Thursday, November 28, 2013

ഉരുകുന്ന മനസ്സുകളും കൊഴുക്കുന്ന വ്യാപാരവും!!

അറിവില്ലായ്മയും അന്ധവിശ്വാസവും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെ തീരാ ദുരിതത്തിലേക്കും അറ്റമില്ലാത്ത നിസ്സഹായതയിലേക്കും തള്ളിയിടുന്നുണ്ട് എന്നും എവിടേയും. എല്ലായ്പ്പോഴുമെന്ന പോലെ ദുരിതങ്ങളും രോഗങ്ങളും ഏറ്റം മാരകമായി പ്രഹരമേൽ‌പ്പിക്കുക പട്ടിണിക്കോലങ്ങളെ തന്നെയാണു. തനിക്ക് നേരെ വരുന്ന പ്രഹരങ്ങളെ ഒരളവ് വരെ തടുത്ത് നിർത്താനും പോംവഴി ആരായാനും കൈയിൽ കാശുള്ളവനു കഴിയും. ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് തരം ജാതിയെ ഉള്ളു എന്നു പലപ്പോഴും പലതും കാണുമ്പോൾ അമർഷത്തോടെ കരുതാറുണ്ട്. 

പാവപ്പെട്ടവനെ കൂടുതൽ പാവത്തത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടുകയാണു നമ്മുടെ നാട്ടിലെ ജാറം ദർഗ,ദേവാലയ വ്യവസായങ്ങൾ. ഇതൊക്കെ വെറും തട്ടിപ്പാണെന്നും , ഈ പോരിശയാക്കപ്പെട്ട മഹാന്മാർക്ക് ജീവിച്ചിരിക്കുന്നവനു വേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലാന്നും പുരോഹിതവർഗത്തിനു അറിയാഞ്ഞിട്ടല്ല. പക്ഷെ സത്യം പുറത്തായാൽ നേർച്ച പ്പെട്ടിയിൽ കൈയിട്ട് വാരാനാകില്ലല്ലൊ.


തിരുനെൽ വേലി- രാമേശ്വരം ഹൈവേയിൽ രാമനാഥപുരം എത്തുന്നതിനു മുൻപ് ഏർവാടി ദർഗ എന്ന ബോർഡ് കണ്ടതും ;ഒന്ന് കയറി നോക്കിയാലോ എന്ന ചോദ്യത്തിനൊപ്പം വണ്ടി തിരിക്കലും കഴിഞ്ഞിരുന്നു. 

ഒന്നരകിലോമീറ്റർ ഉൾലിലേക്ക് ചെന്നാൽ വൃത്തിഹീനമായ തെരുവുകൾക്കും തുറന്ന് നിറഞ്ഞ് കിടക്കുന്ന ഓടകൾക്കും ഇടയിലൂടെ വലിയൊരു ഇരുമ്പ് ഗേറ്റ് കടന്ന് ചെന്നാൽ കാണാവുന്ന കാഴ്ച കണ്ണു നിറക്കുന്നതായിരുന്നു. മണൽ വിരിച്ച മുറ്റത്ത് കെട്ടിയ പന്തലുകളിലും  വശത്തെ തിണ്ണകളിലുമായി നിരന്നു കിടക്കുന്ന മനുഷ്യ ജീവികൾ.


 ചിലരെ സമീപത്തെ തൂണുകളിലും മരങ്ങളിലുമായ് കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നു.


 അന്തം വിട്ട് കിടക്കുന്നവരുടെ സമീപത്തായ് നിസ്സഹായതയിൽ കോടിയ മുഖവുമായ് കാവലിരിക്കുന്ന ബന്ധുക്കൾ. ചിലർ ഒറ്റക്കാണു , അവരുടെ കണ്ണുകളിൽ അറ്റമില്ലാത്ത ശൂന്യത മാത്രം. പോരിശയക്കപ്പെട്ട ഈ മണ്ണിൽ കൊണ്ട് വിട്ട് ബന്ധുക്കൾ രക്ഷപ്പെട്ടതാകാം. നട തള്ളാൻ എന്തെളുപ്പം.


പതിവ് പോലെ മലയാളികളും ഉണ്ട് അവിടെ. വെറുതെ കുറച്ച് പുണ്യം ചാക്കിലാക്കി കിട്ടിയാൽ അവിടെ ഉന്തും തള്ളും ഉണ്ടാക്കാൻ നമ്മളുണ്ടാവുമല്ലൊ മുന്നിൽ. വയനാട്ടുകാരി നസീമയും ഉമ്മയും ഏർവാടിയിൽ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ അസ്വാസ്ഥ്യം ഉണ്ട്.അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഒരു ചെറിയ താളപ്പിഴ. മരുന്നൊന്നും ഇല്ലത്രെ അസുഖത്തിനു ഇവിടെ രോഗികൾക്ക് , മരുന്ന് വെള്ളം മാത്രം,കോഴിക്കോട്ട് എത്ര നല്ല ഡോക്ടർമാരുണ്ട് ഇതിനു ചികിത്സിക്കാൻ ,എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലർത്തി.
മനസ്സ് എന്നത് വല്ലാത്തൊരു അൽഭുതമാണു, അതിന്റെ സഞ്ചാര വേഗവും ഗതിയും നിർണയിക്കുക പ്രയാസം. കടിഞ്ഞാൺ തെല്ലിട കൈയിന്നു പോയാൽ നിയന്ത്രണം അസാധ്യം.  സ്വന്തം ഗതിയും വേഗവും നിയന്ത്രിക്കാനാകാത്ത മനുഷ്യനോളം നിസ്സഹായത വേറെ എന്തിനുണ്ട്. അളവറ്റ സ്നേഹവും കനിവോടെയുള്ള പരിചരണവും ഒപ്പം മരുന്നും കൊണ്ടും മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാനാകു. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദർഗാ പൂജ കൊണ്ട് കഴിയു.


നൂറ്റാണ്ടുകൾക്ക് മുൻപ് മുഹമ്മദ് നബിയുടെ നിർദ്ദേശാനുസരണം മദീനയിൽ നിന്നും ഇസ്ലാം മത പ്രചരണത്തിനു വേണ്ടി ഇന്ത്യയിലേക്ക് വന്ന സഹാബിവര്യനാണു  സുൽത്താൻ ഇബ്രാഹിം ബാദുഷ . ഏറെ നാളത്തെ ദുരിതപൂർണ്ണമായ യാത്രക്ക് ശേഷം അദ്ദേഹം ആദ്യം വന്നിറങ്ങിയത് കണ്ണൂരാണു. അവിടുന്നാണു മധുര വഴി ഏർവാടിയിൽ എത്തുന്നത്.അന്നത് ബൌധിരമാണിക്യ പട്ടണമായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ട് കൊല്ലത്തോളം തമിഴ് പ്രവിശ്യയുടെ ഭരണം കൈയാളിയത് ഇബ്രാഹിം ബാദുഷയായിരുന്നു. 
ഇന്ത്യയിലെ ആദ്യത്തെ അറബി ഭരണാധികാരി. അദ്ദേഹത്തിന്റേയും പിൻ ഗാമികളുടേയും ശവകുടീരങ്ങളാണു ദർഗാ കോമ്പൌണ്ടിനകത്ത്. ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും ! 
കുറച്ച് വർഷങ്ങൾക്ക് മുൻപാണു തീപിടിത്തത്തിൽ പെട്ട് ചങ്ങലക്കിട്ടിരുന്ന ഇരുപതോളം അന്തേവാസികൾ വെന്ത് വെണ്ണീറായത്. അതുണ്ടാക്കിയ പുകിൽ കുറച്ച് കാലത്തേക്കെ ഉണ്ടായുള്ളു. കാരണം രാമനാഥപുരം താലൂക്കിലേക്ക് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഏർവാടി ദർഗയിൽ നിന്നാണു!!


കുട്ടികളുണ്ടാത്തവർ, ഖബറിനരികിലെ തൊട്ടിൽ കെട്ടാനുള്ള സ്ഥലത്ത് തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വാദത്തിനു എന്തടിസ്ഥാനമാണുള്ളത്. അതിത്ര എളുപ്പമായിരുന്നേൽ ഇക്സി, ഐവി എഫ് ടെസ്റ്റ് ട്യൂബ് ബേബി തുടങ്ങി അത്യന്താധുനിക സൌകര്യങ്ങളുമായി രോഗികളെ കാത്തിരിക്കുന്ന കൊടുങ്ങല്ലൂരെയും എടപ്പാളിലേയുമൊക്കെ ഡോക്ടർമാർ വെള്ളം കുടിച്ചേനേം. എന്ത് ആധുനിക ചികിത്സക്കും ഡോക്ടേർസ് 20% വിജയ സാധ്യതയേ പറയുന്നുള്ളുവെന്നും ഞങ്ങളും അത്രയൊക്കെയേ അവകാശപ്പെടുന്നുള്ളുവെന്നുമാണു ഈ അന്ധവിശ്വാസത്തിന്റെ അടിത്തറ. 

ഈ രോഗികളെയും അഗതികളേയും ഏതേലും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് അവശ്യമായ അടിസ്ഥാന ചികിത്സയും ഭക്ഷണവും പരിചരണവും ഏർപ്പാടാക്കി മാന്യമായ ഒരു ജീവിതവും സമാധാനപൂർണ്ണമായ ഒരു മരണവും അവർക്ക് ഉറപ്പാക്കാൻ ഏത് ഭരണകൂടത്തിനാണാവുക. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് തങ്ങളുടെ നിലനിൽ‌പ്പ് ഭദ്രമാക്കാൻ യത്നിക്കുന്ന ഒരു ഭരണകൂടവും ആ നിലക്ക് ചിന്തിക്കില്ല. മാറേണ്ടത് നമ്മളാണു. 

28 comments:

  1. ഏര്‍വാടിദര്‍ഗയിലെ സംഭവങ്ങള്‍ മുമ്പ് പത്രങ്ങളില്‍ വായൈച്ച് അറിവേയുള്ളു. ഇതാദ്യമായാണ് ഈ ചിത്രങ്ങളും ഇങ്ങനെയൊരു ലേഖനവും കാണുന്നത്. പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളോടും യോജിക്കുന്നു. ചിത്രങ്ങള്‍ മനസ്സിനെ വേദനിപ്പിക്കുന്നതാണ്.

    ReplyDelete
  2. മാനസിക ആസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്ന ഇടമായി മാറിയിരിക്കുന്നു ഈ ദര്‍ഗ്ഗ... മരുന്നോ പരിചരണങ്ങളോ ലഭിക്കാതെ നരകതുല്യമായ ജീവിതവുമായി ഒരുപാട് ജന്മങ്ങള്‍ ... മരങ്ങളിലും പന്തല്‍ കാലുകളിലുമെല്ലാമായ് ഒരു പാട് പേരെ കെട്ടിയിട്ടിരിക്കുന്നു.... ജാതിഭേദമന്യെ വന്നടിയുന്നു ഒരു പാട് ജീവിതങ്ങല്‍ ഇവിടെ... പലരും ഉപേക്ഷിക്കപ്പെട്ടവര്‍ .... വഴിയരികിലെ ബോര്‍ഡുകളിലെ മലയാള ഭാഷ സാനിധ്യം സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നത് കേരളത്തില്‍ നിന്നു തന്നെ .....

    ReplyDelete
  3. വായിച്ചറിവേയുള്ളൂ മുല്ല... ഈ ചിത്രങ്ങള്‍ കണ്ട് മനസ്സ് വേദനിച്ചു പോയി... എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളോടും പൂര്‍ണമായും യോജിക്കുന്നു..
    മനുഷ്യനോളം വിചിത്ര ജീവി മറ്റൊന്നും ഇല്ല.. അല്ലേ?

    ReplyDelete
  4. Superstition has its vice grip on the peoples of our land. Even the so-called educated people fall prey to this. It is unfortunate that they do not put their minds to logical thinking. It is perpetual celebration for the priests and godmen who live comfortably off the offerings of the followers. It is horrifying to observe that superstition is actually on the increase in our country.

    ReplyDelete
  5. മനുഷ്യൻ ചൊവ്വാ വരെ എത്താറായി, ഇപ്പോഴും ഈ തരം അന്ധവിശ്വാസം നിലനിൽക്കാൻ ഭരണകൂടം വരെ ഒത്താശ ചെയ്ത് കൊടുക്കുന്നു എങ്കിൽ...... എന്ത് ചെയ്യാൻ കഴിയും. ഇവിടെയുമുണ്ട് ആ സൈസ് ഒരിടം ബീമാ പള്ളി. മാനസിക രോഗികൾ ഇവിടെയും ധാരാളം. ഒരു വാചകത്തിൽ എല്ലാവരും ന്യായീകരണം ഒതുക്കുന്നു. "വിശ്വാസമല്ലേ എല്ലാം"
    പക്ഷേ സ്വന്തം ശരീരം മറമാടിയ ഇടം പോലും ഉൽസവസ്ഥലമാക്കരുതെന്നും പൂർവ സമുദായക്കാർ തങ്ങളുടെ പ്രാവചകന്മാരെ ദൈവ സമന്മാരാക്കിയത് പോലെ എന്നെയും അങ്ങിനെ ആക്കരുത് എന്ന് കർശനമായി അരുൾ ചെയ്ത ആ പുണ്യവാന്റെ അനുയായികളാണല്ലോ ഈ തരത്തിൽ ചെയ്യുന്നത് എന്ന് കാണുമ്പോഴാണ് വിഷമം ഉണ്ടാകുന്നത്.

    ReplyDelete
  6. ഓരോ കാഴ്ചകളും കണ്ട് കഴിയുമ്പോള്‍ തുടര്‍ന്നും ഇതുപോലെ കാണാന്‍ ഇടവരരുതേ എന്നാഗ്രഹിച്ചു പോകുന്ന.....

    ReplyDelete
  7. ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ്വ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.
    ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിക്കുക. അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി അത് മനുഷ്യനെ മാററും.

    ReplyDelete
  8. ഞാനും പോയിട്ടുണ്ടാവിടെ, വളരെ വേദനാ ജനകമാണ് അവിടുത്തെ കാഴ്ചകള്‍...!

    ReplyDelete
  9. ഞാനും പോയിട്ടുണ്ടാവിടെ, വളരെ വേദനാ ജനകമാണ് അവിടുത്തെ കാഴ്ചകള്‍...!

    ReplyDelete
  10. എവിടെയായിരുന്നു മ്മ്ടെ ജാസ്മിൻ എന്ന് ചോദിക്കാൻ ഇരിക്കായിരുന്നൂ അപ്പോളിതാ
    ഏര്‍വാടിദര്‍ഗയിലെ എടവാടുകൾ തുറന്നുകാട്ടിയ ദു:ഖസത്യങ്ങൾ കാട്ടി മുല്ല വന്നത്...

    ReplyDelete
  11. പത്തുനാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എങ്കിലും ഏര്‍വാടിയുടെ ചരിത്രപരമായ കാര്യങ്ങള്‍ ഇവിടെ നിന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അതിനു നന്ദി.
    അന്ന് ഒറ്റ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മനോരോഗികളെ കണ്ട് അന്തം വിട്ടു നിന്നുപോയിട്ടുണ്ട്.
    ...ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും...
    അതെ, ജീവിക്കാന്‍ വേണ്ടി വിശ്വാസത്തിന്‍റെ മറവില്‍ എന്തെല്ലാം വിദ്യകള്‍ ..

    ReplyDelete
  12. രാജഭരണത്തിലും, ജനാധിപത്യത്തിലും പുരോഹിതന്മാര്‍ക്കുള്ള സ്ഥാനം ചെറുതല്ല. തന്റെ സ്ഥാനം സംരക്ഷിക്കാനും സാമ്പത്തികമായ അഭിവൃധിക്കും വേണ്ടി അവര്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി അവരില്‍ ഒരു വിധേയത്വം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം, മതം, അന്ധവിശ്വാസം, ഇവയെല്ലാം പരസ്പരം ഇഴചേര്‍ന്ന് നില്‍ക്കുന്നു.

    നല്ല ലേഖനം..

    ReplyDelete
  13. ഇതിനു മതവുമായോ അചാരവുമായോ എന്തെങ്കിലും ബന്ധം ഉണ്ടെന്നു കരുതുന്നില്ല അങ്ങിനെ നോക്കി കാണേണ്ട കാര്യവും ഇല്ല. ഇതൊരു സാമൂഹിക പ്രശ്നം മാത്രമാണ് അത് സമൂഹത്തിന്റെയും രാജ്യത്തിൻറെ ഭരണത്തിന്റെയും പിടിപ്പുകേട് കൊണ്ട് സംഭവിക്കുന്ന ഒരു ദുരവസ്ഥ മാത്രം

    ReplyDelete
  14. അവിടെ കിടക്കുന്നവര്‍ ഭ്രാന്തന്മാര്‍ അല്ലേ!!!! അവരുടെ വേദന ആര് കേള്‍ക്കാന്‍? ഇത് ഏര്‍വാടി യുടെ മാത്രം കാര്യമല്ല. പല മാനസിക ചികിത്സ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് കിട്ടുന്നത് ഏതാണ്ട് സമാന അവസ്ഥ തന്നെയാണ്. കൊടിയ മര്‍ദനവും മറ്റും. ആര് കാണാന്‍ ..

    ReplyDelete
  15. കണ്ണുള്ളവര്‍ക്കല്ലേ കാണാന്‍ കഴിയൂ...
    ഇത് പൊട്ടന്മാരുടെ ലോകമല്ലേ..

    ReplyDelete
  16. കുറേ കാലം മുന്നെ നാട്ടിലെ ഒരു കടയിൽ ഒരു സെയിൽസ് മാൻ ഉണ്ടായിരുന്നു. നാട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരാൾ .. ഞങ്ങളുടെയൊക്കെ കൂട്ടുകാരന്റെ കട ആയതുകൊണ്ടും , ഞങ്ങളുടെ അതെ പ്രായത്തിൽ ഉള്ള ആളായതു കൊണ്ടും അവനുമായും ഞങ്ങൾ നല്ല പരിചയമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അക്കാലത്ത് കളിക്കാനും മറ്റും കൂടെ ഉണ്ടായിരുന്നു അവൻ. കുറച്ച് കാലങ്ങൾക്ക് ശേഷം അവനെ കാണാതായി. അന്വേഷിച്ചപ്പോൾ അവനു സുഖമില്ല എന്നറിയാൻ കഴിഞ്ഞു.. പിന്നെയും കുറച്ച് കാലം കഴിഞ്ഞപ്പോൾ അവൻ മരിച്ചെന്ന് ആരോ പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവനും മാനസികമായി സുഖമല്ലാതാഉഇ എന്നും , വീട്ടിൽ ചികിൽസിക്കാനൊന്നും കാശില്ലാത്തത് കൊണ്ട് ആരൊക്കെയോ ചേർന്ന് ഏർവാടിയിൽ എത്തിച്ചു എന്നും, എന്തോ ഒരു ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്ന അവൻ അവിടെ വെച്ച് മുഴു വട്ടനായി മരിച്ചു എന്നുമാണ്..! എങ്ങിനെ മരിച്ചു എന്നത് ഇപ്പഴും അഞ്ജാതം.. ഒരു പക്ഷേ പട്ടിണികിടന്നാവാം.... അല്ലെങ്കിൽ മറ്റെന്തെങ്കിലും......
    ഇങ്ങിനെ എത്ര പേർ....
    ആരന്വേഷിക്കുന്നു....
    ആർക്കതിനൊക്കെ നേരം...

    ReplyDelete
  17. മാറേണ്ടത് നമ്മളാണു.
    ശരി തന്നെ. എന്തൊക്കെ പുരോഗതി ഉണ്ടായാലും വീണ്ടും നമ്മള്‍ ചെന്ന് വീഴുന്നത് ഇത്തരം അനാചാരങ്ങളില്‍ തന്നെ...ആരോട് പറയാന്‍?

    ReplyDelete
  18. എഴുത്തും,ചിത്രങ്ങളും മനസ്സില്‍ നൊമ്പരമായിമാറി!
    എത്ര പുരോഗമനചിന്തകള്‍ ഉണ്ടായാലും എന്താ?ഇവിടെ
    അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും വര്‍ദ്ധിച്ചുവരികയാണ്........
    ആശംസകള്‍.

    ReplyDelete
  19. വിഷമം തോന്നുന്നു ..എങ്കിലും എന്ത് ചെയ്യാൻ പറ്റും ... എന്തെങ്കിലും ചെയ്യാൻ പറ്റുന്ന ആളുകൾക്ക് മുല്ലയുടെ എഴുത്ത് ഒരു പ്രചോദനമാവട്ടെ

    ReplyDelete
  20. മതപ്രചരണത്തിനു വന്ന ഒരാൾ എങ്ങനെ ഭരണാധികാരിയായി? അപ്പോൾ അത് മതമല്ല, രാഷ്ട്രീയപ്രസ്ഥാനം മാത്രം.
    രാഷ്റ്റ്രീയപ്രസ്താനങ്ങൾ പരിഷ്കരണത്തിനു വിധേയമാണ്, എന്നാൽ ഇസ്ലാം പരിഷ്കരണത്തിനു തയ്യാറല്ല.
    -- അതുകൊണ്ടുതന്നെ, പരിഷ്കരണവാദികളെ ചേകന്നൂരിനെ എന്നപോലെ കൊല്ലാനും കൊല്ലിക്കാനും ഒരു വിഷമവുമില്ല,
    ആത്മരക്ഷ ഉറപ്പാക്കിയേ മലാലയെ ഒക്കെ പൊക്കിനടക്കേണ്ടു.
    ഇത്, കേരളമാണ് ജനാധിപത്യം മതമൗലികതയുടെ കാലു നക്കുന്ന നാടു.

    ReplyDelete
  21. വളരെ നല്ല ലേഖനം, ഇതെഴുതാന്‍ കാണിച്ച ആര്‍ജവത്തേയും സാമൂഹ്യപ്രതിബദ്ധതയേയും അഭിനന്ദിക്കാതെ വയ്യ.പിന്നെ മധുരാജ്,ഇസ്ളാം പരിഷ്കരണത്തിനു വിമുഖത കാണിക്കുന്നു എന്നു പറയുന്നത് ഒരു പരിധിവരെ ശരിയാണ്.എന്നാല്‍ ഏര്‍വാടി പോലെയുള്ള സ്ഥലങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇസ്ളാമല്ല, ഒന്നിലും ഒരാശ്വാസവും കാണാതെ കിട്ടാത്തത് കിട്ടാന്‍ വേണ്ടി അലയുന്ന അന്ധവിശ്വാസികാളാണ്.അതില്‍ ഏതുമതക്കാരും കാണാന്‍ കഴിയും, ദര്‍ഗകളില്‍ എണ്ണ ഒഴിക്കുന്ന മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യന്‍സും ഒക്കെ അതുപോലെ ചന്ദ്രസ്വാമി പോലുള്ളവരുടെ അടുക്കല്‍ രഹസ്യമായി അലമുറയിട്ടു കരയുന്ന മുസ്ലിങ്ങളേയും കാണാം, മതത്തിന്‍റെ നിറത്തേക്കാളുപരി അത് ഒരു മാനസിക ദൌര്‍ബല്യമാണ്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രോഗമാണ്, ചികില്‍സ കൊടുക്കേണ്ടത് അതിനാണ്.പിന്നെ ഇത്, കേരളമാണ് ജനാധിപത്യം മതമൗലികതയുടെ കാലു നക്കുന്ന നാടു. എന്നൊക്കെ പറയുമ്പോള്‍ ആലോചിക്കുക്ക, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എത്രയോ മെച്ചമാണ്.ഒരു facebook പോസ്റ്റില്‍ കത്തുന്ന മുസാഫര്‍ബാദിനേക്കാള്‍ ,ഗുജറാത്തിനേക്കാള്‍,...അതുകൊണ്ടൊക്കെയാണ്‍ മുല്ലക്കിതുപോലെയുള്ള പോസ്റ്റുകള്‍ എഴുതാന്‍ കഴിയുന്നതും മധുരാജിനിതുപോലെ വിമര്‍ശിക്കാന്‍ കഴിയുന്നതും. അങ്ങനേ നോക്കുമ്പോള്‍ കേരളം എത്ര മനോഹരം, അതു നിലനിര്‍ത്തിക്കൊണ്ടു പോവുക, അല്ലെങ്കില്‍ കുറച്ചുകൂടി മെച്ച്പ്പെടുത്തുക എന്നുള്ളതിനു ഇത്തരം ലേഖനങ്ങള്‍ ഊര്‍ജം പകരുന്നതാണ്.എഴുതിയ ആളിന്‍റെ പേരിന്‍രെ മതം നോക്കി എഴുത്തിന്‍റെ ഉള്ളടക്കത്തിന്‍റെ നിറം നിശ്ചയിക്കാതിരിക്കുക, അതു കൂടി കേരളീയര്‍ പഠിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  22. നല്ലൊരു ഉദ്യമം.ഈദൃശ വിഷയങ്ങള്‍ നമ്മുടെ 'ബൂലോക'ത്ത് വളരെ പരിമിതം .മനുഷ്യന് ദൈവം നല്‍കിയ ബുദ്ധിയും വിവേകവും കാടന്‍ വിശ്വാസങ്ങള്‍ക്ക് അടിയറവെക്കുമ്പോള്‍ മതവും വിശ്വാസങ്ങളും പൈശാചികതാല്‍പര്യങ്ങളിലേക്ക് വഴുതി മാറുന്നതിന്‍റെ അതിശോചനീയ പരിണതിയാണ് ഇവിടെ നാം കാണുന്നത് .യാസിം സചിത്രം വരച്ചിട്ട സംഭവങ്ങള്‍ ,മതത്തിന്റെ മേല്‍വിലാസത്തില്‍ 'മുടി'ചൂടാമന്നരാവുന്ന പൌരോഹിത്യത്തെ കണ്ണു തുറപ്പിച്ചിരുന്നുവെങ്കില്‍ .....വെറുതെ മോഹിച്ചു പോകുന്നു !

    ReplyDelete
  23. വളരെ നന്നായി. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ. വല്ലതും ചെയ്യാന്‍ കഴിയുന്നവര്‍ നോക്കി നില്‍ക്കുന്നതാണ് കഷ്ടം.

    ReplyDelete
  24. manushyare mrigamaakkunnavar ......

    ReplyDelete
  25. എന്‍റെ ഒരു സുഹൃത്തിന് ഏര്‍വാടിയില്‍ പോയി മാനസികാസ്വാസ്ഥ്യം ഭേദമായിട്ടുണ്ട് .ഞാന്‍ അവിടെ പോയിട്ടില്ല ,ഓരോ മാനസികാരോഗ്യകേന്ദ്രത്തിലും ഇമ്മാതിരി കരള്‍ പിളര്‍ക്കുന്ന കാഴ്ചകള്‍ കാണാറുണ്ട്‌ .പൌരോഹിത്യത്തെ മാത്രം നാം എതിര്‍ത്താല്‍ മതിയോ ?മതങ്ങളെയും വിശ്വാസികളെയും കച്ചവടമാക്കുന്നതിനെയും തീവ്രവാദത്തിന്റെ തൊഴുത്തിലേക്ക്‌ സമുദായത്തെ നയിച്ചു കൊണ്ട് പോകുന്നവരെയും പുരോഗമനം പറയുകയും തങ്ങളുടെ അജണ്ടകള്‍ ഒളിച്ചു കടത്തുന്നവരെ കൂടി എതിര്‍ക്കണ്ടേ ?

    ReplyDelete
  26. പത്രവും ചാനലും അനാഥാലയങ്ങളും ഒന്നാന്തരം ബിസിനസ് സ്ഥാപനങ്ങള്‍ ആണ് ,അത് മതത്തിന്‍റെ പേരില്‍ ചെലവാക്കി സ്പര്‍ദ്ധ വളര്‍ത്തുന്നവരെ കൂടി എതിര്‍ക്കുക നമ്മുടെ ബാധ്യതയായിത്തീരുന്നു മതത്തെ കച്ചവടം ചെയ്യുന്നവര്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ..അത് മറക്കരുത് .

    ReplyDelete
  27. പറഞ്ഞ കാര്യങ്ങൾ എതിർക്കുന്നില്ല. നല്ല ലേഖനം. പക്ഷെ ഒരു ഏകപക്ഷസമീപനം ഉണ്ടൊ തോന്നിപ്പൊകുന്നു ഈ പോസ്റ്റിന്‌

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..