തുന്നത്. ദാരിദ്ര്യത്തിലും കടുത്ത അവഗണയിലും
കിടന്നുഴലുന്ന ഒരു ജനവിഭാഗത്തെ ബ്രെയിന്‍ വാഷ് ചെയ്യാന്‍
എളുപ്പമാണു. അവര്‍ ചാവേറാകും, പൊട്ടിത്തെറിക്കും കാരണം
അവര്‍ക്ക് നഷ്ടപ്പെടാന്‍ കൂടുതലൊന്നുമില്ല.
അരാഡിയയില്‍ നിന്നും നേപ്പാള്‍ ബൊര്‍ഡറിലേക്ക് നാല്പത്തഞ്ച്
കിലോമീറ്ററേ ഉള്ളൂ, മെച്ചി റിവറിന്റെ അപ്പുറത്തും
ഇപ്പുറത്തുമായ് രണ്ട് രാജ്യങ്ങള്‍. ഇപ്പുറം ബംഗാളിലെ പാനിടാങ്കി
എന്ന ചെറിയ പട്ടണം, പുഴക്കപ്പുറത്ത്
നേപ്പാളിലെ കാക്കര്‍ബീഠാ എന്ന അതിര്‍ത്തിഗ്രാമം.
ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമുള്ള ആളുകള്‍ക്ക്
ഭാഷയിലും സംസ്കാരത്തിലും മുഖച്ഛായയിലും എന്തൊരു അന്തരം..!!
നേപ്പാളില്‍ കടക്കാന്‍ വിസയും പാസ്പോര്‍ട്ടുമൊന്നും
വേണ്ട, നേരെ മെച്ചിപാലം കടന്നാല്‍ നേപ്പാളായി.
ഇവിടുന്ന് കാഠ്മണ്ഢുവിലേക്ക് അറുന്നൂറ് കിലോമീറ്ററാണു റോഡ്
മാര്‍ഗ്ഗം. ചെറിയൊരു ടൂറിസ്റ്റ് സ്പോട്ടാണു കാക്കര്‍ബീഠാ, അതുകൊണ്ട്
തന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചമാണു.
ഒരു ഓമ്ലെറ്റിനു മുപ്പത് രൂപയും ചായക്ക് ഏഴുരൂപയും വെച്ച് വില്‍പ്പന തകൃതി.
ഇന്ത്യന്‍ രൂപക്ക് പകരം നേപ്പാള്‍ കറന്‍സി
എക്സ്ചേഞ്ച് ചെയ്യുന്നവരും നിരവധി. പാരിസ്ഥിതിക പ്രശ്നങ്ങള്‍,
സാംസ്കാരികാധിനിവേശം എന്നിവയൊക്കെ ടൂറിസത്തിന്റെ
ഉപോല്‍പ്പന്നങ്ങളായ് ചുണ്ടിക്കാണിക്കാറുണ്ടെങ്കിലും , ടൂറിസം കൊണ്ട്
ജനങ്ങളുടെ പട്ടിണി മാറുമെങ്കില്‍ അത് തന്നെ
നല്ലത്. അവരും ജീവിക്കട്ടെ മനുഷ്യരെ പോലെ...
ഈ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഒരുപാട് കാലത്തേക്ക്
എന്നെ പിന്തുടരും എന്ന് തീര്‍ച്ച. എന്റെ എല്ലാ
അഹങ്കാരങ്ങളും പുറം പൂച്ച്കളും അഴിഞ്ഞ് പോയിരിക്കുന്നു.
വളരെ പരിമിതമായ വസ്തുക്കള്‍ മതി മനുഷ്യര്‍ക്ക് ജീവിക്കാന്‍
എന്ന അറിവ് തന്നെ ധാരാളം. ഇല്ലായ്മകളെ പറ്റി ഞാനിപ്പോള്‍
ആലോചിക്കാറില്ല, മറിച്ച് ദൈവം എനിക്ക് നല്‍കിയ
അനുഗ്രഹങ്ങളെ കുറിച്ച് ഏറെ ബോധവതിയാണു താനും.
ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
നല്ലതാണു ഇടക്ക്, അത് നമ്മെ ജീവിതത്തെ
സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.
(***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.)
Sunday, April 15, 2012
വരവേല്ക്കാം നമുക്കീ അവധിക്കാലത്തെ ........

ഒരവധിക്കാലവും കൂടെ ഇങ്ങെത്തിക്കഴിഞ്ഞു. ഒരു ശരാശരി മലയാളിയുടെ അവധിക്കാലം എന്നുവെച്ചാല്‍ കുട്ടികളുടെ സ്കൂള്‍ അടക്കുന്ന സമയം തന്നെയാണു. അതിനെ ചുറ്റിപറ്റിയെ അവധിക്കാല പ്ലാനിങ്ങുകള്‍ ഏറെക്കുറെയും നടക്കു. പണ്ടൊക്കെ സ്കൂളടച്ചാല്‍ അമ്മവീട്ടില്‍ അല്ലേല്‍ അഛന്‍ വീട്ടില്‍ ,രണ്ടുമാസം അടിച്ച് തിമര്‍ത്ത്, അമ്മമ്മേടെം അഛഛന്റേയുമൊക്കെ ഒപ്പം; പക്ഷെ ഇന്ന് അത് അങ്ങനെയൊന്നുമല്ല. കുടുംബത്തോടൊപ്പം ഒരു യാത്ര... മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും നല്‍കാന്‍. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ അതൊരാവശ്യം തന്നെയാണു, ഒരിക്കലും ആഢംബരമല്ല തന്നെ
ഈ അവധിക്കാലത്തെ മനോഹരമാക്കുവാനും ഒരുപാട് സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് സജെസ്റ്റ് ചെയ്യുവാനും അത് നടപ്പിലാക്കാനും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് അഭിമാനപൂര്‍വ്വം ,സന്തോഷത്തോടെ അറിയിക്കുകയാണു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരെ കേരളത്തിനകത്തും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിലേക്കും കൊണ്ട്പോകാന്‍ കേരള വണ്ടര്‍ ടൂറിനു സാധിച്ചിട്ടുണ്ട്. ആഢംബരമായ ഒരു യാത്രയെക്കാള്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് നമ്മുടെ പോക്കറ്റിനു അനുസൃതമായ യാത്രകളാണു. കൂടുതല്‍ സ്ഥലങ്ങള്‍ കാണുക, ആളുകളെ സംസ്കാരത്തെ അറിയുക, ആ ത്രില്‍ അനുഭവിക്കുക,അതാവണം യാത്രയുടെ ലക്ഷ്യം. അത് നമുക്ക് ജീവിതത്തോടുള്ള ആര്‍ജ്ജവം കൂട്ടുകയേ ഉള്ളു.
ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും ആദ്യം കണക്കിലെടുക്കേണ്ടത് പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ക്ലൈമറ്റ് ആണു. പ്രതികൂല കാലാവസ്ഥയാണേല്‍ പോകാതിരിക്കുന്നത് തന്നെ നല്ലത്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നൊര്‍ത്ത് ഇന്ത്യയിലേക്ക് ; ഡല്‍ഹി, ആഗ്ര ,ജയ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍
നല്ല ചൂടായിരിക്കും. പുറത്തിറങ്ങാന്‍ ആവില്ല, കൂടെ പവര്‍ ഫെയിലറും സെപ്റ്റംബര്‍ മുതല്‍ നല്ല കാലാവസ്ഥയാകും. വിന്റെരിലാണു ഇവിടങ്ങളില്‍ യാത്രക്ക് അനുയോജ്യം.
കാശ്മീരിലെക്ക് ഒരു യാത്ര പോകാന്‍ പറ്റിയ സമയമാണിത്. ഭൂമിയിലെ ആ സ്വര്‍ഗത്തിലേക്കുള്ള യാത്ര നിങ്ങളുടെ അവധിക്കാലത്തെ അനുസ്മരണീയമാക്കും.
ചരിത്രവും മാസ്മരികതയും ഒത്തിണങ്ങിയ ഒരു യാത്രയാണു ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു പറ്റിയത് ആന്‍ഡമാന്‍ ദ്വീപ് തന്നെ. കപ്പല്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും നിങ്ങള്‍ക്ക് അവിടെയെത്താം. പോര്‍ട്ട്ബ്ലെയരിലെ സെല്ലുലര്‍ ജെയിലില്‍ കാലം നിങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കും. ജയിലിലെ പീഢനമുറിയില്‍, ലോകം
കണ്ട എറ്റവും ക്രൂരനായ ജയിലര്‍ ഡേവിഡ് ബാരി ഇരുന്ന കസേരയില്‍ കയറി ഇരുന്നപ്പോള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞ വിറയല്‍; ഇപ്പോഴും എനിക്കൊര്‍മ്മയുണ്ട്. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പറ്റി അതെന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു.
ഇനി കേരളത്തിന്റെ പ്രകൃതി ഭംഗിയില്‍ ലയിച്ച് ചേര്‍ന്നൊരു യാത്രയാണു വേണ്ടതെങ്കില്‍ നേരെ പോവുക. വയനാട്, കുടക്.. അത് നമ്മെ ഒരിക്കലും മടുപ്പിക്കില്ല. വശ്യം മനോഹരം. എന്നും എല്ലായ്പ്പോഴും..
ഊട്ടിയില്‍ സീസണ്‍ തുടങ്ങിയിരിക്കുന്നു. പൂക്കളുടെ ഉത്സവം. ഇനി കോട കാണാനും മഞ്ഞ് അറിയാനുമാണേല്‍ കൊടൈക്കനാല്‍ നിങ്ങളെ കാത്തിരിക്കുന്നു.
മനസ്സില്‍ കവിതയും നഷ്ടസ്മൃതികളും പേറുന്നവരാണേല്‍ നേരെ പോവുക, മധുര ,രാമേശ്വരം ധനുഷ് ക്കോടി. കടലെടുത്ത് പോയ ഒരു പ്രദേശമാണത്.കാണാനല്ല...കേള്‍ക്കാന്‍ , അനുഭവിക്കാന്‍... , പൊടുന്നനെ ഇല്ലാണ്ടായിപ്പോയവരുടെ പിറുപിറുക്കലുകള്‍ക്ക് കാതോര്‍ക്കാന്‍..., ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ
അപ്രത്യക്ഷമായിപ്പോയ ഒരു തീവണ്ടി, അതിലെ ആളുകള്‍,അവരുടെ സ്വപ്നങ്ങള്‍ ...,ആ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ എന്തിനെ പറ്റിയാവും നമ്മള്‍ ഓര്‍ക്കുക..? തീര്‍ച്ചയായും നമുക്ക് ലഭിക്കാതെ പോയ സൌകര്യങ്ങളെ പറ്റിയാവില്ല തന്നെ...മറിച്ച് നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് ദൈവത്തിനു സ്തുതി പറയും.!!
ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍..
അങ്ങനെയുള്ള ഒരു യാത്രക്ക് പോകുകയാണു ഞാന്‍ നാളെ, കൊല്‍ക്കത്തയിലെ, ബീഹാറിലെ , സിക്കിമിലെ ഗ്രാമങ്ങളിലൂടെ... അവിടെയുള്ള എന്റെ സഹോദരങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാനും, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കാകുവാനും. ഗാംങ്ങ്ടോക്കില്‍ നിന്നും 56 കിലൊമീറ്റര്‍ അകലെ കിടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടോറബിള്‍ റോഡായ നാഥുലപാസ്സ് വരെ നീളുന്ന ഒരു യാത്ര...
ഈ യാത്രയിലെ അനുഭവങ്ങള്‍ എന്റെ എഴുത്തിനെയും , ജീവിതത്തേയും ആഴത്തില്‍ സ്വാധീനിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ എന്റെ ഭാണ്ഡം മുറുക്കുകയാണ്.
ശുഭയാത്ര
.
Friday, March 30, 2012
ഒരുവട്ടം കൂടി....
കഴിഞ്ഞാഴ്ച കോട്ടക്കലില്‍ നിന്നു മടങ്ങുമ്പോള്‍ വഴി ബ്ലോക്കായത് കാരണം ബസ്
തിരിച്ച് വിട്ടത് പി എസ് എം ഒ കോളേജിനു മുന്നിലൂടെയാണു. ഞായറാഴ്ച്ക
ആയത് കാരണം ക്ലാസ്സില്ല. കാമ്പസ് ശൂന്യം. കോളേജിനു മുന്നിലെ
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ എന്തെന്ത് വികാരങ്ങളാണു എന്നിലൂടെ
കടന്ന് പോയത്....സന്തോഷം, വേദന, ഒരു തരം അന്യതാബോധം
എല്ലാം കൂടെ ചേര്‍ന്ന്....
ഇവിടെ നിന്ന് പോയതിനു ശേഷം ഈ വഴി ഞാന്‍ വന്നിട്ടേയില്ല...മൂന്ന് വര്‍ഷം
അടിച്ച് പൊളിച്ച് അര്‍മ്മാദിച്ച് നടന്ന കാമ്പസാണു ...
നോക്കിയിരിക്കെ കാമ്പസ് ബഹളമയമായി.
എന്റെ ഫ്രന്റ്സ് മുഴുവനുമുണ്ട്...
പ്രിന്‍സ്സിയുടെ മുറിക്ക് മുന്നില്‍ നല്ല ബഹളം,സമരമാണു. ഫീസടച്ച് ഓഫീസില്‍
നിന്നിറങ്ങിയ ഞാന്‍ അക്കൂട്ടത്തില്‍ നിന്നും ജഹഫറിനെ പിടിച്ച് വലിച്ചു.
‘ടാ ഇന്ന് ***പൈലയുടെ നെര്‍വസ് സിസ്റ്റമാണു(നാഡീവ്യവസ്ഥ) പ്രാക്റ്റിക്കല്‍,
ഇനിയെന്നോട് പൈലയെ ചോദിച്ച് വരണ്ടാന്നു മജീദ്കാക്ക പറഞ്ഞിട്ടുണ്ട്,
പാടത്തൊന്നും വെള്ളമില്ലത്രെ.. നീ വാ...വൈകിയാ സാറ് ക്ലാസ്സീ കേറ്റില്ല.“
ഓടിക്കിതച്ച് ലാബിലെത്തിയപ്പോള്‍ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു, സാറിന്റെ
കൂര്‍ത്ത നോട്ടം കണ്ടില്ലാന്ന് വെച്ച് സീറ്റില്‍ പോയിരുന്നു.
“നീയിതെവിടായിരുന്നു, രണ്ട് മൂന്ന് തവണ സാറ് ചോദിച്ചു നീയെവിടെപ്പോയെന്ന്."
.തോട് കട്ട് ചെയ്ത പൈലയെ എന്റെ ട്രേയില്‍ വെക്കുന്നതിനിടെ ഷഹസാദ്
മെല്ലെ ചിരിച്ചു.
“ കാന്റീനില്‍, രാവിലെ ഒന്നും കഴിച്ചില്ല, പിന്നെ ഓഫീസില്‍,അവട്ന്നല്ലേ
ഞാന്‍ നിന്റെ ജഹഫറിനെ പൊക്കിയേ...ടീ അവനോട് മര്യാദക്ക് പഠിച്ച്
പാസ്സാകാന്‍ പറ,അല്ലേല്‍ നിന്റെ കാര്യാം ഗോവിന്ദ...“
ചെറുതായ് വെട്ടിയ ഫിലിം നെര്‍വുകളുടെ അടിയില്‍ ഭംഗിയായി തിരുകി
വെച്ച് ലേബല്‍ ചെയ്യുന്നതിനിടെ ഞാന്‍ തിരിഞ്ഞ് ഷഹസാദിനെ നോക്കി.
“ പറഞ്ഞിട്ടൊന്നും കാര്യമില്ലടീ...അവള്‍ കണ്ണു നിറച്ചു.
“ എന്താണവിടെ പിറുപിറുപ്പ്..നേരം വൈകി ക്ലാസ്സില്‍ വരിക,
എന്നിട്ട് മറ്റുള്ളവരെ കൂടെ ശല്യപ്പെടുത്താ..“
കുനിഞ്ഞ് നിന്ന് ഞാന്‍ ഡിസ്പ്ലേ ചെയ്തുവെച്ചിരിക്കുന്ന സ്പെസിമെന്‍
നോക്കുന്നതിനിടെ സാര്‍ ദേഷ്യപ്പെട്ടു.
“ നല്ല മണം...സാറിന്ന് ബിരിയാണി കഴിച്ചൊ...” കൈയിലിരുന്ന ഫോര്‍സെപ്സ്
ട്രേയിലിട്ട് ഞാന്‍ മൂക്ക് വിടര്‍ത്തി..”
ഒരു മാത്ര ...സാറിന്റെ കൈയിലിരുന്ന നീഡില്‍ വിറച്ച് പൈലയുടെ
ഗാംഗ്ലിയോണ്‍( തലച്ചോറ്‍) വെള്ളത്തില്‍ പൊങ്ങിക്കിടന്നു.....
കുഞ്ഞു കുഞ്ഞു കുസൃതികളും കളിയാക്കലുകളുമായ് എത്രവേഗമാണു
മൂന്ന് കൊല്ലം തീര്‍ന്നു പോയത്...തന്റെ പ്രണയം നടന്നില്ലേല്‍ മരിച്ച് കളയുമെന്ന്
പറഞ്ഞ് ബാഗില്‍ സ്ലീപ്പിങ്ങ്പിത്സുമായ് നടന്നിരുന്ന
ഷഹസാദിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അവളിപ്പൊ ഗള്‍ഫിലെവിടെയോ
ഉണ്ട് സുഖമായ്, സ്ലീപ്പിങ്ങ് പിത്സൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞിട്ടുണ്ടാകും,
അല്ലെങ്കിലും കാമ്പസ് പ്രണയങ്ങള്‍ക്ക് അത്രയൊക്കെയല്ലേ
ആയുസ്സുള്ളു...പക്ഷേ ഓര്‍മ്മകള്‍ മാത്രം മരിക്കുന്നില്ല. സുഖകരമായ
ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതിപ്പഴും അവിടെത്തന്നെയുണ്ട്....
കാമ്പസിലെ ലൌവ് കോര്‍ണറാണിത്..കെമിസ്ട്രി ബ്ലോക്ക്...
അവര്‍ രണ്ടുപേരും ദേ അവിടെത്തന്നെയുണ്ട്..
പരസ്പരം തോളില്‍ കൈയിട്ട്..മനോഹരമായ് പുഞ്ചിരി പൊഴിച്ചുകൊണ്ട്,
ആത്മമിത്രങ്ങള്‍ , ഇഷാക്കും ഷബീറും; തേങ്ങാപ്പൂളും ചക്കരയും...,
ആരോടെന്നില്ലാതെ ആ പുഞ്ചിരിക്ക് മറുചിരി
ചിരിക്കുമ്പോള്‍ ഷഹസാദ് എന്റെ കൈയില്‍ നുള്ളും..
” ടീ വെറുതെ അവന്മാരെ കണ്‍ഫ്യൂസാക്കണ്ട..”
“ അതിനെന്താ..കുറച്ച് കണ്‍ഫ്യൂസാകട്ടെ” എന്നും പറഞ്ഞ് ക്ലാസ്സിലേക്ക്
കയറുന്നതിനിടെ തിരിഞ്ഞ് നിന്ന് ഒരു പാല്പുഞ്ചിരി കൂടി...
പയ്യെപയ്യെ തോളിലിരുന്ന കൈകള്‍ രണ്ടും പോക്കറ്റില്‍ തിരുപ്പിടിപ്പിക്കാന്‍ തുടങ്ങി,
വൈകാതെ ആത്മമിത്രങ്ങള്‍ അവിടവിടെ തനിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
“ ദ് നിനക്ക് പണിയാകുംട്ടോ..” എന്ന് ഭീഷണിപ്പെടുത്തിയ ഷഹസാദിനെ
ഞാന്‍ സമാധാനിപ്പിച്ചു, “എങ്കി നമുക്ക് നറുക്കിടാം..”
ഞാന്‍ എഴുതിക്കൊടുത്ത നറുക്കുകളില്‍ നിന്നും ഒരെണ്ണം എടുത്തു ഷഹാസാദ് ചിരിച്ചു..
“ ഉം ഉം ....തേങ്ങാപ്പൂള്...”
സന്തോഷത്തോടെ തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ അടുത്ത നറുക്കും
കൂടി നിവര്‍ത്തി. “ ടീ...ഭയങ്കരീ....എന്നും പറഞ്ഞ് തല്ലാനോങ്ങിയ കൈ
നിവര്‍ത്തി അവളെന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.
കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.
എന്തിനും ഏതിനും സംശയം മാത്രം ഉണ്ടായിരുന്ന, ബേജാര്‍സിംഗ്
എന്ന് ഞങ്ങള്‍ കളിയാക്കിയിരുന്ന ഹമീദ്, എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ
എന്നു പറഞ്ഞ് ചായ ഗ്ലാസ്സിലേക്ക് അല്‍ഭുതം കൂറുന്ന മിഴികളോടെ ഇരിക്കുന്ന
റഹ്മാന്‍. ഇന്ന് ബച്ചുക്കാക്കന്റെ കത്തുണ്ടാ യിരുന്നെന്ന് അടക്കം പറയുന്ന ബിന്ദു.
പാഠപുസ്തകങ്ങള്‍ മാത്രം കരളുന്ന രേഖ, സ്വന്തം കാലില്‍
നിവര്‍ന്ന് നിന്ന് എന്റെ ജീവിതം എനിക്ക് തന്നെ ജീവിക്കണം എന്ന് പറഞ്ഞിരുന്ന
ചുണക്കുട്ടി ഹസീന, ഇന്ന് ഒന്‍പതെണ്ണത്തിനേ കിട്ടീള്ളൂ, ബാക്കി നാളെ
നോക്കാട്ടോ... എന്നും പറഞ്ഞ് ചാക്കില്‍ നിന്നും ചാടിപ്പോയ തവളയെ
പിടിക്കാന്‍ ഓടുന്ന മജീദ് കാക്ക.
പിന്നെ അതിനുമൊക്കെ അപ്പുറത്ത് ഞാന്‍ കാരണം ഉയിര് നഷ്ടപ്പെട്ട ഒരുപാട്
മിണ്ടാപ്രാണികളുടെ കരച്ചിലുകള്‍.....
ഇടത് കൈയില്‍ പിടിച്ച തവളയുടെ തല തള്ളവിരല്‍ കൊണ്ട് താഴ്ത്തിപ്പിടിച്ച്
കണ്ണുകള്‍ക്കിടയിലെ ഇത്തിരി സ്ഥലത്ത് മെല്ലെ നീഡില്‍ വെക്കുമ്പോള്‍
എത്ര ശ്രമിച്ചാലും അതിന്റെ കണ്ണിലേക്ക് നോക്കാതിരിക്കാനാവില്ല. മരണം
തൊട്ടടുത്ത് വന്ന് നിക്കുമ്പൊഴുള്ള ആ തണുത്ത നോട്ടത്തെ അവഗണിച്ച്
നീഡില്‍ മെല്ലെ താഴേക്ക് കൊണ്ട് വരുമ്പോള്‍ ഒരു ചെറിയ ഹംബ്,അപ്പോ
അവന്‍ മെല്ലെയൊന്ന് വിറക്കും, അതാണു പോയിന്റ്, തലയോട്ടി അവിടെ
അവസാനിക്കും, താഴെ ഒരു കുഞ്ഞ് സ്പോട്ടുണ്ട്,
(foramen magnum. )നേരെ നീഡില്‍ ഉള്ളിലേക്ക് കയറ്റി ഒറ്റക്കറക്കല്‍,
തലച്ചോര്‍ കലങ്ങിപ്പോകും. (pithing of frog)
മെല്ലെ അതിന്റെ കണ്‍പീലികളില്‍ തട്ടിനോക്കിയാല്‍ ഒന്ന് കണ്ണു ചിമ്മുക
പോലുമില്ല, അനങ്ങാതെ കിടക്കും, ഓര്‍മ്മയില്ലേ പണ്ട് താളവട്ടത്തില്‍
നമ്മെയൊക്കെ കരയിപ്പിച്ച് മോഹന്‍ ലാല്‍ കിടന്നിരുന്നത്....അതേപോലെ..
എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും
ആയുമില്ല അതുകൊണ്ട്. പാതിവഴിയില്‍ എന്നെ തനിച്ചാക്കി കടന്നു പോകുന്ന
സൌഹൃദങ്ങളെ, സ്നേഹത്തേ, എന്റെ പ്രണയത്തെ പോലും പിന്‍ വിളി
വിളിക്കാന്‍ എനിക്കാവുന്നില്ല. പലപ്പോഴും എന്റെ കണ്ണിലും മനസ്സിലും അന്ന് ആ
ക്ലാസ്സ്മുറിയില്‍ വെച്ച് കണ്ട കുഞ്ഞ് ജീവിയുടെ കണ്ണുകളിലെ തണുപ്പ് കയറിവരുന്നു.......
മരണത്തിന്റെ തണുപ്പ്....
ശൂന്യമായ കാമ്പസിനെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന്
ഞാന്‍ കണ്ണുകളടച്ചു.
*** പൈല.----Pila globosa. ഞവണിക്ക, ഞൌഞ്ഞ് എന്നൊക്കെ പറയും.

